പേജുകള്‍‌

09 March, 2011

ഇതൊക്കെയായിരുന്നു ജമാഹിരിയായിലെ വിശേഷങ്ങള്‍

ലിബിയയില്‍ ഖദ്ദാഫിയോട് കൂറുള്ള പട്ടാളക്കാരും സിവിലിയന്‍മാരും ഏറ്റുമുട്ടുമ്പോള്‍ ഓര്‍മ ഒരു വര്‍ഷം മുമ്പുള്ള ട്രിപ്പോളിയിലേക്ക് തിരിഞ്ഞു നടക്കുകയാണ്. പോരാട്ടം നടക്കുന്ന പ്രദേശങ്ങള്‍ എനിക്ക് പരിചയമുള്ളവയും സന്ദര്‍ശിച്ചവയുമാണ്. ഒരു പക്ഷേ, എന്റെ ലിബിയന്‍ സുഹൃത്തുക്കളില്‍ പലരും ഏറ്റുമുട്ടലില്‍ മരണം വരിച്ചിട്ടുണ്ടാകാം; അവരില്‍ പലരും തികഞ്ഞ ഖദ്ദാഫി വിരുദ്ധരും അദ്ദേഹത്തിന്റെ സോഷ്യല്സ്റ വായാടിത്തത്തെ അവജ്ഞയോടെ കണ്ടിരുന്നവരുമായിരുന്നല്ലോ. കശ്മീരിയായ സുഹൃത്ത് ബെന്‍ഗാസിക്കരികിലുള്ള ഒരു ബോംബു നിഴല്‍ പ്രദേശത്തിരുന്ന്‍ വല്ലപ്പോഴും കുറിച്ചിട്ടിരുന്ന ഫേസ് ബുക് സന്ദേശങ്ങളും ഇപ്പോള്‍ നിലച്ചു പോയി. ആ സുഹൃത്തിന്റ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട്....

ബ്ളോഗായി നിങ്ങളുടെ മുമ്പില്‍ അണിഞ്ഞോരുങ്ങി നില്‍ക്കുന്ന ഈ ലേഖനം ഏഴെട്ടു മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ വെറുതെയിരിക്കുന്നത് ഇഷ്ടമില്ലാത്ത പത്രപ്രവര്‍ത്തകനായ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് മുമ്പില്‍ കുനിഞ്ഞു പോയപ്പോള്‍ എഴുതിയതാണ്. ഇന്ന് രാഷ്ട്രീയ സ്ഥിതിഗതികള്‍ അമ്പേ മാറിയിട്ടുണ്ടങ്കിലും ലിബിയന്‍ ജീവിതം ഇനിയും പഴയ പോലെ തുടരും എന്ന് അറിയിച്ചു കൊണ്ട് ബൂലോഗത്തിലേക്ക് പ്രവേശിക്കുന്നു..

ട്രിപ്പോളി വിമാനത്താവളം തീര്‍ത്തും നിരാശപ്പെടുത്തി. കോഴിക്കോടിന്റെ മൂന്നിലൊന്നു സൌകര്യം. ഇമിഗ്രേഷന്‍ പ്രക്രിയകള്‍ക്കെല്ലാം ആവശ്യത്തില്‍ കൂടുതല്‍ സമയം. നോക്കുന്നിടത്തെല്ലാം കര്‍ക്കശ മുഖഭാവത്തോടെയുള്ള ഖദ്ദാഫിയുടെ ചിത്രം. ആകെ ബഹളമാണ്. ഉദ്യോഗസ്ഥന്‍മാര്‍ തമ്മില്‍ സംസാരിക്കുന്നതൊന്നും മനസ്സിലാവുന്നില്ല. ഇതെന്തു തരം അറബി ?
ലഗേജ് വന്നില്ല. അടുത്തു കണ്ട പോലിസുകാരനോടു ചോദിച്ചപ്പോള്‍ അയാള്‍ പല്ലിളിച്ചു. 'സ്തന്ന ശുവൈ' ഒന്ന് ക്ഷമിക്ക് ചങ്ങാതീ എന്നായിരിക്കാം പറഞ്ഞതെന്നൂഹിച്ച്  കാത്തിരുന്നു. കുറെസമയം കഴിഞ്ഞ് അതേ പോലിസുകാരന്‍ ഒരു മുറിക്കകത്തേക്ക് ചൂണ്ടിക്കാണിച്ച് അവിടെയിരിക്കുന്ന പോലിസുകാരനോടു ചോദിക്കാന്‍ പറഞ്ഞു. ദുബൈ ജീവിതം മറപ്പിച്ചു കളഞ്ഞതും അധ്യാപകനായിരുന്ന കാലത്ത് ക്ളാസ് മുറിയില്‍ ഉപയോഗിച്ചിരുന്നതുമായ വ്യാകരണബദ്ധമായ അറബി പുറത്തെടുത്ത് കാര്യങ്ങള്‍ അയാളുടെ മുമ്പില്‍ അവതരിപ്പിച്ചു. 'മാ ജാഷല്‍ യൌം, തആല്‍ ഗുദ്വ' (ഇന്ന് വന്നിട്ടില്ല, നാളെ വാ)


ദുബൈയില്‍ കുറെക്കാലം ജോലി ചെയ്താണ് നിങ്ങള്‍ ലിബിയയില്‍ എത്തുന്നതെങ്കില്‍ തുലഞ്ഞതു തന്നെ. എല്ലാം പതുക്കെയാണ്. ഒച്ചുകളുടെ റിലേ മല്‍സരത്തിന്റെ റിസള്‍ട്ട് വരാന്‍ എത്രസമയമെടുക്കും? അതിനേക്കാള്‍ സമയം കൊണ്ടേ ലിബിയയിലെ ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്ന് വല്ലതും സാധിച്ചു കിട്ടൂ. 'തആല്‍ ഗുദ്വ' (നാളെ വരൂ)  എന്നതാണ് ഈ ഓഫീസുകളെ മുന്നോട്ടു നയിക്കുന്ന പ്രധാനമന്ത്രം. ദുബൈയില്‍ എല്ലാം ഓണ്‍ലൈന്‍ ആണെങ്കില്‍ ലിബിയ എന്ന രാജ്യം തന്നെ മാന്വലാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ വൃത്തിയും വെടിപ്പും വളരെ കുറവ്. നമ്മുടെ നാട്ടിനേതിനേക്കാള്‍ മോശം. ദുബൈയിലെ ഓഫീസുകളിലൊന്നും പേന അനിവാര്യമായ ഘടകമേയല്ല. എല്ലാ ഫയലുകളും കംപ്യൂട്ടറിലൂടെയാണ് നീങ്ങുന്നത്. ലിബിയയിലെ കോടതികള്‍ അടക്കമുള്ള ഒരു ഗവണ്‍മെന്റ് കാര്യാലയവും കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. കംപ്യൂട്ടറിന്റെ പ്രാകൃതരൂപങ്ങള്‍ പോലും അവിടെയില്ല.


മൂന്നു പതിറ്റാണ്ടായി ലിബിയയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഇന്ത്യന്‍ ബഹുമേഖലാ കമ്പനിയുടെ പബ്ളിക് റിലേഷന്‍സ് മാനേജറായിട്ടാണ് ഞാന്‍ ട്രിപ്പോളിയിലെത്തുന്നത്. പിറ്റേന്ന് കാലത്ത് അഡ്മിനിസ്ട്രേഷന്‍ മാനേജറുടെ മുമ്പിലെത്തി ഡ്യൂട്ടി ഏറ്റെടുത്തു. അദ്ദേഹം മലയാളിയാണ്. ചങ്ങനാശേരി സ്വദേശി വിവേകചന്ദ്രന്‍ നായര്‍. പതിറ്റാണ്ടുകള്‍ നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ പകുതി മുക്കാലും ബഗ്ദാദിലും അമ്മാനിലും ട്രിപ്പോളിയിലുമായാണ് കഴിച്ചു കൂട്ടിയതെങ്കിലും ഒരക്ഷരം അറബി അറിയില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ആരെക്കുറിച്ചും ഒരു മതിപ്പുമില്ല. ജോലിയില്‍ അതി സമര്‍ഥനായതു കൊണ്ട് കമ്പനിക്ക് പ്രിയപ്പെട്ടവനായി ഇപ്പോഴും കഴിയുന്നു. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ മുഖത്തുനോക്കി പറയുമെങ്കിലും മുതലാളിയായ സര്‍ദാര്‍ജിക്ക് നായര്‍ സാബിനെ പെരുത്ത് ഇഷ്ടമാണ്. മലയാളിയാണെന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹത്തിന്റെ സഹായം എനിക്ക് നല്ലതുപോലെ ലഭിക്കുകയും ചെയ്തു.


പേഴ്സണല്‍ മാനേജര്‍ കുട്ടികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്യം ഏതാണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും അല്‍പ്പം വ്യത്യാസമുണ്ട്. കമ്പനിയോടൊപ്പം ദല്‍ഹിയില്‍ നിന്നും യാത്ര ചെയ്ത് ട്രിപ്പോളിയിലെത്തിയതാണ് ഈ ചേര്‍ത്തലക്കാരന്‍. രണ്ട് പെണ്‍കുട്ടികള്‍. പ്ളസ് ടു വരെ ട്രിപ്പോളിയിലെ ഇന്ത്യന്‍ എമ്പസി സ്കൂളില്‍ പഠിച്ച ഇരുവരും നാട്ടില്‍ എഞ്ചിനീയറിംഗിനു പഠിക്കുന്നു. അധവിക്കാലങ്ങളില്‍ മാതാപിതാക്കളെ കാണാന്‍ വരും. ഭാര്യ ഇടക്കിടെ നാട്ടില്‍ പോകും. കുട്ടി സാര്‍ ആറോ ഏഴോ വര്‍ഷം കൂടുമ്പോഴാണ് ജന്‍മനാടുമായുള്ള ബന്ധം പുതുക്കുന്നത്. അതു തന്നെയും ഏറിയാല്‍ രണ്ടാഴ്ച. തിരിച്ചെത്തി വീണ്ടും ഫയലുകളുമായുള്ള സല്ലാപം തുരടും. നന്നായി അറബി എഴുതുകയും വായിക്കുകയും സംസാരിക്കുകയും ടൈപ്പ്  ചെയ്യുകയുമൊക്കെ ചെയ്യുന്ന കുട്ടിക്ക് ജോലിയല്ലാതെ മറ്റൊരു വ്യവഹാരമില്ല. എന്നാല്‍ അദ്ദേഹത്തിന് ഒരു ദുഷ്പേരുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളില്‍ മലയാളികളോടു മാത്രമേ അദ്ദേഹം മധുരമായി പെരുമാറുകയുള്ളുവത്രെ. ആര്‍ക്കറിയാം? പക്ഷെ ഒരു കാര്യം തീര്‍ച്ച. എന്നോട് അദ്ദേഹത്തിന്റെ പെരുമാറ്റം അതീവ ഹൃദ്യമായിരുന്നു.


ഇനിയുള്ള ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിയിരുന്ന മുറിയിലേക്ക് അദ്ദേഹം തന്നെയാണ് എന്നെ നയിച്ചത്. ടൈയും കോട്ടുമണിഞ്ഞ് നിരന്നിരുന്ന് ജോലി ചെയ്യുന്ന സുന്ദരന്‍മാര്‍ക്ക് എന്നെ അറബിയില്‍ തന്നെ പരിചയപ്പെടുത്തി. കണ്ടാല്‍ 18 വയസ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ ഓടി നടന്ന് അറബി രാജ്യങ്ങളില്‍ പതിവില്ലാത്ത ശുദ്ധമായ അറബിയില്‍ എല്ലാവരോടും വര്‍ത്തമാനം പറയുന്നു. വൈകാതെ എന്റെ അടുമെത്തി. പേര് സയ്യിദ് മുബാറക് ഫൈസല്‍. ദല്‍ഹിക്കാരന്‍. ജാമിഅ മില്ലിയയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ദല്‍ഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ പരിഭാഷകനായി ജോലി നോക്കവെ നാലു വര്‍ഷം മുമ്പാണ് ഫൈസല്‍ ലിബിയയിലെത്തിയത്. അലിഗഡില്‍ എന്റെ സഹപാഠിയായിരുന്ന അബ്ദുല്‍ മാജിദ് കാസി ജാമിഅയില്‍ അവന്റെ അധ്യാപകനായത് എന്റെ ഭാഗ്യമായി. ഗുരുവിന് കിട്ടുമായിരുന്ന മുഴുവന്‍ പരിചരണവും എന്റേതായി. നിത്യോപയോഗത്തിനുള്ള അവശ്യവസ്തുക്കള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ലഗേജിലായിരുന്നത് കൊണ്ട് പുതിയവ വാങ്ങാന്‍ അവന്‍ എന്റെ കൂടെ വന്നു. കടയിലും ശുദ്ധ അറബിയാണ് ഫൈസല്‍ ഉപയോഗിക്കുന്നത്. ഷോപ്പുടമ ചെറുപ്പക്കാരനായ ബദ്ര്‍ ശുദ്ധ അറബിയില്‍ തന്നെ മറുപടി പറയുന്നു. നേരത്തെ വിമാനത്താവളത്തില്‍ കേട്ട അറബിയാണ് പൊതുഭാഷ. അതേസമയം ലിബിയയില്‍ വിദ്യാസമ്പന്നരായ അറബികള്‍ അയത്ന ലളിതമായി കലര്‍പ്പില്ലാത്ത അറബിയില്‍ സംസാരിക്കുന്നു. ഒരേസമയം ഇതു രണ്ടും അവര്‍ക്കു വഴങ്ങും. ഗള്‍ഫ് രാജ്യങ്ങളില്‍ അങ്ങനെയല്ല. കോടതികളിലും മതകാര്യ, വിദ്യാഭ്യാസ വകുപ്പുകളിലും മാത്രമാണ് ശുദ്ധ അറബി ഉപയോഗിക്കുന്നത്.

ചുറ്റുവട്ടത്തുള്ള ലിബിയന്‍ ചെറുപ്പക്കാരുമായി 'എടാപോടാ' മട്ടില്‍ സംസാരിക്കുന്ന ഫൈസലിനെ ഒരു ദിവസം അലിബാബ പിടിച്ചു. പൊതുവെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞ ലിബിയയില്‍ 'അലിബാബ'മാരെ സൂക്ഷിക്കണമെന്ന് ഫൈസല്‍ തന്നെയാണ് പറഞ്ഞു തന്നത്. സുദാന്‍, നൈജീരിയ, ചാഡ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്ന് ജോലി അന്വേഷിച്ചു വരുന്ന പലരും 'അന അലിബാബ' എന്നു പരിചയപ്പെടുത്തി വഴിപോക്കരുടെ പണവും മൊബൈലും മറ്റും കത്തികാട്ടി കവര്‍ന്നെടുക്കുന്നു. പട്ടാപ്പകല്‍ പട്ടണ നടുവില്‍ വെച്ചു പോലും പലരും ഇത്തരം കവര്‍ച്ചകള്‍ക്ക് ഇരകളായിട്ടുണ്ട്. ഫൈസലിനെ അലിബാബമാര്‍ പിടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ലിബിയക്കാരായ കൂട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി. പിന്നീട് ഫൈസല്‍ അതിലും വലിയ ഒരു കെണിയില്‍ ചെന്നുപെട്ടു. ഞാന്‍ ലിബിയ വിടുമ്പോള്‍ അന്നാട്ടുകാരിയായ ഒരു യുവതിയുമായി കൊടിയ പ്രണയത്തിലായിരുന്നു അവന്‍. ഏറെ നിയമപ്രശ്നങ്ങള്‍ക്കു  വഴിയൊരുക്കാവുന്ന, പുറത്തറിയുമ്പോള്‍ അടുത്ത കൂട്ടുകാര്‍ പോലും എതിരകാവുന്ന സാഹചര്യങ്ങളായിരുന്നു ഫൈസലിനെ കാത്തുനിന്നത്. വിദേശികളെ വിവാഹം ചെയ്യുന്ന ലിബിയന്‍ പെണ്‍കുട്ടികള്‍ സമൂഹത്തിനു പുറത്തേക്കുള്ള വാതില്‍ തള്ളിത്തുറന്നു എന്നു പറയാം.


കമ്പനി ഏതു രാജ്യക്കാരുടേതായാലും 30 ശതമാനം തൊഴിലാളികള്‍ സ്വദേശികളായിരിക്കണമെന്നതാണ് ലിബിയയിലെ ചട്ടം. നന്നെ ചെറുപ്പത്തില്‍ തന്നെ വാഹനമോടിക്കാന്‍ പഠിക്കുന്നതു കൊണ്ട് അധികപേരും ഡ്രൈവര്‍മാരായി ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. വെളുത്ത നിറം, മെലിഞ്ഞ് നീണ്ട സുന്ദരമായ ആകാരം, അടിപൊളി വസ്ത്രധാരണം, അലസമായ പ്രകൃതം, കുറഞ്ഞ വേതനം. ലിബിയന്‍ ചെറുപ്പക്കാരെക്കുറിച്ച നിങ്ങളുടെ ആദ്യത്തെ ഇമ്പ്രഷന്‍ ഇതായിരിക്കും. 'മടിയല്ലോ സുഖപ്രദം' എന്ന നിലയിലാണ് കാര്യങ്ങളുടെ പൊതുവെയുള്ള അവസ്ഥ. എന്റെ ലിബിയക്കാരനായ ഡ്രൈവര്‍ സ്തവീ സ്വാലിഹ് പറയും. 'സ്താദ്, ലീബീ യഹ്താജ് റാഹ' ശരിയാണ്, സ്വസ്ഥതയാണ് അഖിലസാരമൂഴിയില്‍. കണ്ണാടി പോലെയുള്ളതും വീതി കുറഞ്ഞതുമായ  റോഡുകളിലൂടെ കണ്ണഞ്ചിക്കുന്ന വേഗതയിലുള്ള അശ്രദ്ധമായ ഡ്രൈവിംഗ് ഇവിടത്തെ അപകടനിരക്ക് വര്‍ധിപ്പിക്കുന്നു. ട്രാഫിക് നിയമങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ നന്നെ കുറവ്.


സഹാറയുടെ പശ്ചാത്തലത്തില്‍

ആഫ്രിക്ക കറുത്തവരുടെ നാടാണെന്ന് ചെറുപ്പം മുതല്‍ കേട്ടും പഠിച്ചും വളര്‍ന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ വെളുത്ത് സുന്ദരന്‍മാരായ തദ്ദേശവാസികളെ കണ്ട് അന്തംവിട്ടു. പഠിച്ചതും കേട്ടതും സത്യം തന്നെയേല്ലേ? മനസ്സിനെ തണുപ്പിച്ചു നിര്‍ത്താന്‍ അവരിലാരോ പണ്ടൊരു കഥയുണ്ടാക്കി. ആ കഥ തലമുറകള്‍ കൈമാറി ഒരു സിദ്ധാന്തമായി മാറി. കഥയിതാണ്, വെള്ളക്കാരായ ഇറ്റലിക്കാന്‍ നാടുവാണ കാലത്ത് കറുത്തവരായ ലിബിയന്‍ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്തു. അങ്ങനെയവര്‍ ഈ ആഫ്രിക്കന്‍ രാജ്യത്തെ വെളുപ്പിച്ചെടുത്തു. അതേസമയം മെഡിറ്ററേനിയന്‍ തീരത്തെ എല്ലാ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ തൊലി വെളുത്തവരാണെന്ന യാഥാര്‍ഥ്യമോ ലിബിയക്കാരില്‍ പലരും വെളുത്ത നിറവും പച്ചക്കണ്ണുമുള്ള കബാഈല്‍ എന്ന ബെര്‍ബെര്‍ വംശജരാണെന്നതോ ഈ കഥ ഏറ്റുപിടിക്കുന്ന പലരും മനസ്സിലാക്കുന്നില്ല. കേട്ടാലും അവര്‍ക്കത് വിശ്വാസിക്കേണ്ട ബാധ്യതയില്ല. അവനവന്റെ വിശ്വാസം. അതാണല്ലോ എല്ലാം.


ലിബിയന്‍ ആരോഗ്യവകുപ്പില്‍ നിന്ന് പിരിഞ്ഞതിനു ശേഷം ഞങ്ങളുടെ കമ്പനിയുടെ ആരോഗ്യം നോക്കുന്ന ബിഹാറുകാരനായ ലളിത് കുമാര്‍ സിന്‍ഹയും ലണ്ടനില്‍ പഠിച്ച സഹപ്രവര്‍ത്തകന്‍ രാജേഷ് വര്‍മ്മയുമൊത്ത് നടത്തിയ ഒരു യാത്രക്കിടയില്‍ ഈ വിഷയം ചര്‍ച്ചക്കു വന്നു. 40ലധികം വര്‍ഷം ലിബിയയില്‍ ചെലവിട്ട സിന്‍ഹ അടിമുടി ലിബിയന്‍ പക്ഷപാതിയാണ്. ഉച്ചാരണഭംഗിയൊന്നുമില്ലെങ്കിലും അസ്സലായി അറബി സംസാരിക്കും. മക്കളൊക്കെ വളര്‍ന്നു വലുതായി ഭാര്യയടക്കം നാട്ടിലേക്കു തിരിച്ചു പോയിട്ടും ഡോക്ടര്‍ക്ക് ഇനിയും ഇന്ത്യയിലേക്ക് മടങ്ങണമെന്ന മോഹമില്ല. അദ്ദേഹത്തിന് ആവേശമായി. 1921ല്‍ ഓട്ടോമന്‍ ഭരണം തകര്‍ന്നതിനു ശേഷമാണ് ഇറ്റലിക്കാര്‍ ലിബിയയിലെത്തുന്നത്. 1969ല്‍ ഒരു രക്തരഹിത വിപ്ളവത്തിലൂടെ ഇദ്രീസ് രാജാവില്‍ നിന്ന് മുഅമ്മര്‍ ഖദ്ദാഫി അധികാരം പിടിച്ചടക്കുന്നതുവരെയേ അവര്‍ ലിബിയയില്‍ ഉണ്ടായിട്ടുള്ളൂ. ഇക്കാലമത്രയും വിദേശീയര്‍ക്കു നേരെയുള്ള തദ്ദേശീയരുടെ ചെറുത്തുനില്‍പ്പ് അതിശക്തമായി നിലനില്‍ക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ ഒരു സ്ത്രീ പോലും അവശേഷിക്കാതെ ബലാല്‍സംഗത്തിന് ഇരയായെന്നോ? എന്നിട്ട് അവരിലെല്ലാം കുഞ്ഞുങ്ങള്‍ ജനിച്ചുവെന്നോ? എന്നിട്ട് ഈ കുഞ്ഞുങ്ങള്‍ക്കെല്ലാം തന്നെ ബലാല്‍സംഗ കഥയിലെ പുരുഷന്‍മാരുടെ നിറവും കോലവും ലഭിച്ചെന്നോ? മാതാവിന്റെ നിറവും കോലവും ആര്‍ക്കും ലഭിച്ചില്ലെന്നോ? ഡോക്ടര്‍ സിന്‍ഹ കത്തിക്കയറി. അങ്ങനെയാണെങ്കില്‍ രണ്ടര നൂറ്റാണ്ട് ബ്രിട്ടീഷുകാര്‍ അടക്കിവാണ ഇന്ത്യയില്‍ എത്ര പേര്‍ കറുത്ത നിറത്തില്‍ കാണും? ഇറ്റലിക്കാര്‍ക്ക് ലിബിയയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സ്വീകാര്യത ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നോര്‍ക്കുക. ലിബിയയുടെ അതേനിരയില്‍ മെഡിറ്ററേനിയനോടു ചേര്‍ന്നു കിടക്കുന്ന ഈജിപ്തിലും തുനീസ്യയിലും അള്‍ജീരിയയിലും മൊറോക്കോയിലും ഇതുതന്നെ സംഭവിച്ചുവോ? അവിടെയുള്ളവരും വെളുത്ത തൊലിയുള്ളവരല്ലേ? രാജേഷ് വര്‍മ്മയുടെ മനസ്സില്‍ രൂഢമൂലമായിരുന്ന കൂട്ട ബലാല്‍സംഗ സിദ്ധാന്തത്തിന്റെ അടപ്പൂരി. ചെന്നിത്തല ചൊറിഞ്ഞു കൊണ്ട് ആരോടെന്നില്ലാതെ അദ്ദേഹം ചോദിച്ചു. 'ഇത്രയും കാലം എന്റെ സാമാന്യ ബുദ്ധി എവിടെയായിരുന്നു'?

ലിബിയയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ പരമ്പരാഗത വേഷത്തോട് പ്രത്യേക ആഭിമുഖ്യമൊന്നുമില്ല. പൊതുസ്ഥലങ്ങളില്‍ വളരെ കുറച്ചു പേര്‍ മാത്രമേ പരമ്പരാഗത വേഷത്തില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ജുമുഅക്ക് പള്ളിയിലെത്തുന്ന 95 ശതമാനത്തിന്റെയും വേഷം പാന്റ്സും ഷര്‍ട്ടും തന്നെ. യുവാക്കള്‍ക്ക് ജീന്‍സും ടീ ഷര്‍ട്ടുമാണ് താല്‍പര്യം. ഓഫീസുകളില്‍ സ്യൂട്ടും ടൈയും ധരിക്കാത്തവര്‍ വിരളം. വെള്ളക്കോളര്‍ ഉദ്യോഗങ്ങളില്‍ പകുതിയും കയ്യടക്കിയിരിക്കുന്നത് സ്ത്രീകളാണ്. 85 ശതമാനം സ്ത്രീകളും മുഖവും മുന്‍കൈയും മാത്രം പുറത്തുകാണുന്ന ഇസ്ലാമിക വേഷവിധാനങ്ങളുള്ളവരാണ്. ചെറുപ്പക്കാരികളും പെണ്‍കുട്ടികളും ഇടുങ്ങിയ വസ്ത്രങ്ങളാണ് സാധാരണ ധരിച്ചു കാണാറുള്ളത്. ജീന്‍സ്, ഫുള്‍ സ്ലീവ്  ടോപ്പ്, മുഖമക്കന ഇതാണ് പൊതുവെയുള്ള ശൈലി. അതല്ലെങ്കില്‍ ജീന്‍സിനു പകരം പാദം വരെയെത്തുന്ന സ്കേര്‍ട്ട്.

ജനങ്ങള്‍ തികഞ്ഞ സൌഹാര്‍ദ്ദത്തോടെയാണ് പെരുമാറ്റം. ഒഴിവു ദിവസങ്ങളായ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും അവര്‍ നമ്മെ അതിഥികളായി സ്വീകരിക്കുന്നു. ലിബിയന്‍ ഭവനങ്ങളുടെ ഈ സൌഹാര്‍ദ്ദത്തിന്റെ ശീതളിമയിലായിരുന്നു കശ്മീരിയായ എന്റെ സ്നേഹിതന്‍ രാജാ അര്‍ശദ് മുദസ്സിര്‍ റമദാനിലെ എല്ലാ ദിവസവും നോമ്പു തുറന്നിരുന്നത്. മടുപ്പില്ലാത്ത ആതിഥേയത്വം അവ രുടെ പ്രത്യേകതയാണ്. പക്ഷെ ഒന്നു പിഴച്ചാല്‍ മതി. സൌഹൃദവും പരിചയവും ഒന്നും വിഷയമല്ല, അവര്‍ തന്നെ നിങ്ങളുടെ കോളറിന് കുത്തിപ്പിടിച്ചെന്നു വരും. ഉടന്‍ തന്നെ ശാന്തരാവും. പഴയ സൌഹൃദം തിരിച്ചു വരികയും ചെയ്യും. 'വിചിത്രസ്വഭാവികളായ നല്ല മനുഷ്യര്‍' (Nice people with strange behaviour) എന്നാണ് കമ്പനിയിലുള്ളവര്‍ ഇവരെ വിശേഷിപ്പിക്കുന്നത്.

നിങ്ങള്‍ അറബി അറിയുന്ന മുസ്ലിമാണെങ്കില്‍ അവരുടെ സൌഹൃദം കനക്കും. കമ്പനിയുടെ കേസുകള്‍ വാദിക്കുന്ന സീനിയര്‍ അഭിഭാഷകന്‍ അഹ്മദ് ബെല്‍ഗാസിം എന്നെ മാനം കെടുത്തിയത് അങ്ങനെയാണ്. കാഴ്ചയില്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ അപരനെ പോലെയുള്ള ബെല്‍ഗാസിം തികഞ്ഞ പ്രൊഫഷനലാണ്. (ചെയ്യുന്നതും ചെയ്യാതിരിക്കുന്നതുമായ എല്ലാ ജോലികള്‍ക്കും കണക്കു പറഞ്ഞ് പൈസ വാങ്ങുന്ന ആള്‍ എന്നാണു പ്രൊഫഷനല്‍ എന്നതിനര്‍ത്ഥം) എന്നെ പരിചയപ്പെടുത്തി കൊണ്ട് സഹപ്രവര്‍ത്തകന്‍ രാജേഷ് അഭിമാനപൂര്‍വ്വം പറഞ്ഞു. 'ഇതാ ഒരു ഇന്ത്യന്‍ മുസ്ലിം, നന്നായി അറബി സംസാരിക്കും'. അതുവരെ മറ്റെന്തോ കാരണങ്ങളാല്‍ രാജേഷുമായി മുഷിഞ്ഞ് സംസാരിക്കുകയായിരുന്ന ബെല്‍ഗാസിമിന്റെ ഭാവം മാറി. സ്വീകരണത്തിന്റെ ഊഷ്മളത വര്‍ധിച്ചു. അത്യന്തം ആധുനികമായ തന്റെ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കോഫിയും ബിസ്കറ്റും തന്നു. സ്വന്തം വൃത്തത്തിനു പുറത്ത് ജാതിയും മതവുമൊക്കെ വിളിച്ചു പറയുന്നത് രണ്ടാംതരമായി ഗണിക്കപ്പെടുന്ന കേരളീയ പരിസരത്തു നിന്നും വരുന്ന ആരും വിഷണ്ണനായി പോകുന്ന ഒരു സാഹചര്യം. ഒരുപക്ഷേ ഇത് ശ്രദ്ധയില്‍ പെട്ടതു കൊണ്ടാവണം ഡല്‍ഹിയിലും ലണ്ടനിലും പഠിച്ച് തികഞ്ഞ പ്രൊഫഷണലായി കഴിഞ്ഞിരുന്ന രാജേഷ് ഇതൊരു തന്ത്രമാണെന്ന് ഹിന്ദിയില്‍ സൂചന നല്‍കി. 'ഇത് നമുക്ക് ശരിക്കും ഉപയോഗപ്പെടുത്തണം' അതായത് എന്റെ മുസ്ലിംനെസ്സ് മുതലാക്കണമെന്നര്‍ഥം.

ലിബിയയിലെ സാധാരണക്കാര്‍ക്ക് തങ്ങളുടെ ഖാഇദ് (നേതാവ്) നെ കുറിച്ച് ഒരു മതിപ്പുമില്ല എന്ന് അവിടെയെത്തിയ ഉടനെ തന്നെ എനിക്ക് പൂര്‍ണബോധ്യമായി. ഇസ്തംബൂല്‍ മുതല്‍ ട്രിപ്പോളി വരെ എന്റെ സഹയാത്രികനായിരുന്ന അദീബ് കുറെ വിവരങ്ങള്‍ നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ട്രിപ്പോളിയിലാണ് ഇയാളുടെ ജോലി. സ്കൂള്‍ അധ്യാപകന്റെ വേതനം തുടങ്ങുന്നത് 150 ദീനാറില്‍ നിന്നാണ്. അയാളുടെ സര്‍വ്വീസിന്റെ അവസാനത്തോടെ അത് 300 ദീനാര്‍ വരെ ആകും. 38-39 രൂപക്കു തുല്യമാണ് ഒരു ദീനാര്‍. മറുഭാഗത്ത് ഒരു സാധാരണ ഇന്ത്യന്‍ കമ്പനി പോലും തങ്ങളുടെ തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ പുറമെ പോക്കറ്റ് മണിയായി മാസാന്തം 400 ദിനാര്‍ വരെ നല്‍കുന്നുണ്ട്. യുനൈറ്റഡ് അറബ് എമിറേറ്റ്സുമായി ലിബിയയെ താരതമ്യം ചെയ്യാന്‍ പോലുമാവില്ല. യു.എ.ഇയില്‍ തദ്ദേശീയരുടെ ശമ്പളം വിദേശിയുടേതിനേക്കാള്‍ പതിന്‍മടങ്ങ് കൂടുതലായിരിക്കും. ഇവിടെ നേരെ തിരിച്ചും. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാഷ്ട്രം കൂടിയാണ് ലിബിയ. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഹൈക്വാളിറ്റി ഇന്ധനങ്ങളുടെ കൂറ്റന്‍ പാടങ്ങളും ഇനിയും കണക്കാക്കിയിട്ടില്ലാത്ത പാചകവാതക ശേഖരവും ഇവര്‍ക്കുണ്ട്. തങ്ങളോടു കാണിക്കുന്ന ഈ അവഗണനയില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പക്ഷെ ആരോടു പറയും? അന്നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന രണ്ട് പത്രങ്ങള്‍, അശ്ശംസ്, അല്‍ ഫജ്റല്‍ ജദീദ്, എന്നിവ ഞാന്‍ കാണാറുണ്ടായിരുന്നു. ഉള്ളടക്കത്തില്‍ കാര്യമായ ഒരു വ്യത്യാസവുമില്ലാത്ത രണ്ട് സര്‍ക്കാര്‍ നോട്ടീസ് ബോര്‍ഡുകള്‍. ഇംഗ്ളീഷ് ദിനപത്രങ്ങള്‍  ഉണ്ടായിരുന്നില്ല.

കുറ്റം പറയരുതല്ലോ. ദരിദ്രന്‍ എന്നു പറയുന്നവനു പോലും ലിബിയയില്‍ കാറുണ്ട്. ഒന്നില്‍ കൂടുതല്‍ വാഹനമില്ലാത്ത ഒരു വീടുമുണ്ടാവില്ല.  ദീനാറിന് ഒന്നര ഗ്യാലന്‍ പെട്രോള്‍ ലഭിക്കും. പോലീസുകാരല്ലാത്ത ആരും ബൈക്കോടിക്കുന്നത് കണ്ടിട്ടില്ല. മെഡിറ്ററേനിയന്‍ തീരത്തോടു ചേര്‍ന്നു കിടക്കുന്ന ഫലഭൂയിഷ്ടമായ ഭൂമിയില്‍ അവിടത്തെ മനുഷ്യരെ പോലെ കാഴ്ചയില്‍ തന്നെ സുന്ദരമായ പച്ചക്കറികള്‍. ഒപ്പത്തിനൊപ്പം വളര്‍ത്തിയ ഒലീവും അത്തിയും ഇടകലര്‍ന്ന വിശാലമായ തോട്ടങ്ങള്‍. ഉടമസ്ഥരോടൊപ്പം ചെന്ന് മരത്തില്‍ നിന്നും ആവശ്യമുള്ളത് പറിച്ചെടുത്തു കഴിക്കാം, സന്തോഷമേയുള്ളൂ വഴിപോക്കന് പഴങ്ങള്‍ നല്‍കുന്നതില്‍. ഈന്തപ്പനകളുണ്ടെങ്കിലും കാലാവസ്ഥ തണുത്തതായതു കൊണ്ട് പഴങ്ങള്‍ തുടുക്കാറില്ല. മധുരവും കമ്മി. ട്രിപ്പോളിയില്‍ കടുത്ത വേനലില്‍ പോലും 35 ഡിഗ്രിവരെയേ ചൂട് ഉണ്ടാകൂ. അതുതന്നെയും മെഡിറ്ററേനിയന്‍ കടലില്‍ നിന്നുള്ള തണുത്തകാറ്റിന്റെ പ്രഹരമേറ്റ് ക്രൌര്യം നഷ്ടപ്പെടുന്നു. എന്നാല്‍ ട്രിപ്പോളിയില്‍ നിന്ന് 60 കിലോമീറ്റര്‍ തെക്കോട്ടു യാത്ര ചെയ്താല്‍ ചിത്രമാകെ മാറി. പൊടുന്നനെ സഹാറാ മരുഭൂമിയിലേക്ക് പ്രവേശിക്കുകയായി. ലോകത്തില്‍ തന്നെ ഏറ്റവും പൊള്ളുന്ന ചുടുനിലം. ഗള്‍ഫിലെ പോലെ പൊടിമണലല്ല ഇവിടെ. മഞ്ഞ നിറത്തിലുള്ള കല്ലുകളും മലകളും നിറഞ്ഞ ഭൂപ്രകൃതി. 
എന്നാല്‍, അല്‍ഭുതങ്ങളുടെ കലവറയാണ് ഈ മരൂഭൂമി.

സഹാറക്ക് നടുവില്‍ കുഫ്റ എന്ന പ്രദേശത്ത് ഞങ്ങളുടെ കമ്പനിക്ക് പ്രൊജക്ടുണ്ട്. സീനിയര്‍ മാനേജറും ആര്‍ക്കിടെക്റ്റുമായ അങ്കേത് ശ്രീവാസ്തവയോടൊപ്പം അദ്ദേഹത്തിന്റെ പരിഭാഷകനായാണ് പോയത്. യഥാര്‍ഥത്തില്‍ ശ്രീവാസ്തവക്ക് അതിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. കുഫ്റയില്‍ കഴിഞ്ഞ 35 വര്‍ഷമായി മഴ പെയ്തിട്ടില്ലത്രെ. മറ്റു ചിലരുടെ കണക്കില്‍ 60 വര്‍ഷം കഴിഞ്ഞിരുന്നു. ആ കണക്ക് കൂടിവരുന്നുമുണ്ട്. 100ഉം 300 മൊക്കെ ആകുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ അമ്പരക്കുന്നത് ഈ മരുഭൂമിയിലെ ജലലഭ്യതയെ കുറിച്ച് അറിയുമ്പോഴാണ്. അല്‍പ്പം ഒന്നു കുഴിക്കുകയേ വേണ്ടൂ. വര്‍ഷമറ്റ മണ്ണില്‍ നിന്ന് ജലം പൊടിയുകയായി. മനുഷ്യ നിര്‍മ്മിത മഹാനദി  (Great Man Made River-GMMR) എന്ന പേരില്‍ കൃത്രിമനദി കീറി 1800 മുതല്‍ 2000 കിലോമീറ്റര്‍ ദൂരെ വരെ ഈ വെള്ളമെത്തിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടുണ്ട്.Great Socialist People's Libyan Arab Jamahiriyya  എന്ന ലോകത്തെ ഏറ്റവും വലിയ പേരുള്ള ഈ രാജ്യത്തെ ഏറ്റവും വിജയപ്രദമായ പ്രൊജക്ടാണിത്. കുഫ്റയിലെ കിലോമീറ്റുകള്‍ ദൈര്‍ഘ്യമുള്ള മാങ്ങാത്തോട്ടങ്ങള്‍ മരുഭൂമിയുടെ നിര്‍ദാക്ഷിണ്യതയെ വെല്ലുവിളിച്ച് പരന്നു നിവര്‍ന്നങ്ങനെ കിടക്കുന്നു.

അറബിയല്ലാത്ത മറ്റൊരു ഭാഷക്കും ലിബിയയില്‍ ഈ അടുത്ത കാലം വരെ ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. ഇംഗ്ളീഷിനെ പടിക്കു പുറത്തു നിര്‍ത്തിയിരുന്ന ലിബിയ പ്രൈമറി തലത്തിലടക്കം ഇംഗ്ളീഷ് ഉള്‍പ്പെടുത്തി സമൂലമായ മാറ്റത്തിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു. വെള്ളക്കാരോടായി പ്രത്യേക ആദരവുമില്ല. കഴിഞ്ഞ വര്‍ഷം ഖദ്ദാഫിയടക്കം 18 ലിബിയക്കാരെ ബ്ളാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സ്വിറ്റ്സര്‍ലാന്റിന് പിടിപ്പതു കിട്ടി. അടുത്ത ദിവസം അതേ നാണയത്തില്‍ മറുപടി നല്‍കി തൊലിവെളുത്തവന്റെ ധാര്‍ഷ്ട്യത്തിന്റെ മസ്തകം മുഅമ്മര്‍ ഖദ്ദാഫി തകര്‍ത്തു. അഹ്മദ് ഫര്‍ദീദിന്റെ ഗര്‍ബ് സാദഗി (Westoxication) സിദ്ധാന്തത്തിന് ലിബിയയില്‍ വലിയ പ്രസക്തിയൊന്നുമില്ല. കഴിഞ്ഞ 40 വര്‍ഷമായി ഒരേ കൈകളിലായിരുന്ന ഭരണം അടുത്ത തലമുറക്ക് കൈമാറുന്ന 'സോഷ്യലിസ്റ്റ്' പ്രക്രിയക്ക് ലിബിയ തുടക്കം കുറിച്ചിട്ടുണ്ട്. സെയ്ഫുല്‍ ഇസ്ലാം ഖദ്ദാഫി പുറകില്‍ നിന്ന് ഭരണം ആരംഭിച്ചിട്ടുണ്ടത്രെ. ഇയാളുടെ സ്വാധീനം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്നു. ഖദ്ദാഫിക്ക് മറ്റൊരു ഭാര്യയിലുള്ള മൂത്ത മകന്‍ മുഹമ്മദ് ഇപ്പോഴും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ചുവരുകളായ മുഴുവന്‍ ചുവരുകളിലും ഉയര്‍ന്നു നില്‍ക്കുന്ന ഖദ്ദാഫിയുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ സ്തുതിവചനങ്ങളുമാണ് ലിബിയ മുഴുക്കെ. 40 വര്‍ഷം ഒറ്റ ഭരണാധികാരിക്കു കീഴില്‍ കഴിഞ്ഞുകൂടുക എന്ന ശിക്ഷ അല്‍പ്പം കടുത്തതു തന്നെയാണ്. ആഫ്രിക്കയുടെ മൊത്തം നേതാവായി ഉയര്‍ത്തിക്കാട്ടാനുള്ള വ്യഗ്രതയില്‍ ലിബിയയുടെ സ്വത്ത് മുഴുവനും ദുര്‍വിനിയോഗം ചെയ്ത് അഴിമതിക്കാരായ മറ്റുള്ള ഭരണാധികാരികളെ ഖദ്ദാഫി സുഖിപ്പിക്കുകയാണെന്നാണ് എതിരാളികളുടെ ആരോപണം.

ഗള്‍ഫിലേതു പോലെ സുലഭമല്ലെങ്കിലും ലിബിയയില്‍  മലയാളികളുടെ സാന്നിധ്യമുണ്ട്. അധികവും ഡോക്ടര്‍മാരും നഴ്സുമാരും അധ്യാപകരുമാണ്. ഇംഗ്ളീഷ് അധ്യാപകരാണ് കൂടുതലും. ഗള്‍ഫില്‍ നിന്ന് വ്യത്യസ്തമെന്ന് തോന്നാവുന്ന ഒരു ചിത്രമാണ് ലിബിയയുടെ പുതുതലമുറയുടെ വായനാശീലം. ട്രിപ്പോളിയിലെ ഒരു തെരുവിലുള്ളയത്ര ബുക്ക് ഷോപ്പുകള്‍ ദുബൈ മൊത്തം തെരഞ്ഞാല്‍ കാണാനാവില്ല. ഇന്ത്യയെ കുറിച്ചും ഗാന്ധിജി-നെഹ്റുമാരെ കുറിച്ചും ആധികാരികതയോടെ അവര്‍ സംസാരിക്കുന്നു. കേരളത്തെ കുറിച്ചു പോലും അവര്‍ക്ക് വായിച്ചറിവുണ്ട്. കരേല എന്ന ഹിന്ദിവാക്കില്‍ നിന്നാണ് 'കേരള'യുടെ നിഷ്പത്തിയെന്ന് അധികവായന നടത്തിയ ഒരാളെ ഞാന്‍ പരിചയപ്പെട്ടു. ഭൂപടത്തില്‍ കാണുന്ന കേരളത്തിന്റെ ചിത്രത്തിനും കൈപ്പക്കക്കുമിടയിലെ സാദൃശ്യമായിരുന്നു അദ്ദേഹത്തിന്റെ വാദത്തിന്റെ തെളിവ്.

91 comments:

  1. well done arifka..ലിബിയയിലൂടെ ഒന്ന് കറങ്ങി വന്ന പ്രതീതി..ഇനിയും എഴുതൂ...ബ്ലോഗ്‌ തുടങ്ങാന്‍ ഒരുപാട് വൈകി എന്ന പരാതി മാത്രമേയുള്ളൂ..

    ReplyDelete
  2. Congrats...! ياَ أُسْتآذ
    ലിബിയയിലെ വിശേഷങ്ങളറിയാന്‍ ഞാന്‍ അന്നും (നിങ്ങളവിടെയായിരുന്നപ്പോള്‍‍) ദുബൈയില്‍നിന്നും നാട്ടില്‍നിന്നും ബന്ധപ്പെട്ടിരുന്നു. (കുറച്ചൊക്കെ ചാറ്റിങ്ങിലൂടെ കിട്ടിയിരുന്നെങ്കിലും) എന്നാല്‍ നിങ്ങള്‍ ലേറ്റായ് വന്താലും.... മോഡലില്‍ രംഗപ്രവേശം ചെയ്തത് ഞങ്ങള്‍ക്ക് ലിബിയയും അന്തരീക്ഷവും നന്നായി മനസ്സിലാക്കാന്‍ സഹായിച്ചു. ഇനി zainocular.ഇല്‍ നിന്നും വര്‍ണ്ണക്കാഴ്ചകള്‍ പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ പ്രിയ ശിഷ്യന്‍.

    ReplyDelete
  3. very nice.. after a long time .. read a big page in a single stretch .. hats off comrade

    ReplyDelete
  4. ഏറ്റവും ചുരുങ്ങിയ കാലം മാത്രമേ ലിബിയയില്‍ ജീവിക്കേണ്ടി വന്നത് എങ്കിലും , ഒരു ദീര്‍ഘ കാല യാത്രയുടെ അനുഭവം !!
    Mashaa Allah...well done!

    ReplyDelete
  5. ഇത്(ബ്ലോഗ്‌) അല്പം വൈകിപ്പോയി എന്ന് തന്നെയാണ് എന്റെയും മതം.

    നല്ല വിവരണം, ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്ക് മുന്‍പേ എഴുതിയതായത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ

    കാരണവും ഇതില്‍ ചിതറി കിടക്കുന്നുണ്ട്. വായന കൊണ്ടുണ്ടായ അധിക വായനാഫലം രസകരമായി. ചില പ്രയഗങ്ങളും നന്നായിട്ടുണ്ട്,ഉദാ:'വിചിത്രസ്വഭാവികളായ നല്ല മനുഷ്യര്‍' (nice people with strange behaviour)

    കൂടുതല്‍ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  6. എന്തുകൊണ്ടാണ് എഴുതി തുടങ്ങാന്‍ ഇത്ര വൈകിയത് ?
    അതോ എഴുതിയതൊന്നും ഞാന്‍ കാനഞ്ഞതോ?

    ഏതായാലും വളരെ നന്നായിട്ടുണ്ട്..
    ഭാവുകങ്ങള്‍..

    ReplyDelete
  7. Superb.. very nice. got a clear idea about Libiya. Keep on writing . . .
    and name of the blog is very attractive as it matches your name . . !!!!

    ReplyDelete
  8. well done Arif... lively experience..

    I liked ur profile language much...

    Amazing talent..

    Congrates

    ReplyDelete
  9. വളരെ നന്നായിട്ടുട് ...ആശംസകള്‍ ..

    ReplyDelete
  10. ആരിഫ്‌ ജി
    ആദ്യമായി ഭൂലോകത്തേക്ക് സ്വാഗതം.
    കാത്തിരുന്ന ലേഖനം
    നന്ദി, അറിയാത്ത ഒരു രാജ്യത്തെ കുറിച്ച് പറഞ്ഞു തന്നതിന്.
    അതും നല്ല മനോഹരമായ സെയ്ന്‍ ടച്ച്‌ ഓടു കൂടി.
    ബ്ലോഗ്‌ പേര് തന്നെ സുന്ദരം,
    ഇനിയം എഴുതുമല്ലോ

    ReplyDelete
  11. ഭാഷാ പ്രയോഗങ്ങളിലെ ചാരുതാത്മകത എഴുത്തിന്റെ ഷഡ്ഭുജങ്ങളെയും വേണ്ടുവോളം മിനുസപ്പെടുത്തിയിരിക്കുന്നു.. അനുവാചകരുടെ ഹൃദയ സരസ്സിലേയ്ക്ക് വന്നു പതിക്കുന്ന ഒരു വിപിന തരംഗിണിയുടെ കുളിരും സ്പന്ദനങ്ങളും ആവാഹിചെടുത്തിരിക്കുന്നു.. പൊറ്റക്കാടിനു ശേഷം സക്കരിയയ്ക്ക് സമകാലികനായി ആരിഫ് സൈന്‍..ഭാവുകങ്ങള്‍...സഹസ്ര ദളമാര്‍ന്ന പുഷപങ്ങളാല്‍... കബീര്‍ എടവണ്ണ.

    ReplyDelete
  12. മുന്‍പ് വായിച്ചതാനെങ്കിലും വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്

    എന്തായാലും താങ്കളുടെ എഴുത്ത് തുടരട്ടെ കുറഞ്ഞത്‌ ആഴ്ചയില്‍ ഒന്നെങ്കിലും പ്രതീക്ഷിക്കുന്നു

    ഇത് കബീര്‍ ഏടവന്നക്ക്
    കമന്റ് എഴുതുന്ന കബീരിനും ബ്ലോഗ്‌ എഴുതാം
    മടി പിടിച്ചു ഇരിക്കണ്ടാ

    ReplyDelete
  13. mmmmmmmmmmmmmmmmm
    no words - i enjoyed that much !

    ReplyDelete
  14. ഉഷാര്‍.
    "സ്വന്തം വൃത്തത്തിനു പുറത്ത് ജാതിയും മതവുമൊക്കെ വിളിച്ചു പറയുന്നത് രണ്ടാംതരമായി ഗണിക്കപ്പെടുന്ന കേരളീയ പരിസരത്തു നിന്നും വരുന്ന ആരും വിഷണ്ണനായി പോകുന്ന ഒരു സാഹചര്യം"
    വളരെ പ്രസക്തം.

    ReplyDelete
  15. dear Arif
    hope you are ok. I feel very pleasure to meet you after a very long gap. The blog is fantastic as your other works. I think, there is some agenda of America behind the recent issue. Any how the reformation and revolution should rise from the society itself. Any revolution driven by external force should be resisted by the govt. I'm not just supporting Gadhafi, but I'm against the dividing strategy, like Shia and Sunny.

    ReplyDelete
  16. Thank GOD,Its Shocking ! You are an Arabic Graduate, Masha Allah,
    Amazing you can Do wonders with Malayalam,

    Wot will Happen If you are a Post Graduate In Malayalam...

    ReplyDelete
  17. This is the first time to know about Libiya

    ReplyDelete
  18. i think it is a wonderful experience in you life,let me say one thing, i learn many good things from you,were you are worked in zaabeel office.you are grate.best of luck,
    iqbal panniyath

    ReplyDelete
  19. വളരെ നന്നായിട്ടുണ്ട്..... തുടര്ന്നെഴുതാന് ഞങ്ങളുടെ കമന്ടുകള് പ്രേരകവു കാരണവുമാകട്ടെ...... തിരക്കു കൂട്ടുന്നവരോട് നമുക്കു “സ്തന്ന ഷുവയ് ” പറയാw. Arifka എന്നത് ഇനി മുതല് Afrika എന്നു തിരുത്തി വായിച്ചോട്ടെ....

    ReplyDelete
  20. قرأت قبل قليل... تعبيري يبتعد فارا من إطار بخلي في مدحك، صدقا... لا التفت إليه بعد...فحقا غطيت ليبيا بذاكرتك، وأنت تعرفني أكثر مما يعرفني الآخرون ... وزاوية من نفسي تجذبني لأن لا أمدحك لهذ الصنيع الممتاز! ولكن لا أباليها فيها...

    معك أحمد كبير

    ReplyDelete
  21. വളരെ നന്നായിട്ടുണ്ട്.....

    ReplyDelete
  22. welldone.....pls continue blogging....

    ReplyDelete
  23. വളരെ മനോഹരമായ ഒരു ലേഖനം... ഒരുപാട് പുതിയ അറിവുകള്‍ സമ്മാനിച്ചു. നന്ദി...

    ആശംസകള്‍

    ReplyDelete
  24. വായിച്ചു നന്നായിട്ടുണ്ട്

    ReplyDelete
  25. വീണ്ടും വായിച്ചു...

    ReplyDelete
    Replies
    1. ഇരട്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ മാത്രം അടുത്ത കാലത്തായി താങ്കള്‍ എന്തെങ്കിലും കുറ്റം ചെയ്തതായി ഓര്‍ക്കുന്നുണ്ടോ?

      Delete
  26. ഇപ്പോഴത്തെ ലിബിയ എന്താണ് എന്നറിയാന്‍ ആണ് കൂടുതല്‍ താല്പര്യം ?പുറമേ നില്‍ക്കുന്നവര്‍ക്ക് എന്തൊക്കെ തോന്നിയാലും ഓരോ നാടിനെയും കുറിച്ച് ഏറ്റവും കൂടുതല്‍ അറിയുക അവിടത്തുകാര്‍ തന്നെയാണ് എന്നതാണ് എന്റെ പക്ഷം .ഒരു സന്ദര്‍ശകന്‍ ഹ്രസ്വമായ കാലം കൊണ്ട് പുറം കാഴ്ചകളെ കാണൂ ,ആത്മാവില്‍ നടക്കുന്നതെന്തു എന്നറിയാന്‍ അതില്‍ ലയിക്ക തന്നെവേണം .(പാലില്‍ വെള്ളമെന്ന പോലെ )പുതിയ ലിബിയയുടെ മുഖം കൂടി ഒന്ന് അനാവരണം ചെയ്തു കൂടെ ?

    ReplyDelete
    Replies
    1. ഇപ്പോഴത്തെ ലിബിയ എന്താണെന്ന് നേരിട്ടറിയാന്‍ പോയാല്‍ അറീക്കാനായി പിന്നെ ഞാന്‍ ബാക്കി ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ മരണമായിരുന്നില്ല കേണല്‍ അര്‍ഹിച്ചിരുന്നത് എന്റെ പോസ്റ്റ്‌ വായിച്ചാല്‍ വിവരം കിട്ടും-അതാണെങ്കില്‍ താങ്കള്‍ വായിച്ചതുമാണ് സിയാഫ്‌))*

      Delete
  27. ഞാന്‍ ലിബിയയില്‍ ഒന്ന് കറങ്ങി തിരിച്ചെത്തി..
    ആളുകളെ അടുത്തറിഞ്ഞു ..
    ബ്യുരോക്രസിയെ തൊട്ടറിഞ്ഞു ..
    വേഷ വിധാനങ്ങളും ... ലിബിയയുടെ ഭൂമി ശാസ്ത്രവും കണ്ടറിഞ്ഞു.

    ഈ ലേഖനത്തിലൂടെ ഇത്രയോക്കെ കാണിച്ചു തന്ന ശ്രീ ആരിഫിന് നന്ദി .

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ, നന്ദി.

      Delete
  28. ലിബിയയെ കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട്. പക്ഷെ ലിബിയയയെ തൊട്ടറിഞ്ഞത് കുറച്ചെങ്കിലും ഇപ്പോഴാണ്... ഇഷ്ടമായി ഈ വിവരണം. ഇവിടെ ഇനിയും വായിക്കാനൊരുപാടുണ്ട്... സമയം കണ്ടെത്താം.

    ReplyDelete
    Replies
    1. കാര്യമാത്ര പ്രസക്തമായ പോസ്റ്റുകളിലൂടെ എന്നും വിജ്ഞാന കുതുകികള്‍ക്ക് വിരുന്നൊരുക്കുന്ന സീനിയര്‍ ബ്ലോഗറില്‍ നിന്നുള്ള നല്ല പ്രോത്സാഹനമായി ഇതിനെ കണക്കാക്കട്ടെ. നന്ദി സര്‍

      Delete
  29. പല രാജ്യങ്ങള്‍ പല സംസ്കാരങ്ങള്‍ വൈവിധ്യ പൂര്‍ണമായ ചരിത്രാവശിഷ്ടങ്ങള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍.... അവിടെയൊക്കെ സഞ്ചരിക്കാനാവുന്നവരോട് എനിക്ക് അസൂയയാണ്.......

    ഉന്നത നിലവാരമുള്ള ഈ രചന കുറേക്കൂടി വിപുലമായ വായനക്കായി പങ്കു വെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

    ReplyDelete
    Replies
    1. ഒരു സീനിയര്‍ ബ്ലോഗറുടെ അസൂയക്ക് പാത്രമാവുക എന്ന് വച്ചാല്‍ വലിയ കാര്യം തന്നെ അല്ലെ? വിപുലമായ വായന ഉണ്ടാകും എന്ന് ഞാനും പ്രതീക്ഷിക്കുന്നു.

      Delete
  30. സ്വല്പം ദീർഘമാണെങ്കിലും മടുപ്പില്ലാതെ വായിച്ചു. ഗദ്ദാഫിയില്ലാത്ത ലിബിയയുടെ അവസ്ഥയെന്താണോ ആവോ ?

    ReplyDelete
    Replies
    1. ദീര്‍ഘമാകാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലായിരുന്നു, അത്തരം ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു. അങ്ങനെ നീട് പോയതാണ്. വായന രസിച്ചു എന്നറിഞ്ഞതില്‍ ഞാനും രസിച്ചു.

      Delete
  31. പ്രിയപ്പെട്ട ആരിഫ്‌ ഭായ്,
    മനോഹരമായ വര്‍ണന..!ലിബിയെക്കുറിച്ചു ഇത്രയും വിശദമായി എഴുതിയല്ലോ...!This post is so informative and useful.
    വളരെ നല്ല ഭാഷ ! ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
    ഇനിയും എഴുതണം.
    വിശദമായ വിവരണത്തിന് നന്ദി!
    HAPPY FIRST BLOG ANNIVERSARY!MAY YOU WRITE MORE AND MORE!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. നന്ദി അനു. വായിച്ചതിനും കമന്റിയതിനും വാര്‍ഷിക ദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചതിനും.

      Delete
  32. നല്ല ലേഖനം. മടുക്കാതെ ബോറടിക്കാതെ മുഴുവൻ വായിച്ചു.
    പിന്നെ ഒന്നാം ബ്ലോഗ് പിറന്നാളിനു ആശംസകൾ...ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥന.

    ReplyDelete
    Replies
    1. വായിച്ചതിനും കമന്റിയതിനും വാര്‍ഷിക ദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചതിനുമെല്ലാം നന്ദി മുല്ല.

      Delete
  33. നല്ല വായന സമ്മാനിച്ചു..
    അഭിനന്ദനങ്ങള്‍ ആരിഫ്‌...
    ബ്ലോഗ് വാര്ഷികത്തിനും കൂടി...

    ഇപ്പോഴത്തെ ലിബിയന്‍ അവസ്ഥ ഒന്ന് അറിഞ്ഞാല്‍
    കൊള്ളാമായിരുന്നു... വീണ്ടും കാണാം...

    ReplyDelete
    Replies
    1. നന്ദി, ലിബിയയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എന്ത് പറയാന്‍? ഇന്നത്തെ The National (Abu Dhabi) പത്രം ഇതെഴുതുമ്പോള്‍ എന്റെ മുമ്പിലിരിക്കുന്നുണ്ട് ബാനര്‍ ഇതാണ് Benghazi in political split from rest of Libya. ഇതിലപ്പുറം എന്തുണ്ട് വരാന്‍, 'ഈ മരണമായിരുന്നില്ല കേണല്‍ അര്‍ഹിച്ചിരുന്നത്' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ ഇക്കാര്യം അന്ന് തന്നെ ഞാനെഴുതിയിരുന്നു. ബെന്‍ഗാസി-ട്രിപളി വടം വലിയുടെ കഥയറിയാവുന്നവരൊക്കെ ഈ അവസ്ഥ മുന്‍കൂട്ടി കണ്ടതുമാണ്.

      Delete
  34. വിലപിടിച്ച വിവരങ്ങൾ, നന്ദി.

    ReplyDelete
    Replies
    1. ഒരു ബ്ലോഗറെ സംബന്ധിച്ചേടത്തോളം വിലപിടിച്ച അഭിപ്രായം. നന്ദി സര്‍.

      Delete
  35. ലിബിയയയിലൂടെയുള്ള ഈ യാത്ര ഒരുപാട് വിവരങ്ങള്‍ നല്‍കുന്നതായി. ദരിദ്രന്‍ മാര്‍ക്ക് പോലും കാറുള്ള ലിബിയയിലെ ഇപ്പോഴത്തെ അസ്സമാധാനത്തിന്റെ കാറുകള്‍ പെയ്തിറങ്ങി സമാധാനം പുലരട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

    പിറന്നാള്‍ ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി ഷാനവാസ്‌ നല്ല വാക്കുകള്‍ക്കും പിറന്നാള്‍ ആശംസക്കും.

      Delete
  36. എനിക്കൊന്നും തീരെ ലോകപരിചയം ഇല്ലല്ലോ എന്നോര്‍ത്തു ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ...
    കുറെ വിവരങ്ങള്‍ കിട്ടി... സന്തോഷം....
    ഒരു നാള്‍ ഞാനും ചേട്ടനെ പോലെ വളരും വലുതാകും... ഹി ഹി ഹി...
    ഒരു കൊല്ലം മുന്‍പേ എഴുതിയതാണ് എങ്കിലും ഞാന്‍ ആദ്യായിട്ടാ വായിക്കുന്നേ....
    അവസരമുണ്ടാക്കിയതിനു നന്ദി...
    ബ്ലോഗിന്റെ ഒന്നാം വാര്‍ഷികത്തിന് അനുമോദനങ്ങള്‍ ....
    ഞാന്‍ പോലും ഓര്‍ക്കാതെ എന്റെ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം കടന്നു പോയി...
    :-)

    ReplyDelete
    Replies
    1. നന്ദി സന്ദീപ്‌, ഞാനും ഈ വാര്‍ഷികം അറിയാതെ പോകുമായിരുന്നു. ഇന്ന് രാവിലെ ഒരു സ്നേഹിതന്‍ വിളിച്ചു പറഞ്ഞു അങ്ങനെ നോക്കിയതാണ്.

      Delete
  37. അഫ്രിക്കയെ എന്തിനാണ് കറുപ്പിച്ചത് എന്നറിയില്ല. ഈ ഗൾഫിൽ വന്നപ്പോഴാണ് നല്ല വെളുത്തവരും ആഫ്രിക്കയിലുണ്ടെന്ന് അറിയുന്നത്. ഒരു പക്ഷേ, ഇരുളടഞ്ഞ ഭൂഖണ്ഡം എന്ന വാക്കിൽ നിന്നാവാം അവരെ അപ്പാടെ കറപ്പിച്ചു കളഞ്ഞത്.
    പഴയ ലിബിയയെ പറ്റി പറഞ്ഞതു കൊണ്ട് അവിടെ നടന്ന വിപ്ലവത്തിന്റെ കാരണം ഏകദേശ ധാരണ കിട്ടുകയും ചെയ്തു.
    വളരെ വിശദമായ എഴുത്തിനു ഭാവുകങ്ങൾ.
    ഇനിയും അറിയാനായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. നന്ദി വീ കെ, അതൊരു ധാരണയാണ്. ഈജിപ്തുകാരും മൊറോക്കോക്കാരും അല്ജീരിയക്കാരും തുനീസ്യക്കാരുമെല്ലാം വെളുത്ത നിരത്തിലുള്ളവരാണ്. ജനങ്ങള്‍ അസംതൃപ്തരായിരുന്നു എന്നതു തന്നെയായിരുന്നു കാരണം.

      Delete
  38. തീർച്ചയായും നല്ല ഒരു ലേഖനം. വായിച്ച് പോകുന്നതെ അറിയുന്നില്ല. ഓരോ വിവരണത്തിലും ലിബിയയേയും അവിടുത്തെ ആഴമുള്ള സംസ്കാരത്തേയും വായനക്കാരന്റെ മനസ്സിലേക്ക് കൊണ്ട് വരുന്നാ ആഖ്യാന ശൈലി. ആധികാരികതയും ഡോക്കുമെന്ററി ശൈലിയും ഈ ലേഖനത്തിന് നൂറ് മാർക്ക് തരുന്നു. ആരിഫ്ക്ക, താങ്കളുടെ ബ്ലോഗ് പോസ്റ്റുകൾ ഒന്ന് കൂടെ വിപണനം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു. കൂടുതലാളുകൾ വായിക്കേണ്ടതുണ്ട് ഇവയെല്ലാം. പുത്തൻ അറിവുകൾ എല്ലാവർക്കും വെളിച്ചം പകരാൻ ഈ ശ്രമങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി മൊഹീ. തിരക്കുകള്‍ കാരണം പുതിയ പോസ്റ്റ്‌ ഇടാന്‍ സമയം കിട്ടിയില്ല അതുകൊണ്ടാണ് ഈ പഴഞ്ചരക്ക് കെട്ടിവെച്ചത്.അതിന് നൂറു മാര്‍ക്ക്‌ തന്നെങ്കില്‍ ഫ്രെഷിന് എത്ര മാര്‍ക്ക് നല്‍കും? എന്നാലും ഒരുപാട് സന്തോഷമുണ്ട് ഇഷ്ടപ്പെട്ടതില്‍. പോസ്റ്റ്‌ ഇഷ്ടപ്പെട്ടുവെങ്കില്‍, ഉപകാരപ്പെട്ടുവെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.

      Delete
  39. വായിച്ചു പഠിക്കേണ്ട ലേഖനം

    ReplyDelete
    Replies
    1. ഒരു പാട് നന്ദി, വായിച്ച് അഭിപ്രായം പറഞ്ഞതിന്.

      Delete
  40. വളരെ നല്ല എഴുത്തു. നല്ല അവലോകനം.

    ReplyDelete
    Replies
    1. വളരെ വളരെ നന്ദി മുകില്‍.,

      Delete
  41. ഈ പോസ്റ്റ് കാണാനായത് ഇപ്പോഴാണു...

    വായന പിരോഗമിക്കുമ്പോൾ ലിബിയയുടെ നാളെകൾ എങ്ങിനെയായിരിക്കും എന്നത് അല്പം ആശങ്ക ഉളവാക്കുന്നു എങ്കിലും പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ആ രാജ്യത്ത് ജനാധിപത്യം പുലർന്നു കാണുവാൻ ആഗ്രഹിക്കുന്നു...

    നന്ദി ആരിഫ്ക്കാ...

    ReplyDelete
    Replies
    1. ഇന്നത്തെ കാര്യം തന്നെ പറയുക എളുപ്പമല്ല; അപ്പൊപ്പിന്നെ നാളത്തെ കാര്യം ആലോചിച്ചാല്‍ മതിയല്ലോ. നോ...ക്ലാ...ക്ലീ ക്ലൂ...

      Delete
  42. സാഗരാതിര്‍ത്തികളിലൂടെ ഒഴുകുമ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് തീരങ്ങല്‍ക്കുള്ളിലെ രഹസ്യങ്ങള്‍ തേടാന്‍. അധികമൊന്നും ആ മോഹം സഫലമായിട്ടില്ല. പ്രത്യേകിച്ചും സഹാറയുടെ മാറിലൂടെ ഒട്ടകപ്പുറത് ഒരു ദര്‍വീഷിനെ പോലെ.... ആഫ്രിക്കയിലെ കാടുകളിലൂടെ പേടിച്ചു വിറച്ച്....ഇത്തരം എഴുത്തുകള്‍ ആ ദാഹത്തെ ശമിപ്പിക്കുന്നു. നന്ദി ആരിഫ്

    ReplyDelete
    Replies
    1. അബിക്കാ, സിന്ദ്ബാദിനെപ്പോലെ യാത്ര ചെയ്യുകയും കപ്പല്‍ചേതത്തില്‍ പെടുകയും ദൈവകൃപയുടെ തുണയില്‍ കരക്കെത്തുകയും വീണ്ടും സാഹസികമായ യാത്രക്കൊരുങ്ങുകയും ചെയ്യുന്ന നാവികനാകണമെന്ന് ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കെ ആറു ദിവസം നീണ്ടു നിന്ന ദുരിത പൂര്‍ണമായ ഒരു യാത്രയിലാണ് സിന്ദ്ബാദായിരിക്കുക എത്രമാത്രം പ്രയാസമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. കുടലല്ലാത്തതൊക്കെ ചര്‍ദ്ദിച്ച് തളര്‍ന്ന്‍ കമഴ്ന്ന് കിടന്ന കടല്‍ ചൊരുക്കില്‍ നാവികനാകേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും എന്നില്‍ ആ മോഹം തളിരിടുന്നു. ഒരു നാവികനായി, ഒരു കപ്പലിലെ തൊഴിലാളിയായി ലോകത്തിന്റെ എല്ലാ രാജ്യങ്ങളുടെയും തീരങ്ങളില്‍ നങ്കൂരമിട്ട് ലോകം ചുറ്റിയങ്ങനെ... നടക്കില്ല എന്നറിയാമെങ്കിലും വെറുതെ ഒരു മോഹം.
      നന്ദി ഈ വിലപ്പെട്ട അഭിപ്രായത്തിന്.

      Delete
  43. അറിയാത്ത ഒരു രാജ്യത്തെ കുറിച്ച് നല്ല ഒരു വിവരണം തന്നപ്പോള്‍ അവിടെ മൊത്തം കറങ്ങി അടിച്ച്പോലെ തോന്നണു സന്തോഷം ഉണ്ട് ട്ടോ ...!

    ആരിഫിക്കാ ഇത് ഞാന്‍ നേരത്തെ വായിച്ചതാണല്ലോ ...!
    കമന്റ്‌ ഇടാന്‍ വിട്ടു പോയതാണോന്നു തോന്നണു ന്ടായാലും ഒന്നൂടെ വായിക്കാന്‍ സാധിച്ചു ട്ടോ ..നന്ദി ഉണ്ട് ഇക്കാ ..!

    ReplyDelete
    Replies
    1. അന്ന് കമന്റ് രേഖപ്പെടുത്താത്ത ദു:ഖം മാറിക്കിട്ടിയല്ലോ

      Delete
  44. മുമ്പ് വര്‍ഷത്തില്‍ ഒരിക്കല്‍ ലിബിയയില്‍ നിന്നും നാട്ടില്‍ വരുന്ന അമ്മാവന്‍ പറഞ്ഞ ലിബിയ വിശേഷങ്ങള്‍ എനിക്കോര്‍മ്മയുണ്ട്. സത്യം പറഞ്ഞാല്‍ ഒരു മാനസികമായ അടുപ്പം ലിബിയയോട് തോന്നിയത് അന്നാണ്.
    പിന്നെ ഉമര്‍ മുഖ്താരിന്റെ സാഹസിക കഥകള്‍, ലിബിയന്‍ മരുഭൂമികള്‍, ഖദ്ദാഫി . എവിടെയോ ഒരു ഇഷ്ടം ആ രാജ്യത്തോട് തോന്നിയിരുന്നു. എന്തോ ഖദ്ദാഫിയുടെ വീഴ്ച , വിവേകപരമായി ചിന്തിക്കാതെ വികാരപരമായി ആണ് ഞാന്‍ എടുത്തത്‌. സത്യം എന്ത് തന്നെ ആയാലും. അതൊരുപക്ഷേ ആ രാജ്യത്തോട് വളരെയധികം, ചേര്‍ത്ത് വെച്ച പേര് ആയതുകൊണ്ടാവാം.
    ആരിഫ് ഭായ്.
    എനിക്കീ കുറിപ്പ് നന്നായി ഇഷ്ടപ്പെട്ടു. ലിബിയക്കാരുടെ സ്വഭാവവും, രീതിയും , ഭൂമി ശാസ്ത്രവും, വേഷ വിദാനവും , ജീവിത രീതിയും കൂടാതെ അവിടത്തെ മറ്റു അനുഭവങ്ങളും പങ്കുവെച്ചത് മനോഹരമായിട്ടുണ്ട്.
    ആലങ്കാരികവും കൃത്രിമ ഭാഷയും ഇല്ലാതെ നേരെ പറഞ്ഞു പോയ ഈ ശൈലി ആസ്വാദനം ഹൃദ്യമാക്കി.
    ഇത്തരം അനുഭവങ്ങളും കാഴ്ചകളും എന്നും എന്‍റെ പ്രിയപ്പെട്ട വായനയാണ്.
    ഞാന്‍ താല്പര്യപൂര്‍വ്വം നോക്കുന്ന സെയ്നോക്കുലര്‍ ഒന്നാം വര്‍ഷം കടക്കുമ്പോള്‍ സന്തോഷമുണ്ട്. വായനയെ ഉത്സവമാക്കുന്ന ഇത്തരം പ്രിയപ്പെട്ട രചനകളുമായി എഴുത്തിന്‍റെ വഴികളില്‍ ആരിഫ് ഭായ് സജീവമാകട്ടെ എന്ന് സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ഥിക്കുന്നു.

    ReplyDelete
    Replies
    1. മന്‍സൂര്‍ വിശദമായ വായന തന്നെയാണ് താങ്കള്‍ നടത്തിയിരിക്കുന്നത്. നമ്മുടെ അദ്ധ്വാനം അതെത്ര ചെറുതാണെങ്കിലും അതര്‍ഹിക്കുന്ന ഫീഡ് ബാക്ക് ലഭിക്കുമ്പോള്‍ ശരിക്കും സന്തോഷം തോന്നും. നന്ദി മന്‍സൂര്‍ വളരെ നന്ദി.

      Delete
  45. ലിബിയയെക്കുറിച്ചുള്ള വിവരണം നന്നായി. കുറെ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഇപ്പോഴും കംബ്യൂട്ടര്‍ അധികം ഉപയോഗിക്കുന്നില്ല എന്നത് അത്ഭുതം പോലെ തോന്നുന്നു.
    വിചിത്രസ്വഭാവികളായ നല്ല മനുഷ്യര്‍ നല്ല പ്രയോഗം.
    ഇഷ്ടം കൂടുന്നതും വെറുക്കുന്നതും വായിച്ചപ്പോള്‍ വിചിത്രം എന്ന് തന്നെ തോന്നി.

    ReplyDelete
    Replies
    1. വളരെ സന്തോഷം. ഒരു സീനിയര്‍ ബ്ലോഗറില്‍ നിന്ന് ഇത്തരം ഒരു പുറത്തു തട്ടല്‍ അംഗീകാരമായി കണക്കാക്കുന്നു.

      Delete
  46. മനോഹരമായ വിവരണം.. ലിബിയയെ അടുത്തറിയാന്‍ കഴിഞ്ഞതുപോലെ.. പ്രത്യേകിച്ച് സംഘര്‍ഷങ്ങള്‍ക്കും അരാജകത്വങ്ങള്‍ക്കുമിടയിലുള്ള ലിബിയക്കാരുടെ സാധാരണജീവിതം... നന്ദി ആരിഫ് ഭായ്.

    ReplyDelete
    Replies
    1. നന്ദി ഇലഞ്ഞിപ്പൂക്കള്‍, വളരെ നന്ദി.

      Delete
  47. ആരിഫ്, ലിബിയയെപ്പറ്റി ഒരു വാഗ്ചിത്രം തന്നെ കിട്ടി. സുന്ദരമായ ഭാഷയില്‍ തെളിഞ്ഞ എഴുത്ത്. ലളിതം,മനോഹരം.

    ReplyDelete
    Replies
    1. വളരെ നന്ദി സേതുലക്ഷ്മി, വളരെ നന്ദി. ഈ നല്ല വാക്കിന്

      Delete
  48. പഴയ പോസ്റ്റ്‌ പുതിയകാലത്ത് പബ്ലിഷ് ചെയ്യുമ്പോള്‍ കഥയുടെ പശ്ചാത്തലത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അപ്ഡേഷനായി കൊടുക്കാവുന്നതാണ്. പ്രത്യേകിച്ച് ലിബിയ പോലുള്ള അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു ഭൂമികയെ കുറിച്ചാകുമ്പോള്‍
    നന്ദി;ഈ വിവരണത്തിന്.

    ReplyDelete
    Replies
    1. നന്ദി റെഫീ സാബ്. ഞാനും ആദ്യം അങ്ങനെ കരുതി, എന്നാല്‍ പുരാവസ്തുക്കളെ അങ്ങനെ തന്നെ വിടുന്നതാണ് ചരിത്രത്തോട് ചെയ്യുന്ന നീതി എന്നംഗീകരിച്ചു കൊണ്ട് ഞാന്‍ അതിനു മേല്‍ ഒന്നും ചെയ്തില്ല. പിന്നെ ഇത് സംബന്ധമായി ഞാന്‍ വേറെയും ലേഖനങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
      ഈ മരണമായിരുന്നില്ല കേണല്‍ അര്‍ഹിച്ചിരുന്നത്
      (http://zainocular.blogspot.com/2011/10/blog-post_23.html)
      ആ യുഗം ഇവിടെ അവസാനിക്കുന്നു
      (http://zainocular.blogspot.com/2011/08/blog-post_29.html)
      അവിടെ കാരാഗൃഹങ്ങളേതെങ്കിലും തകര്‍ന്നു കാണുമോ?
      (http://zainocular.blogspot.com/2011/05/blog-post.html)
      ഇവയെല്ലാം ലിബിയന്‍ അനുഭവങ്ങളാണ്. പിന്നെ ഇതിന്മേല്‍ തൊട്ടു കളിക്കേണ്ട എന്ന് വിചാരിച്ചു.
      നല്ല ഒരഭിപ്രായം പറഞ്ഞതിന് ഒരിക്കല്‍ കൂടി നന്ദി.

      Delete
  49. ആരിഫ് ഭായിയെ കുറിച്ച് ബിലാത്തി മലായാളിയുടെ അലക്സ് ഭായ് പറഞ്ഞിരുന്നു..
    പിന്നെ ലിബിയയിൽ നിന്നും ബൂലോഗപ്രജകൾ ഇല്ലാത്ത കാരണം ഭൂലോകമലയാളികൾക്കെല്ലം ഇതൊരു നല്ല വിരുന്നായി കേട്ടൊ ഭായ്

    ReplyDelete
    Replies
    1. ഏറെ കാലം ലിബിയയിലായിരുന്ന അലക്സ്‌ സാബിന്റെ മെയ്ല്‍ എനിക്കും കിട്ടി. വളരെ നന്ദി മുരളി സര്‍., വന്ന് വായിച്ച് അഭിപ്രായം പറഞ്ഞതിന്.

      Delete
  50. എന്നത്തേയും പോലെ തന്നെ വിജ്ഞാന പ്രദമായ , സുന്ദരമായ പോസ്റ്റ്‌... പക്ഷെ, ഇപ്പോള്‍ ലിബിയ സ്വതന്ത്രം ആയല്ലോ.. ഗദ്ടാഫ്ഫിയില്‍ നിന്ന്,.. ഇപ്പോഴുള്ള വിശേഷങ്ങളും എഴുതുക..ആശംസകളോടെ.,

    ReplyDelete
    Replies
    1. ഏതു അറുബോറന്‍ പോസ്റ്റുകളും മടുപ്പില്ലാതെ വായിച്ച് അഭിപ്രായം പറയുന്ന ഷാനവാസ്‌ക്ക എനിക്കത്ഭുതമാണ്.
      ഈ മരണമായിരുന്നില്ല കേണല്‍ അര്‍ഹിച്ചിരുന്നത്
      (http://zainocular.blogspot.com/2011/10/blog-post_23.html)
      ആ യുഗം ഇവിടെ അവസാനിക്കുന്നു
      (http://zainocular.blogspot.com/2011/08/blog-post_29.html)
      ഇതെല്ലാം ശേഷവിശേഷങ്ങളാണ്. സമയം അനുവദിക്കുമെങ്കില്‍ വായിക്കാവുന്നതാണ്.

      Delete
  51. മാഷാ അല്ലാഹ് ....അപ്പോള്‍ ഇവിടെ നിന്നായിരുന്നു തുടക്കം അല്ലേ. ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍ പ്രിയ ആരിഫ് ജി.

    ലിബിയന്‍ വിശേഷങ്ങള്‍ വിശദമായി വായിച്ചറിഞ്ഞു. ഒട്ടും ബോറടിപ്പിക്കാത്ത മനോഹരമായ അവതരണത്തിലൂടെ വരികളില്‍ നിന്നും വരികളിലേക്ക് ഒഴുകി നീങ്ങുന്ന വായനക്കിടയില്‍ ലിബിയയുടെ സംസ്കൃതി, രാഷ്ട്രീയം, ഭരണ ക്രമങ്ങള്‍, ജന ജീവിതം, ഭൂപ്രകൃതി, കാലാവസ്ഥ, അങ്ങിനെ ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. മഴ ലഭിക്കാത്ത സഹാറയിലെ ജല സ്രോതസ്സ് എന്നില്‍ അത്ഭുതമുളവാക്കി. ഇത്തരം പുതിയ അറിവുകള്‍ പങ്കു വെക്കുമ്പോള്‍ ബ്ലോഗിംഗ് എന്നത് സമയം കൊല്ലുന്ന വൃഥാ വ്യായാമാമല്ലെന്ന് ഞാനറിയുന്നു. ക്രിയാത്മകമായി ഉപയോഗപ്പെടുത്താവുന്ന ഈ മാധ്യമത്തില്‍ താങ്കളുടെ തൂലിക ഏറെ മുന്നോട്ടു പോകട്ടെ എന്നു മനസ്സില്‍ തട്ടി ആശംസിക്കുന്നു.

    ReplyDelete
    Replies
    1. ദീര്‍ഘമായ ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ മലയാളത്തില്‍ എഴുതുന്ന ആദ്യത്തെ ലേഖനമായിരുന്നു അത്, ഭാഷ ചാടിപ്പോയിട്ടില്ല എന്ന് മനസ്സിലായി, അങ്ങനെയാണ് ബ്ലോഗ്‌ തുടരാന്‍ തീരുമാനിച്ചത്‌., ഭാഷ നന്നായിട്ടുണ്ടെങ്കില്‍ അതെങ്ങനെയോ വന്നു കൂടിയ ഒരു സിദ്ധി എന്നല്ലാതെ ഒന്നും പറയാനില്ല. ഒരു സാധനയും സര്‍ഗവും അതിലില്ല. തീപ്പേടിയില്ലാത്തത് കൊണ്ട് എന്തും എഴുതിവില്ലോ. ഒരു പാട് നന്ദിയുണ്ട് അക്ബര്‍ക്കാ തിരക്കുകള്‍ക്കിടയില്‍ ഇത് വായിക്കാനും കമന്റിടാനും സമയം കണ്ടെത്തിയതില്‍.

      Delete
  52. നന്ദി .വിവരങ്ങള്‍ തന്നതിന് ...പുതിയ അറിവുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു ...നന്ദി

    ReplyDelete
  53. ലിബിയയുടെ ഇന്നത്തെ രാഷ്ട്രീയ പ്രാധാന്യം കാരണം കുറേ ലേഖനങ്ങള്‍ ഈയിടെ വായിക്കാനിട വന്നിരുന്നു. അത് മനസ്സിലുണ്ടായതാവാം, ഇവിടെ ലേഖനം വായിച്ചപ്പോള്‍ പഴയ യാത്രാവിവരണങ്ങളിലെപ്പോലെ സംതൃപ്തി വരാതിരുന്നത്..

    ReplyDelete
  54. സര്‍ ഈ ലോകമെങ്ങും ഒന്ന് കറങ്ങിയിരുന്നെങ്കില്‍ ഒക്കെ ഇവിടുന്നു വായിചെടുക്കാമായിരുന്നു!
    വിവരണം ഒത്തിരി ഇഷ്ടമായി.
    സ്നേഹബഹുമാനത്തോടെ,
    ജോസെലെറ്റ്‌

    ReplyDelete
  55. ലിബിയയിലൂടെ ഒന്ന് കറങ്ങി ...
    ആശംസകളോടെ.,

    ReplyDelete
  56. Gaddafi met with the angry reaction of the people who was dissatisfied with his regime. He could not leading a sunnah based life. He was living a life of luxury and extravagance. He was far from Islam compared to the rulers of Saudi etc. Anyway thanks for your travelogue.

    ReplyDelete
  57. വായിച്ചു.
    ചരിത്രത്തില്‍ കണക്കായതിനാല്‍ അഭിപ്രായങ്ങള്‍ ഒന്നും പറയാനില്ല.
    ഒന്നുമാത്രം..
    സുന്ദരമായ ശൈലി !

    ReplyDelete