പേജുകള്‍‌

21 July, 2011

ഫാത്തിമയെത്തേടി


1948 ഏപ്രില്‍
വീട് കുലുക്കി വീണ്ടുമൊരു ഭീകര ശബ്ദം. ഒരു ബോംബ്, മോര്‍ട്ടാര്‍, അതുമല്ലെങ്കില്‍ ഒരായുധശേഖരം, കാതടപ്പിക്കുന്ന ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ്. ആ കുഞ്ഞുമോള്‍ക്കത് തന്‍റെ തലക്കകത്തു തന്നെ സംഭവിച്ചതായാണ് തോന്നിയത്. അനിച്ഛാപ്രേരണയിലെന്നവണ്ണം രണ്ട് കൈകളും കാതുകള്‍ക്കു മേല്‍ അമര്‍ത്തി വെച്ച് മറ്റുള്ളവരോടൊപ്പം അവളും ലിവാന്‍റെ  തണുത്ത തറയിലേക്കിറങ്ങി; അങ്ങനെയായിരുന്നു അവരെ അത്തരം സന്ദര്‍ഭങ്ങള്‍ നേരിടാനായി പഠിപ്പിച്ചിരുന്നത്. ആദ്യം വെടിവെപ്പിന്‍റെ ശബ്ദം, തുടര്‍ന്ന് ജനലുകള്‍ക്കരികിലൂടെ പറക്കുന്ന വെടിയുണ്ടകളുടെ പിഷ്-പിഷ് ശബ്ദം, പിന്നെ റോഡിന്‍റെ അങ്ങേ ഭാഗത്തുള്ള ഒഴിഞ്ഞ വീടുകളുടെ മതിലുകളില്‍തട്ടി വെടിയുണ്ടകള്‍ തെന്നിച്ചിതറുന്ന ശബ്ദം. എല്ലാം നൊടിയിടയിലാണ്.

“വേഗം! വേഗം!” അന്തരീക്ഷത്തില്‍ തങ്ങിനിന്ന അപകടം തൊട്ടറിയാമായിരുന്നു.

അവള്‍ക്ക് പോകാന്‍ താല്‍പര്യമാല്ലാത്തൊരിടത്തേക്ക് അവരെ കൊണ്ടു പോകാനായി ടാക്സി, ഡോര്‍ തുറന്നുവെച്ച് പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. റെക്സിനും ഫാത്തിമക്കുമൊപ്പം, ഇവിടെ ഈ വീട്ടില്‍തന്നെ കഴിയാനാണ് അവള്‍ക്ക് താല്‍പര്യം. ഗാഡനില്‍ കളികളിലേര്‍പ്പെട്ടും വേലിക്കു മുകളിലൂടെ അപ്പുറത്തെ വീട്ടിലേക്ക് ചാടിയും, തന്‍റെ  കൂട്ടുകാരികള്‍ തിരിച്ചുവരുന്നത് നോക്കിയിരുന്നും അവള്‍ അവിടെ കഴിയും. ക്രിസ്മസിനു വേണ്ടി അടച്ച സ്കൂള്‍ തുറക്കുമെന്ന് പോലും അവള്‍ പ്രതീക്ഷിച്ചു. അവളുടെ സാധാരണ ജീവിതത്തില്‍ പരിചയമുള്ള എല്ലാം തിരിച്ചു വരുന്നത് അവള്‍ക്ക് കാണണം. ഈ ഭ്രാന്തല്ല. അവള്‍ അറിഞ്ഞതും ഇഷ്ടപ്പെട്ടതുമായ എല്ലാം ഒഴിവാക്കേണ്ടിവരുന്ന ഈ ഭ്രാന്തല്ല. 

“വേഗം കേറ്, വേഗം!” ഏറ്റുമുട്ടലിനിടയിലെ ചെറിയൊരിടവേളയായിരുന്നു അത്. എല്ലാം ധൃതിയില്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. രണ്ട് പെട്ടികള്‍ കൂടി ബാക്കിയുണ്ട്. എട്ടെണ്ണം വണ്ടിയില്‍ കയറ്റിക്കഴിഞ്ഞിരിക്കുന്നു. ഡ്രൈവര്‍ തിരക്കു കൂട്ടിക്കൊണ്ടിരുന്നു. അയാള്‍ ഭയചകിതനും ആശങ്കാകുലനുമായിരുന്നു. തലങ്ങും വിലങ്ങും വെടിയുണ്ട ചീറിപ്പായുന്ന ആ തെരുവില്‍ അപകടം പതിയിരിക്കുന്നുണ്ടെന്നയാള്‍ക്കറിയാം. ഏതു വിധേനയും അവിടന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്ന അയാള്‍ക്ക്. റെക്സിന് അവരോടൊപ്പം വരാനാകുമായിരുന്നില്ല. അവന്‍ അവിടെത്തന്നെ നില്‍ക്കണം. അവള്‍ അവന്‍റെ രോമാവൃതമായ ശരീരം തന്നോട് ചേര്‍ത്തു പിടിച്ച് അവന്‍റെ നീണ്ട ചെവിയില്‍ പതുക്കെ തലോടി. അവള്‍ക്ക് പറയണമെന്ന് തോന്നി, “ഒന്നു കൊണ്ടും പേടിക്കേണ്ട. ഒരാഴ്ച അതിനപ്പുറം പോകില്ല. അവരങ്ങനെയാണ് പറയുന്നത്. നിനക്കെല്ലാം കൊണ്ടും സുഖമായിരിക്കും. ഞങ്ങള്‍ തിരിച്ചെത്തുകയും ചെയ്യും.”

എന്നാല്‍, ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല എന്ന് അവള്‍ക്കുറപ്പായിരുന്നു. മാതാപിതാക്കള്‍ വീണ്ടുംവീണ്ടും അവള്‍ക്ക് ഉറപ്പു നില്‍കിയിരുന്നെങ്കിലും അന്ത:പ്രജ്ഞ അവളോട് പറഞ്ഞത് മറിച്ചായിരുന്നു. 

“ഗാദാ, വരൂ, ഒന്ന് വേഗം വരൂ” റെക്സ് ഗാഡന്‍റെ  ഇരുമ്പു ഗേറ്റിനകത്തും അവള്‍ പുറത്തുമായിരുന്നു. വീട് താഴിട്ട് പൂട്ടിയിരിക്കുന്നു. വരാന്ത ഒഴിഞ്ഞു കിടന്നു. രഹസ്യങ്ങള്‍ പതിയിരിക്കുന്ന നിഗൂഢ ഭവനമായിക്കഴിഞ്ഞിരുന്നു അത്. അവരൊരിക്കലും അതിലെ താമസക്കാരാകാത്തതു പോലെയും അതൊരിക്കലും അവരുടെ വീടായിരുന്നിട്ടില്ലാത്തതു പോലെയും തോന്നിച്ചു. ഗാഡനിലെ ഫലവൃക്ഷങ്ങള്‍ പ്രഭാതവേളയിലെ ആകാശത്തിന് നേരെ കര്‍ക്കശം നിന്നു. 

സ്വന്തം ശരീരത്തിലെ നാഡിഞരമ്പുകളോരോന്നും തന്‍റെ  പ്രിയപ്പെട്ട വീടും നാടും വിട്ടോടിപ്പോകുന്നത് ഒഴിവാക്കാനാകാത്ത, വിധി സമ്മാനിച്ച അവളുടെ  നിസ്സഹായതക്കെതിരെ കലാപം കൂട്ടിക്കൊണ്ടിരുന്നു. അവള്‍ തന്‍റെ കൈപ്പത്തി ഗേറ്റിനു നേരെ ഉയര്‍ത്തി, റെക്സ് കുരച്ചു കൊണ്ട് അത് തള്ളിത്തുറക്കാന്‍ ശ്രമിച്ചു. അവന്‍ വിചാരിച്ചിരിക്കുക അവള്‍ അകത്തേക്ക് വരികയാണ് എന്നായിരിക്കാം.

ഉമ്മ അവളെ പിടിച്ച് വലിച്ചിഴച്ച് ടാക്സിയുടെ പിന്‍സീറ്റിലിരിക്കുന്ന ഫാത്തിമയിയുടെ മടിയിലേക്കിട്ടു. എല്ലാവരും കയറി. മുഹമ്മദ് വലിയ ശബ്ദത്തോടെ ഡോറുകള്‍ വലിച്ചടച്ചു. അവള്‍ പണിപ്പെട്ട് മുട്ടു കുത്തി നിന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി. അവസാനവട്ടം താന്‍ കളിച്ചു വളര്‍ന്ന വീടും ഗാഡനും കാണാന്‍, റെക്സിനെ ഒരു നോക്കു കൂടി കാണാന്‍. 

മറ്റൊരു സ്ഫോടനം. നല്ല ദിനങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരുന്ന ടാക്സി, വലിയ ഞരക്കത്തോടെ പതുക്കെ നീങ്ങി. പിന്നിലെ വിന്‍ഡോയിലൂടെ അവള്‍ -  അവള്‍ മാത്രം -  ആ കാഴ്ച കണ്ടു. റെക്സ്, എങ്ങനെയാണെന്നറിയില്ല, പുറത്തു കടന്ന് റോഡിന്‍റെ  മധ്യത്തില്‍ വന്നുനിന്ന് പതുക്കെ നീങ്ങുന്ന ശകടത്തെ നോക്കിനില്‍ക്കുന്നു. അവന്‍ ശാന്തനായിരുന്നു, അവന്‍റെ വാല്‍ കടുത്തും ചെവികള്‍ മേലോട്ട് എഴുന്നുമിരുന്നു. 

സ്ഫടികസമാനം വ്യക്തമായിരുന്നു അത്. ആ നിമിഷം കുഞ്ഞുമോള്‍ അത് മനസ്സിലാക്കി. താന്‍ അറിഞ്ഞത് അവനും അറിഞ്ഞിരിക്കുന്നു. ഇനിയൊരിക്കലും അവര്‍ തമ്മില്‍ കണ്ടുമുട്ടുകയില്ല.

ഫലസ്തീനില്‍ ജനിച്ച് അധിനിവേശത്തില്‍ നാടു വിടേണ്ടി വന്ന ഗാദ കര്‍മിയുടെ  In Search of Fatima A Palestinian Story എന്ന ആത്മകഥയുടെ ആമുഖ (Prologue) മാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്. അധിനിവേശം നടക്കുമ്പോള്‍ കുഞ്ഞായിരുന്ന ഗാദയുടെ ഓര്‍മകള്‍  റിസെര്‍ച്ചിന്‍റെ സഹായത്തോടെ  ചരിത്ര ഗ്രന്ഥമായി വികസിപ്പിച്ചിരിക്കുന്ന ഈ കൃതി ഫലസ്തീന്‍ പ്രശ്നമെന്താണെന്ന് കുട്ടികള്‍ക്കു പോലും മനസ്സിലാകുന്ന രീതിയില്‍ വിശദീകരിച്ചിരിക്കുന്നു. നോവല്‍ പോലെ വായിച്ചു പോകാവുന്ന ഒരു ചരിത്ര രേഖ. തന്‍റെ ആയയും കൂട്ടുകാരിയും സര്‍വോപരി സംരക്ഷകയുമായിരുന്ന വീട്ടിലെ പരിചാരിക ഫാത്തിമ എന്ന ഗ്രാമീണ സ്ത്രീക്കു വേണ്ടിയുള്ള അന്വേഷണം എന്ന നിലയിലാണ് ഫതിമയെത്തേടി എന്ന് പുസ്തകത്തിന്‌ പേര് നല്‍കിയിരിക്കുന്നത് 


അന്യാദൃശമായ സ്വയം ബോധമുള്ള ഒരു ഫലസ്തീന്‍ വനിതയുടെ അസാമാന്യമാം വിധം തയ്യാറാക്കപ്പെട്ട, വിപ്രവാസത്തിന്‍റെയും ആട്ടിപ്പുറത്താക്കലിന്‍റെയും മാനുഷികാനുഭവങ്ങള്‍ പങ്കുവെക്കുന്ന മികച്ച കൃതിയെന്ന് എഡ്വേര്‍ഡ്‌ സഈദ്‌ ഈ ആത്മകഥയെ വിശേഷിപ്പിക്കുകയുണ്ടായി. 

പ്രസിദ്ധ ഫലസ്തീന്‍ കവി അബൂസല്‍മയുടെ സഹോദരപുത്രിയാണ് ഗാദ. ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു. പുറമെ പത്രമാസികകള്‍ക്കു വേണ്ടി ഫലസ്തീനെക്കുറിച്ച് നിരന്തരം ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നു.

ജറൂസലേമിലായിരുന്നു അവരുടെ ജനനം. ഫലസ്തീനിലെ ക്രിസ്ത്യന്‍ നേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനും അറബ് ദേശീയവാദിയുമായിരുന്ന ഖലീല്‍ സകാകീനി അവിടെ അവരുടെ അയല്‍വാസിയായിരുന്നു. ഫലസ്തീനിലെ ഒരു ബ്രീട്ടിഷ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഹസന്‍ സഈദ് കര്‍മി 1948 ലെ നക്ബയോടെ, കുടുംബത്തോടൊപ്പം ഇംഗ്ളണ്ടിലേക്ക് പോയി. അവിടെ അദ്ദേഹം BBC യുടെ അറബിക് സര്‍വീസിനു വേണ്ടി ജോലി ചെയ്തു. 

ഇര്‍ഗുന്‍, ഹഗാന തുടങ്ങിയ ജൂത ഭീകര സംഘങ്ങള്‍ ബോംബാക്രമണങ്ങളും വെടിവെപ്പുകളും നടത്തി തദ്ദേശീയരായ മുസ്ലിംകളെയും ക്രിസ്ത്യാനകളെയും ഭയപ്പെടുത്തുകയും, നിസ്സഹായരെപ്പോലെ പെരുമാറിയ ബ്രട്ടീഷ് മാന്‍ഡേറ്റ് അധികാരികളെപ്പോലും കൊന്നൊടുക്കുകയും ചെയ്തപ്പോള്‍ എല്ലാം വിട്ടെറിഞ്ഞ് ഓടേണ്ടിവന്ന ഒരു കുടുംബത്തിന്, ഒരു ബാല്യത്തിന് എന്തു പറയാനുണ്ടെന്ന് അരനൂറ്റാനുമിപ്പുറത്തു നിന്ന് വിളിച്ചു പറയുന്ന ഈ കൃതി എന്തുകൊണ്ടും മനോഹരമാണ്. 

ഇതിന്‍റെ മലയാള പരിഭാഷ പുറത്തിറങ്ങിയതായി അറിവില്ല. ഒരുപക്ഷേ, പലകാലങ്ങളിലായി പലരാലും കൈകാര്യം ചെയ്യപ്പെട്ട് മിനുസം വന്ന ഒരു വിഷയമായതു കൊണ്ടാകാം 2002 ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി പ്രസാധകരോ പരിഭാകരോ ശ്രദ്ധിച്ചല്ലെന്നു തോന്നുന്നു. ഫലസ്തീന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടെങ്കിലും ഈ കൃതിയുടെ പരിഭാഷ അധികമാവില്ല. ആരെങ്കിലും ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കില്‍ അത് വിലപ്പെട്ട ഒരു സേവനമായിരിക്കും. 

പോസ്റ് സ്ക്രിപ്റ്റ്:
വിഷയം പഴകിപ്പുളിച്ചു എന്ന് വിധി പറയാന്‍ വരട്ടെ. അധിനിവേശത്തിനെതിരെയുള്ള ജനവികാരം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പലസ്തീനിയായ എന്‍റെ  പഴയ പരിചയക്കാരന്‍ താരിഖ് നബ്ലൂസി ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ഫലസ്തീന്‍ ഞങ്ങള്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്യും. അറുപതാണ്ട് കടന്നതൊന്നും കാര്യമാക്കേണ്ട. ഒന്നാം കുരിശു യുദ്ധകാലത്ത് ഖുദ്സ് പിടിച്ച കുരിശു പടയാളികള്‍ അവിടെ ഒരു കൃസ്ത്യന്‍ രാഷ്ട്രം സ്ഥാപിച്ച് നൂറു വര്‍ഷം ഭരിച്ചതിന് ശേഷമാണ് സലാഹുദ്ദീന്‍ അവരില്‍ നിന്നത് തിരിച്ചു പിടിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഫലസ്തീനികളുടെ മനസ്സില്‍ അധിനിവേശ വിരുദ്ധ വികാരത്തിന്റെ കനല്‍ നീറിക്കൊണ്ടിരിക്കും.

27 comments:

  1. നല്ല പോസ്റ്റ്. ഇത്തരം ഗൌരവമുള്ള പോസ്റ്റുകൾ ബൂലോകത്തെ കൂടുതൽ ശ്രദ്ധാർഹമാക്കും.

    താങ്കളൂടെ പ്രൊഫെയിൽ വിവരണം എനിക്ക് രസിച്ചു. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെ കാണുന്ന ഓരോരുത്തരാകാൻ തോന്നും. ആ എ.ഐ.സി.സി നിരീക്ഷകൻ നന്നേ രസിച്ചു. എന്തൊക്കെ ആഗ്രഹങ്ങളാ!

    ReplyDelete
  2. എന്റെ അഭിപ്രായത്തില്‍ ഇപ്പോഴും ഒരു നല്ല കൃതി കടല് കടക്കുമ്പോള്‍ അല്ലെങ്കില്‍ അതിര്‍ത്തി ഭേതിക്കുമ്പോള്‍ അതിന്റെ പരിഭാഷാ തലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വരികളുടെ ഭംഗിയും, അത് പോലെ തന്നെ വാക്കുകളുടെ മൂര്‍ച്ചയും, ആശയ വ്യതിയാനവും സംഭവിക്കുന്നതായി തോന്നിയിട്ടുണ്ട്. താങ്കള്‍ക്കും ശ്രമിക്കാം എന്ന് ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ എനിക്ക് തോന്നി.നന്നായി അവതരിപ്പിച്ചു. നല്ല ഭാഷ.

    ReplyDelete
  3. പരിഭാഷ ഏറ്റെടുക്കാന്‍ എനിക്ക് ആരോഗ്യമില്ല......എങ്കിലും എന്‍റെ ബൈനോകുലറിലൂടെ ഞാനും ഒരു ഫലസ്തീന്‍ വിദൂരതയില്‍ ദര്‍ശിക്കുന്നു.......

    ReplyDelete
  4. പുസ്തകത്തെ നന്നായി തന്നെ പരിചയപ്പെടുത്തി. ഇവിടെ പുസ്തകവിചാരം എന്ന ഒരു ഗ്രൂപ്പ് ബ്ലോഗ് ഉണ്ട്. ഈ പോസ്റ്റ് ആ ബ്ലോഗിലേക്ക് കൂടെ ചേര്‍ക്കുന്നതില്‍ വിരോധമുണ്ടോ? http://malayalambookreview.blogspot.com/ ഇതാണ് പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിന്റെ വിലാസം. കൂടുതല്‍ കാര്യങ്ങള്‍ അവിടെ നിന്നും അറിയാന്‍ കഴിയും. വിരോധമില്ലെങ്കില്‍ manorajkr@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ വഴി അറിയിക്കുമല്ലോ.

    ReplyDelete
  5. ഈ പരിചയപ്പെടത്തലിനു നന്ദി...

    ReplyDelete
  6. It's very difficult for me to dislike an artist. No matter what he's creating, the fact that he's experiencing the joy of creation makes me feel like we're in a brotherhood of some kind... we're in it together.

    ReplyDelete
  7. Good read. Keep going, Arif.

    ReplyDelete
  8. "They dare to speak out " എന്ന പുസ്തകത്തിൽ താരിഖ് നെബ്ലൂസിയുടെ സ്വപ്നത്തിലേക്കുള്ള ദൂരം അളന്നു വെച്ചിട്ടുണ്ട്. ഒരാഴ്ചയായി ഫലസ്തീൻ വിഷയങ്ങളാണ് വായന. അതിനിടെ ഇതാ ഇവിടെയും ഫലസ്തീൻ! എഴുത്തിന്റെ സ്വതസിദ്ധമായ ഒഴുക്കിവിടെയിത്തിരിയൊന്ന് കുറഞ്ഞുപോയോന്നൊരു സംശയം? ഈ പുസ്തകം കടം കൊടുക്കുമോ?

    ReplyDelete
  9. നല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  10. പുതിയ ഒരു പുസ്തകത്തെ പരിചയപെടുത്തിയതിന്‍ വളരെ നന്നി
    അധിനി വേശങ്ങളാണ് എല്ലായിടത്തും

    ReplyDelete
  11. 'A I C C nireekshakan' idinidayil adengina vnnupettu.Brehathum aghadhavumayava samshipdamakkiyappozhulla charuta anirvachaneeyam.

    ReplyDelete
  12. ആ പുസ്തകവും സ്വല്പം ഭാഷയും തരൂ, ഞാനൊന്നാഞ്ഞു വലിക്കട്ടെ. പുസ്തകം വായിക്കാന്‍ കൊതിയാകുന്നു.

    ReplyDelete
  13. ikka thanne ithu paribhasha peduthikoode enthu nalla bashaya

    ReplyDelete
  14. ikka thanne ithu paribhasha peduthikoode enthu nalla bashaya

    ReplyDelete
  15. മലയാളം ഇല്ലെന്നോ ...?
    എന്നാ എനിക്ക് വേണ്ട ,,,

    ReplyDelete
  16. നന്ദി ആരിഫ്ക്കാ.. ഈ അറിവുകള്‍ക്ക്

    ReplyDelete
  17. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി ആരിഫിക്കാ !

    ReplyDelete
  18. പാലസ്തീനുള്ളിലേക്ക് തുറന്നുപിടിച്ച ഒരു കണ്ണാടിയാണല്ലോ ഇത് കേട്ടൊ ആരിഫ്

    ReplyDelete
  19. ഈ പരിചയപ്പെടുത്തലിനു നന്ദി @PRAVAAHINY

    ReplyDelete
  20. ആരിഫ്ജിയുടെ പല കുറിപ്പുകളും നല്ല പുസ്തകങ്ങളിലേക്കുള്ള വഴികാട്ടി കൂടിയാകുന്നു; നന്ദി.

    ReplyDelete
  21. ആശംസകള്‍ ആരിഫ് ഇക്ക നല്ല അറിവുകള്‍ പകര്‍ന്നു തന്ന വിവരണം

    ReplyDelete
  22. ആരെങ്കിലും ഇത് പരിഭാഷപ്പെടുത്തിയോ ?

    ReplyDelete