പേജുകള്‍‌

08 September, 2011

താണ്ടിയത് മരുഭൂമിയായിരുന്നു; അതും നഗ്നപാദയായി


2001 സെപ്തംബര്‍ പതിനൊന്നിനു ശേഷം നീന്തിക്കടന്ന ദുരിതക്കയങ്ങളെയും തിന്നു തീര്‍ത്ത വേദനകളെയും പത്ത് വര്‍ഷത്തിന് ശേഷം ബറാഹീന്‍ അഷ്റഫി അയവിറക്കുന്നു; ഒപ്പം അധീരയാകാതെ, ഏകാകിയായി കൊടുങ്കാറ്റിനു മുമ്പില്‍ പിടിച്ചു നിന്നതും

അഞ്ച് വയസ്സുകാരി ഫാഹിന അവളുടെ ഉപ്പയുടെ  കൈ പിടിച്ച് വലിച്ചു. അവളോടൊപ്പം ഡാന്‍സ് ചെയ്യണമെന്ന്. പിതാവ് മുഹമ്മദ് ചൌധരി ചിരിച്ചു കൊണ്ട് അവളോടൊപ്പം ചാടിക്കളിക്കാന്‍ തുടങ്ങി. അയാളുടെ ഗര്‍ഭിണിയായ ഭാര്യ ബറാഹീന്‍ അഷ്റഫിക്ക് ചിരിയടക്കാനായില്ല. 

ഒക്കെക്കഴിഞ്ഞ് ഭാര്യയുടെ നിറവയറില്‍ കൈവെച്ച് മുഹമ്മദ് പതുക്കെ ചോദിച്ചു, “എന്‍റെ മോനേ, നിനക്കെങ്ങനെയുണ്ട്? നിന്‍റെ ഉപ്പയോടൊപ്പം ഫുട്ബാള്‍ കളിക്കാന്‍ നീ തയ്യാറായോ?”

“അതാണ്‍കുട്ടിയല്ലെങ്കിലോ?” അവള്‍ ചോദിച്ചു, “നിങ്ങളാകെ നിരാശനാകുമല്ലോ”

“അതൊന്നും ഒരു വിഷയമേ അല്ല. എനിക്കു വേണ്ടത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ്.” അയാള്‍ ഉറപ്പു കൊടുത്തു. “മോളൊന്നെനിക്കുണ്ടല്ലോ, ഇതൊരാണ്‍കുഞ്ഞായിരുന്നെങ്കില്‍ ലോകത്തിലേറ്റവും സന്തുഷ്ടനായ വ്യക്തി ഞാനായിരിക്കും.” 

മുഹമ്മദിന്‍റെ ആഗ്രഹം പോലെ തന്നെ ആണ്‍കുഞ്ഞ് പിറന്നു, പക്ഷേ അവനെ കണ്‍പാര്‍ക്കാന്‍ മുഹമ്മദുണ്ടായിരുന്നില്ല. ജോലിക്കായി വിന്‍ഡോവ്സ് ഓണ്‍ ദ് വേള്‍ഡിലേക്ക് (വേള്‍ഡ് ട്രെയ്ഡ് സെന്ററിലെ 106, 107 നിലകളില്‍ സ്ഥിതി ചെയ്തിരുന്ന റെസ്ററന്‍റ് അടങ്ങുന്ന അവന്യൂ) പോയതാണ്; അവസാനമായി.

അന്ന് മുഹമ്മദിന് ഡ്യൂട്ടിയുണ്ടാകുമായിരുന്നില്ല. പിറക്കാനിരിക്കുന്ന മകന്‍ ഒരു സിസേറിയനിലൂടെ ലോകത്തിന് നേരെ കണ്‍തുറക്കേണ്ടിയിരുന്ന സെപ്തംബര്‍ മൂന്നു മുതല്‍ രണ്ടാഴ്ച ലീവില്‍ പ്രവേശിക്കേണ്ടതായിരുന്നു. പിന്നീട് ഡോക്ടര്‍ ശസ്ത്രക്രിയയുടെ ഡെയ്റ്റ് നീട്ടുകയായിരുന്നു. അങ്ങനെയാണ് 38 കാരനായ വെയ്റ്റര്‍ സാധാരണ പോലെ രാവിലെ ആറിന് ജോലിക്കായി  നൂറ്റി ആറാം നിലയിലെത്തുന്നത്. ഡ്യൂട്ടിയുടെ മൂന്നു മണിക്കൂറുകള്‍ തീരാന്‍ ഏതാനും നിമിഷങ്ങളേ ബാക്കിയുണ്ടായിരുന്നു. ഏതു നിമിഷവും വന്നെത്താവുന്ന കുഞ്ഞിനെ കാണാനാനുള്ള തിടുക്കം കാത്തിരിപ്പിനെ അക്ഷമമാക്കി. അന്നേരം താഴെ നിലകളില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 11 തുളച്ചു കയറി. 

അങ്ങനെയാണ് ആഘാതത്തിന് മുകളിലുള്ള നിലകളില്‍ കുടുങ്ങിയ 1344 പേരില്‍ മുഹമ്മദ് ഉള്‍പ്പെടുന്നത്. ലിഫ്റ്റുകളും കോണിപ്പിടികളും തകര്‍ന്നു കഴിഞ്ഞിരുന്നതിനാല്‍ രക്ഷപ്പെടുക അസാധ്യമായിരുന്നു. 10.28 ന് കെട്ടിടം സമ്പൂര്‍ണമായി നിലം പൊത്തിയതോടെ മുഴുവന്‍ പേരും മരണമടഞ്ഞു.

രണ്ടു ദിസങ്ങള്‍ക്ക് ശേഷം സിസേറിയനു വേണ്ടി ഓപറേഷന്‍ തിയറ്ററിലേക്കെടുക്കുമ്പോള്‍ ബറാഹീന്‍ അഷ്റഫി ആഘാതത്തിന്‍റെ ഇരുളറയില്‍ തന്നെയായിരുന്നു. ഫര്‍ഖദിന് ജന്മം നല്‍കിയ നിമിഷത്തില്‍ അവള്‍ നേടിയത് ലോക ശ്രദ്ധ. അന്തര്‍ദേശീയ മാധ്യമങ്ങളുടെ കണ്ണഞ്ചിപ്പോകുന്ന വെളിച്ചത്തിന് നടുവിലായിരുന്നു ബോധം തിരിച്ചു കിട്ടുമ്പോള്‍ അവള്‍,.. ലോക വ്യാപാര കേന്ദ്രത്തിലെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ 59 മുസ്‌ലിംകളില്‍ ഒരാളായിരുന്നു അവളുടെ ഭര്‍ത്താവ് എന്നതു മാത്രമായിരുന്നില്ല അതിന് കാരണം, സെപ്തംബര്‍ 11 വിധവയാക്കിവിട്ട സ്ത്രീകള്‍ ജന്മം നല്‍കിയ നൂറു മക്കളില്‍ ഒന്നാമനായിരുന്നു മകന്‍ ഫര്‍ഖദ് എന്നതു കൂടിയായിരുന്നു. ഓരോ തവണ മകനെ തിരിഞ്ഞു നോക്കുമ്പോഴും അവളുടെ കരള്‍ പലതായി പിളര്‍ന്നു.

അവന്‍ പ്രതീക്ഷയുടെ പുതുനാമ്പായിരുന്നു. ബറാഹീനെ സംബന്ധിച്ചേടത്തോളം അവളുടെ കനവുകളില്‍ കനല്‍ കോരിയിട്ട ദുര്‍ദിനത്തിനു ശേഷം ആദ്യം വന്നണഞ്ഞ തിരിവെട്ടവും. അവളെയും ഭര്‍ത്താവിനെയും അമേരിക്കയിലെത്തിച്ച സ്വപ്ന സൂനങ്ങള്‍ വാടിക്കരിഞ്ഞിരുന്നുവല്ലോ.

ബറാഹീന്‍ അഷ്‌റഫി

ആ ദിവസം മുസ്‌ലിംകളെയും ജൂതന്മാരെയും കൃസ്ത്യാനികളെയും ഒരു പോലെ ദുരിത ഗര്‍ത്തത്തിലേക്ക് തള്ളിവിട്ടതെങ്ങനെയെന്ന് ബറാഹീന്‍ അഷ്റഫി എന്ന വിശ്വാസിയായ  മുസ്‌ലിം യുവതി വിവരിച്ചു തരുന്നു.

നീണ്ട പത്തു വര്‍ഷങ്ങള്‍ പിന്നിലായി...

താണ്ടേതത്രയും മരുഭൂമിയായിരുന്നു,  അത് താണ്ടിയതോ മിക്കവാറും നഗ്നപാദയായും. ഓക്ലഹാമയിലെ എഡ്മോണ്‍ഡില്‍ ഹരിതാഭമായ വയലേലകള്‍ക്ക് നടുവിലാണവള്‍ മക്കളോടൊപ്പം താമസിക്കുന്നത്.. ടി.വി ക്രൂ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇടക്കിടെ ഫോണ്‍ ശബ്ദിക്കുന്നു, മിക്കവയും ഇന്‍റെര്‍വ്യൂവിനുള്ള അപേക്ഷകളാണ് ആരെയും അവള്‍ നിരാശരാക്കുന്നില്ല.

പതിനഞ്ചും ഒമ്പതും വയസ്സുള്ള മക്കള്‍ മനോഹരമായ വീടിനെ സജീവമാക്കുന്നു. സ്വഛതയുടെ മരുപ്പച്ചയാണാഭവനമിന്ന്‍. “എന്‍റെ ജീവിതം മുഴുവന്‍ ഈ വീടും മക്കളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അപൂര്‍മായി മാത്രമേ പുറത്തിറങ്ങാറുള്ളൂ.” അവള്‍ പറഞ്ഞു. 

1987 ല്‍ മാതാപിതാക്കളുടെ മരണത്തിനു ശേഷമാണ് മുഹമ്മദ് സലാഹുദ്ദീന്‍ ചൌധരി, കയ്യില്‍ ധാക്കയിലെ ജഹാംഗീര്‍ നഗര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള ഫിസിക്സിലെ ബിരുദാനന്തര ബിരുദവും മനസ്സില്‍ സ്വപ്നങ്ങളുമായി അമേരിക്കയിലെത്തുന്നത്. 

വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുമൊന്നും കാര്യമായ ഫലം ചെയ്തില്ല. ഒരു റസ്ററന്‍റ് ശൃംഖലയില്‍ വെയ്റ്ററായി  ഭാവി ശോഭിപ്പിക്കാന്‍ തീരുമാനമെടുത്തു. 

1992 ല്‍ അയാളും ബറാഹീന്‍ അഷ്റഫിയുമായുള്ള വിവാഹം നടന്നു. അതുവരെ ബംഗ്ളാദേശിന് പുറത്തുള്ള ഒരു ജീവിതത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിരുന്നില്ല അക്കാലം ബംഗ്ളാ ഭരണകൂടത്തില്‍ ചെറുതല്ലാത്ത സ്ഥാനം വഹിച്ചിരുന്ന അറ്റോര്‍ണി ജനറല്‍ മന്‍സൂര്‍ സൈറുസ്സമാന്‍റെ മകളും തത്ത്വചിന്തകനും വനിതാവകാശ പ്രവര്‍ത്തകനുമായിരുന്ന ദിവാന്‍ മുഹമ്മദ് അസ്റഫിന്‍റെ ചെറുമകളുമായ ബറാഹീന്‍. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു അവരുടേത്. 

അങ്ങനെ എട്ടും പൊട്ടുമൊക്കെ തിരിഞ്ഞു വരികയായിരുന്ന പ്രായത്തില്‍ അവള്‍ സുന്ദരനും ലോകത്തിന് നേരെ സദാ ചിരിക്കുന്നവനുമായ ഭര്‍ത്താവൊന്നിച്ചു ജീവിക്കാന്‍ ന്യൂയോര്‍ക്കിലെത്തി. 1995 ല്‍ മകള്‍ ഫാഹിന പിറന്നു. ആയിരം ഇതളുകളോടെ മുഹമ്മദിന്‍റെ മനസ്സില്‍ സ്വപ്നങ്ങള്‍ വിരിഞ്ഞു കുലച്ചു. ഒരിക്കല്‍ ഒറ്റടിവെച്ച് നടന്നു പഠിക്കുന്ന മകള്‍ക്ക് അയാള്‍ ഹാര്‍വാഡ് യൂനിവേഴ്സിറ്റി ചൂണ്ടിക്കാണിച്ചു കൊടുത്തു, ഇവിടെയാണയാണവള്‍ക്ക് പഠിക്കാനുള്ളതെന്ന് പിള്ളവാണിയില്‍ അയാള്‍ മകളോട് പറഞ്ഞു. പ്രശസ്തമായ വിന്‍ഡോവ്സ് ഓണ്‍ ദ് വേള്‍ഡ് റെസ്ററന്‍റ് ലെ വെയ്റ്റര്‍ ജോലിയില്‍ നിന്ന് മോചനം നേടാനായി തൊഴില്‍ ദാനക്ഷമമായ കോഴ്സിന് പഠിക്കാനാരംഭിച്ചിരുന്നു അയാള്‍.
********

ഫര്‍ഖദ് ജനിക്കാനിരുന്ന സിസേറിയന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്ന തിയ്യതി സെപ്തംബര്‍ മൂന്നായിരുന്നു. എന്നാല്‍ അവന്‍റെ തലയുടെ പൊസിഷന്‍ ശരിയായ നിലയിലായിരുന്നില്ല; അതിനാല്‍ അവളെ വീട്ടിലേക്ക് തിരിച്ചയച്ചു. ഗര്‍ഭസ്ഥശിശു ആണാണെന്ന് അവള്‍ ആശുപത്രിയില്‍ നിന്ന്  മനസ്സിലാക്കി; എന്നാല്‍ ഭര്‍ത്താവുമായി പങ്കുവച്ചില്ല. ഒരു ആകസ്മിക നിമിഷം അദ്ദേഹത്തിന് വേണ്ടി കരുതി വെച്ചു.

സെപ്തംബര്‍ പത്തിന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അവളുടെ പാചകത്തെ പുകഴ്ത്തി. രാവിലെ 4.30 എഴുന്നേറ്റ് പ്രഭാത നമസ്കാരം അവര്‍ ഒരുമിച്ച് നിര്‍വഹിച്ചു. ഉറങ്ങിക്കിടക്കുന്ന മകളുടെ കവിളില്‍ മുത്തം വെച്ചു. ഉച്ചയോടെ തിരിച്ചു വരാം എന്നു പറഞ്ഞ് അയാള്‍ പുറത്തിറങ്ങി. അതാണവര്‍ തമ്മില്‍ അവസാനമായി സംസാരിച്ചത്. 

ഫാഹിന സ്കൂളിലേക്ക് പോയി. അല്‍പം കഴിഞ്ഞ് അവളുടെ വയറിനകത്ത് വല്ലാത്ത അസ്വസ്ഥതയനുഭവപ്പെട്ടു. അടിവയറ്റില്‍ ഇളക്കം അനുഭവപ്പെട്ടപ്പോള്‍ പോയി കിടന്നു. സഹോദരിയുടെ കോള്‍ ആണ് വിളിച്ചുണര്‍ത്തിയത്. മഖവുരയില്ലാതെ അവള്‍ ചോദിച്ചു, “മുഹമ്മദ് എവിടെ?” ആ സ്വരത്തില്‍ അങ്കലാപ്പ് നിറഞ്ഞിരുന്നു. 

“ജോലിക്ക് പോയതാണ്.” പിന്നീട് മറുതലക്കല്‍ നിന്ന് കേട്ടത് ഒരലര്‍ച്ചയാണ്.  ഉടന്‍ ടിവി ഓണ്‍ ചെയ്യാനാവശ്യപ്പെട്ട് അവള്‍ ഫോണ്‍ വെച്ചു. ഇരട്ട ഗോപുരം തകര്‍ന്നു നിലം പൊത്തുന്നത് ഏല്ലാ ചാനലും കാണിച്ചു കൊണ്ടിരിക്കുന്നു. 

“ഞാനത് കണ്ടുകൊണ്ടിരുന്നെങ്കിലും ഒരു തരി വിശ്വസിച്ചില്ല.” വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ വന്നു കണ്ട പത്രപ്രവര്‍ത്തകയോടവള്‍ പറഞ്ഞു. വിശദാംശങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. ഭീകരതയുടെ വ്യാസം കൂടി വരുന്ന കരിനിഴലുകള്‍, ആദ്യം അവളുടെ കണ്ണുകളെയും പിന്നീട് ശരീരത്തെ മൊത്തമായും മൂടിപ്പൊതിഞ്ഞു.

എന്നാലും പ്രതീക്ഷയുണ്ടായിരുന്നു, ഒരവസരം കിട്ടിയാല്‍ മുഹമ്മദ് അവിടെ നിന്ന് രക്ഷപ്പെട്ട് തിരിച്ചു വരുമെന്ന്. എന്‍റെ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തിക്കൂടായിരുന്നു. അദ്ദേഹം ഇനിയൊരിക്കലും തിരിച്ചു വരികയില്ലെന്ന യാഥാര്‍ഥ്യം മനസ്സിലേക്ക് കേറുന്നേയില്ല. രക്ത സമ്മര്‍ദം വര്‍ധിച്ച് വഷളായി, 13 ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. “എന്‍റെ സിസേറിയനെക്കുറിച്ച് ഇപ്പോള്‍ ഒന്നും ഓര്‍ക്കുന്നില്ല; മാനസിക വേദന അട്ടിയിലട്ടിയില്‍ കുമിഞ്ഞു കൂടിക്കിടക്കുമ്പോള്‍ ശരീരത്തിന്‍റെ വേദന ഒരു വേദനയേ അല്ല.”

എന്നാല്‍, ഫര്‍ഖദിനെ ആദ്യം കയ്യിലെടുത്ത രംഗം ഇന്നലെക്കഴിഞ്ഞ ദൃശ്യത്തിന്‍റെ തെളിമയോടെ ഇന്നും മനസ്സില്‍ പച്ചപിടിച്ച് നില്‍ക്കുന്നു. ഫര്‍ഖദ്, ശോഭയേറിയ ഒരു നക്ഷത്രമാണത്, എന്ന പേരാണ് അവന്‍റെ പിതാവ് അവനു വേണ്ടി കരുതിവച്ചിരുന്നത്. പിതാവിനെ എടുത്തു വെച്ചതു പോലെയുള്ള അവനെ കയ്യിലെടുത്ത് അവള്‍ ചെവിയില്‍ മന്ത്രിച്ചു, “ഞങ്ങളിരുവരും ഒരുമിച്ചായിരുന്നു നിന്നെ കാണാന്‍ കരുതിയിരുന്നത്. എന്നാലിപ്പോള്‍ ഓമനേ, നിന്നെ കാണാനുള്ള യഥാര്‍ഥ സമയം വന്നണഞ്ഞപ്പോള്‍ ഞാനൊറ്റക്കായി. അദ്ദേഹം തിരിച്ചു വരാതിരിക്കില്ല. അന്ന് ഞങ്ങളിരുവരും നിന്നെ നോക്കി പുഞ്ചിരിക്കും.”

“ശൂന്യമായിക്കിടന്ന ചുമരുകള്‍ മുഴുന്‍ ഞങ്ങളിരുവരടെയും ഞങ്ങളുടെ രണ്ട് മക്കളുടെയും ചിത്രങ്ങള്‍ തൂക്കാനും ‘എന്നെന്നും ആനന്ദം’ എന്ന് അവക്ക് മീതെ എഴുതി വെക്കാനും ഞാന്‍ പദ്ധതിയിട്ടിരുന്നു. ഇനിയതിന് അവസരമില്ല… ദുരന്തത്തില്‍പെട്ട് മരണമടഞ്ഞവരുടെ വിധവകള്‍ ജന്മം നല്‍കിയ ഒരു ഡസന്‍ കുട്ടികളില്‍ ഒന്നാമനായി ഫര്‍ഖദ് പിറക്കുമ്പോള്‍ അവന്‍റെ പിതാവ് മരണമടഞ്ഞിട്ട് പൂര്‍ണമായും രണ്ടു ദിവസം പിന്നിട്ടിരുന്നു.  

ബറാഹീന്‍റെ ലോകം കീഴ്മേല്‍ മറിഞ്ഞു, അതോടൊപ്പം പുറംലോകവും. പിന്നീടെന്തെല്ലാം? പ്രതികാരമൂര്‍ത്തിയായി കുടുമയഴിച്ചിട്ട് ഉഗ്രശപഥമെടുത്ത ബുഷ് ഭരണകൂടം  അല്‍ഖാഇദയെത്തേടി അഫ്ഗാനിസ്താനിലെത്തി  കൂട്ടക്കൊലകളുടെ ഹവനകുണ്ഡങ്ങള്‍ തീര്‍ത്തു. കൂട്ടനശീകരണായുധങ്ങള്‍ തേടി ഇറാഖിലെത്തി അവ കണ്ടെത്താനാകാതെ വന്ന അരിശത്തില്‍ അവിടത്തെ ഭരണാധികാരിയെ ഒരു പെരുന്നാള്‍ ദിനത്തില്‍ തൂക്കിക്കൊന്നു. ലോകത്തിന്‍റെ അധികാര സംതുലിതത്വ സമവാക്യങ്ങളെ  മുഴുവന്‍ ശീര്‍ഷാസനത്തില്‍ നിര്‍ത്തി അമേരിക്കയാഗ്രഹിച്ച വിധം ഒരു ഏകധ്രുവ ലോകം തന്നെ അത് തീര്‍ത്തു. പാശ്ചാത്യരും പൌരസ്ത്യരും, മുസ്‌ലിംകളും അമുസ്‌ലിംകളും എന്ന നിലയില്‍ ലോകം അസംതുലിതമായ യുദ്ധത്തിനായി അഭിമുഖം നിന്ന അഭിശപ്തമായ നാളുകള്‍. അമേരിക്കയില്‍, മധ്യപൂര്‍വ ദേശങ്ങളില്‍, യൂറപില്‍, ആഫ്രികയില്‍, ഏഷ്യയില്‍… എവിടെയാണ് സംഘര്‍ഷങ്ങളും സംശയങ്ങളും കടന്നെത്താതിരുന്നത്!

ഒരു ബില്ലടക്കാനോ ടിക്കറ്റ് വാങ്ങാനോ കാര്‍ ഡ്രൈവ് ചെയ്യാനോ അറിയാത്ത ഒരേഷ്യന്‍ പെണ്‍കൊടി ജീവിതത്തിന്‍റെ ഈ മുടിഞ്ഞ നാല്‍ക്കവലയില്‍ വട്ടം കറങ്ങേണ്ടതാണ്. എന്നാല്‍ ബറാഹീന്‍ തോറ്റുകൊടുക്കാന്‍ തീരുമാനിച്ചിരുന്നില്ല. അവളുടെ മനസ്സ് കാരിരുമ്പിന്‍റെ കരുത്ത് നേടിയെടുക്കുന്നതാണ് പിന്നീട് കണ്ടത്. ഫാഹിനയെന്ന പതിനഞ്ചുകാരി സുന്ദരി ചുറുചുറുക്കോടെ ജീവിതത്തെ മാറോടണക്കുന്നു; ഒരു ഡോക്ടറാകണമെന്നാണവളുടെ ആഗ്രഹം. നാണം കുണുങ്ങിയായ ഫര്‍ഖദ് ഉമ്മയെ ചുറ്റിപ്പറ്റി സദാ വാട്ടം പിടിച്ച് നില്‍ക്കുന്നു; അവന് കംപ്യൂട്ടര്‍ എഞ്ചിനീയറാണാകേണ്ടത്. 

എത്രമാത്രം പ്രയാസപ്പെട്ടാണ് ഉമ്മ വളര്‍ത്തുന്നതെന്ന് ഒരിക്കലും മക്കളായ തങ്ങളെ അറീയച്ചിട്ടില്ലെന്ന് ഫാഹിന പറയുന്നു. ഉപ്പയെക്കുറിച്ച് ഇടക്കിടെ സഹോദരന് പറഞ്ഞു കൊടുക്കും. “ഞാനെന്‍റെ പിതാവിനോടൊപ്പം അഞ്ച് വര്‍ഷം ജീവിച്ചിട്ടുണ്ട് രണ്ട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്; ഫര്‍ഖദിനതില്ലല്ലോ.” അവള്‍ പ്രായത്തെ കവച്ചുവെച്ച് പക്വത കാണിച്ചു. ചിരിയും കളിയും നിറഞ്ഞു നില്‍ക്കുന്ന വീട്ടിലെ അന്തരീക്ഷത്തില്‍ കദനത്തിന്‍റെ ഒരു മേഘക്കീറ് ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട്. പിറന്നു വീണതിന് ശേഷം തന്‍റെ കൈകളിരുന്ന് സമാധനാത്തോടെ ഉറങ്ങിക്കൊണ്ടിരുന്ന മകന് പിതാവിന്‍റെ അസാന്നിദ്ധ്യം അനുഭവപ്പെടാതിരിക്കാന്‍ പാടുപെടുകയായിരുന്നു ബറാഹീന്‍, “അവന്‍ വലുതായിരിക്കുന്നു, എത്ര കാലം ഈ അവസ്ഥ തുടരാനാവുമെന്നെനിക്കറിയില്ല.” അവള്‍ പറഞ്ഞു. “സംഭത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് മുഹമ്മദ് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഞാന്‍ കൈവിട്ടത്.. പ്രതീക്ഷകള്‍ പലതും പൂവണിയാറില്ലല്ലോ.”

പത്തു ദിവസങ്ങള്‍ക്ക് ശേഷം അഞ്ച് വയസ്സുകാരി മകളോട് അവള്‍ പറഞ്ഞു, “മോളേ, ഫാഹിന, ഉപ്പ ഭീകരാക്രമണത്തില്‍ മരണമടഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അദ്ദേഹം നമുക്കിടയിലുണ്ടാവില്ല.” കാര്യങ്ങളെക്കുറിച്ച് അല്‍പമൊക്കെ അറിയാമായിരുന്നെങ്കിലും അപ്പോഴാണവളും പ്രതീക്ഷ കൈവിട്ടത്. അവള്‍ നേരെ കട്ടിലില്‍ പോയി കമഴ്ന്നു കിടന്ന് തേങ്ങി. ഇന്നും അവള്‍ക്ക് ആ ദിവസത്തെക്കുറിച്ച് പറയുമ്പോള്‍ വിതുമ്പാതെ പൂര്‍ത്തിയാക്കാനാവില്ല. 

ഒരു തരത്തിലുള്ള വ്യാജപ്രതീക്ഷയും ബറാഹീന്‍  മക്കള്‍ക്ക് നല്‍കിയില്ല. ഒന്നുകില്‍ തന്നെത്തന്നെ മുഴുവനായി ദുരിതത്തിന് കൈമാറി വിധിയെ പഴിച്ച് സമൃദ്ധമായ ഇന്നലെകളെ താലോലിച്ച് കാലം കഴിക്കുക, അതല്ലെങ്കില്‍ മക്കള്‍ക്ക് മാതാവും പിതാവുമായി ധീരതയോടെ വര്‍ത്തിക്കുക. അവള്‍ രണ്ടാമത്തേത് തെരഞ്ഞെടുത്തു. അങ്ങേയറ്റം സുരക്ഷിതമായ ബാല്യത്തിനും ശാന്തമായ വിവാഹ ജീവിത്തിനും ശേഷം മക്കളെ താനൊറ്റക്ക് വളര്‍ത്തേണ്ടതുണ്ട് എന്ന യാഥാര്‍ഥ്യം അവള്‍ തിരിച്ചറിയുകയായിരുന്നു. 

ഹിജാബ് (മുഖവും മുന്‍കയ്യും പുറത്തു കാണുന്ന തരത്തിലുള്ള ഇസ്ലാമിക വേഷവിധാനം) ധരിച്ച് അവള്‍ പുറത്തിറങ്ങിയ നിമിഷം തന്നെ വെല്ലുവിളി തെളിഞ്ഞു വന്നു. മുസ്‌ലിംകള്‍ പോലും, ഇപ്പോള്‍ ഈ സാഹചര്യത്തില്‍ ഈ വേഷവിധാനം ആയിക്കൂടെന്ന് അവളെ ഉപദേശിച്ചു. ആണുങ്ങള്‍ പലരും താടി വടിക്കുകയും പെണ്ണുങ്ങള്‍ ഹിജാബ് അട്ടത്തേക്കെറിയുകയും ചെയ്ത സമയമായിരുന്നു അത്. എന്നാല്‍ ബറാഹീന്‍ ഇതാണ് വിശ്വാസം പുറത്തു കാണിക്കാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭം എന്നു തീരുമാനിക്കുകയായിരുന്നു. ഭയപ്പാടുകള്‍ക്കിടിയില്‍ അധീരയായിപ്പോകാതിരിക്കാനുള്ള ആദ്യത്തെ കാല്‍വെയ്പായിരുന്നു അത്. “എനിക്ക് ലോകത്തോട് പറയേണ്ടിയിരുന്നത്, എന്‍റെ മതം സമാധാനത്തിന്‍റെതാണ്. അത് ഞങ്ങളെ ശാന്തിയും ക്ഷമയും പഠിപ്പിക്കുന്നു, ആയിരങ്ങളെ കൊലപ്പെടുത്താനായി ഇരട്ടഗോപുരങ്ങളിലേക്ക് വിമാനമിടിച്ചു കേറ്റിയവര്‍ നരാധമന്മാരാണ്, മുസ്‌ലിംകളല്ല എന്നൊക്കെയായിരുന്നു. അതിനായി ഞാനീ വേഷം തെരഞ്ഞെടുത്തു. 

പുറത്ത് പോകുന്ന മുറക്ക് കമന്‍റ്കളും വന്നുകൊണ്ടിരുന്നു, ‘എങ്ങോട്ടാ? ജിഹാദിന് പോവുകയാണോ?’ എന്നൊക്കെ സാധാരണ മട്ടിലുള്ളതായിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് അവള്‍  ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായി. 

ഓരോ സെപ്തംബര്‍ പതിനൊന്നും മനസ്സിലേക്ക് ഓര്‍മ്മകളുടെ കരിമ്പുക വമിപ്പിച്ചു. അന്നാണ് താന്‍ ഇപ്പോഴും ധീരയായിക്കഴിഞ്ഞിട്ടില്ല എന്നവള്‍ക്ക് തോന്നുക. അങ്ങനെയാണ് എന്നന്നേക്കുമായി മക്കള്‍ക്കൊപ്പം ബറാഹീന്‍ ന്യൂയോര്‍ക്ക് വിട്ട്  ജീവിക്കാനായി ഓക്ലഹാമ തെരഞ്ഞെടുക്കുന്നത്. അവളുടെ സഹോദരി തന്‍സീം ഏതാനും വര്‍ഷങ്ങളായി അവിടെയാണ് താമസക്കുന്നത്. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരിസ്ലാമിക് കമ്യൂനിറ്റി അവിടെയുണ്ടായിരുന്നു. മക്കളിരുവരും സാറ്റര്‍ഡേ സ്കൂളില്‍ ചേര്‍ന്ന് ഇസ്‌ലാമിക ചരിത്രവും ഖുര്‍ആനും പഠിച്ചു.

അതിനിടെ, ഭീകരാക്രമണത്തിന്‍റെ ഇരകള്‍ക്കായി ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് 1.6 മില്യന്‍ ഡോളറിന്‍റെ സഹായം കുടുംബത്തിന് ലഭിച്ചു. അത് സുഹൃത്തിന്‍റെ കൂടെ ബിസിനസില്‍ നിക്ഷേപിച്ചു. ഓക്ലഹാമയില്‍ തന്നെ ആരും തിരിച്ചറിയുന്നില്ലെന്ന മെച്ചവുമുണ്ട്. ന്യൂയോര്‍ക്കില്‍ ഓര്‍മകള്‍ വേട്ടയാടിയിരുന്നു. നഴ്സറിയിലായിരുന്നപ്പോള്‍ ഫര്‍ഖദ് ചോദിക്കുമായിരുന്നു അവന്‍റെ ഉപ്പയെവിടെയെന്ന്, അവന്‍റെ കൂട്ടുകാരുടെയെല്ലാം മാതാപിതാക്കള്‍ ഒരുമിച്ചോ വേറെ വേറെയായോ സ്കൂളില്‍ വന്ന് അവരെ തലോടുമ്പോള്‍ അവനെത്തേടി ഉമ്മ മാത്രം ചെന്നു. 

“ഓര്‍മകള്‍ എന്നെ വല്ലാതെ പീഡിപ്പിച്ചു അവയെല്ലാം ഞാനതിജീവിച്ചു. ഇന്ന് ഞാന്‍ ശക്തയാണ്. അമേരിക്കയാണെന്‍റെ വീട് കുട്ടികളാണെന്‍റെ സ്വപ്നവും പ്രതീക്ഷയും.” ബംഗ്ളാദേശിലേക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ അധീരയാകാത്ത ബറാഹീന്‍ അഷ്റഫി പറഞ്ഞു.

40 comments:

  1. ഇന്ന് മുഴുവന്‍ ജാവാദിനൊപ്പം പുറത്തായിരുന്നു..യാത്രയിലുട നീളം സെപ്റ്റംബര്‍ പതിനൊന്നും അഫ്ഗാനിലെ നമ്മുടെ അഹമ്മദിന്റെ മരണവും സംസാരിച്ചിരുന്നു..നാല്പത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് അഫ്ഗാനില്‍ നിന്ന്
    ജര്‍മനിയിലേക്കും പിന്നെ അമേരിക്കയിലേക്കും കുടിയേറിയ ഒരു കുടുംബത്തിലെ അവസാനത്തെ കണ്ണിയാണ് താനെന്നും തന്റെ അഞ്ചാം വയസ്സില്‍ അഫ്ഗാനിന്റെ മണ്ണ് വിടുമ്പോള്‍ ജന്മഭൂമി പോലും നഷ്ടപെട്ടായിരുന്നു യാത്രയെന്നും ജവാദ് പറഞ്ഞു തന്നു..
    അടക്കിപ്പിടിച്ച ശ്വാസത്തോടെ ആ കഥ മുഴുവനും കേട്ട് ഓഫീസിന്റെ പടി കടന്നു ലാപ്ടോപ് തുറന്നപ്പോള്‍ ഈ കഥയും...

    വളരെ നന്നായി എഴുതപെട്ടിരിക്കുന്നു....ഉത്തരെന്ദ്യയിലെവിടെയോ ഞാന്‍ കാണാതെ പോയ ഒരു സഹോദരി എന്നോട് പറഞ്ഞപോലെ ഒരു "പ്രതിഭയുടെ" കരങ്ങളിലൂടെ വായിക്കാന്‍ സാധിച്ചതിലുള്ള അതിയായ സന്തോഷം രേഖപ്പെടുത്തുന്നു..നന്നായിരിക്കുന്നു എന്ന് പറയുന്നത് ഭംഗിവാക്കാവുമെന്നതിനാല്‍ തിരിച്ചെടുക്കുന്നു... :-)

    ReplyDelete
  2. ജാഫര്‍ അയപ്പല്ലിThursday, September 08, 2011 7:25:00 PM

    നന്നായിരിക്കുന്നു

    ReplyDelete
  3. ഒരു വിശ്വാസ സംഹിത മുഴുവൻ മറ്റുള്ളവരാൽ സംശയിക്കപ്പെട്ടു. ഇസ്ലാമിനെ സൃഷ്ടിക്കാൻ വ്യഥാവില ജിഹാദ് നടത്തപ്പെടുന്ന കാടത്തം അതിരുകൾ കടന്നും നിർത്തപ്പെടുന്നില്ല എന്നത് തന്നെ ഇസ്ലാം എന്തെന്ന് അവർ പഠിച്ചില്ലെന്ന പാമരന്റെ ദുഖം സത്യമാകുന്നു. അറബികളെ കാണുമ്പോൾ മുഖത്ത് തുപ്പുന്ന അമേരിക്കകാരെ കുറിച്ച് ആ നാളുകളിൽ അറിഞ്ഞിരുന്നു. അവർക്ക് ഇസ്ലാമിനെ പഠിപ്പിക്കേണ്ട ‘ഇസ്ലാം മതക്കാർ’ കലാപകാരികളാണെന്ന മുദ്രയുണ്ടാക്കി. അമേരിക്കയിൽ കൂടി നമ്മെ നശിപ്പിച്ച കാടത്തം കയറ്റി വിട്ടതോടെ ശത്രുവിന്റെ ആഗ്രഹങ്ങൾ പൂർണ്ണമാ‍യി.ലോകം എല്ലാ കലാപകാരികളേയും പരാജയപ്പെടുത്തിയിട്ടേയുള്ളു. അത് ഈ കാടന്മാർക്കും ബാധകമാണ്.

    ReplyDelete
  4. farqad....
    ninte kadhanam matha veRi pidicha kazhukanmaar kaanilla mone....

    qalbukal karuthu pokaatha manushyarude kanneer ninakku koottinund....

    "uppayilla....." oru nokku kaanaan polum .... ennu aa pinchu kunju ariyumbozhulla aagathamaanu wtc thakarnnathinekkaalum valuthaayi enikku thonnunnathu....

    fahanayude mizhikal nananjenkil..... manassarinju aval shapichittundenkil....

    kaapaalikare ningal gunam pidikkilla theercha....

    ReplyDelete
  5. aarifkaa...
    great post..

    karalaliyikkunna karaviruthinu...
    ente selute!!

    ReplyDelete
  6. ആരിഫ്‌ ഭായ്, ഇത് വായിച്ചിട്ട് സ്ഥബ്ധനായ് കുറച്ചു നേരം ഇരുന്നു പോയി. താങ്കളുടെ രചന ഒന്നിനൊന്നു മെച്ചമായിക്കൊണ്ടിരിക്കുന്നു. അടുത്ത ബ്ലോഗിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  7. കബീര്‍ എം. പറളിFriday, September 09, 2011 6:23:00 PM

    തൂലികക്ക് ഹൃദയത്തിലെഴുതാനുള്ള കരുത്തുണ്ട്!
    “ഓര്‍മകള്‍ എന്നെ വല്ലാതെ പീഡിപ്പിച്ചു അവയെല്ലാം ഞാനതിജീവിച്ചു. ഇന്ന് ഞാന്‍ ശക്തയാണ്. അമേരിക്കയാണെന്‍റെ വീട് കുട്ടികളാണെന്‍റെ സ്വപ്നവും പ്രതീക്ഷയും.”
    ഇവിടെ, 'ദൈവത്തിന്‍റെ കാരുണ്യ സാന്നിധ്യം' കൂടി കുറിചിട്ടിരുന്നെങ്കില്‍
    നന്നായിരുന്നു.. ഇനിയും എഴുതുക, അത് ഹൃദയത്തില്‍ തന്നെ ആകട്ടെ.

    ReplyDelete
  8. തൂലികക്ക് ഹൃദയത്തിലെഴുതാനുള്ള കരുത്തുണ്ട്!

    അതെ അത് വളരെ നന്നായി തെളിയിച്ചു ആരിഫ്‌ ഭായി .
    എല്ലാ ആശംസകളും , തുടരുക ഈ ഹൃദയത്തിലെഴുത്തു .....

    ReplyDelete
  9. ആരിഫ്ക്ക. വ്യത്യസ്തമായ പോസ്റ്റുകൾ ആണു എന്നും ഇവിടെ കാണാറുള്ളതു. ഇതും അതിൽ നിന്നെല്ലാം വളരെ അകലത്തിൽ മറ്റൊറു തലത്തിൽ.. ഹൃദയം നിറഞ്ഞ ആശംസകൾ..

    ReplyDelete
  10. ആരിഫ്‌ ഭായ്, ഇത് വായിച്ചപ്പോള്‍ അഭിമാനം തോന്നി, കാരണം വിധിയെ ഇത്ര ധീരമായി നേരിട്ട, നേരിടുന്ന ഒരു മഹദ്‌ വനിതയെ കുറിച്ച് ആയപ്പോള്‍ പ്രത്യേകിച്ചും...ചില സമയങ്ങളില്‍ എങ്കിലും ധീരത വനിതകള്‍ കാണിക്കാറുണ്ട്...എഴുത്തിലുള്ള താങ്കളുടെ പ്രതിഭയെ നമിക്കുന്നു...

    ReplyDelete
  11. very good article, its clear islam and terrorism how far how relate common man
    siraj aluva 6 Dammam

    ReplyDelete
  12. വായിച്ചു... ഹൃദയസ്പര്ശിയായ അവതരണം .... പ്രയാണം തുടരുക.....

    ReplyDelete
  13. ikka........ ithu hrithayam kondan njan vayichathu
    karajjathu kannukal kondalla

    nannayi ezhudiyittund
    allahu theerchatatum ellavareyum anugrahikkum alle
    avan valiyavanalle

    ReplyDelete
  14. ഭീകരതക്ക് മതമില്ല......ഭീകരതയെ എതിര്‍ക്കാനും മതം തടസമാകരുത്.....ഇസ്മാഈലിനെ മക്കാ മണലാരണ്യത്തില്‍ പോറ്റിയ ഹാജറിനെ ഓര്‍മവരുന്നു.....അല്ലാഹു സഹായിക്കട്ടെ..ആമീന്‍...

    ReplyDelete
  15. sathymayum knnukul ninammanichu.
    ea sambavakatha herthayasrekkaya
    rupathil avatharipichathinu thankulkku arayiaram abinathanagul

    ReplyDelete
  16. ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു.. വളരെ നന്നായിട്ടുണ്ട്....
    ആശംസകള്‍ നേരുന്നു ...

    ReplyDelete
  17. ആ കുടുംബത്തിന്റെ ദുഃഖം ,ധീരമായ തീരുമാനങ്ങള്‍ എന്നെ അതിശയിപ്പിക്കുന്നു ,നല്ല ഭാഷയില്‍ തിരിച്ചു പോകാനനുവദിക്കാതെ ആരിഫ് അത് പറയുകയും ചെയ്തു ....

    ReplyDelete
  18. അഭിപ്രായങ്ങള്‍ക്ക് നന്ദി. ഈ ലിങ്ക് ഉപയോഗിച്ച് ഇത് കൂടി ഒന്ന് വായിക്കുക.
    http://blogs.aljazeera.net/asia/2011/09/08/911s-forgotten-victims

    ReplyDelete
  19. ആരിഫ്ക്ക , ഹൃദയം നിറഞ്ഞ ആശംസകൾ..
    ആ കുടുംബത്തിന്റെ ദുഃഖം
    അവര്‍ എടുത്ത തീരുമാനങ്ങള്‍ ഒക്കെ നന്നായുണ്ട്‌ ......ഒരുപാട് പേര്‍ ഇത് മനസ്സിലാക്കണ്ടതുണ്ട്.....

    ReplyDelete
  20. ആരിഫ് ജീ...
    വളരെ ശക്തമായ ലേഖനം...
    ആശംസകള്‍..

    ReplyDelete
  21. വളരെ നല്ല അവതരണം
    Keep going on

    ReplyDelete
  22. ബറാഹിന്‍ എന്ന ധീരവനിതയും,ഫര്‍ഖദ് എന്ന കുഞ്ഞുമോനും മനസ്സില്‍ നിന്ന് പോകുന്നില്ല.
    ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചയോടനുബന്ധിച്ച ഒരു പോസ്റ്റ്‌ ആദ്യമായാണ്‌ വായിക്കുന്നത്.
    നന്നായി എഴുതി.
    തലക്കെട്ട്‌ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

    ReplyDelete
  23. വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണ് നിറഞ്ഞുനിന്നു ആരിഫ്ജീ..........

    അവരുടെ ഈ ജീവിത വിവരണം ലഭിച്ചത് പത്ര ആര്‍ട്ടിക്കിള്‍ നിന്നോ പുസ്തകത്തില്‍ നിന്നോ ആണോ? സുന്ദരമായി എഴുതിയിരിക്കുന്നു. അതിന്റെ നിലവാരത്തെക്കുറിച്ച് വാരിവലിച്ചെഴുതി എന്‍റെ ഉള്ള നിലവാരം കളയുന്നില്ല :)

    സ്നേഹാശംസകളോടെ,
    ജോസെലെറ്റ്‌

    ReplyDelete
    Replies
    1. വളരെ നന്ദി ജോസ് തിരക്കിനിടയിലും ഇതുപോലെയുള്ള സാധങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്നുവല്ലോ. അമേരിക്കയില്‍ അവരുടെ അയല്‍വാസിയായിരുന്ന ഒരാളുമായുള്ള സംസാരത്തിനോടുവില്‍ അദ്ദേഹം എനിക്ക് കൈമാറിയ ബംഗ്ലാ അമേരിക്കക്കാരുടെ പ്രസിദ്ധീകരണത്തിലാണ് വിശദമായി സംഭവം കൊടുത്തിട്ടുള്ളത്. നീണ്ട ലേഖനം വായിച്ചതിനു ശേഷം ഞാന്‍ കുറുക്കി എഴുതിയതായിരുന്നു അത്.

      Delete
  24. പറയാനുള്ള കാര്യങ്ങള്‍ സ്വയം പറയാതെ, കഥാപാത്രങ്ങളെ കൊണ്ട് പറയിക്കുകയും വായനക്കാരെ കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്ന താങ്ങളുടെ രചനാശൈലി അതി മനോഹരം ആരിഫ്‌ ജി.

    ReplyDelete
  25. വിശ്വാസത്തെ ദൃഡപ്പെടുത്തിയും, പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറകുകള്‍ നല്‍കിയും, കണ്ണുകളെ ഈറനണിയിപ്പിച്ചും നടത്തിയ സത്യസന്ദമായ ഒരു ചരിത്രാഖ്യാനം.

    ReplyDelete
  26. ജീവിതത്തില്‍ നേരിടേണ്ടി വന്ന പരീക്ഷണങ്ങളെ അസാമാന്യ മനക്കരുത്തോടെ നേരിട്ട ബറാഹീന്‍ അഷ്റഫിയുടെ കഥ അതേപടി അനുവാചകരില്‍ എത്തിക്കാന്‍ ആരിഫ്ക്കാക്ക് കഴിഞ്ഞിരിക്കുന്നു. എപ്പോഴും വ്യത്യസ്ഥത പുലര്‍ത്തുന്ന താങ്കളുടെ രചനകള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ്. അഭിനന്ദനങള്‍ ആരിഫ്ക്ക.

    ReplyDelete
  27. നന്നായിരിക്കുന്നു ആരിഫ്ജി. വളരെ സമയോചിതമായ ലേഖനം.. അങ്ങനെ ഒരു വര്‍ഷംകൂടി കടന്നു പോകുന്നു.

    ReplyDelete
  28. ഇക്കാ...
    വളരെ അഭിമാനം തോന്നുന്നു എഴുത്തിനോടും ചിന്തകളോടും..
    കൂടുതല്‍ വാക്കുകളാല്‍ ആ മാഹാത്മ്യം കളയുന്നില്ല...നന്ദി..!

    ReplyDelete
  29. വൈകിയ വായാന ആയിപ്പോയി എന്റേത്
    അത്രക്ക നല്ല ഒരു പോസ്റ്റ്,
    ഒന്നു കൂടി വായിക്കണം

    ആശംസകൾ

    ReplyDelete
  30. ആയസ രഹിതമായി ഒഴുക്കോടെ വായിക്കാനാവുന്ന നല്ല ശൈലിയാണ് താങ്കളുടേത്.
    നന്ദി., ജീവിത പരീക്ഷകളുടെ അദ്ധ്യായമാണിവിടെ തുറന്നു വെച്ചത്. വായന വൃഥാവിലാവുന്നില്ല. നാം പലതും പഠിക്കുന്നു.

    ReplyDelete
  31. പ്രിയ ആരിഫ് ഭായി. താങ്കളുടെ വിഷയാവതരണ രീതി എടുത്തു പറയത്തക്കതാണ്. കാര്യങ്ങളെ ഒട്ടും മുഷിപ്പിക്കാത്ത രീതിയിലുള്ള ഈ രചനാ പാടവം അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  32. ബറാഹീന്‍റെ കഥ വായിച്ചു, ആദ്യമായി സെപ്റ്റംബര്‍ 11ന്‍റെ ഒരു ഇരയുടെയും. സുഖകരമായ ഒരു വായനയാണ് ആ എഴുത്ത് സമ്മാനിച്ചത്.

    ReplyDelete
  33. ആരിഫ്‌ ഇക്കാ ..ആദ്യമേ ഒരഭിനന്ദനം പറയട്ടെ .വീഴച്ചയിലും തളര്‍ന്നു പോകാതെ ജീവിതത്തില്‍ വെളിച്ചം കണ്ടെത്തിയ വനിതയുടെ അനുഭവങ്ങള്‍ നൂറു ശതമാനം നീതി പുലര്തികൊണ്ട് അവതരിപ്പിച്ചതിന് .വായിക്കുന്നവരുടെ കണ്ണുകളെ ഇതു ഇത്രമാത്രം ഈറന്‍ ആക്കുനെങ്കില്‍ അന്നവര്‍ നടന്നു തീര്‍ത്ത ജീവിത വഴികളില്‍ എന്തുമാത്രം നൊമ്പരങ്ങള്‍ ഉണ്ടായിടുണ്ടാകും .നിസ്സാര കാര്യങ്ങള്‍ക്കു ജീവിതത്തില്‍ നിന്ന് ഒളിചോടുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ലേഖനം .സത്യത്തില്‍ ബറാഹീന്‍ അഷ്‌റഫ്‌യെ കുറിച്ച് ആലോചിച്ചു അഭിമാനം തോന്നുന്നു.ഹൃദയം കൊണ്ടെഴുതിയ അക്ഷരങ്ങള്‍ക്ക് എന്റെ നിറഞ്ഞ സ്നേഹം .

    ReplyDelete
  34. അസാധ്യസുന്ദരമായ രീതിയില്‍ ആരിഫിക്ക എഴുതിയിരിക്കുന്നു. വയിച്ചു തീര്‍ന്നപ്പോള്‍ അറിയാതെ മനസ്സൊന്നു പിടയുകയും നെടുവീര്‍പ്പുതിരുകയും ചെയ്തു..

    ReplyDelete
  35. മനസില്‍ തട്ടുന്ന വാക്കുകളില്‍ അഷ്‌റഫയുടെ അതിജീവനം പകര്‍ത്തി വെച്ചിരിക്കുന്നു.

    ReplyDelete
  36. ബറാഹീന്റെ ഈ അതിജീവനത്തിന്റെ കഥ വേറെയൊരു തൂലികയിലും ഇത്ര ഹൃദയസ്പൃക്കായി വിരിയുകയില്ല.
    9/11 ഒരു വലിയ സംരഭകത്വമാണ്, നിക്ഷേപപദ്ധതി. ചില രാഷ്ട്രങ്ങളും കുത്തകകളും അതുവഴി കൊയ്തെടുക്കുന്ന ഗുണഫലങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമേറ്റ് തെളിയാതെ കരിഞ്ഞൂപോകുന്നത് ഫര്‍ഖദിനെപ്പോലുള്ള കൊച്ചു നക്ഷത്രങ്ങളുടെ സ്വപ്നങ്ങളാണ്.

    ReplyDelete
  37. ആരിഫ്ക്കാ... മറക്കാന്‍ ശ്രമിക്കയാണ് ആ ഒരദ്ധ്യായം. ഇത് പോലെ അറിയാതെ പോയ എത്രയോ ജീവിതങ്ങള്‍., അവരുടെ മുറിവുണക്കാന്‍ കാലത്തിനു കഴിയാതെ...

    ReplyDelete
  38. നമുക്ക് അറിയുന്നതും, അറിയാത്തത്മായ എത്ര ബാറാഹീന്‍ മാര്‍!, നല്ല എഴുത്ത് ഇക്കാ!

    ReplyDelete