പേജുകള്‍‌

24 March, 2012

ആര്‍ക്കു വേണ്ടിയാണ് മണി മുഴങ്ങുന്നത്?



കെന്നഡി ഹാള്‍ സമുച്ചയത്തിലെ ക്ലാസ്റൂം പോലെ സജീകരിച്ച മിനി ഓഡിറ്റോറിയത്തില്‍ ഒഴിഞ്ഞ ഒരിരിപ്പിടം കണ്ടെത്തിയപ്പോഴേക്കും അയ്യര്‍ പ്രസംഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. പിന്നെ ഒരു മണിക്കൂര്‍ നേരം വാഗ്പ്രവാഹമായിരുന്നു. സദസ്സിനെ പിടിച്ചു കെട്ടുക എന്നൊക്കെപ്പറയില്ലേ, അതുതന്നെ. ചരിത്രം, നയതന്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം,  പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതം ... എല്ലാം പ്രസംഗത്തിന് കുത്തും കൊമയും തീര്‍ത്തു.  സദസ്യരുടെ മുഖപേശീചലനങ്ങള്‍ പൈഡ്പൈപറുടെ പിന്നാലെ മണ്ടുന്ന എലികളെ ഓര്‍മ്മിപ്പിച്ചു.

യൂനിവേഴ്സിറ്റിയിലെ മാര്‍ക്സിസ്റ്റ് ബുദ്ധിജീവി ടീമിലെ ഫോര്‍വേഡുകളും ഡിഫെന്‍ഡര്‍മാരും സദസ്സിലുണ്ടിയിരുന്നു. അയ്യരെ  ചോദ്യശരങ്ങള്‍ കൊണ്ട് വശം കെടുത്താന്‍ തീരുമാനിച്ചതു പോലെയായിരുന്നു ആ അപരാഹ്നത്തിലെ അവരുടെ കരണപ്രതികരണങ്ങള്‍, പ്രസംഗത്തിന് മണി വിരാമാമിട്ടതും ചറപറാ ചോദ്യങ്ങള്‍ പാറിവന്നു. കിഴക്കന്‍ യൂറപ്പിലെ കോമിനിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയും വി.പി സിംഗ് മന്ത്രിസഭയുടെ നയങ്ങളും പ്രസംഗത്തില്‍ കടന്നു വന്നതിന്‍റെ ഫലം മുനവെച്ച ചോദ്യങ്ങളായി മണി അനുഭവിച്ചു. അനുഭവിച്ചു എന്നതിനെക്കാളും അതദ്ദേഹം ആസ്വദിച്ചു എന്ന് പറയുന്നതായിരിക്കും ശരിയെന്ന് ചോദ്യങ്ങള്‍ കൈകാര്യം ചെയ്ത രീതി കണ്ടപ്പോള്‍ തോന്നി. ദാക്ഷിണ്യമില്ലാത്ത പെനാല്‍റ്റി കിക്കുകള്‍ക്ക് മുമ്പില്‍ ഏകാകിയായി ഗോള്‍വല കാക്കുന്ന ഗോളിയുടെ അവസ്ഥ. ഒരു വിധപ്പെട്ടവരൊക്കെ ആയുധം വലിച്ചെറിഞ്ഞ് കളം കാലിയാക്കി പുറത്തുപോകും. എന്നാല്‍, ഹിഗ്വിറ്റയെ പോലെ അക്ഷോഭ്യനായി അദ്ദേഹം കിക്കുകള്‍ തടുത്തു. സര്‍വലോകത്തൊഴിലാളികള്‍ സംഘടിച്ച് കൈച്ചങ്ങലകള്‍ നഷ്ടപ്പെട്ടതിനു ശേഷം മതി ചിരി എന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള സൈദ്ധാന്തിക വാശിക്കാരെ അദ്ദേഹം കുലുക്കിച്ചിരിപ്പിച്ചു. ആദ്യാവസാനം അയ്യരുടെ  ചുണ്ടിലും കണ്ണിലും  കുസൃതിച്ചിരി കളിയാടി.

“ആയിരം അയ്യര്‍മാര്‍ മരിക്കുമ്പോഴാണ് ഒരു അയ്യങ്കാര്‍ ജനിക്കുകയെന്ന്” വി.കെ.എന്‍ എവിടെയോ പറയുന്നുണ്ട്. ഈ ഷോ ആസ്വദിക്കുകയായിരുന്ന എനിക്കപ്പോള്‍ തോന്നി, അയ്യരിതാണെങ്കില്‍ അയ്യങ്കാറെങ്ങനെയിരിക്കും! ജഡ്ജി തന്നെ ഇത്രണ്ടെങ്കില്‍ ജഡ്ജന്‍ എത്രണ്ടാകും!!


For whom Mani tolls  (ആര്‍ക്കു വേണ്ടിയാണ് മണി മുഴങ്ങുന്നത്?) എന്ന തലക്കെട്ടില്‍  പേട്രിയറ്റ് പത്രത്തില്‍, ഗ്രൂപ്പിലെ ഒരംഗത്തിന്‍റെ ലേഖനം വരുത്തിയാണ് ഈ പരുക്കിന് ആ ബുദ്ധിജീവികള്‍ മറുമരുന്ന് പുരട്ടിയത്.

സണ്‍ഡെ വാരികയിലെ മണി ടോക്ക് എന്ന പംക്തിയിലൂടെയാണ് മണി ശങ്കര്‍ അയ്യര്‍ എന്ന രാഷ്ട്രീയക്കാരനിലെ എഴുത്തുകാരനെ ആദ്യമറിയുന്നത്. നിലവാരമുള്ള ഭാഷയില്‍ വസ്തുതകള്‍ വിലയിരുത്തി തന്‍റെ പരിചയവും അറിവും ബുദ്ധിയും യുക്തിയും നര്‍മ്മബോധവും സമാസമം ചേര്‍ത്ത് അദ്ദേഹമെഴുതിയിരുന്ന ലേഖനങ്ങള്‍ കുറിക്കുകൊള്ളുന്നവയും ചിന്തോദ്ദീപകവുമായിരുന്നു. എല്ലാ ആഴ്ചകളിലും ടണ്‍ കണക്കിന് കേവ് ഭാരമുള്ള ആക്ഷേപഹാസ്യങ്ങള്‍ക്കുള്ള വക അന്ന് ദേശീയ മുന്നണി മന്ത്രിസഭയിലെ അംഗങ്ങളും മുന്നണിയിലെ കൂട്ടുകക്ഷികളും ചേര്‍ന്ന് ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരുന്നു. 

മണിയുടെ തൂലികയുടെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ അറിഞ്ഞത് എല്‍.കെ. അഡ്‌വാണിയും  അദ്ദേഹം പ്രതിനിധാനം ചെയ്ത തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയക്കാരുമായിരുന്നു. ഇന്ത്യയിലെ വിദ്വേഷ രീഷ്ട്രീയത്തിന്‍റെ പിതാവ് (Father of hate politics in India) എന്ന് വിളിച്ചു കൊണ്ട്  അഡ്‌വാണിയുമായി അദ്ദേഹം നേരിട്ടേറ്റുമുട്ടി. ‘ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും.(We are the most tolerant people on earth. Accept it! otherwise, we will smash your face)  എന്ന് ഹിന്ദുത്വവാദികളുടെ 'പുകള്‍പ്പെറ്റ' സഹിഷ്ണുതയെ കളിയാക്കിയ മണിയുടെ ആക്ഷേപഹാസ്യത്തില്‍ നിന്ന് ഇടതുകക്ഷികളും രക്ഷപ്പെട്ടില്ല. ഇടതുപക്ഷത്താണ് തന്‍റെ നില്‍പെന്നും സാമ്പത്തിക പരിഷ്കാരങ്ങള്‍ തന്നെ ഒരു സമ്പുര്‍ണ്ണ മാര്‍ക്സിസ്റാക്കിയെന്നും  പറയുന്ന മണി പക്ഷേ ഇന്ത്യയിലെ ഇടതു കക്ഷികളെ കടന്നാക്രമിക്കുന്നതില്‍ പിശുക്കൊന്നും കാണിച്ചിട്ടില്ല. ബംഗാളിലെ ജ്യോതി ബൊഷു ഗവണ്‍മെന്‍റ്ന്‍റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു അദ്ദേഹം. കേരളത്തിലെ മനോരമ പോലെ  മാര്‍ക്സിസ്റ്റ്  വിരുദ്ധ പശ്ചാത്തലമുള്ള ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്‍റെ ഉടമസ്ഥതായിലായിരുന്നുവല്ലോ സണ്‍ഡെ.  

നിലവാരമുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്‍റെ ഉദാഹരണങ്ങളായ ഈ ലേഖനങ്ങള്‍ പിന്നീട് Knickerwallas, Silly-billies and Other Curious Creatures    എന്ന പേരില്‍ പുസ്തകമായി ഇറങ്ങിയിട്ടുണ്ട്. നഷ്ടപ്പെട്ട സണ്‍ഡെ ലേഖനങ്ങളുടെ വായന അങ്ങനെ നിങ്ങള്‍ക്ക് സാധ്യമാക്കാം. 


കേയിംബ്രിജില്‍ വിദ്യാര്‍ഥിയായിരിക്കെ അവിടെ സക്രിയമായിരുന്ന ഒരു മാര്‍ക്സിസ്റ്റ്‌ ഗ്രൂപ്പില്‍ മെമ്പറായിരുന്നു മണി. അതാകട്ടെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ സിവില്‍ സര്‍വീസ്‌ മോഹങ്ങളുടെ മുകുളങ്ങളില്‍ ചുടുവെള്ളമൊഴിച്ചു. പിന്നീട് രാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍ നേരിട്ടിടപെട്ടാണദ്ദേഹത്തിന്‍റെ തടഞ്ഞു വെക്കപ്പെട്ട ഐ.എഫ്.എസ്.  സെലെക്ഷന്‍ തിരിച്ചു ലഭിച്ചത്.

ലോക മുതലാളിത്തത്തിന്‍റെ ലിബറല്‍ സുനാമിത്തിരകളില്‍ പിടിനില നഷ്ടപ്പെട്ട ദരിദ്രപക്ഷ സോഷ്യലിസ്റ്റ് വീക്ഷണങ്ങളുടെ പ്രചാരകനായ മണിയുടെ എന്നത്തെയും മാതൃക ജവാഹര്‍ലാല്‍ നേഹ്രുവാണ്. നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന ഈ അയ്യര്‍ തന്‍റെ മതമായി മതേതരത്വത്തേയും ജീവിതരീതിയായി ഇന്ത്യന്‍ ബഹുസ്വരതയെയുമാണംഗീകരിക്കുന്നത്.ഒരു മതേതര മൌലികവാദിയുടെ കുറ്റസമ്മതങ്ങള്‍ (Confessions of a Secular Fundamentalist) എന്ന കൃതിയിലൂടെ വായനക്കാരനില്‍ സംശയത്തിനിടം നല്‍കാത്ത വിധം സ്വന്തം വിശ്വാസപ്രമാണങ്ങള്‍ മണി അവതരിപ്പിക്കുന്നു. 

കഴിഞ്ഞ ഏഴെട്ടു വര്‍ഷത്തിനിടെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ നിന്ന് ഒരുപാട് പേര്‍ പുറത്തു പോയിട്ടുണ്ട്. നാണങ്കെട്ട് ഉടുതുണി അഴിഞ്ഞാണ് പലരും പുറത്തു പോയത് (നാണം മറക്കാന്‍ അവരില്‍ പലര്‍ക്കും തുണിമതിയായില്ല, അങ്ങനെയവര്‍ ആ തുണികൊണ്ട് തങ്ങളുടെ കണ്ണുമാത്രം മൂടി. ഒട്ടകപ്പക്ഷിയെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കാന്‍ വരെ ചില ശ്രമങ്ങള്‍ ഉപശാലകളില്‍ നടക്കുന്നതായറിയുന്നു) എന്നാല്‍, വിഷമിപ്പിച്ച രണ്ട് പുറത്തു പോക്കുകളായിരുന്നു കെ.നട്വര്‍ സിംഗിന്‍റെതും മണി ശങ്കര്‍ അയ്യറുടേതും (മണി അന്ന് മന്ത്രാലയം മാറുകയായിരുന്നുവെന്ന് മറക്കുന്നില്ല) ഇരുവര്‍ക്കുമിടയില്‍ കുറേ സാമ്യതകളുണ്ട്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് പശ്ചാത്തലമുള്ളവരാണ്. ചേരിചേരാ കാലത്തെ ഇന്ത്യയുടെ നിലപാടുകളെ അന്തര്‍ദേശീയ വേദികളില്‍ വാദിച്ചുറപ്പിച്ച നെഹ്രൂയുഗ സ്മരണകളെ താലോലിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരുമാണ്. ഇന്ത്യന്‍ ബഹുസ്വരതയെ ഒച്ചവെച്ച് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യവാദികളാണ്.  

ഇരുവര്‍ക്കും താന്താങ്ങളുടെ ഇരിപ്പിടം ഒഴിയേണ്ടി വന്നത്  അമേരിക്കയുടെ നയനിലപാടുകളെ പൂര്‍ണമായി പിന്തുണക്കാനാവാത്തതു കൊണ്ടും പലപ്പോഴും ചേരിചേരാ കാലത്തെ സ്മൃതിമാധുരിയില്‍ ആ രാജ്യത്തെ വിമര്‍ശിച്ചതിന്‍റെ പേരിലുമായിരുന്നു. നടപ്പുകാലത്തിന്‍റെ ആക്കത്തൂക്കങ്ങള്‍ നോക്കി തങ്ങളുടെ വിശ്വാസങ്ങളില്‍ രൂപപരിണാമം വരുത്താന്‍ ഇരുവര്‍ക്കുമായില്ലെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ പുറത്തേക്കുള്ള വാതില്‍ മലര്‍ക്കെത്തുറന്നു കിട്ടാന്‍ കാത്തിരിപ്പ് വേണ്ടി വന്നതുമില്ല. ഐക്യരാഷ്ട്രസഭ ഇറാഖില്‍ നടപ്പാക്കിയ എണ്ണക്കു പകരം ഭക്ഷണം പരിപാടിയുമായി ബന്ധപ്പെട്ട വോള്‍ക്കര്‍ റിപ്പോര്‍ട്ട് എന്ന ലോകത്തൊരിടത്തും ഒരനക്കം പോലും സൃഷ്ട്ടിക്കാന്‍ കഴിയാതെ പോയ ഒരൊറ്റക്കണ്ണന്‍ രേഖ നമ്മുടെ പാര്‍ലമെന്‍റ്ല്‍  ഒച്ചപ്പാടു തന്നെയുണ്ടാക്കി. ഇങ്ങനെ, ഒന്നുമല്ലാത്ത ഒരു പ്രശ്നത്തിലാണ് സാമമ്മാവന്‍റെ താല്‍പര്യപ്രകാരം നട്വര്‍ സിങിന് പുറത്തു പോകേണ്ടി വന്നതെങ്കില്‍,  തങ്ങള്‍ക്ക് തോന്നുമ്പോഴെല്ലാം വിലയുയര്‍ത്താനുള്ള അനുമതി നല്‍കുന്നതിന് ഗവണ്‍മെന്റ്നു മുമ്പില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത്‌  പെട്രോളിയം മന്ത്രിയെന്ന നിലയില്‍, അയ്യരാണെന്ന് കോര്‍പറെയ്റ്റുകള്‍ക്ക്‌ തോന്നിയതാണ് പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് അദ്ദേഹത്തെ കുലുക്കിച്ചാടിച്ചത്. 

ഇയ്യിടെയായി അയ്യര്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലും മുഴക്കുന്നത് അപായ മണികളാണ്. പൊലിപ്പിച്ച വളര്‍ച്ചാ നിരക്ക് ആഘോഷിക്കുന്നതിന് പകരം സാധാരണക്കാന് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ നേതാക്കളോടും മന്ത്രിമാരോടും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അയ്യരുമായി വിയോജിക്കുന്നവരുണ്ടാകാം പ്രത്യേകിച്ചും രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തെ അത്ര കാര്യമായി എടുക്കാത്ത അദ്ദേഹത്തിന്‍റെ സമീപനങ്ങളില്‍ പക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകള്‍ നിങ്ങള്‍ക്കവഗണിക്കാനാവില്ല.  

സാധാരണക്കാരനു വേണ്ടി സംസാരിക്കുന്ന ജനപക്ഷ രാഷ്ട്രീയക്കാനാണ് അയ്യര്‍. പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് പടിയിറക്കി അദ്ദേഹത്തെ കുടിയിരുത്തിയത് പഞ്ചായത്തീരാജ് വകുപ്പിലായിരുന്നു. അവിടെ സാധാരണക്കാരനിലേക്ക് നേരിട്ടെത്തുന്ന പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യാ ഷൈനിങ് - ഇന്ത്യാ റൈസിങ് മാതിരി പ്രചാരണത്തിന്‍റെ കില്‍ബാണീസഴിച്ച് കയ്യില്‍ കൊടുത്ത മണിയുടെ വികസന സംബന്ധമായ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. പതുക്കെയാണെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതരം വികസനത്തിന് മാത്രമേ ഒരു രാഷ്ട്ര ഗാത്രത്തെ സമാസമം‏-ബലാബലം മുമ്പോട്ടു കൊണ്ടു പോകാന്‍ കഴിയൂ. ശരീരത്തിന്‍റെ ഒരു ഭാഗം മാത്രം വളര്‍ന്നു വന്നാല്‍ അതിനെ വളര്‍ച്ച എന്നല്ല വീക്കം എന്നാണ് വിളിക്കുക. സാധാരണക്കാരനിലായിരിക്കണം ഒരു ഗവണ്‍മെന്‍റ് ശ്രദ്ധയൂന്നേണ്ടത്. എങ്കില്‍ കിനിഞ്ഞിറങ്ങല്‍ പ്രഭാവ (trickle-down effect) ത്തിന്‍റെ കനിവിനായി താഴെത്തട്ടിലുള്ളവര്‍ക്ക്‌ കാത്തിരിക്കേണ്ടി വരില്ല. ഇന്നത്തെ പരിഷ്കാരങ്ങളുടെ ഫലമനുഭവിക്കുന്നത് ധനികരും മധ്യവര്‍ഗവും മാത്രമാണ്. സാമ്പത്തീക പൊതുനയ അജന്‍ഡകള്‍ മധ്യവര്‍ഗം റാഞ്ചിയിരിക്കുകയാണ്. തങ്ങളുടെ അഭിവൃദ്ധി മാത്രമാണ് അവരുടെ ലക്ഷ്യം, താഴെക്കിടയിലുള്ള ഒരു വിഭാഗത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് ബോധ്യമില്ല എന്നു മാത്രമല്ല അവരുടെ സാന്നിദ്ധ്യം പുറം ലോകത്ത് രാജ്യത്തിന്‍റെ മുഖം വികൃതമായി അവതരിപ്പിക്കാനേ ഉപകരിക്കൂ എന്നവര്‍ കരുതുകയും ചെയ്യുന്നു. ദരിദ്രരുടെ സാന്നിദ്ധ്യമാണ് രാജ്യത്തെ പിന്നോട്ട് വലിക്കുന്നതെന്നര്‍ത്ഥം. ഉള്ളി കൂടതലായതു കൊണ്ടാണെന്ന് തോന്നുന്നു, കറിക്ക് എരിവ് കൂടുതലാണെന്ന കുറ്റപ്പെടുത്തല്‍ പോലെ നിരര്‍ത്ഥകമായിരിക്കുമത്. അറേബ്യന്‍ മരുഭൂമിയില്‍ പോയി ഗ്യാലന്‍ കണക്കില്‍ വിയര്‍പ്പൊക്കി പ്രവാസികളായ ഇന്ത്യക്കാര്‍ ഉണ്ടാക്കിയെടുക്കുന്ന വിദേശ വിനമയ ശേഖരം തുച്ചം വരുന്ന ഇന്ത്യന്‍ മുതലാളിമാര്‍ വിദേശ യാത്രകളിലൂടെയും ഷോപ്പിങ്ങിലൂടെയും തുലച്ചു കളയുന്നു. മണി ഇയ്യിടെയായി എഴുതുന്നതു പറയുന്നതും ഇങ്ങനെയൊക്കെയാണ്. ചിലതൊക്കെ മനസ്സിലാകും ചിലതൊക്കെ തലക്കു മകളിലൂടെ പോകും. 

പഞ്ചായിത്തീരാജിനെ ഗ്രാമീണ ജനതയെ ഉദ്ധരിക്കാനുള്ള നല്ല ഉപാധിയായാണ് ആ വകുപ്പ് കൈകാര്യം ചെയ്ത ആദ്യത്തെ മന്ത്രി എന്ന നിലയില്‍  മണി കണ്ടത്. തൃണമൂല തലത്തില്‍ പന്ത്രണ്ട് ലക്ഷം തെരഞ്ഞെടുക്കപ്പെട്ട വനിതാ നേതാക്കളുണ്ട് രാജ്യത്ത് മുഴുക്കെ. കോളനി വാഴ്ചക്കാലത്തെ കലക്ടറെക്കാളും, തുടര്‍ന്നു വന്ന ബ്ളോക്ക് ഡിവെലപ്മെന്‍റ് ഓഫീസറെക്കാളും ഫലപ്രദമായി സമഗ്രവികസനം സാധിതമാക്കാന്‍ ഈ നേതാക്കളുള്‍ക്കൊള്ളുന്ന പഞ്ചായത്തീരാജ് സംവിധാനത്തിന് സാധിക്കുമെന്നാണ് മണിയുടെ നിലപാട്.


മണി ഒരു ആശയവാദിയാണല്ലോ എന്നാണു ചോദ്യമെങ്കില്‍ അദ്ദേഹത്തിന്‍റെ ഉത്തരം ഇങ്ങനെയാണ്. "വെറും ഒരു പ്രായോഗിക വാദിയായിക്കൊണ്ട് നിങ്ങള്‍ക്ക്‌ എവിടെയുമെത്താനാകില്ല. വലിയ സങ്കല്‍പങ്ങളുണ്ടെങ്കിലേ എവിടെയെങ്കിലും എത്തിച്ചേരൂ. നക്ഷത്രത്തീലെക്ക് കൈനീട്ടിയാലേ വീടിന്‍റെ ഉത്തരത്തില്‍ തൊടാനാവുകയുള്ളൂ."

ഞാനെന്താണിപ്പോള്‍ മണി ശങ്കര്‍ അയ്യരെ ഓര്‍ത്തത്?  

ഓഹ്.. പറയാതെ വയ്യ എന്ന പരുവത്തിലായത് കൊണ്ടൊന്നുമല്ല. ബ്ളോഗ് പോസ്റ്റുകള്‍ക്ക് വൈവിധ്യം വരുത്താന്‍ ചില നല്ല പ്രൊഫൈലുകള്‍ കൂടി ഉള്‍പ്പെടുത്താം എന്നു വിചാരിച്ചിരിക്കെയാണ് കുറച്ചു ദിവസങ്ങള്‍ക്ക്  മുന്‍പ്‌ അറബ് ന്യൂസില്‍ സിറാജ് വഹാജുമായി മണി ശങ്കര്‍ അയ്യര്‍ നടത്തിയ ഇന്‍റര്‍വ്യൂ വായിച്ചത്.  ഉയര്‍ന്ന ബൌദ്ധിക നിലവാരത്തിലുള്ള ചോദ്യങ്ങള്‍ക്ക് അതിലേറെ നിലവാരമുള്ള ഉത്തരങ്ങള്‍ നല്‍കി  അച്ഛസ്ഫടികസങ്കാശമായ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ടദ്ദേഹം...

മധ്യപൂര്‍വദേശത്തുടലെടുത്ത പുതിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകള്‍, അമേരിക്കയുടെ ഇടപെടലുകള്‍, ഇറാനും അറബ് രാജ്യങ്ങളും തമ്മിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍, ഇറാന്‍റെ ആണവ പ്രഖ്യാപനങ്ങള്‍, അദ്ദേഹത്തിന്‍റെ പെറ്റ് വിഷയങ്ങളിലൊന്നായ ഇന്ത്യാ പാക് ബന്ധങ്ങള്‍...

“ഹിന്ദു മുസ്ലിം സഹജീവനത്തിന്‍റെ 1000 വര്‍ഷങ്ങളാണ് 1947 ഓഗ്സ്ത് മാസം തകര്‍ന്ന് പൂഴിയോട് ചേര്‍ന്നത്. രക്തപ്പുഴകളൊഴുകിയ അഭിശപ്ത കാലം. ഇന്നും നമ്മുടെ കൈകളില്‍ നിന്നാ രക്തക്കറ മാഞ്ഞുപോയിട്ടില്ല. അത് നാം കഴുകിക്കളഞ്ഞില്ലായെങ്കില്‍, ഭൂതമുറങ്ങിക്കിടക്കുന്ന മാറാപ്പു കെട്ട് ആങ്ങിയോങ്ങി വലിച്ചെറിഞ്ഞില്ലായെങ്കില്‍ നാം 1947 ലെ ഓഗസ്ത് മാസത്തില്‍ തന്നെ കുരുങ്ങിക്കിടക്കും. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ അമ്മയും ഞങ്ങള്‍ നാലു മക്കളും ഷിംലയിലായിരുന്നു. അങ്ങനെ 1947 ഓഗസ്ത് 14 ന് ഞങ്ങള്‍ ഇന്ത്യക്കാരും അച്ഛന്‍ പാകിസ്താനിയുമായി. അദ്ദേഹം ലാഹോറില്‍ ചാര്‍ട്ടേഡ് എക്കൌണ്ടന്റായിരുന്നു. എനിക്കന്ന് ആറു വയസ്സാണ് പ്രായം. മൂന്ന് നിലകളുള്ള ഒരു കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ വീട്. ഗ്രൌണ്ട് ഫ്ലോറില്‍ ഒരു മുസ്ലിം കുടുംബമായിരുന്നു താമസിച്ചിരുന്നത്. ആ കുടുംബത്തിലെ എല്ലാ അംഗങ്ങളും സുരക്ഷിതത്വത്തിനായി അവിടെയെത്തിയിരുന്നു. എനിക്കാ സന്ധ്യക്ക് സംഭവിച്ചത് നല്ല ഓര്‍മ്മയുണ്ട്. ഏഴെട്ട് മണിയായിക്കാണും. വാതിലില്‍ ഒരു മുട്ട് കേട്ടു. അമ്മ ചെന്ന് വാതില്‍ തുറന്നപ്പോള്‍ ചോരനിറമുള്ള കണ്ണുകളോടെ ഒരു സംഘം സിഖുകാര്‍. അവര്‍ ചോദിച്ചു, “ആ മുസ്ലിംകളെവിടെ?” അമ്മ പറഞ്ഞു, “അവരെല്ലാം പാകിസ്താനിലേക്ക് പോയല്ലോ” അന്നേരം എനിക്ക് ഇങ്ങനെ പറഞ്ഞാലോ എന്നു തോന്നി, “ഇല്ല, അവര്‍ താഴെ നിലയിലുണ്ട്.” ഞാനത് പറയാന്‍ പോയതുമാണ്. പക്ഷേ അമ്മയുടെ കണ്ണുകള്‍ എന്‍റെ വായടക്കാന്‍ പറയുന്നതായിത്തോന്നി ഞാന്‍ മിണ്ടാതിരുന്നു. സംഘം സ്ഥലം വിടുകയും ചെയ്തു. 

ലാഹോറില്‍ ജനിച്ച അയ്യര്‍ കറാച്ചിയിലെ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലാണ്. പാക്കിസ്താന്‍ രേഖകള്‍ (Pakistan Papers)  എന്ന അയ്യരുടെ പുസ്തകം ഇന്ത്യാ പാക് ബന്ധങ്ങളെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും നല്ല കൃതികളിലൊന്നാണ്. 

അനുബന്ധ പോസ്റ്റുകള്‍






74 comments:

  1. അന്നേരം എനിക്ക് ഇങ്ങനെ പറഞ്ഞാലോ എന്നു തോന്നി, “ഇല്ല, അവര്‍ താഴെ നിലയിലുണ്ട്.” ഞാനത് പറയാന്‍ പോയതുമാണ്. പക്ഷേ അമ്മയുടെ കണ്ണുകള്‍ എന്‍റെ വായടക്കാന്‍ പറയുന്നതായിത്തോന്നി ഞാന്‍ മിണ്ടാതിരുന്നു. സംഘം സ്ഥലം വിടുകയും ചെയ്തു.

    ReplyDelete
  2. ആരിഫ്ക്കാ യന്ട ഫസ്റ്റ് ത്യങ്ങയാ ബാകി വായിച്ചിട്ട് പറയാമല്ലോ

    ReplyDelete
  3. ആരിഫ് ഭായ് ഇവിടെ വരുമ്പോള്‍ , ലേഖനങ്ങള്‍ വായിക്കുമ്പോള്‍ പതിവായി പറയേണ്ടി വരുന്ന ഔപചാരികത ഞാന്‍ ഒഴിവാക്കുന്നു.
    ആനുകാലികങ്ങളില്‍ വരുന്ന മികച്ച കോളങ്ങള്‍ വായിക്കാന്‍ പറ്റാതെ പോയത് പ്രവാസം കടമെടുത്ത സമയങ്ങള്‍ ആവും എന്ന് പറഞ്ഞാല്‍ തെറ്റില്ല. എം ജെ അക്ബര്‍, സായിനാഥ് , ഖുശ് വന്ത് സിംഗ് , തുടങ്ങിയവരുടെ കോളങ്ങള്‍ ഉള്ള അറിവ് വെച്ചു പിടിച്ചെടുക്കാന്‍ ശ്രമിച്ച ഒരു കാലമുണ്ടായിരുന്നു. എം. ജെ അക്ബര്‍ മാധ്യമത്തിലൂടെ കൂടുതല്‍ അടുത്തെത്തി. സണ്‍ഡെ വാരികയിലെ മണി മണി ടോക്ക് എന്ന കോളത്തെ പറ്റി പറഞ്ഞപ്പോള്‍ ഓര്‍ത്തു എന്ന് മാത്രം. പക്ഷെ മലയാളത്തിലും നല്ല കുറെ കോളമിസ്റ്റുകള്‍ ഉണ്ടായിരുന്നു. ഞാനാദ്യം ഓര്‍ക്കുന പേര് ഇബ്രാഹിം ബെവിഞ്ചയുടെത്‌ ആണ്. ചന്ദ്രികയില്‍ "പ്രസക്തി " എന്ന കോളം എന്ത് മനോഹരമായിരുന്നു . പിന്നെ കുറച്ച് കാലം മാധ്യമത്തില്‍ കണ്ടിരുന്നു. ഇപ്പോള്‍ കാണാറില്ല.
    ആരിഫ് ഭായ് ഇടയില്‍ പറഞ്ഞ " ഞാനെന്താണിപ്പോള്‍ മണി ശങ്കര്‍ അയ്യരെ ഓര്‍ത്തത്? " എന്ന ആ രസികന്‍ ട്വിസ്റ്റ്‌ പോലെ ഞാനും പറഞ്ഞത് ഇതൊക്കെ ആയിപ്പോയി അല്ലേ.
    മണി ശങ്കര അയ്യരെ പോലെ ജയറാം രമേശും ഇതേ റെയിഞ്ച് ഉള്ള ആളാണ്‌. പക്ഷെ കോര്‍പ്പറേറ്റ് താല്പര്യമാണ് കൂടുതല്‍ എന്നും കേള്‍ക്കുന്നു. അയ്യരെ എനിക്കും കൂടുതല്‍ ഇഷ്ടമായി.
    അറബ് ന്യൂസില്‍ സിറാജ് വഹാജുമായി മണി ശങ്കര്‍ അയ്യര്‍ നടത്തിയ ഇന്‍റര്‍വ്യൂ വിനെ പരിചയപ്പെടുത്തിയത് നന്നായി. എവിടെയോ നഷ്ടപ്പെട്ടു പോകുന്ന ഇത്തരം അനുഭവങ്ങളെ സെയ്നോക്കുലറിലൂടെ എത്തിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്.

    ReplyDelete
  4. കുറച്ചു കടു കട്ടിയാണല്ലോ ...നല്ല വിവരണം .. വീണ്ടും വരാം ..

    സ്നേഹാശംസകളോടെ...സസ്നേഹം ....
    ആഷിക് തിരൂര്‍

    ReplyDelete
  5. തലക്കെട്ട്‌ കണ്ടപ്പോള്‍ Ernest Hemingwayയുടെ For Whom the Bell Tolls എന്ന നോവലിനെക്കുറിച്ചാണോ എന്നൊക്കെ ചിന്തിച്ചാ വന്നത്.
    ഇവിടെയെത്തിയപ്പോള്‍ തലേന്നൊരു കിളി പറന്നുപോയതുപോലെ തോന്നി.

    എന്റെ ആര്ഫൂ,
    ഇതൊക്കെ ആനുകാലികങ്ങളില്‍ അയച്ചുകൊടുക്കാത്തതെന്ത്?
    (മനോഹരമായ ആ ശൈലിക്ക് മുന്‍പില്‍ കീബോര്‍ഡ്‌ വെച്ച് പണ്ടേ കീഴടങ്ങിയതിനാല്‍ ഇപ്പോള്‍ ഒരു മെഴുകുതിരി കത്തിക്കുന്നു)

    ReplyDelete
  6. നല്ല ലേഖനം....
    പക്ഷെ ഇതിനെ കുറിച്ചൊക്കെ അഭിപ്രായം പറയാന്‍ ഞാനാളല്ല...
    നിങ്ങളുടെ തന്നെ വരികള്‍ കടമെടുത്താല്‍... ചിലതൊക്കെ മനസ്സിലാകും ചിലതൊക്കെ തലക്കു മകളിലൂടെ പോകും. ..

    ReplyDelete
  7. വിഷയത്തെക്കുറിച്ച് ആധികാരിമായി ഒന്നും പറയാനറിയില്ല. കാലികമായ വിഷയം. നെഗറ്റീവുകൾ മാത്രം ഹൈലെറ്റ് ചെയ്യപ്പെടുന്ന വായനകളിൽ നിന്നും മാറിനിന്നു കൊണ്ട് ഇങ്ങനെ ഒരു മികച്ച പരിചയപ്പെടുത്തൽ മനോഹരമായി ഇക്ക. അഭിനന്ദനങ്ങൾ..

    ReplyDelete
  8. വിഷയത്തെക്കുറിച്ച് ആധികാരിമായി ഒന്നും പറയാനറിയില്ല. കാലികമായ വിഷയം. നെഗറ്റീവുകൾ മാത്രം ഹൈലെറ്റ് ചെയ്യപ്പെടുന്ന വായനകളിൽ നിന്നും മാറിനിന്നു കൊണ്ട് ഇങ്ങനെ ഒരു മികച്ച പരിചയപ്പെടുത്തൽ മനോഹരമായി ഇക്ക. അഭിനന്ദനങ്ങൾ..

    ReplyDelete
  9. ഇത്തരം ബ്ലോഗ്പോസ്റ്റുകൾ ബൂലോഗത്തെ കൂടൂതൽ അർത്ഥപൂർണ്ണമാക്കും. ഞാൻ മുമ്പും ഇതുവഴി വന്നിട്ടുണ്. ഇപ്പോൾ കുറച്ചുനാളായി വന്നിട്ട്. ഇപ്പോൾ ഇതുവഴിവന്നില്ലായിരുന്നെങ്കിൽ അതൊരു നഷ്ടമായേനേ. വായിക്കാൻ എപ്പോഴും ഒരേ മൂഡ് ആയിരിക്കില്ലല്ലോ. ഇനിയും ചില പോസ്റ്റുകൾ മടികാരണം പെൻഡിംഗിലിട്ട് തൽക്കാലം പോകുന്നു. വീണ്ടും വരും. ആശംസാകൾ!

    ReplyDelete
  10. പഴയ കെ.എസ്.യുകാരനിലെ നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ്‌ തലകാട്ടുന്നു. മണി ശങ്കര്‍ അയ്യരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടിയിരുന്നത് അദ്ദേഹത്തിന്‍റെ രാജീവ്‌ ഗാന്ധി ഭക്തിയാണ്. അതിനെക്കുറിച്ച് ദുരൂഹമാം വിധം മൌനിയാണ് ഈ പോസ്റ്റ്‌.., ഞാന്‍ ഒരു രാജീവിസ്റ്റ്‌ ആണെന്ന് എവിടെയോ പറയുന്നുണ്ട് അയ്യര്‍., ഏതായാലും ഈ ജാതി കാര്യത്തില്‍ നിങ്ങള്‍ തന്നെയാണെന്‍റെ ഗുരു. ഗുരുവേ നമ:

    ReplyDelete
  11. നല്ല ലേഖനം. അയ്യരുടെ വിവാദമായ സവർക്കർ-ജിന്ന പ്രസ്താവനയാണ് പെട്ടെന്നോർമ്മ വന്നത്. ഇന്തോ-പാക്ക് വിഭജനത്തിന്റെ വേദനയാവാം അദ്ദേഹത്തെയിതു പറയിപ്പിച്ചതെന്ന് തോന്നാൻ ഈ ലേഖനം കാരണമായി. എങ്ങിനെ പോയാലും നമ്മുടെ വണ്ടി ആ കറുത്ത ഓഗസ്റ്റ് വഴിയേ ഒന്ന് പോകും ല്ലേ?

    ReplyDelete
  12. ലേഖനം നന്നായി ..
    ആശംസകള്‍

    ReplyDelete
  13. തെറ്റായ ഇടത്തില്‍ നില്‍ക്കുന്ന ശരിയായ ഒരു മനുഷ്യന്‍...അങ്ങിനെയാണ് ഞാന്‍ മണി ശങ്കര അയ്യരെ കാണുന്നത്. കനപ്പെട്ട ലേഖനം. ഇഷ്ടപ്പെട്ടു

    ReplyDelete
  14. രാജീവ് ഗാന്ധി ഉയർത്തികൊണ്ടുവന്നവരിൽ പ്രധാനിയായിരുന്നു മണിശങ്കർ അയ്യർ. രാഷ്ട്രീയമായി നരസിംഹ റാവുവിന്റെ നിലപാടുകളിൽ അമർഷമുണ്ടായിരുന്ന കോൺഗ്രസ്സുകാരൻ. തമിഴ് രാഷ്ട്രീയത്തിലെ പ്രാദേശിക വികാരത്തെ തുടർന്ന് പരാജയം ഏറ്റുവാങ്ങിയെങ്കിലും അദ്ദേഹം മന്ത്രിയായി വരണമെന്ന് സോണിയാ ഗാന്ധി തീരുമാനിച്ചു. നിലപാടുകളിലെ കാർക്കശ്യം പലരോടും സന്ധിചെയ്യാൻ അനുവദിക്കാതെ വന്നപ്പോൾ, വകുപ്പ് മാറ്റം കൊണ്ട് പരീക്ഷിക്കുകയായിരുന്നു അയ്യരെ. പക്ഷെ ഭരണ പാടവമുള്ള ഒരു പഴയ സിവിൽ സർവ്വീസുകാരൻ ജനകീയ തീരുമാനമെടുക്കുന്നതിൽ കാണിക്കുന്ന സൂക്ഷ്മത കാരണം അടിസ്ത്ഥാന ജന വിഭാഗങ്ങൾ അതിന്റെ ഗുണമനുഭവിക്കുന്നുണ്ട്. അങ്ങിനെ ഒരു ബ്യൂറോക്രാറ്റിനു പകരം ഒരു ഭരണാധികാരി എന്ന നിലയിലേക്ക് ഉയരുമ്പോൾ തന്നെ, ന്യൂനപക്ഷ വിഭാഗത്തോട് അയ്യർ കാണിക്കുന്ന നയ നിലപാട് സ്വാഗതാർഹമാണ്. ഗാന്ധിജിയുടെ ഗ്രാമ സ്വരാജും, നെഹ്രുവിന്റെ സാമ്പത്തിക നയവും മണിശങ്കർ അയ്യരെന്ന ജീനിയസ്സിനെ ഭാരതത്തിന്റെ മനസ്സറിയാൻ പ്രാപ്തമാക്കി എന്ന് പ്രയുകയാവും ശരി. വിലപ്പെട്ട വിവരങ്ങൾ കനപ്പെട്ട ലേഖനത്തിൽ വിശദീകരിച്ചതിനു അഭിനന്ദനങ്ങൾ.

    ReplyDelete
  15. രാജീവ്ഗാന്ധിയുടെ ബ്രീഫ്കെസിലെ പാവയായിരുന്നു മണിശങ്കര്‍ അയ്യര്‍ .അദ്ദേഹം തികഞ്ഞ ബുദ്ധിജീവിയായിരുന്നു എന്നും നമുക്ക് അദ്ദേഹത്തെ ഉപയോഗിക്കാന്‍ കഴിയാതെ പോയി എന്നാ മട്ടിലുള്ള പരിദേവനങ്ങള്‍ എനിക്കെന്തോ അത്ര കണ്ടു ദഹിച്ചില്ല .രാജീവിന്റെ കൂടെ മണിക്കൊപ്പമോ അതിലും തലപ്പോക്കമുല്ലവരോ ആയ കുറേപ്പേര്‍ ഉണ്ടായിരുന്നു .സാം പിത്രോടയെ പോലെ കുറേപ്പേര്‍ .പക്ഷെ അവര്കൊക്കെയും ഉണ്ടായിരുന്ന വലിയ ദോഷം അവര്‍ എല്ലാം വരിഷ്ഠ കുടുംബങ്ങളില്‍ നിന്ന് വന്നവരും ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്ന തീരെ ജനപിന്തുനയില്ലാത്ത നേതാകള്‍ ആയിരുന്നു എന്നതാണ് .മണി തന്നെയും തെരഞ്ഞെടുപ്പുകളില്‍ എട്ടു നിലയില്‍ പോട്ടിയിട്ടുണ്ട് .ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്തെന്നറിയാന്‍ അവരോടൊത്തു ഇട പഴക്ക തന്നെ വേണം സാബ്‌ .എ /സി രൂമുകളിലെ വിജ്ഞാന പ്രദര്‍ശനം അതിനു പോരാതെ വരും .ഈ പോസ്റ്റില്‍ നിന്നു എനിക്ക് കിട്ടിയ മുത്തു വേറൊന്നാണ് "അച്ഛസ്ഫടികസങ്കാശം"എന്നാ വാക്ക് .അതിനു ഒരു ഷേക്ക്‌ ഹാന്‍ഡ്‌ ...

    ReplyDelete
    Replies
    1. എന്‍റെ ചങ്ങാതീ, മുത്തുകള്‍ വാരി വിതറിയിട്ട് ആകെ ഒന്ന് മാത്രമാണോ പെറുരുക്കിയത്? വളരെ മോശം പെറുക്കിയാണെന്ന് തോന്നുന്നല്ലോ.

      Delete
    2. ബാക്കി മുത്തും മണികളും എങ്ങനെയുണ്ടെന്ന് പറഞ്ഞല്ലോ ആദ്യം തന്നെ ..

      Delete
  16. പൊതുവേ വായനാനുഭവം കുറഞ്ഞ എനിക്കൊക്കെ ആരിഫ് സാറിന്റെ ഓരോ ലേഖനങ്ങളും ഓരോ അനുഭവം ആണ് .. അത് കൊണ്ട് തന്നെയാണ് ഇത് വായിച്ചു കൊണ്ടിരിക്കെ നേരത്തെ വായിച്ചിരുന്ന ഈ വരികള്‍ മനസ്സിലേക്ക് ഓടിയെത്തിയത് /.
    " പുറത്തേക്കുള്ള കവാടത്തിലെത്തുന്നതിനുമുമ്പ്, കൊലയാളിയുടെ വാളിന്‍റെ ഏതാനും വാര അകലെ വെച്ച്, വിധിയുടെ ഇടപെടലുണ്ടായി; കുന്ദന്‍ലാല്‍ കപൂറിന്‍റെ രൂപത്തില്‍.

    കുന്ദന്‍ലാല്‍ കപൂറിന് സാക്കിര്‍ സാഹെബിനെ അറിയാമായിരുന്നു. മരണക്കെണിയിലേക്കുള്ള അദ്ദേഹത്തിന്‍റെ നടത്തം കണ്ടപ്പോള്‍ കുന്ദന്‍ലാലിന്‍റെ കാലിനടിയില്‍ നിന്ന് മൂര്‍ധാവിലേക്കൊരു മിന്നല്‍ പാഞ്ഞു. ആദ്യത്തെ ഞെട്ടലില്‍ നിന്ന് മുക്തനായപ്പോള്‍ അദ്ദേഹം ഉറക്കെ വിളിച്ചു.
    “ഡോക്ടര്‍ സാഹെബ്, താങ്കളോ?... താങ്കളെങ്ങോട്ടു പോകുന്നു. സ്വന്തം ചോദ്യങ്ങള്‍ക്ക് കുന്ദന്‍ലാല്‍ മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നല്ലെന്ന് തോന്നുന്നു. അദ്ദേഹം സാക്കിര്‍ സാഹെബിന്‍റെ കരങ്ങള്‍ കവര്‍ന്നെടുത്തു. പിടിച്ചു വലിച്ച് സ്റ്റേഷന്‍ മാസ്റററുടെ മുറിക്കകത്തേക്ക് കൊണ്ടുപോയി. ആഗതനെ സ്റേഷന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തി കുന്ദന്‍ലാല്‍ പുറത്തേക്കോടി. വീണ്ടും ഒരു നിമിഷം... തടിച്ച് ഉയരം കൂടിയ രണ്ടു സിഖുകാര്‍ കയ്യില്‍ കഠാരയുമായി മുറിയുടെ വിതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട് സാക്കിര്‍ സാഹെബിനോട് പുറത്തു വരാന്‍ ആംഗ്യം കാണിച്ചു. അദ്ദേഹം കുറേക്കൂടി ജീവിക്കണമെന്നാണ് ദൈവ നിശ്ചയം. ഗാലിബിന്‍റെ വരികള്‍ ഓര്‍മയിലോടിയെത്തി, “ബെയ്ഠാ രഹാ അഗര്‍ചെ ഇഷാറാ ഹുവാ കിയെ”. അദ്ദേഹം ഇരുന്നിടത്തു നിന്നിറങ്ങിയില്ല. "
    അതേ .....ആരിഫ് സാര്‍ ,
    താങ്കളുടെ വിവരണങ്ങള്‍ ഒരു പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്നു. നന്ദി........

    ReplyDelete
  17. ലേഖനം വായിച്ചു...മണി ശങ്കര്‍ അയ്യരെ കുറിച്ച് പുതിയ കുറെ അറിവുകള്‍ കിട്ടി..ബ്ലോഗില്‍ ഒതുങ്ങേണ്ട ഒരു ലേഖനമല്ല ഇതെന്ന് എല്ലാരേം പോലെ ഞാനും പറയുന്നു.

    ReplyDelete
  18. പ്രിയ സുഹൃത്തേ, ഈ പോസ്റ്റും അനുബന്ധ പോസ്റ്റുകളും വായിച്ചു. ഗൗരവമുള്ള വായന നല്‍കുന്നതുനു മൊത്തം ബ്ലോഗുലകത്തിനു വേണ്ടി നന്ദി പറയാം.
    സന്തോഷത്തോടെ, അഭിനന്ദനങ്ങളോടെ.

    ReplyDelete
  19. പുതിയ കുറെ അറിവുകള്‍ എനിയ്ക്കും കിട്ടിയതില്‍ സന്തോഷിക്കുന്നു ...നന്ദി ,,,ആശംസകള്‍

    ReplyDelete
  20. ഗൌരമര്‍ഹിക്കുന്നതെല്ലം അച്ചട്മഷി പുരണ്ടില്ലെങ്കിലും അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല.. അച്ചടിക്കപ്പെടാതെ പൊയതെല്ലാം ഗൌരവം ഇല്ലത്തതല്ല, അച്ചടിക്കപ്പെട്ടതെല്ലം ഗൌരവമുള്ള കാര്യങ്ങളുമല്ല..

    വില കുറഞ്ഞ തമാശകളും നേരമ്പോക്കുകള്ക്കുമിടയില്‍ ഇടക്ക് ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും പ്രശംസനീയമണ്..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  21. മണിശങ്കരയ്യരെ കുറിച്ച് വലിയ രീതിയിൽ പറയാനൊന്നും എനിക്കറിയില്ല. പക്ഷെ ഇക്കയുടെ ലേഖനങ്ങൾ ഞാൻ വായിക്കാറുള്ള അതേ ഗൗരവത്തിൽ തന്നെ വായിച്ചു. ഒട്ടും മടുപ്പനുഭവപ്പെടില്ല ഇക്കയുടെ ലേഖനങ്ങൾ വായിക്കുമ്പോൾ. എനിക്കീ പറഞ്ഞ വിഷയങ്ങളൊന്നും അത്രയ്ക്ക് അറിവുള്ളതല്ല. പക്ഷെ അതിലൊരു വാചകം എനിക്ക് നന്നേ ബോധിച്ചു.

    'ശരീരത്തിന്‍റെ ഒരു ഭാഗം മാത്രം വളര്‍ന്നു വന്നാല്‍ അതിനെ വളര്‍ച്ച എന്നല്ല വീക്കം എന്നാണ് വിളിക്കുക.' ഇതൊരു മില്ല്യൺ ഡോളർ വാചകമാണ്. ഇന്ന് ഇന്ത്യയുടേയും കേരളത്തിന്റേയും വളർച്ചകൾ(നാനാമേഖലയിലുള്ള) ചൂണ്ടിക്കാണിക്കുന്ന നേതാക്കളൂടെ നാവടക്കാൻ ഈ ഒരൊറ്റ വാചകം മതിയാകും. ആശംസകൾ ഇക്കാ.ഇങ്ങനൊരു നല്ല വായനാനുഭവം തന്നതിന്.

    ReplyDelete
  22. നന്ദി ആരിഫ്‌ ബായി ..താങ്കളുടെ പോസ്റ്റുകള്‍ പലപ്പോഴും എന്നെ പലതും ഓര്‍മിപ്പിക്കുന്നു . നഷട്പ്പെട്ടു പോയ വായന ആണ് അതില്‍ പ്രധാനം...

    ReplyDelete
  23. ബ്ലോഗിടത്തിലെ ധന്യമായ വായനകളിലൊന്ന്. ഈ ലേഖനവും ഇത്തരം എഴുത്തുകളും കൂടുതൽ വായിക്കപ്പെടേണ്ടതാണ്. ഷെയർ ചെയ്യുന്നു. ആശംസകൾ.

    ReplyDelete
  24. നല്ല ലേഖനം. പ്രസക്തം.

    ReplyDelete
  25. അറിവ് പകരുന്ന ലേഖനം ...നന്ദി!

    ReplyDelete
  26. വിക്കീലീക്സ് പുറത്തുവിട്ട രേഖകളിൽ അയ്യരെ പെട്രോളിയത്തിൽ നിന്നും ഒഴിവാക്കിയത് അമേരിക്ക പറഞ്ഞിട്ടാണ്. അദ്ദേഹമായിരുന്നല്ലൊ ഇന്ത്യ ഇറാൻ പൈപ്പ് ലൈൻ പദ്ധതിയുടെ വ്യക്താവ്. മതേതര ഫണ്ടമലിസ്റ്റിനെ കുറിച്ച് കൂടുതലറിഞ്ഞു. പ്രസക്തമായ ഈ ലേഖനം.

    ReplyDelete
  27. നന്ദി പ്രിയ സുഹൃത്തെ....
    വായിച്ചു... അയ്യരെ കുറിച്ചാകുമ്പോള്‍ വായിക്കാതിരിക്കാന്‍ സാധിക്കുമായിരുന്നില്ല. നന്നായി താങ്കളത്‌ പറയുകയും ചെയ്തു...
    വീണ്ടും ഇത് വഴി വരാന്‍ ശ്രമിക്കാം...

    ReplyDelete
  28. ലേഖനം ഞാനും വാ‍യിച്ചു .

    ReplyDelete
  29. HANEEF MUHAMMAD SWALAHISunday, March 25, 2012 6:57:00 PM

    നിങ്ങളുടെ ഭാവനയും , ചിന്തയും എന്നേ പലപ്പോഴും ആശ്ച്ചരിയ ബരിധമാക്കാറുണ്ട് . വിവിധങ്ങളായ ഭാഷകളില്‍ ഉള്ള നൈപുണ്ണിയവും , സര്‍ഗാത്മകമായ കലാ വാസനയും , മാനുഷികമായ മുല്യാങ്ങല്ടുള്ള പ്രധിബന്ധധയും കാത്തു സുക്ഷിച് കൊണ്ട് ഉള്ള നിങ്ങളുടെ എഴുത്ത് വളരെ അധികം ശ്ക്ലഗനീയമാ .....! എന്നെ പോലെ ഉള്ളവര്‍ക്ക് നിങ്ങളുടെ തുലികാ വൈഭവത്തെ ഗ്രഹിക്കാന്‍ ചുരുങ്ങിയത് മുന്നോ & നാലോ പ്രാവഷിയമെങ്കിലും വായിക്കണം .. തുടര്‍ന്നും ഇത്തരത്തില്‍ ഉള്ള കനപെട്ട ലേകനങ്ങളും , മറ്റും പ്രതീക്ഷിക്കുന്നു ... ആശംസകല്‍. ഭാവുകങ്ങള്‍ നേരുന്നു ..സസ്നേഹം ഹനീഫ് മുഹമ്മദ്‌ സ്വലാഹി

    ReplyDelete
  30. വായിച്ചു എന്നല്ലാതെ കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആയിട്ടില്ല

    ReplyDelete
  31. മണിശങ്കര അയ്യര്‍ എന്ന് അറിയാം എന്നല്ലാതെ ഇങ്ങിനെ ഒക്കെ ആയിരുന്നു എന്നറിയുന്നത് ഇത് വായിച്ചതിനു ശേഷമാണ്.

    ReplyDelete
  32. താങ്ക്സ് ഭായ്
    മണിശങ്കർ അയ്യരെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു...

    ReplyDelete
  33. മണി ശങ്കര്‍ അയ്യരെക്കുറിച്ചു ഇനിയും പറയാനുണ്ട് , നല്ല കൊണ്ഗ്രെസ്സുകാരന്‍ എന്ന് ഒറ്റവാക്കില്‍ പറയാം അല്ലെ ?

    ReplyDelete
  34. ആരിഫ്‌ ജി,
    ലേഖനത്തിന്റെ ആദ്യത്തെ ആ പാരഗ്രാഫുന്ടെല്ലോ......അതുവായിക്കുമ്പോഴുള്ള സുഖം! അതുമതി എഴുത്തിന്റെ ആഴവും പരപ്പും അറിയാന്‍.,

    മന്മോഹന്‍ സര്‍ക്കാരില്‍ അടിസ്ഥാന ഗ്രാമ വികസനത്തിന്റെ ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു എന്നത് എനിക്ക് പുതിയ അറിവാണ്. അതുകൊണ്ട് മാത്രമാണ് രണ്ടാമതും യു.പി.എ അധികാരത്തില്‍ എത്തിയതും. അല്ലാതെ കോര്‍പറേററ്റുകളെ കൊണ്ടല്ല. ഗ്ലാമര്‍ ഉള്ള വകുപ്പ് പോയതുകൊണ്ടും ശങ്കര്‍ ലൈം ലൈറ്റില്‍ എപ്പോഴും തെളിയുന്നില്ലെന്കിലും അതുകൊണ്ട് നാട് ഇത്തിരി നന്നായി, കുറെ പട്ടിണി പാവങ്ങള്‍ക്ക് തൊഴിലായി. (ദേശീയ തൊഴിലുറപ്പ്)

    നല്ല പോസ്റ്റ്‌., ഇനിയും പ്രതീക്ഷിച്ചുകൊണ്ട്.......

    സ്നേഹപൂര്‍വ്വം,
    ജോസെലെറ്റ്‌

    ReplyDelete
  35. അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാ വെള്ളിയാഴ്ചയിലും എൻ ഡി ടി വീ യിലെ പൊളിറ്റിക്കലി ഇൻ കറക്ട് കാണുന്നു. അയ്യരും സ്വപൻ ദാസ് ഗുപ്തയും തമ്മിൽ തർക്കിയ്ക്കുന്നതും, ഇൻഡ്യയിലെ ക്രീം വിദ്യാർത്ഥികൾ പലപ്പോഴും എടുക്കുന്ന ദരിദ്ര ജന വിരുദ്ധതയും അറിയുന്നു. അത്തരം നിലപാട് വിദ്യാർത്ഥികൾ എടുക്കുന്ന ദിവസങ്ങളിലെല്ലാം മണിശങ്കർ അയ്യർ തികഞ്ഞ ഏകാകിയായി കാണപ്പെടാറുണ്ട്....

    ഈ ലേഖനത്തിന് നന്ദി.

    ReplyDelete
  36. നല്ലൊ എഴുത്ത് എന്ന് മാത്രം പറയാം

    അല്ലാതെ എന്ത് പറയാൻ........

    ഒന്നതെ ജനം വായിക്കേണ്ട ഒരു പാട് കാര്യങ്ങൾ ഉണ്ട് ഇതിൽ

    ReplyDelete
  37. ഒരു എളിയ ബ്ലോഗ്‌ വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ പറയട്ടെ, ഇത്രയും ഈടും ഉറപ്പും ഉള്ള ലേഖനങ്ങള്‍ താങ്കളുടെ മാത്രം വകയാണ്.. വിഷയത്തോട് ഇത്ര ഗൌരവതോടെയുള്ള സമീപനം വളരെ കുറച്ചു മാത്രമേ, മറ്റിടങ്ങളില്‍ കാണാറുള്ളൂ.. അതി ശക്തമായ അവതരണം.. ആശംസകള്‍..

    ReplyDelete
    Replies
    1. ക്ഷമിക്കണം - കമന്റ് ബോക്സ് കാണാത്തതുകൊണ്ട് ഇവിടെ അഭിപ്രായം കുറിക്കുന്നു.

      വസ്തുനിഷ്ഠമായും, സൂക്ഷ്മനിരീക്ഷണപാടവത്തോടെയും,ഭാഷശുദ്ധിയൊടെയും, അടുക്കും ചിട്ടയുമുള്ള ലേഖനങ്ങള്‍ ബ്ലോഗുകളില്‍ വായിക്കാനാവുമ്പോള്‍ ഈ കാര്യത്തിലൊക്കെ പലപ്പോഴും പിന്നാക്കം നില്‍ക്കുന്ന അച്ചടിമാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്നു തോന്നുന്നു....

      ബംഗാളിലെ ജ്യോതി ബൊഷു - വിനെ നൂറ്റൊന്നാവര്‍ത്തിച്ച് ജ്യോതിബാസു ആക്കിയവരാണ് നമ്മുടെ മാധ്യമലോകം - താങ്കള്‍ ബംഗാലി നാമം കൃത്യമായി ഉച്ചരിച്ചപ്പോള്‍ പരിഹാസ്യരാവുന്നത് നമ്മുടെ സാംസാകാരിക ധാരകളെ ഭരിച്ചു കൊണ്ടിരിക്കുന്ന അച്ചടി മാധ്യമ ലോകം.

      മണിശങ്കരയ്യര്‍ എന്ന വ്യക്തി താങ്കളിലുണ്ടാക്കിയ സ്വാധീനവും പ്രതികരണവും അടുക്കും ചിട്ടയുമായി പറഞ്ഞു... നല്ല ആമുഖത്തിലൂടെ വായനയിലേക്കു കൊണ്ടുവന്ന വൈദഗ്ദ്യത്തിന് എന്റെ കൈയ്യടി....

      മികച്ച ലേഖനം....

      Delete
  38. "..ശരീരത്തിന്‍റെ ഒരു ഭാഗം മാത്രം വളര്‍ന്നു വന്നാല്‍ അതിനെ വളര്‍ച്ച എന്നല്ല വീക്കം എന്നാണ് വിളിക്കുക" 500 LIKE

    എന്റെ പരിമിതമായ രാഷ്ടീയബോധം മൂലം കമന്റ് എഴുതുന്നില്ല.

    ReplyDelete
  39. വായിച്ചു തുടങ്ങിയാല്‍ അവസാനം വരെ വായിച്ചു പോകുന്നു.... (ആദ്യാവസാനം വായിക്കുക എന്നത് എന്റെ സ്വഭാവമല്ല)നല്ല ഒഴുക്കുണ്ട്..... അനുഭൂതി ദായകം....അത് കൊണ്ട് തന്നെ നിര്‍ത്താതെ വായിക്കുന്നു.... ഇത്തരം എഴുത്തുകള്‍ 'വായിച്ചു' ശീലമില്ലത്തവരെ പോലും വായനയിലേക്ക് കൊണ്ടെത്തിക്കും.....വായിച്ചു സ്വയം സായൂജ്യമടയാതെ മറ്റു പലരിലേക്കും എത്തിക്കാറുണ്ട്....തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

    ReplyDelete
  40. Blog , Fourth Estate എന്ന് പറയുന്നതിന്റെ അര്‍ഥം ഇപ്പോള്‍ ആണ് മനസ്സിലായത്.. ഒരു മികച്ച colum വായിച്ചത് പോലെ ഉണ്ട്. മറ്റൊന്ന് കൂടെ " ഈ മണി മുഴക്കം" എന്നെ കൊണ്ട് നിര്‍ത്തിയത് "ഹരിദ്വാറില്‍
    മണികള്‍ മുഴങ്ങുന്നത്" എന്നാ മുകുന്ദന്‍ കഥയുടെ തലക്കെട്ടിലാണ്. എഴുത്തില്‍ മാത്രമല്ല "തലക്കെട്ട" ഇട്ടുന്നതിലും ഉള്ള താങ്കളുടെ വൈദഗ്ധ്യം അപാരം ആണ്. വായനയ്ക്ക് ശേഷം വീണ്ടും ഒരിക്കല്‍ കൂടെ വായനകാരനെ കൊണ്ട് തലക്കെട്ട വായിപ്പിക്കും!

    ReplyDelete
  41. വളരെ നന്നായിട്ടുണ്ട്.കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  42. ആരിഫ്‌ ഭായ്‌ തീര്‍ച്ചയായും ഇതിലെ കാഴ്ചപ്പാടുകളോട്‌ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, മണി ശങ്കര്‍ അയ്യറെന്ന ആദ്യ യു പി എ സര്‍ക്കാറിലെ പെട്രോളിയം മന്ത്രി ആണായിരുന്നെന്ന് ഭരിക്കുന്ന സമയത്ത്‌ തന്നെ തെളിയിച്ചിരുന്നതാണ്‌. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയിരുന്ന അദ്ദേഹം പാര്‍ട്ടി ഭേദമന്യേ തെറ്റുകള്‍ ചൂണ്‌ടിക്കാണിച്ചിരുന്നു... നട്‌ വര്‍ സിങ്ങും അഭിനന്ദനമര്‍ഹിക്കുന്നു. ഇറാഖിലെ എണ്ണ പ്രശ്നവുമായി ബന്ധപ്പെട്ട്‌ കള്ളക്കേസില്‍ കുടുക്കിയാണല്ലോ അദ്ധേഹം രാജി വെക്കുകയും പുറത്ത്‌ പോവുകയും ചെയ്തത്‌. മണിശങ്കര്‍ അയ്യറിന്‌ ഇപ്പോള്‍ എന്ത്‌ റോളാണ്‌ ഉള്ളതെന്ന് അറിയില്ല, മൂലക്കിരുത്തിയല്ലോ ? അല്ലെ !!

    ReplyDelete
  43. മികവുറ്റ രചനാസൌഭഗം കൊണ്ട് അനുഗ്രഹീതമായിരിക്കുന്നു ഈ സൃഷ്ടി.
    ഒരസാധാരണ പരിചയപ്പെടുത്തല്‍
    വ്യക്തിയും സമൂഹവും കാലവും കെട്ടുപിണഞ്ഞുകിടക്കുന്നു ഇതില്‍
    ഭാവുകങ്ങള്‍

    ReplyDelete
  44. ഞാനും മണി ശങ്കര്‍ അയ്യരെ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്.അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയിച്ചു തന്നതില്‍ നന്ദി.

    ReplyDelete
  45. ഈ ലേഖം നേരത്തെ വായിച്ചു പോയിരിന്നു. നല്ല അവതരണം. മണി ശങ്കര്‍ അയ്യരെ കുറിച്ചുള്ള നല്ല വിവരങ്ങള്‍ പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  46. നല്ല ലേഖനം ....!
    ആരിഫിക്കാ ഇതിനെ കുറിച്ചൊക്കെ അഭിപ്രായം പറയാന്‍ ഞാന്‍ ആയില്ലാ ട്ടോ ...!!

    "അയ്യരിതാണെങ്കില്‍ അയ്യങ്കാറെങ്ങനെയിരിക്കും! ജഡ്ജി തന്നെ ഇത്രണ്ടെങ്കില്‍ ജഡ്ജന്‍ എത്രണ്ടാകും"!! ഇതു ഞാന്‍ മനപ്പാഠമാക്കി ട്ടോ ...:)

    ReplyDelete
  47. ഗൌരവതരമായ ലേഖനമാണ്..രണ്ടുമൂന്നാവര്‍ത്തി വായിച്ചാല്‍ മാത്രമേ അഭിപ്രായം പറയാനാവൂ..

    ReplyDelete
  48. ഈ ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കുന്നത് വരെ മണിശങ്കര്‍ അയ്യര്‍ എനിക്ക് വെറും ഒരു മന്ത്രി മാത്രമായിരുന്നു..ഇത് വായിച്ച ശേഷം അയ്യരെ അറിയാന്‍ ഇത്ര വൈകിയല്ലോ എന്ന കുറ്റബോധവും..ആരിഫ് ഭായ് നന്ദി..വളരെ നല്ല ഒരു ലേഖനം സമ്മാനിച്ചതിന്..അറിവ് പങ്കിട്ടതിന്...അയ്യരെക്കുറിച്ചു ഇനിയും ഒരുപാട് പറയാന്‍ ബാക്കിയുള്ളത് പോലെ...ലേഖനം അപൂര്‍ന്നമായത് പോലെ ഒരു തോന്നല്‍...

    ReplyDelete
  49. നല്ല നിലവാരമുള്ള ലേഖനം. അറിയാതിരുന്ന പലതും അറിയാന്‍ സാധിച്ചു.
    ആരീഫേ, നന്ദി!

    ReplyDelete
  50. We are the most tolerant people on earth. Accept it! otherwise, we will smash your face)
    നിങ്ങളക്ക് ആള്/ആളുക്കലെ മാറി പോയൊ എന്ന സംശയം ഉണ്ട്.

    ReplyDelete
  51. ഇന്‍ഡ്യാ ടുഡേയില്‍ പംക്തിയായി മണി ശങ്കരയ്യരുടെ ലേഖനങ്ങള്‍ വന്നിരുന്ന കാലത്തു വായിക്കാറുണ്ടായിരുന്നു .ഇത്രയധികം ഗ്ലോറിഫൈ ചെയ്യപ്പെടാന്‍ മാത്രമൊരു ക്വാളിറ്റി മണി ശങ്കരയ്യര്‍ക്കുണ്ടോ എന്നത് സംശയമാണ് .എല്ലാ കാലത്തും നെഹൃ കുടുംബത്തിനെ ചുറ്റിപറ്റി അവരോടുള്ള അഗാഥമായ വിധേയത്വം പ്രകടിപ്പിച്ചു കൊണ്ടു ആ വംശ വാഴ്ചയെ ആവോളം പ്രോത്സാഹിപ്പിച്ചിരുന്ന ഒരാളായിരുന്നു മണി ശങ്കര്‍ അയ്യര്‍ .തന്റേതായ ഒരു വ്യക്തിത്വവും കാത്തു സൂക്ഷിക്കാതെ അന്ധമായി രാജീവ് ഗാന്ധിയെയും ആ വംശ വാഴ്ചയുടെ തിരുശേഷിപ്പുകളെയും ആരാധിച്ചിരുന്ന ഒരാള്‍ . , രാജീവ് ഗാന്ധി മരിച്ചു കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനം നെഹൃ കുടുംബത്തിനു പുറത്തെത്തിയ കാലഘട്ടം . സോണിയാ ഗാന്ധി രാഷ്ട്രീയത്തിലിറങ്ങി ആ വംശ വാഴ്ചാ ഭരണക്രമത്തില്‍ ഭാഗമാകണമെന്ന് ഏറ്റവുമധികം ആഗ്രഹം പ്രകടിപ്പിക്കുകയും അതു പരസ്യമായി പറയുകയും ചെയ്തത് മണിശങ്കര്‍ അയ്യരാണ് . ശശി തരൂരിന്റെ “സ്വാതന്ത്ര്യം അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട് വരെ “ എന്ന കൃതിയില്‍ മണി ശങ്കര്‍ അയ്യരുമായുള്ള ഒരു കൂടിക്കാഴ്ചയെ കുറിച്ചു വിവരിക്കുന്നുണ്ട് - കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഒരു സോണിയാ ഗാന്ധിയിലേക്കു വരണമെന്നതാണ് എന്റെ ആഗ്രഹം ,അത്തരമൊരു നേതൃസ്ഥാനം ചൊദ്യം ചെയ്യപ്പെടാത്തതായിരിക്കും ചിലപ്പോള്‍ അതു സ്വേച്ഛാധിപത്യ രൂപത്തിലാകാനും സാധ്യതയുണ്ട് എങ്കില്‍ പോലും അത് ആയിരിക്കും ഞാനിഷ്ടപ്പെടുന്നത് “ ഒരു കേംബ്രിഡ്ജ് ബിരുദ ധാരിയും നല്ല ചിന്താശേഷിയുമുള്ള മണിശങ്കരയ്യരെ പോലെ ഒരാള്‍ക്കെങ്ങനെ ഇത്തരത്തില്‍ വംശ വാഴ്ചയോടു വിധേയത്വം കാണിക്കാന്‍ കഴിയുന്നു എന്നു ശശി തരൂര്‍ തന്റെ കൃതിയില്‍ ആശ്ചര്യം രേഖപ്പെടുത്തുന്നു [ നെഹൃ കുടുംബവാഴ്ചയോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ശശി തരൂര്‍ പിന്നീട് അവരെ പുകഴ്ത്തേണ്ടി വന്നത് ചരിത്രത്തിന്റെ ഒരു കാവ്യ നീതിയാകണം .]

    സ്വന്തമായി ഒരു നിലപാടെടുക്കാന്‍ കഴിയാത്ത വിധം നേതൃസ്ഥാനങ്ങളോട് കൂറു പ്രകടിപ്പിക്കുന്ന ഒരാളുടെ വാഗ്മിത്തം വെറും ഉപരിപ്ലവം മാത്രമാകാനാണ് സാധ്യത . ഇന്‍ഡ്യയുടെ ഗ്ലോബലൈസേഷന്‍ ദാരിദ്ര്യത്തിനു ഏറ്റവുമധികം സംഭാവന നല്‍കിയത് റിലയന്‍സിന്റെ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു . അന്ന് രാജീവ് ഗാന്ധി റിലയന്‍സിന് അനുകൂലമായ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത് മാത്രമല്ല അന്ന് റിലയന്‍സിന്റെ സാമ്പത്തിക അഴിമതികളെക്കുറിച്ചു നിരന്തരം എഴുതിയിരുന്ന ഇന്‍ഡ്യന്‍ എക്സ്പ്രെസ്സിന്റെ ഗോയങ്കക്കെതിരെ ചില കേസുകള്‍ കെട്ടിച്ചമക്കാനും അതു വഴി റിലയന്‍സിനെ സഹായിക്കാനുമാണ് തുനിഞ്ഞത് .രാജീവ് ഗാന്ധിയുടെ ഉത്തമാനുയായിയായ അയ്യര്‍ അന്നു രാജീവ് ഗാന്ധിയോടപ്പം തന്നെയായിരുന്നു .


    ലേഖനങ്ങളില്‍ പാവങ്ങള്‍ക്കു വേണ്ടിയെന്ന വ്യാജേന എഴുതുകയും ദരിദ്രര്‍ക്കെതിരെ സൃഷ്റ്റീക്കുന്ന ഒരു സാമ്പത്തിക ക്രമത്തില്‍ എതിര്‍വാക്കില്ലാതെ കൂടെ നില്‍ക്കുകയും അതിനെ അന്ധമായി ആരാധിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് സത്യ സന്ധമാവുക ??.ഇന്‍ഡ്യന്‍ ദാരിദ്ര്യത്തിനു ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയ ഒരു വംശാധിപത്യത്തിന്റെ അന്ധനായ ഒരു അനുയായിക്കു അതിനകത്തു നിന്നു അതിനെ കുറിച്ചു വേവലാതിപ്പെടാന്‍ കഴിയുന്നതു ഒരു മനോഹരമായ ഹിപ്പ്പ്പൊക്രസിയാണ് .ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആ വംശ വാഴ്ചയോടുള്ള കൂറിന്റെ പാരമ്യത്തില്‍ റോബര്‍ട്ട് വദരയുടെ തിരഞ്ഞെടുപ്പ് പ്രചാ‍രണത്തെക്കൂടി പിന്തുണക്കുന്നത് കണ്ടിരുന്നു അത്രയൊന്നും ജനകീയനോ രാഷ്ട്രീയ നിപുണതയോ ഇല്ലാത്ത ഒരു നേതാവെന്ന നിലയ്ക്കു നെഹൃ കുടുംബത്തോടുള്ള അസാമാന്യമായ ഭക്തി കൊണ്ടു മാത്രമാണ് അയാള്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ നില നിര്‍ത്തുന്നത് , അയാളുടെമണ്ഡലമായ മയിലാട് തുറയില്‍ പോലും ആരും അറിയാത്തത്ര ജനപ്രീതി ഉള്ള ഒരുകോണ്‍ഗ്രസ്സുകാരന്‍ കൂടിയാണ് മണി ശങ്കര അയ്യര്‍. ഒരാള്‍ ബുദ്ധിപരമായി സംസാരിക്കുന്നതു കൊണ്ടോ വ്യക്തിപരമായി അഴിമതിക്കാരനല്ലാത്തതു കൊണ്ടോ അയാള്‍ ശ്രേഷ്ടനായ രാഷ്ട്രീയക്കാരനാകണം എന്നു നിര്‍ബന്ധമില്ല .

    ReplyDelete
    Replies
    1. വിഷ്ണൂ, താങ്കളുടെ ബ്ലോഗിന്‍റെ ഡൊമൈന്‍ നെയിം isolated feels അല്ല പകരം conspicuous thoughts, conspicuous feels എന്നൊക്കെയായിരുന്നു ആകേണ്ടിയിരുന്നത് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രമാത്രം മൌലികവും ശ്രദ്ധേയവുമാണ് താങ്കളുടെ ചിന്തകള്‍. ഒരു കള്ളിയിലും അവയെ ഉള്‍പ്പെടുത്താനാവില്ല. സ്ഥിരം ഇടത്തല്ല. മധ്യത്തിലും വലത്തും പറ്റെ വലത്തും അല്ല. ഒരുപാട് വിവരങ്ങള്‍ ഒരുമിച്ചു നല്‍കുന്ന താങ്കളുടെ പോസ്റ്റുകള്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. വിപണനം കുറഞ്ഞതു കൊണ്ട് അധികമാരും അവ കാണുന്നില്ലേ എന്ന സംശയം എനിക്കുണ്ട്. ഇത് കാണുന്നവര്‍ അവിടെ എത്തും എന്ന് പ്രതീക്ഷിക്കട്ടെ.
      മുകളില്‍ കമന്റിട്ട എന്‍റെ ഒരു സ്നേഹിതന്‍ പറഞ്ഞത് പോലെ മണി ശങ്കര്‍ അയ്യരുടെ രാജീവ്‌ ഭക്തിയെ കുറിച്ച് മൌനമാവലംബിച്ചത് അദ്ദേഹം ആരോപക്കുന്ന മാതിരി പഴയ കെ.എസ്.യു കാരനായതു കൊണ്ടോ നെഹ്രൂവിയന്‍ ആയതു കൊണ്ടോ അല്ല. മണിയുടെ അറബ് ന്യൂസ് ഇന്റെര്‍വ്യൂ കണ്ടപ്പോള്‍ ജന പക്ഷത്തു നിന്നുകൊണ്ട് അദ്ദേഹം നടത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുമായി പങ്കുവെക്കണം എന്ന് തോന്നി, അത്ര തന്നെ. പറഞ്ഞ കൂട്ടത്തില്‍ പഴയ കാര്യങ്ങളും ഓര്‍ത്തു, കാരണം അന്നെനിക്ക് അദ്ദേഹത്തിന്‍റെ പ്രസംഗം നന്നായി ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം പിന്നീടും എന്നെ പിന്തുടര്‍ന്നു. പക്ഷേ ഒരുകാര്യം, എല്ലാം മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ഒരു സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഒരു പാര്‍ടിയില്‍ പഴയതെല്ലാം മാറ്റിവെച്ച് ഇപ്പോള്‍ തനിക്കുള്ള അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അദ്ദേഹം ശ്രമം നടത്തുന്നുണ്ടല്ലോ. അത് അഭിനന്ദിക്കേണ്ടതു തന്നെയാണെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റ്‌ ഇട്ടത്. ശശി തരൂരിന്‍റെ നിലപാടുതറ മാറിയിട്ടും അദ്ദേഹത്തിന്‍റെ പഴയ അഭിപ്രായങ്ങളെ താങ്കള്‍ ആദരിക്കുന്നതിന് സമാനമായ നിപാട്. വളരെ വളരെ നന്ദി, ഈ വലിയ വിലപ്പെട്ട കമന്റിന്.

      Delete
  52. ആരിഫ് ഭായി :) - ആദ്യത്തെ കമന്റിനു ശേഷം ഞാന്‍ ഇട്ട ഒരു കമന്റ് താങ്കളുടെ ലേഖനത്തിന്റെ ഭാഷയെയും അതിന്റെ അവതരണത്തെയും അപ്രീഷ്യേറ്റ് ചെയ്തു കൊണ്ടുള്ളതായിരുന്നു , പിന്നീട് അത് ഞാന്‍ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു .അതു ഒരാളെ അംഗീകരിക്കാനുള്ള വിമുഖത കൊണ്ടായിരുന്നില്ല അത്തരം വാചകങ്ങള്‍ ബ്ലോഗിന്റെ പതിവ് അമച്വറിഷ് രീതിയാണെന്നുള്ള ജാള്യത കൊണ്ടാണ് , അതായത് ഞാന്‍ കരുതുന്നത് ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോള്‍ എഴുതുന്നയാളെ പുകഴ്ത്തി ആശംസ പറയേണ്ട എന്നു തന്നെയാണ് :) .


    സത്യത്തില്‍ മണി ശങ്കര്‍ അയ്യരെപ്പറ്റി അങ്ങനെ ഒരു അഭിപ്രായം പറയാന്‍ പ്രേരിപ്പിച്ചത് “ വേറിട്ട ശബ്ദം “ ആയിക്കളയാം എന്നു കരുതിയൊന്നുമല്ല .വംശവാഴ്ചാ ഭരണ ക്രമത്തോടു വെറുപ്പുള്ള ഒരാളെന്ന നിലയ്ക്കു അതിനെ അന്ധമായി അനുകൂലിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളുടെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലല്ലോ . രാജീവ് ഗാന്ധിയുടെ ഭരണവും അതിനെ തുടര്‍ന്നു ധന മന്ത്രിയായ മന്‍ മോഹന്‍ സിങ്ങുമാണ് ഇന്‍ഡ്യന്‍ സാമ്പത്തിക നിലയെ രണ്ടു വിരുദ്ധ ധ്രുവങളുടെ പാരമ്യത്തില്‍ എത്തിച്ചത് .മണി ശങ്കര്‍ അയ്യര്‍ എന്നും ഈ വംശാധിപത്യത്തിന്റെ വിനീത ദാസനായിരുന്നു എനിക്കദ്ദേഹത്തില്‍ ഒരു നന്മയും കാണാന്‍ കഴിഞ്ഞില്ല [അറിഞ്ഞിടത്തോളം ].മണി ശങ്കര്‍ അയ്യരുടെ തുറന്നു പറച്ചിലുകള്‍ പരിധിക്കപ്പുറം പോകാതെ അദ്ദേഹം തന്നെ സൂക്ഷിക്കുന്നുണ്ട് വംശ വാഴ്ചയെക്കുറിച്ച് ശശി തരൂരിന്റെ നിലപാടല്ല എനിക്കുള്ളത് തീര്‍ച്ചയായും എനിക്കുള്ളത് ,അത് കൊണ്ട് ആ അഭിപ്രായത്തെ ആദരിക്കുകയല്ല അതായിരുന്നു എന്റെ അഭിപ്രായമെന്നു സൂചിപ്പിക്കുകയായിരുന്നു , രാഷ്ട്രീയത്തില്‍ സ്ഥിരം നിലപാടുകളില്ലാത്തിടത്തോളം ശശി തരൂരിന് ആ അഭിപ്രായം മാറ്റേണ്ടി വന്നിരിക്കാം. .വ്യക്തിപരമായി അറിയുന്ന ഒരാളോട് ഒരു പക്ഷെ നമുക്കൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായേക്കാം ആ ഒരു സോഫ്റ്റ് കോര്‍ണര്‍ ലേഖനത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്നു തോന്നുന്നു :). .


    എന്റെ ബ്ലോഗിന്റെ പ്രചാരത്തെപ്പറ്റി പറഞ്ഞത് അല്പം സത്യമാണ് , പറയത്തക്ക ചലനങ്ങളൊന്നുമില്ലാതെ ഒരു ഓരത്തായി അതങ്ങനെ പോകുന്നു :). സത്യത്തില്‍ അങ്ങനെ പോകുന്നതാണ് എനിക്കുമിഷ്ടം . പൊതുവില്‍ ഞാന്‍ എഴുതിയതില്‍ എനിക്കൊരു സംതൃപ്തി തോന്നിയിട്ടുണ്ടെങ്കില്‍ ഒരൊറ്റ മനുഷ്യനും അതു വായിച്ചില്ലെങ്കില്‍ ഞാന്‍ തൃപ്തനാണ് .പലപ്പോഴും ഒരു വിഷയത്തെപ്പറ്റിയോ വായിച്ച പുസ്തകത്തെപ്പറ്റിയോ ഒക്കെ എന്തു തോന്നുന്നു എന്നെഴുതി വെക്കുന്നു ,സൂക്ഷിച്ചു വെക്കാനൊരിടം എന്നതാണ് പ്രാഥമിക പരിഗണന . നന്നായി എഴുതിയതായി തോന്നിയാല്‍ ഞാന്‍ സംതൃപ്തനാണ് , ബ്ലോഗെഴുതി തുടങ്ങിയിരുന്ന ഞാന്‍ വളരെ ഗൌരവമായി [എന്നെനിക്കു തോന്നിയ “:)] സംഗതികളൊക്കെ ഒരാള്‍ പോലും വായിക്കാതെ അനാഥമായി അവഗണിക്കപ്പെട്ടു കിടന്നിരുന്നു ..പക്ഷെ അന്നും ഞാന്‍ എഴുതിയതിനെ പറ്റി സംതൃപ്തനായിരുന്നു .താരതമ്യേന മോശം പോസ്റ്റുകള്‍ , എനിക്കിഷ്ടപ്പെടാത്തവ കൂടുതല്‍ ആളുകള്‍ വായിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ആളുകള്‍ അവഗണിച്ചിട്ടൂം എനിക്ക് സംതൃപ്തി നല്‍കുന്ന പോസ്റ്റുകളാണ് .അതൊണ്ട് മറ്റുള്ളവര്‍ ഒരു വിഷയമാകുന്നില്ല .നല്ല കാര്യല്ലെ അത് ? :)

    ReplyDelete
  53. @alchemist
    "ഒരു കേംബ്രിഡ്ജ് ബിരുദ ധാരിയും നല്ല ചിന്താശേഷിയുമുള്ള മണിശങ്കരയ്യരെ പോലെ ഒരാള്‍ക്കെങ്ങനെ ഇത്തരത്തില്‍ വംശ വാഴ്ചയോടു വിധേയത്വം കാണിക്കാന്‍ കഴിയുന്നു എന്നു ശശി തരൂര്‍ തന്റെ കൃതിയില്‍ ആശ്ചര്യം രേഖപ്പെടുത്തുന്നു"

    ഈ 'വംശ' വിധേയത്വം അയ്യര്‍ ഉടെ 'സ്വ' ഭാവം ആണ്.[അദ്ദേഹം കേന്ദ്ര മന്ത്രി ആയിരുന്നപ്പോള് ഒരു സദസ്സില് നോര്‍വേയ് രാജാകുടുമ്പത്തൊട് 'ഭിക്ഷ യാച്ചിച' സംഭവം ഓര്‍ക്കുക]
    അതില് സ്വന്തം രാജ്യത്തിന്നൊടും ,സ്വന്തം സമുദായത്തിന്നോടും ഉള്ള അപകര്‍ഷതാബോധം കൂടി ആകുമ്പോള് അതിന്ന് വേറെ മാനങ്ങള് കൂടി കയ്യ് വരുന്ന്.

    ReplyDelete
  54. ആരിഫ് സാര്‍,
    എന്റെ ഒരു കമ്മ്ന്റെ(അയ്യര്‍ ഉടെ സ്വഭാവത്തെ കുറിച്ചുള്ളത്), ഇവിടെ വന്നില്ല്.
    എന്താ പറ്റിയത് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്.

    ReplyDelete
    Replies
    1. മുകളിലുള്ളതല്ലേ സന്ദീപ്‌, അത് സ്പാമിലുണ്ടായിരുന്നു. താങ്കളുടെ ഈ കമന്റ് കണ്ടപ്പോള്‍ പോയി നോക്കിയതാണ്. ഞാന്‍ അത് അസ്പാം ആക്കി. ഒന്ന് ചിരിക്കിഷ്ടാ.

      Delete
    2. ആരിഫ് സാര്‍,
      നന്ദി.
      ചിരിയും സന്തോഷവും മാത്രമേ ഉള്ളു.

      Delete
  55. പ്രയോചനപ്രദമായ അറിവുകളുടെ ആസ്വാദ്യകരമായ വായന. ഈ ലേഖനത്തിനു നന്ദി.

    ReplyDelete
  56. The likes of Mani shankara iyyar has become endangered species waiting for complete extinction. This post highlights the need to nurture his line of thought and commitment to secularism lest we forget our past.

    ReplyDelete
  57. അയ്യരെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
    രാഷ്ട്രീയ നേതാവ് എന്നതില്‍ ഉപരി എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയില്ലായിരുന്നു....
    ഒരു അറിവ് പകര്‍ന്നതിനു നന്ദി ആരിഫ്ക്കാ...

    ReplyDelete
  58. രാഷ്ട്രീയം പഠിച്ചു വരുന്നത് മുതല്‍ മനസ്സില്‍ കയറിക്കൂടിയ അനല്‍പ്പം നേതാക്കളില്‍ ഒരാളായിരുന്നു മണി ശങ്കര്‍ അയ്യര്‍ ..കൂടുതല്‍ പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  59. ആരിഫ്ക്ക , താങ്കളുടെ ലേഖനം എനിക്കിഷ്ടപ്പെട്ടു. ഞാനെന്ന വായനക്കാരന്‍റെ അറിവില്ലായ്മ ചൂണ്ടി കാണിക്കുന്നതായിരുന്നു താങ്കളുടെ പല രാഷ്ട്രീയ പരാമര്‍ശങ്ങളും എഴുത്തും. ഒരുപാട് വിവരങ്ങള്‍ എനിക്ക് ഇതിലൂടെ കിട്ടിയതിനു ചെറിയ നന്ദിയെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് മോശമല്ലേ ..അത് കൊണ്ട് ആരിഫ്ക്കക്ക് ഒരു വലിയ നന്ദി ഞാന്‍ പറയുന്നു. എഴുത്തിലെ എനിക്ക് വായിച്ചു പോലും പരിചയമില്ലാത്ത ഭാഷാപ്രയോഗങ്ങള്‍ എന്നെ ത്രസിപ്പിച്ചു. ഇനിയും അത് വായിക്കാന്‍ തോന്നുന്ന വിധം ഒരു പുതുമ എല്ലാ വരികളിലും ദൃശ്യമാണ്.

    ആദ്യമായാണ് താങ്കള്‍ എഴുതുന്ന ഒരു ലേഖനം ഞാന്‍ വായിക്കുന്നത്. ഇനിയങ്ങോട്ട് ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
    വേറൊരു ബ്ലോഗും വായിക്കുമ്പോള്‍ കിട്ടാതിരുന്ന പലതും താങ്കളുടെ ബ്ലോഗില്‍ ഉണ്ട്. ഒരു തരം ആകര്‍ഷണത മാത്രമായി എനിക്കതിനെ കാണാന്‍ സാധിക്കുന്നില്ല.

    ReplyDelete
  60. I was very happy to read your blog on Mani Shankar Aiyar.I am a keen follower of his speeches, essays and books.Though I never had an opportunity to listen him live( as you did),I have enjoyed his speeches via youtube. I almost finished reading his book "Confessions of a secular fundamentalist". When I googled his book "Knickerwallahs,....." I was led to your blog.It was a great one.It was well informed,analysed and written with sheer brilliance of simplicity and good language. Your observation that Mr Aiyar is a Nehruvian Socialist is very right and I personally share the same view. In the wake of his recent "open-ed" essays in The Hindu, even I have felt that he is moving away from the Govt.He is a pro-poor politician for whom aam-aadmi is a basic emotion, not something artificially inculcated.

    Happy to see that such a wonderful post on Mr.Aiyar appeared in Malayalam.Got to know him better than I could from Wiki.Congrats.

    ReplyDelete
  61. aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane.....

    ReplyDelete
  62. ആരിഫ്‌ ജി
    നാട്ടില്‍ പോകുന്നതിനു മുന്‍പ് ഒരു വട്ടം വായിച്ചു സാന്നിധ്യം അറിയിച്ചിരുന്നു. അന്ന് വായന എന്റെ സംതൃപ്തി അനുസരിച്ച് ആവാത്തതിനാല്‍ വിശദമായി കമന്റ്‌ ഇട്ടില്ല.

    സത്യത്തില്‍ ഈ മണിശങ്കര്‍ അയ്യര്‍ എന്ന ഈ രാജീവ്‌ ഭക്തനെ കൂടുതല്‍ വ്യാപ്തിയില്‍ അറിഞ്ഞത് ഈ ലേഖനത്തില്‍ നിന്നാണ്. ഒരു രാഷ്ട്രീയക്കാരന്‍ എന്നതില്‍ ഉപരി അദ്ദേഹത്തിന്റെ മറ്റു മേഖലകള്‍ കൂടി ഈ ലേഖനം മനസ്സിലാക്കി തന്നു. ഇദ്ദേഹത്തെ കുറിച്ചുള്ള ചില കാര്യങ്ങളില്‍ അറിഞ്ഞു കൊണ്ട് തന്നെയാണ് മൌനം പാലിച്ചത് എന്ന് മനസ്സിലാക്കുന്നു. സ്തുതി പാടകര്‍ അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഒന്നുമാകില്ല എന്ന തിരിച്ചറിവുള്ളവര്‍ മേയുന്നിടങ്ങളില്‍ അയ്യരെ ഒറ്റയ്ക്ക് വംശീയ കുടുംബ ചായ്‌വ് ചൂണ്ടി കാണിച്ചു കുറ്റപെടുത്താന്‍ കഴിയില്ലല്ലോ ???

    പതിവ് പോലെ ആരിഫ്ജിയുടെ തൂലികയില്‍ നിന്നും സുന്ദരമായ മറ്റൊരു ലേഖനം കൂടി എന്ന് മാത്രം പറയട്ടെ

    ആശംസകള്‍

    ReplyDelete
  63. ഒരു രാഷ്ട്രീയ നേതാവ് എന്നതിലധികം അയ്യരെ ക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു
    (അറിയാന്‍ ശ്രമിച്ചില്ല എന്നാണു നേര് ).കൂടുതല്‍ പരിജയപ്പെടുത്തിതന്നതിനു നന്ദി .

    ReplyDelete
  64. Dear Arif Bhaiyya,
    A Pleasant and Lovely Morning!
    I do admire Mani Shankar Ayyar a lot!
    Thanks a bunch for the detailed article giving lots of information about the famous politician.
    Hearty Congrats to you,for your different attitude and wonderful and deep details.
    Sasneham,
    Anu

    ReplyDelete
  65. താങ്കളുടെ ഓരോ സൃഷ്ടിയും പഠനാർഹമാണ് ആരിഫ് ജീ..

    ReplyDelete
  66. ആരിഫ്ക്കാ,
    വായിച്ചു. നന്നായിട്ടുണ്ട്.
    പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ. എന്താ എഴുതാത്തത്?

    ReplyDelete
  67. കൊള്ളാലോ ഭായ് .. ഞാനിതൊക്കെ എങ്ങനെ മിസ്സായി

    ReplyDelete