പേജുകള്‍‌

29 August, 2011

ആ യുഗം ഇവിടെ അവസാനിക്കുന്നു

1969 സെപ്റ്റംബര്‍ ഒന്നിന്‍റെ പ്രഭാതം കാത്തിരുന്ന ഇളം നാഴിക നേരത്ത് അവര്‍ ഒരു കൂട്ടം പട്ടാളക്കാര്‍ ഏതാനും ടാങ്കുകളിലായി പതുക്കെ ബെന്‍ഗാസിയിലെ ഇദാഅത്തുല്‍ മംലക അല്ലീബിയ്യ (Kingdom of Libya Radio) റേഡിയോ സ്റേഷനു നേരെ നീങ്ങി.  ചെറുത്തു നില്‍പ്പൊന്നും കൂടാതെ അവര്‍ അകത്ത്‌ പ്രവേശിച്ചു. രാവിലെ ആറ് മണിക്ക് 'സബാഹല്‍ ഖൈര്‍' എന്ന ലളിത സംഗീത പരിപാടി പ്രക്ഷേപണം ചെയ്യേണ്ടതായിരുന്നു. ആറു മണി കഴിഞ്ഞ് ഇരുപത് മിനിട്ടായപ്പോള്‍ ഇരുപത്തിയേഴുകാരനായ അവരുടെ നേതാവ് ക്യാപ്റ്റന്‍ മുഅമ്മറല്‍ ഖദ്ദാഫി മൈക്രോ ഫോണിനു മുമ്പില്‍ വന്നു നിന്ന് പ്രഖ്യാപിച്ചു, “അസ്സലാമു അലൈക്കും, നിങ്ങളുടെ സൈന്യം, ആ പിന്തിരിപ്പന്‍ പിന്നാക്ക അഴിമതി ഭരണകൂടത്തെ പുറത്താക്കിയിരിക്കുന്നു. നാടിന് അഭിമാനകരമായ ഒരു നിമിഷത്തില്‍  നിങ്ങളുടെ വീര സേനാനികള്‍ ഒറ്റയടിക്ക് വിഗ്രഹങ്ങളെ ഒന്നടങ്കം തകിടം മറിച്ചിരിക്കുന്നു… 

“ലിബിയ സ്വതന്ത്രയായി. ഇന്നു മുതല്‍ ലിബിയ പരമാധികാര റിപബ്ളിക് ആയിരിക്കും. ലിബിയന്‍ അറബ് റിപബ്ലിക് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യും.. അടിച്ചമര്‍ത്തലുകളോ അത്യാചാരങ്ങളോ ഇല്ലാത്ത ഒരു സമൂഹം നിലവില്‍ വരും. അവിടെ, ദൈവമിഛിച്ചെങ്കില്‍, സൌഭ്രാത്രത്തിന്റെയും സമതയുടെയും കൊടിക്കൂറക്കു കീഴില്‍ നാം അണിനിരക്കും..

“അങ്ങനെ നാം നമ്മുടെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കും. നമ്മുടെ വ്രണിതാഭിമാനത്തിന് വേണ്ടി പകരം ചോദിക്കും… പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായി. നമുക്ക് മുമ്പോട്ടു നീങ്ങാം.”

ഇദ്രീസ് രാജാവ്‌
ഖദ്ദാഫി മൈക്രോ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പതിവ് സംഗീത പരിപാടിക്കു പകരം ഖുര്‍ആന്‍ പാരായണം പ്രക്ഷേപണം ചെയ്യാന്‍ ടെക്നീഷ്യനോടാവശ്യപ്പെട്ടു. തുടര്‍ന്ന് ട്രിപളി സ്റ്റേഷനുമായി ബന്ധം സ്ഥാപിച്ചു; അവിടെ അപ്പോഴേക്കും മാര്‍ഷ്യല്‍ മ്യൂസിക് പ്രക്ഷേപണം ചെയ്തു തുടങ്ങിയിരുന്നു. ലിബിയ മുഴുവന്‍ ഖദ്ദാഫിയുടെ ദുബാത്തല്‍ വഹ്ദവിയ്യൂനല്‍ അഹ്റാര്‍ (Free Unitary Officers) എന്ന പേരിലുള്ള സൈനിക സംഘത്തിന്‍റെ നിയന്ത്രണത്തില്‍ വന്നു കഴിഞ്ഞു. തുര്‍ക്കിയിലെ അങ്കറയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയോധികന്‍ മുഹമ്മദ് ഇദ്രീസ് സനൂസി രാജാവിനെ അവര്‍ സ്ഥാനഭ്രഷ്ടനാക്കാനാക്കിയിരിക്കുന്നു. തീര്‍ത്തുമൊരു രക്തരഹിത വിപ്ലവം. 

വിപ്ലവത്തിന് പത്തു ദിവസത്തിനു ശേഷം, നേതൃത്വം കൊടുത്ത ചെറുപ്പക്കാരനെ ലോകമറിഞ്ഞു. തെല്ലിട സംശയിച്ച ശേഷം പാശ്ചാത്യ രാജ്യങ്ങളടക്കം പുതിയ റിപബ്ലിക്കിനെ അംഗീകരിക്കുകയായിരുന്നു.   

സെപ്തംബര്‍ വിപ്ലവം അഥവാ അല്‍ഫത്ഹ് എന്ന പേരില്‍ ഇതുവരെ ഈ വിപ്ലവം അറിയപ്പെട്ടു; അതിന്‍റെ നായകന്‍ അല്‍ഫാതിഹ് എന്ന പേരിലും. സെപ്തംബര്‍ വിപ്ലവത്തിന്‍റെ സ്മരണ നില നിര്‍ത്തുന്ന നാമകരണങ്ങളാണ് എവിടെയും. അല്‍ഫാത്തിഹ് ബില്‍ഡിംഗ്, അല്‍ഫാത്തിഹ് യൂനിവേഴ്സിറ്റി, അല്‍ഫാത്തിഹ് സ്ക്വയര്‍ അങ്ങനെയങ്ങനെ... ഫാതിഹ് അഥവാ ഖാഇദ് എന്നാണ് ഖദ്ദാഫി അഭിസംബോധന ചെയ്യപ്പെടുന്നത്. നാല്‍പത്തി രണ്ട് വര്‍ഷം മുമ്പ് ആ പ്രഭാതത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട  യുഗം അവസാനിക്കാന്‍ പോകുന്നു. 

ഗ്രീന്‍ സ്ക്വയര്‍
എല്ലാ സെപ്തംബര്‍ ഒന്നാം തിയ്യതിയും ലിബിയയുടെ ഗ്രാമങ്ങളും നഗരങ്ങളും വൈദ്യുത പ്രഭയില്‍ കുളിച്ചു നിന്നു. തോരണങ്ങള്‍തൂങ്ങി. ഈ വരുന്ന സെപ്തംബര്‍ ഒന്നിന് അങ്ങനെയൊരാഘോഷം ലിബിയയില്‍ ഉണ്ടാകാനിടയില്ല എന്ന് മിക്കവാറും ഉറപ്പായിക്കഴിഞ്ഞ ഒരു സന്ദര്‍ഭത്തിലാണിത് കുറിക്കുന്നത്. പ്രഖ്യാപനത്തിന് സമയം നിശ്ചയിക്കേണ്ട പ്രശ്നമേയുള്ളൂ എന്നു കേള്‍ക്കുന്നു.

ഒരു കര്‍ഷക കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമായി സിര്‍ത്തിലാണ് ഖദ്ദാഫി ജനിക്കുന്നത്. പാരമ്പര്യ മത പഠനത്തിന് ശേഷം ഫെസ്സാനിലെ പ്രൈമറി സ്കൂളിലേക്കു പോയ ഖദ്ദാഫി അവിടെ വെച്ചാണ് പില്‍ക്കാലത്ത് വിപ്ലവത്തിന് കൂടെ നിന്ന സൈനിക ഓഫീസര്‍മാരായി വളര്‍ന്ന കൂട്ടുകാരുമായി പരിചയപ്പെടുന്നത്. തൊട്ടടുത്ത ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസറായിരുന്നു പ്രചോദനം. അറബ് ദേശീയതയും അഭിമാനവും ഉയര്‍ത്തിപ്പിടിച്ചു.

മറ്റു ചില സൈനിക വിപ്ലവകാരികളില്‍ നിന്ന് വ്യത്യസ്തമായി, ഭരണം പിടിച്ചെടുത്തതോടെ ഖദ്ദാഫി സ്വയം ജനറലായി ഉയര്‍ത്തിക്കാട്ടിയില്ല. ക്യാപ്റ്റനില്‍ നിന്ന് കേണലായുള്ള ഉയര്‍ച്ച സൈനിത്തിലെ സാധാരണ രീതികളനുസരിച്ച ക്രമാനുഗതികതയോടെയായിരുന്നു. കേണലായിത്തന്നെ ശിഷ്ട കാലം അദ്ദേഹം നിലനില്‍ക്കുകയും ചെയ്തു. ഖദ്ദാഫിയുടെ തന്നെ വാക്കുകളില്‍, ലിബിയ ഭരിച്ചിരുന്നത് ജനങ്ങളായിരുന്നു. അതു കൊണ്ട് തന്നെ പൊലിമയേറിയ സൈനിക പദവികള്‍ അദ്ദേഹത്തിന് ആവശ്യവുമുണ്ടായിരുന്നില്ല. 

ലിബിയക്കാരും അറബ് ഇസ്ലാമിക ലോകവും പുരോഗമന വാദികളും ഖദ്ദാഫിയുടെ വിജയത്തില്‍ അതിരറ്റ് സന്തോഷിച്ചു. പ്രതീക്ഷയുടെ മസൃണമായ മുകുളങ്ങള്‍ തലകാട്ടി. അറബ് ദേശീയ വാദത്തിന്‍റെയും ക്ഷേമരാഷ്ട്ര സങ്കല്‍പത്തിന്‍റെയും, അദ്ദേഹം അവകാശപ്പെട്ടതുപോലെ, നേരിട്ടുള്ള ജനകീയ ജനാധിപത്യത്തിന്‍റെയും മിശ്രണത്തില്‍ ഖദ്ദാഫി തന്‍റെ ഭകരണകൂടം കെട്ടിപ്പടുത്തു. ഇസ്ലാമിക സോഷ്യലിസം എന്ന് അതിനെ പേരിട്ടു വിളിക്കുകയും ചെയ്തു. ചെറുകിട കംപനികള്‍ക്ക് സ്വകാര്യ നിയന്ത്രണം അംഗീകരിച്ചപ്പോള്‍ വന്‍കിട കംപനികളെ ഗവണ്‍മെന്‍റ് നിയന്ത്രിച്ചു. ക്ഷേമം, സ്വാതന്ത്യ്രം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി. 

മദ്യവും ചൂതാട്ടവും നിരോധിച്ചു, ഒട്ടകപ്പാല്‍ കുടിച്ച് ടെന്‍റ് കളില്‍ ഒരു ബദുവായി ജീവിച്ചു. ഈ സോഷ്യലിസ്റ്റ് ഇസ്ലാമിക് സ്റേറ്റിന്‍റെ' രൂപരേഖയെന്നോണം ഖദ്ദാഫി തന്‍റെ രാഷ്ട്രീയ തത്ത്വശാസ്ത്രത്തിന് പുറംവര ചമച്ചു; 1975 നും 79 നുമിടയില്‍ മൂന്ന് വാല്യങ്ങളിലായി, അല്‍കിതാബുല്‍ അഖ്ദര്‍ (Green Book) ലൂടെ.  

പ്രാഥമിക തലം മുതല്‍, വിദേശത്തയച്ചുള്ള പ്രോഫെഷ്‌നല്‍ തലം വരെ വിദ്യാഭ്യാസം സൌജന്യമാക്കി, ബിസിനസ് തുടങ്ങാനായി പലിശയില്ലാത്ത വായ്പയനുവദിച്ചു. പെട്രോള്‍ വിലയില്‍ വര്‍ഷങ്ങളോളം വ്യത്യാസമുണ്ടായില്ല. ക്രൈം റേറ്റ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായിരുന്നു ലിബിയ. ചുരുക്കത്തില്‍, പട്ടാള വേഷത്തില്‍ വന്ന ഒരു ജനകീയ വിപ്ലവമായിരുന്നു തുടക്കത്തില്‍ അത്.

ട്രിപളിയിലെ ഒരു സന്ധ്യ
വിപ്ലവം കാടന്‍പൂച്ചകളെപ്പോലെയാണെന്നാരാണ് പറഞ്ഞതാരാണെന്നെനിക്കറിഞ്ഞു കൂടാ; വിശന്നാല്‍ അവ സ്വന്തം കുഞ്ഞുങ്ങളെ കൊന്നു തിന്നുമത്രെ. സുപ്രസിദ്ധ അറബി നോവല്‍ക്കാരിയും കവയത്രിയുമായ അഹ് ലാം മുസ്തഗാന്മിയുടെ ദാകിറത്തുല്‍ ജസദ് (ഗാത്രസ്മൃതി) എന്ന നോവല്‍ അറുപത്തഞ്ചിലെ അല്‍ജീരിയന്‍ വിപ്ലവത്തിനു ശേഷം നിലവില്‍ വന്ന വിപ്ലകാരികളുടെ ഗവണ്‍മെന്‍റ്, വിപ്ലവത്തില്‍ പങ്കെടുത്ത ധീര വിപ്ലവകാരികളോട് എങ്ങനെ പെരുമാറി എന്നു വരച്ചിടുന്നുണ്ട്. തങ്ങള്‍ സ്വപ്നം കണ്ട വിപ്ലവം ഇതായിരുന്നില്ലല്ലോ എന്നു തോന്നിയ നിമിഷത്തില്‍ പ്രതിഷേധമുയര്‍ത്തുന്നവര്‍ ഒന്നുകില്‍ ഏതെങ്കിലും തരത്തില്‍ പെട്ട കേസുകളില്‍ പ്രതി ചോര്‍ക്കപ്പെടുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ അതുമല്ലെങ്കില്‍ അവര്‍ തങ്ങളെത്തന്നെ വിസ്മൃതിക്ക് വിട്ടു കൊടുക്കുകയോ ആണ് പതിവ്. വിപ്ളവത്തിലെ അവരുടെ പങ്കിനെ ആരും പുകഴ്ത്തുന്നതു പോയിട്ട് അത് എവിടെയും പരാമര്‍ശിക്കപ്പെട്ടതു പോലുമില്ല. 

വലുതും ചെറുതുമായ പോരാട്ടങ്ങളുടെയും വിപ്ലവങ്ങളുടെയുമൊക്കെ കഥ ഇതു തന്നെയാണ്. സഹസ്ര ദിന യുദ്ധത്തില്‍ പങ്കെടുത്ത് ഒരിക്കലും വന്നണയാത്ത പെന്‍ഷന്‍ പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായനും നിരാലംബനും വൃദ്ധനുമായ കേണലിന്‍റെ ദയനീയാവസ്ഥ മര്‍ക്വേസിന്‍റ No One Writes to the Colonel  എന്ന ചെറുനോവലിലും കാണാം. 

താന്‍ നെഞ്ചിലേറ്റി നടന്നതും 1979 ല്‍ ഖുമെയ്നിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നതുമായ വിപ്ലവാനന്തര ഇറാനെ നേരില്‍ അനുഭവിക്കാന്‍ തെഹ്റാനിലെത്തിയ സിയാഉദ്ദീന്‍ സര്‍ദാറിനെ കാത്തിരുന്നത് വിപ്ലവത്തിന് നേതൃത്വം നല്‍കിയവരിലധികവും  ജയിലാലെണെന്ന അസംബന്ധ യാഥാര്‍ഥ്യമായിരുന്നു. അദ്ദേഹത്തിന്‍റെ Desperately Seeking Paradise: Journeys of  a Skeptical Muslim    (മെനക്കെട്ട് സ്വര്‍ഗവും തേടി: സന്ദേഹിയായ മുസ്‌ലിമിന്‍റെ അലച്ചിലുകള്‍) എന്ന സ്വയം വിമര്‍ശനാത്മകമായ കൃതിയില്‍ വളരെ രസകരമായിത്തന്നെ തന്നെ തന്‍റെ ക്വിക്സോട്ടിക് അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട് സര്‍ദാര്‍.   

ലിബിയയും ഖദ്ദാഫിയും പതിവു രീതികളില്‍ നിന്ന് മാറിസ്സഞ്ചരിച്ചില്ല. വിപ്ലവത്തിന്‍റെ പതിവു ഉഴവുചാലുകളിലൂടെത്തന്നെയായിരുന്നു ആ കര്‍ഷകനും വിപ്ളവക്കാളകളെ തെളിച്ചതും വിത്തെറിഞ്ഞതും. അതിര്‍ത്തിക്കുള്ളില്‍ നിന്നും പുറത്തു നിന്നുമുള്ള ഏതെതിര്‍പ്പിനെയും തികഞ്ഞ അസഹിഷ്ണുതയോടെ ഉരുക്കു മുഷ്ടി കൊണ്ട് അദ്ദേഹം നേരിട്ടു. 

ലിബിയയില്‍ ചെന്നിറങ്ങിയ ദിവസം തന്നെ എനിക്ക് തോന്നിയത് അതൊരു പൊലിസ് സ്റ്റേറ്റ് ആണെന്നാണ്. എവിടെയും കര്‍ക്കശ ഭാവത്തോടെയുള്ള  പൊലീസുകാരുടെ സാന്നിദ്ധ്യവും അവരുടെ മയമില്ലാത്ത പെരുമാറ്റവും. ഏതു തെരുവിന്റെ ഏതു കോണില്‍ നിന്നും ഡിക്ടേറ്റര്‍ഷിപ്പ് നിങ്ങളെ കവിളില്‍ തോണ്ടി വിളിച്ച് താനിവിടെയുണ്ടെന്നോര്‍മ്മിപ്പിക്കും. പോകപ്പോകെ ഡെമോക്രസിയെ അദ്ദേഹം ദീമ കുര്‍സി എന്ന് വിളിച്ചു. ലിബിയയിലെ അറബി വകഭേദമനുസരിച്ച് എന്നെന്നും കസേര (ദാഇമന്‍ കുര്‍സി) എന്നര്‍ത്ഥം

ബാബല്‍ അസീസിയായിലെ വന്മതില്‍
ബാബല്‍ അസീസിയയിലെ വലിയ മതിലിനുള്ളില്‍ രമ്യഹര്‍മ്യങ്ങളൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പുറമേക്ക് കാണാനില്ല. എന്‍റെ ഡ്രൈവറും ലിബിയന്‍ രാഷ്ട്രീയത്തെക്കുറിച്ച് അത്ര മോശമല്ലാത്ത വിവരുമുള്ളയാളുമായ സ്തവീ സ്വാലെഹിനോട് ഒരിക്കല്‍ ചോദിച്ചു, “എന്താണിതിനുള്ളില്‍?” അദ്ദേഹം പറഞ്ഞ മറുപടി എന്നില്‍ ചിരി വിടര്‍ത്തിയതല്ലാതെ കാര്യമായി എന്തെങ്കിലും വിവരം നല്‍കുന്നതായിരുന്നില്ല. ദീര്‍ഘ കാലം സൈനികനായിയിരുന്ന സ്തവിക്കു പോലും അവിടെ എന്താണുള്ളതെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. 

ആ സുതാര്യതയില്ലായ്മയും സാധാരണ പൌരനില്‍ കനത്തു വന്ന അസംതൃപ്തിയുമാണ് ഖദ്ദാഫിക്ക് ശത്രുക്കളെ സൃഷ്ടിച്ചു കൊടുത്തതില്‍ മുഖ്യ പങ്കു വഹിച്ചത് എന്നു തോന്നുന്നു. വിദേശീകള്‍ക്ക് കനത്ത ശമ്പളം നല്‍കുമ്പോള്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന ശമ്പളം ദയനീയമാം വിധം താഴ്ന്ന വിതാനത്തിലുള്ളതാണ്. നിറയെ കണ്ണുകളും വെടിപ്പഴുതുകളുമുള്ള ആ മതില്‍ സ്വന്തം ജനങ്ങളെ അകറ്റാനല്ലാതെ ഒരു നിലക്കും ഉപകാരം ചെയ്തില്ല എന്ന കാര്യം തീര്‍ച്ച. അല്ലെങ്കിലും മാന്യന്‍മാരെ തടയാമെന്നല്ലാതെ മതിലുകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ലല്ലോ.

സഹാറയുടെ പശ്ചാത്തലത്തില്‍ 
അതി സമര്‍ഥനും അതേ സമയം വിചിത്ര സ്വഭാവിയുമാണ് ഖദ്ദാഫി. താനല്ലാത്ത എല്ലാ അറബ് ഭരണാധികരകളും അമേരിക്കയുടെയും യൂറപ്യന്‍ രാജ്യങ്ങളുടെയും പാവകളാണെന്ന് അദ്ദേഹം നിരന്തരം ആക്ഷേപിച്ചു. ജി.സി.സി രാജ്യങ്ങളിലെ ചില ഭരണാധികാരികളുടെ കൈപിടിച്ചു കുലുക്കേണ്ടി വരുമെന്നതു കൊണ്ട് കൈകളില്‍ ഗ്ളൌസുകള്‍ ധരിച്ചാണ് ഒരു അറബ് ഉച്ചകോടിയില്‍ ഖദ്ദാഫി പങ്കെടുത്തത്. അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ നിരന്തരമായ അപമാനത്തില്‍ സഹികെട്ട് ഒരിക്കല്‍ സഊദിയിലെ അബ്ദുല്ലാ രാജാവ് ചോദിക്കുക തന്നെ ചെയ്തു, “നിങ്ങളെ ആരാണ് പിന്നെ അധികാരത്തില്‍ കൊണ്ടു വന്നത്?”

അതെന്താ? അതിനു പിന്നില്‍ ഒരു കഥയുണ്ട്. നിങ്ങളനുവദിക്കുമെങ്കില്‍, മുഹമ്മദ് ഹസനെയ്ന്‍ ഹൈക്കലിനെപ്പോലെ, അറബ് ലോകത്തെ ഉന്നത ശീര്‍ഷനായ ഒരു പത്രപ്രവര്‍ത്തകനെ ഇനിയുള്ള വിവരണത്തിനായി എനിക്ക് കൂട്ടു പിടിക്കേണ്ടിവരും. 

മുഹമ്മദ്‌ ഹസനൈന്‍ ഹൈക്കല്‍
അമേരിക്കയുടെയും ബ്രിട്ടന്‍റെയും  സൈന്യങ്ങള്‍ ലിബിയയിലുണ്ടായിരുന്നിട്ടും എങ്ങനെ ഖദ്ദാഫിയുടെ വിപ്ലവം അരങ്ങേറി എന്ന് ചോദിച്ചു കൊണ്ട് ഇക്കഴിഞ്ഞ ഏപ്രല്‍ 29 വ്യാഴാഴ്ച അല്‍ജസീറ (അറബി) ചര്‍ച്ചയില്‍ ഹൈക്കല്‍ തന്‍റെ പതിവു ശൈലിയില്‍ വിവാദത്തിനു തിരി കൊളുത്തി. 1969 ഓഗസ്ത് ഒടുവില്‍ ഇസ്രയേലുമായി നേരിട്ട് യുദ്ധമുഖത്തു നില്‍ക്കുന്ന രാഷ്ട്രത്തലവന്‍മാരുടെ ഒരു സമ്മേളനത്തിനിടെയാണ് ലിബിയയില്‍ ഭരണമാറ്റം നടന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്‍റ്നെ അനുഗമിക്കുകയായിരുന്ന പത്രപ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്ന ഹൈക്കലിനോട് പ്രസിഡന്‍റ് നാസര്‍, ലിബിയയില്‍ പുതുതായി ഭരണം പിടിച്ചെടുത്തിരിക്കുന്ന പട്ടാളക്കാരുമായി അഭിമുഖം നടത്താനാവശ്യപ്പെട്ടു. സംസാരത്തില്‍ നിന്ന് നാസറിന് വിപ്ളവത്തെക്കുറിച്ച് മുന്‍കൂട്ടി വിവരമൊന്നുമുണ്ടായിരുന്നതായി തോന്നിയില്ല. വിപ്ളവകാരികള്‍ ബഅസിസ്റ്റു (ബാത്തിസ്റ്) കളാണോ അതോ അറബ് ദേശീയ വാദികളാണോ എന്നൊക്കെയായിരുന്നു അദ്ദേഹത്തിനറിയേണ്ടിയിരുന്നത്. 

വിപ്ലവ നേതാക്കളില്‍ രണ്ടാമനായിരുന്ന മുസ്തഫാ ഖര്‍റൂജിയുമായാണ് അദ്ദേഹം ആദ്യം സംസാരിക്കാന്‍ ശ്രമിച്ചത്. മെലിഞ്ഞ് കിളിരം കൂടിയ ഒരു ചെറുപ്പക്കാരനെ കാണിച്ചു കൊടുത്തിട്ട്, ഖര്‍റൂജി പറഞ്ഞു ഞാനല്ല അദ്ദേഹമാണ് നേതാവ്. 

കൂടിക്കാഴ്ചക്കു ശേഷം ഹൈക്കല്‍ നാസറിന് റിപ്പോര്‍ട്ട് നല്‍കി “ഇവര്‍ ബഅസിസ്റ്റുകളെക്കാള്‍ മോശമാണ്”

നാസറിനോടൊപ്പം
അമേരിക്കന്‍ സേന ട്രിപളിയിലും ബ്രട്ടീഷ് സേന വിപ്ലവത്തിന്‍റെ ആദ്യ രംഗം അരങ്ങേറിയ ബെന്‍ഗാസിയിലും സന്നിഹിതരായിരുന്നിരിക്കെ അവരുടെ കണ്ണു വെട്ടിച്ച് എങ്ങനെ ഒരു ചെറു സംഘത്തിന് ഇത്തരം ഒരു ഭരണമാറ്റം നടത്താനായി, എന്ന് ഹൈക്കല്‍ ചോദിക്കുന്നു. ഒമ്പതിനായിരം സൈനികരുണ്ടായിരുന്നു അന്ന് രാജാവിന്‍റെ സൈന്യത്തില്‍. പൊലിസ് ഗാഡില്‍ പന്ത്രണ്ടായിരവും കൂടാതെ പതിനെണ്ണായിരം വരുന്ന സാദാ പൊലിസ് സേനയും. സൈനികരുടെ ഒരു ചെറു സംഘത്തിനെങ്ങനെ പിന്നെ അവരെ മറി കടക്കാനായി? ഉത്തരം ഒന്നു മാത്രം: ലിബിയന്‍ സൈനികക്കോടതിയോടുള്ള പ്രതിഷേധം മാത്രമായിരുന്നു റേഡിയോ നിലയം പിടിച്ചെടുക്കാന്‍ പുറപ്പെട്ട സംഘത്തിനുണ്ടായിരുന്നത്. അതിന് അവര്‍ക്ക് പ്രത്യേക എതിര്‍പ്പുകളൊന്നും ഒരു ഭാഗത്തു നിന്നുമുണ്ടായില്ല എന്നത് വിചിത്രമായി തനിക്ക് തോന്നുന്നുവെന്ന് പറയുന്ന ഹൈക്കല്‍ വിപ്ലവത്തിന് പിന്നില്‍ അമേരിക്കന്‍ ബിട്ടീഷ് സൈന്യങ്ങളുടെ ഒളി പിന്തുണ ലഭിച്ചുവെന്നും അവരുടെ താല്‍പര്യം സംരക്ഷിക്കാനാണ് രാജാവിനെ അട്ടിമറിച്ചതെന്നും പറയുന്നു. റേഡിയോ നിലയം നാടകം അലമ്പില്ലാതെ അരങ്ങേറിയതോടെ മുമ്പോട്ടു നീങ്ങാന്‍ അമേരിക്കന്‍ ബ്രിട്ടീഷ് സൈനികാധികാരികള്‍ ഖദ്ദാഫി സംഘത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവത്രേ.

സെപ്തംബര്‍ ഒന്നിന് അധികാരം തന്‍റെ മകന്‍ ഹസനല്‍ സനൂസിക്ക് കൈമാറാനായി നില്‍ക്കുകയായിരുന്നുവത്രേ വയോധികനും സൂഫിയുമായിരുന്ന രാജാവ്. ഹസനാകട്ടെ, വിപ്ളവ വാര്‍ത്ത വന്ന നിമിഷം പുതിയ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജാവ് ശിഷ്ട കാലം ചെലവഴിച്ചത് അമേരിക്കയിലോ ബ്രിട്ടനിലോ ആയിരുന്നില്ല. തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന നാസറിന്റെ ഈജിപ്തിലായിരുന്നു. അമേരിക്കയും ബ്രിട്ടണും തനിക്ക് സുരക്ഷിത വിപ്രവാസം നല്‍കില്ല എന്നദ്ദേഹത്തിനുറപ്പായിരുന്നു. 

ഇന്ന് 42 വര്‍ഷങ്ങള്‍ക്കു ശേഷം കാവ്യ നീതി ഖദ്ദാഫിയെത്തേടിയെത്തിയിരിക്കുന്നു. നാറ്റോയുടെയും അമേരിക്കയുടെയും കൈക്ക് നീണ്ട നാലു പതിറ്റാണ്ടു കാലത്തെ ഭരണത്തിന് അനിവാര്യമായ അന്ത്യം കുറിക്കുപ്പെടുന്നു. അന്ത്യത്തിന്റെ സമയം കുറിക്കാന്‍ മാത്രമേ ഇനി ബാക്കിയുള്ളൂ വെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.


ലിബിയന്‍ ജീവിതം അയവിറക്കുന്ന കൂടുതല്‍ കുറിപ്പുകള്‍ക്കായി   താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക:
ഇതൊക്കെയായിരുന്നു ജമാഹിരിയായിലെ വിശേഷങ്ങള്‍ 
അവിടെ കാരാഗൃഹങ്ങളേതെങ്കിലും തകര്‍ന്നു കാണുമോ?

21 comments:

  1. വിവരണങ്ങള്‍ വളരെ ഇഷ്ട്ടപ്പെട്ടു .

    ബാബല്‍ അസീസിയായിലെ വന്മതില്‍ എന്നത് "military barrack " എന്ന് കേട്ടിട്ടുണ്ട് .
    പക്ഷെ "1969 സെപ്റ്റംബര്‍ ഒന്നിന്‍റെ"സംഭവം ഒക്കെ പുതിയ അറിവാണ് .
    നന്ദി .
    വളരെ മുന്‍പ് "ഒമര്‍ മുഖ്താര്‍(Lion of the Desert ) "എന്നൊരു ഫിലിം കണ്ടിരുന്നു .
    ഈ ലേഖനം വായിച്ചപ്പോള്‍ പെട്ടെന്ന് ആ ഓര്‍മ്മകള്‍ വീണ്ടും ...

    ലിബിയന്‍ ജീവിതത്തെ കുറിച്ച് അറിയുവാന്‍ തീര്‍ച്ചയായും തുടര്‍ന്നുള്ള ലിങ്കുകള്‍ വായിക്കുന്നതാണ് .

    വിപ്ലവങ്ങളിലും ,യുദ്ധങ്ങളിലും പൊലിഞ്ഞു പോകുന്ന മനുഷ്യജന്മങ്ങള്‍ വീണ്ടും വേദനയാകുന്നു .

    വീണ്ടും എഴുതുക .നന്മനിറഞ്ഞ പെരുന്നാള്‍ ആശംസകളോടെ ,

    സസ്നേഹം
    സുജ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Thanks for the insight. I was in fact had a different impression on Libiyan people life. Any idea what and when things went wrong after 1969 good start of GAddhafi?

    ReplyDelete
  4. വളരെയധികം ഉപകര പ്രദമായി ഒരു പോസ്റ്റ്‌ ..താങ്ക്സ്

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അറിയപ്പെടാതെ കിടക്കുന്ന ഇരുളുകളിലേക്കുള്ള ഒരു വഴി വെളിച്ചം.ഒരുപാടു വിവരങ്ങൾ അടങ്ങിയ നല്ലൊരു പോസ്റ്റ്. പെരുന്നാൾ ആശംസകൾ.

    ReplyDelete
  7. എന്നത്തേയും പോലെ വീണ്ടും താന്കള്‍ നല്ല ലേഖനങ്ങള്‍ ബൂലോകത്തിനു നല്‍കുന്നു. നന്ദി ഇക്ക

    ReplyDelete
  8. പതിവുപോലെ വളരെ informative ആയിരിക്കുന്നു. അഭിനന്ദനങ്ങള്‍..

    ReplyDelete
  9. കേണല്‍ ഗദ്ദാഫി ,സദ്ദാം ഹുസൈന്‍ എന്നിവരൊകെ മോശകാര്‍ എങ്കില്‍ പിന്നെ ആരാണ് നല്ല ഭരണാധികാരികള്‍ ?
    എല്ലാ ഭരണ കൂടങ്ങള്‍കും പരിമിതികള്‍ ഉണ്ട് .അതൊക്കെ ഗദ്ദാഫി ഭരണ കൂടത്തിനും ഉണ്ടായിരുന്നിരികാം .
    ഇസ്ലാമിക് ഒര്‍ഗനിസഷനിലും മറ്റും നഗ്ന സത്യങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു എന്നത് മാത്രം മതി ഗദ്ദാഫിയെ സ്വീകാര്യന്‍ ആകാന്‍ .
    കെ എം അബ്ബാസ്‌

    ReplyDelete
  10. പുതിയൊരു തെളിച്ചത്തിലേക്ക് നയിക്കാന്‍ എത്തിയ ജനകീനയനായ വിപ്ളവകാരി... ഭരണാധികാരി....

    “നിങ്ങളുടെ സൈന്യം, ആ പിന്തിരിപ്പന്‍ പിന്നാക്ക അഴിമതി ഭരണകൂടത്തെ പുറത്താക്കിയിരിക്കുന്നു.’’

    സ്വാതന്ത്യ്രം, സമത്വം, നീതി...

    “ലിബിയ സ്വതന്ത്രയായി. ഇന്നു മുതല്‍ ലിബിയ പരമാധികാര റിപബ്ളിക്ക് ആയിരിക്കും. ലിബിയന്‍ അറബ് റിപബ്ലിക് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യും.. അടിച്ചമര്ത്ത ലുകളോ അത്യാചാരങ്ങളോ ഇല്ലാത്ത ഒരു സമൂഹം നിലവില്‍ വരും”’

    വേറിട്ടൊരു ശബ്ദം.... നിസ്വാര്ത്ഥ ത....

    “മറ്റു ചില സൈനിക വിപ്ലവകാരികളില്‍ നിന്ന് വ്യത്യസ്തമായി, ഭരണം പിടിച്ചെടുത്തതോടെ ഖദ്ദാഫി സ്വയം ജനറലായി ഉയര്ത്തി ക്കാട്ടിയില്ല. ക്യാപ്റ്റനില്‍ നിന്ന് കേണലായുള്ള ഉയര്ച്ചയ സൈനിത്തിലെ സാധാരണ രീതികളനുസരിച്ച ക്രമാനുഗതികതയോടെയായിരുന്നു. കേണലായിത്തന്നെ ശിഷ്ട കാലം അദ്ദേഹം നിലനില്ക്കുാകയും ചെയ്തു. ഖദ്ദാഫിയുടെ തന്നെ വാക്കുകളില്‍, ലിബിയ ഭരിച്ചിരുന്നത് ജനങ്ങളായിരുന്നു. അതു കൊണ്ട് തന്നെ പൊലിമയേറിയ സൈനിക പദവികള്‍ അദ്ദേഹത്തിന് ആവശ്യവുമുണ്ടായിരുന്നില്ല”

    പക്ഷെ.... ബ്ളേഗര്ക്ക്് കാണാന്‍ കഴിഞ്ഞത്
    “ലിബിയയില്‍ ചെന്നിറങ്ങിയ ദിവസം തന്നെ എനിക്ക് തോന്നിയത് അതൊരു പൊലിസ് സ്റ്റേറ്റ് ആണെന്നാണ്”

    ഗദ്ദാഫിക്ക് തന്റെ വാക്കുകള്‍ തിരിച്ച് കേള്ക്കാ ന്‍ 42 വര്ഷംയ

    “ആ പിന്തിരിപ്പന്‍ പിന്നാക്ക അഴിമതി ഭരണകൂടത്തെ പുറത്താക്കിയിരിക്കുന്നു.’’

    ഇന്നത്തെ വിപ്ളവകാരികള്‍ അദ്ദേഹത്തിന്റെ അതേ വാക്കുകള്‍ കൊണ്ട് മറുപടി പറയുമ്പോള്‍.....
    42 വര്ഷ‍ത്തിനുള്ളില്‍ അദ്ദേഹത്തെയും പിടിക്കുടിയ ആ ദുര്ഭൂൊതത്തിന്റെ ഫ്ളാഷ്ബാക്ക് തേടി സഞ്ചരിക്കുകയാണ് എന്റെ മനസ്........

    ReplyDelete
  11. ഖദ്ദാഫി കീജയ്‌...വൈജ്ഞാനികമായ കുറിപ്പ്.....

    ReplyDelete
  12. നന്നായിടുണ്ട് . എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിനു ശ്യഷമുള്ള ലെബിയയില്‍ പാകിസ്ഥാനില്‍ സംഭവിച് പോല സാദാരണ ജനത്തിന്റ കൈകളില്‍ പോലും ആയുദങ്ങള്‍ ഉണ്ടാവില്ല .അത് ആ ജനങ്ങള എവിടാ യത്തിക്കും........ കാത്തിരുന്നു കണ്ണാം.........

    ReplyDelete
  13. ikka...
    njanivide adyamayanu
    rashtreeyamanalle
    ennalum saramilla nannayitundto

    ReplyDelete
  14. ഗദ്ദാഫി കൊല്ലപ്പെട്ടത് നന്നായി.

    (അതോണ്ടല്ലേ ഇന്നീ പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞത്)



    കൊല്ലപ്പെട്ട ഗദ്ധാഫിക്കും അദ്ദേഹത്തെ കൊന്നവര്‍ക്കും ഈ പോസ്റ്റ്‌ട്ട മൊട്ടത്തലയനും പെരുത്ത നന്ദി.

    ReplyDelete
  15. ഏകാധിപതി എല്ലായ്പ്പോഴും ഏകാധിപതി തന്നെയാണ് , സാമ്രാജ്യത്വം അതിന്റെ സ്ഥിരം വേലകള്‍ നടത്തിക്കൊണ്ടേ യിരിക്കും .അവരും ഉപ്പു തിന്നുകയാണ് ,കുടിക്കാന്‍ വെള്ളം കിട്ടുമോ എന്തോ ?എന്നാല്‍ എഴുത്തുകാരന്‍ എവിടെയൊക്കെയോ ഒളിച്ചു കളിക്കുന്നുണ്ടോ എന്നൊരു സംശയം തോന്നി കേട്ടോ ...

    ReplyDelete
  16. ശ്രീ ആരിഫ് ,,, താങ്കളുടെ പോസ്റ്റുകള്‍ വായിച്ചു . അനുഭവങ്ങളെ കൂട്ട് പിടിച്ചു കാര്യങ്ങള്‍ പറയുന്ന എഴുത്തുകാരന്റെ തൂലികാ ചലനത്തിന്റെ രീതി വേറിട്ടതാണ് . അര നൂറ്റാണ്ട് കാലത്തേ ലിബിയയെ നേരിട്ടറിഞ്ഞ പ്രതീതി . അതിശക്തമായ ഭാഷയില്‍ ഉദാഹരണ സഹിതം താങ്കള്‍ കാര്യങ്ങള്‍ പറയുമ്പോള്‍ താങ്കളുടെ പോസ്റ്റുകളില്‍ ഇരുത്തം വന്ന ഒരു എഴുത്തുകാരന്റെ കയ്യൊപ്പ് കാണാം .... ആശംസകള്‍

    ReplyDelete
  17. ഈ വഴി ആദ്യമായിട്ടാണ്.. നല്ല ബ്ലോഗ്‌.. നല്ല വിവരണം ... സമയം കിട്ടിയാല്‍ ഇതും കൂടി വായിക്കുക ...

    സുമനസ്സ്: ഉമ്മുല്‍ ദുനിയ അഥവാ ഈജിപ്ത്
    http://sumanass.blogspot.com

    ReplyDelete
  18. നല്ല ഹോം വര്‍ക്ക് ഈ പോസ്റ്റുകളില്‍ കാണുന്നുണ്ട്. വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനെപ്പോലെ ഈ ബ്ലോഗ്. ഒരുപാട് ഉപകാരപ്രദമായ അറിവുകള്‍ കിട്ടി... തുടരുക ഈ അദ്ധ്യാപനം... ആശംസകള്‍

    ReplyDelete
  19. വിപ്ലവം കാടന്‍പൂച്ചകളെപ്പോലെയാണെന്നാരാണ് പറഞ്ഞതാരാണെന്നെനിക്കറിഞ്ഞു കൂടാ; വിശന്നാല്‍ അവ സ്വന്തം കുഞ്ഞുങ്ങളെ കൊന്നു തിന്നുമത്രെ. <<< സത്യം..അതാണ് ഇപ്പോൾ ലോകത്ത് കണ്ടു കൊണ്ടിരിക്കുന്നതും. ഒരു പാട് കാര്യങ്ങൾ പരാമർശിക്കുന്ന ഈ ലേഖനം ലിബിയയുടെ രാഷ്ട്രീയ അടിയൊഴുക്കുകൾ വ്യക്തതമാക്കിത്തരുന്നു. വൈകിയെങ്കിലും വായന വെറുതെയായില്ല. ആരിഫ് ജി താങ്കളിങ്ങിനെ മാറി നിൽക്കാതെ എഴുത്ത് തുടരണം.

    ReplyDelete