ഈ ചിത്രം അയച്ചുതന്ന് പത്രപ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞു, “ഉടനെ എനിക്കിതിന്റെ പേര് കിട്ടണം” അര മണിക്കൂര്‍ പോലും ചങ്ങാതി സമയം അനുവദിച്ചതുമില്ല. മേലുദ്യോഗസ്ഥനും വിദ്യാസമ്പന്നനുമായ ഇമാറാത്തിയുടെ അരികിലേക്കോടി. പെരുമാറ്റംകൊണ്ട് എല്ലാവരുടെയും ആദരം പിടിച്ചുപറ്റിയ മുപ്പതുകളിലെത്തിയ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. കിതച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, “ഇതിന്റെ പേരെന്താ?” പതിവുപോലെ ചിരിച്ചു കൊണ്ട് മറുപടി പറയാന്‍ തുടങ്ങി. “ഇത് പഴയ കാലത്ത് അറബി വീടുകളിലുണ്ടായിരുന്ന ശീതോഷ്ണ നിയന്ത്രണ സംവിധാനമാണ്. തണുപ്പുകാലത്ത് ചൂടും, ചൂടുകാലത്ത് തണുപ്പും പ്രദാനം ചെയ്തിരുന്നു. എന്റെ പിതാവിന്റെ തറവാട്ടുവീട്ടില്‍ ഈ സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍ പഴയ കാലത്തിന്റെ പ്രതീകമായല്ലാതെ യഥാര്‍ഥ ആവശ്യത്തിന് വേണ്ടി ആരും ഇതുപയോഗിക്കാറില്ല.”
എല്ലാം റെഡി. പേര് മാത്രമില്ല.
“അതെല്ലാമറിയാം സീദീ, ഇതിന്റെ പേരാണ് കിട്ടേണ്ടത്” അല്പനേരത്തെ ആലോചനാഭിനയത്തിന് ശേഷം പറഞ്ഞു, “മാ ആറഫ് അഖൂയ്, വല്ലാഹ്.” അതറിഞ്ഞുകൂടാ എന്ന്. അല്പം നിരാശയോടെ സീറ്റിലേക്ക് മടങ്ങി. നിരന്തരം ബദുക്കള്‍ കയറിയിറങ്ങിയിരുന്ന ഒരോഫിസിലായിരുന്നു അന്ന് ഞാന്‍ ജോലി ചെയ്തിരുന്നത്. നല്ല നേരത്ത്തന്നെ ഒരു ബദു വന്ന് കാലില്‍ ചുറ്റി. ചിത്രം കാണിച്ച മാത്രയില്‍ അയാള്‍ പറഞ്ഞു, “ഇത് ബറാജീല്”
ബദുക്കളിലെ പുതുതലമുറ മാറുകയാണ്. അഥവാ അവര്‍ ഹദരി(നാഗരികര്‍)കളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷംകൊണ്ട് അറബിക്കുണ്ടായ മാറ്റം അതിന് മുമ്പ് പതിനായിരമോ അതിലധികമോ വര്‍ഷങ്ങളില്‍ പോലും ഉണ്ടായിക്കാണില്ല. അവിടെ കാലം നിശ്ചലമായിരുന്നുവല്ലോ.
മരുഭൂമിക്ക് സ്വന്തമായി ഒരു ജീവിതമുണ്ട്, ലയമുണ്ട്, താളമേളങ്ങളുണ്ട്. സംസ്കാരമുണ്ട്. ബദവിയായ അറബിയുടെ ജീവിതവും ഹദരിയായ അറബിയുടെ ജീവിതവും തമ്മില്‍ ഘടനാപരമായ ചില വ്യതിരേകങ്ങളുണ്ടായിരുന്നു. പോകപ്പോകെ ആ രേഖ ഇല്ലാതായിക്കഴിഞ്ഞു; ചുരുങ്ങിയ പക്ഷം ഒരു വലിയ വിഭാഗത്തിനെങ്കിലും. ഈ മാറ്റം നന്മയോ തിന്മയോ എന്ന് തീര്‍പ്പ് കല്‍പ്പിക്കാനൊന്നും കഴിയില്ല. പക്ഷേ, അദ്വിതീയമായ ഒരു ജീവിത രീതി അന്യംനിന്ന് പോവുകയാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര് കരുതുന്നു.
ജീവിതം അതിന്റെ മഹിമയില്‍ നിങ്ങള്‍ അനുഭവിക്കുക മരുഭൂമിയിലാണെന്ന് മുഹമ്മദ് അസദ് പറയുന്നുണ്ട്. ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട ഏറ്റവും കുറച്ച് വിഭവങ്ങളുമായി ഒരായുസ്സ് മുഴുവന്‍ കഴിച്ചു കൂട്ടാന്‍ ബദവിക്ക് കഴിയുന്നു. കുടിക്കാന്‍ വെള്ളവും ഒട്ടകപ്പാലും കടുപ്പമേറിയ ഗഹ്-വയും, തിന്നാന്‍ ഉണങ്ങിയ ഇറച്ചിയും പരുക്കന്‍ റൊട്ടി(ഖുബ്സ്)യും, താമസിക്കാന്‍ കൂടാരമായി രൂപം പ്രാപിക്കാന്‍ കഴിയുന്ന ഒരു തുണിയും, കുറച്ച് പാത്രങ്ങളും ഒന്നോ രണ്ടോ ഒട്ടകങ്ങളും ഏതാനും ആടുകളും. കഴിഞ്ഞു ബദുവിന്റെ അറ്റുറ്റാദികള്‍. അരക്കു ചുറ്റും ഒരു തുണി മാത്രമാണവരുടെ വേഷം; വലിയ ആര്‍ഭാടക്കാര്‍ ഒരു നീളന്‍ കുപ്പായവും ധരിക്കും. ഒരു കുടുംബത്തിന്റെ മുഴുവന്‍ വസ്തു വഹകളും ഒരു ചെറിയ ഭാണ്ഡത്തില്‍ കൊണ്ടുനടക്കാനാകും. ഈഗലിറ്റേറിയന്‍ ജീവിതാവസ്ഥയുടെ ലക്ഷണമൊത്ത മാതൃകയാണ് ബദവീ ജീവിതം; അനാര്‍ഭാഢതയുടെ ആഘോഷമാണത്.
ഈ ജീവിതം അടുത്തറിഞ്ഞ മരുഭൂയാത്രികനാണ് ബ്രിട്ടീഷ്കാരനായ വില്‍ഫ്രെഡ് തേസിഗര്‍. രണ്ട് തവണ, സഹാറക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ റുബുഅ് അല്‍ഖാലി (Empty qurater) മുറിച്ചുകടന്നിട്ടുണ്ടദ്ദേഹം. മരുഭൂജീവിതത്തെക്കുറിച്ച് ഏറ്റവും ആധികാരമായ രേഖകളില്‍ പലതും ആ യാത്രകളില്‍ നിന്ന് പിറന്ന് വീഴുകയും ചെയ്തു.
തന്റെ ജീവിതത്തിന്റെ വലിയ അഭിലാഷമായിരുന്ന റുബുഅ് അല്‍ഖാലി മുറിച്ചു കടക്കുക എന്ന മോഹവുമായി നടക്കുന്നതിനിടെ പലരുമായും അതിനെക്കുറിച്ച് സംസാരിച്ചു. ബദുക്കള്‍ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടായിരുന്നില്ല. ദൈവത്തിന് മാത്രമേ അറിയൂ എന്നായിരുന്നു അവരുടെ പ്രതികരണം. ഒരു പക്ഷേ രിമാലിനെക്കുറിച്ചാകും ഇദ്ദേഹം സംസാരിക്കുന്നത് എന്ന് ഒരിക്കല്‍ സദസ്സിലുള്ള ഒരു ബദുവിന്റെ വിശദീകരണത്തോടെയാണ് അനിശ്ചിതാവസ്ഥ ഒഴിവായത്. റുബുഅ് അല്‍ഖാലി ഹദരികളുടെ ഭാഷയാണ് ബദവിക്ക് അത് രിമാല്‍ അഥവാ മണല്‍ ആണ്. അതു കൊണ്ടു തന്നെയാണ് അറേബ്യന്‍ സാന്‍ഡ്സ് എന്ന് തേസിഗര്‍ തന്റെ പുസ്തകത്തിന് പേരിട്ടതും.
ലാളിത്യത്ത്യത്തിന്റെയും നിഷ്കളങ്കതയുടെയും ഉദാഹരണമായിരുന്നു ബദവി ജീവിതം.പുറത്തെന്ത് നടന്നാലും അവര്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ തന്നെ വിഷയവുമല്ല. പുറം ലോകത്ത് കുതൂഹലത്തോടെ ചര്‍ച്ച ചെയ്യുന്ന സമയത്തിന്റെ വിലയൊന്നും ബദവിക്കറിഞ്ഞു കൂടാ. രണ്ടാം ലോക യുദ്ധം നടക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ തമ്മില്‍ എന്തോ യുദ്ധം നടക്കുന്നുവെന്നതിനപ്പുറം അവര്‍ക്കൊന്നുമറിയുമായിരുന്നില്ല. ഇബ്നു സുഊദ് രാജാവിനെക്കുറിച്ചല്ലാതെ മറ്റൊരു ഭരണാധികാരിയെക്കുറിച്ചും അവര്‍ കേട്ടിരുന്നില്ല.
അത്ഭുതങ്ങളുടെ കലവറയാണ് മരുഭൂമി. മരുഭൂ വാസികളുടെ സഹജമെന്നോ നൈസര്‍ഗികമെന്നോ പറയാവുന്ന കുറേ ബോധങ്ങളും കഴിവുകളും അതിശയിപ്പിക്കുന്നവ തന്നെയാണ്. തന്നെ അത്ഭുത പരതന്ത്രനാക്കിയ ഒരു സംഭവം വിവരിക്കുന്നുണ്ട് തേസിഗര്‍. ഒരിക്കല്‍, ഒട്ടകങ്ങള്‍ കടന്നു പോയതിന്റെ അവശേഷങ്ങള്‍ കാണാനിടയായ അദ്ദേഹത്തിന്റെ ബദവി സഹയാത്രികര്‍ (തേസിഗറിന് അത് ഒട്ടകങ്ങളുടേതാണെന്ന് പോലും അറിയുമായിരുന്നില്ല. അത്രക്ക് അവ്യക്തമായ, കാറ്റു കാര്‍ന്ന് കഴിഞ്ഞിരുന്ന കുറേ അടയാളങ്ങള്‍) ആരുടെ ഒട്ടകങ്ങളായിരുന്നു അത് വഴി കടന്നു പോയിരുന്നതെന്നറിയാന്‍ കൂട്ടുകാര്‍ക്കുത്സാഹമായി. തങ്ങളുമായി ശാത്രവത്തിലുള്ള ഗോത്രക്കാരുടേതാണെങ്കില്‍ പിന്നെ അതിനുള്ള മുന്‍കരുതലുകള്‍ വേണമല്ലോ. കൂട്ടത്തിലെ നരച്ച താടിക്കാരന് അല്പം മുമ്പോട്ട് പോയി. പൊടുന്നനെ അയാള്‍ ഒട്ടകപ്പുറത്തു നിന്ന് ചാടിയിറങ്ങി. മണല്‍ത്തരികള്‍ക്കു പകരം അല്പം ഉറച്ച മണ്ണുണ്ടായിരുന്ന അവിടെ ചിതറിക്കിടന്ന ഉണങ്ങിയ ഒട്ടകച്ചാണകം കയ്യിലെടുത്ത് പൊടിച്ച് പരിശോധിച്ചു. അയാള്‍ തിരിച്ചു വന്നു. “ആമിറുകളായിരുന്നു അവര്‍. അവര്‍ ആറ് പേരായിരുന്നു. ജനൂബയില്‍ മിന്നലാക്രമണം നടത്തുകയും അവരുടെ മൂന്നൊട്ടകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സഹ്മയില്‍ നിന്നാണ് വരവ്, മഗ്സിനില്‍ വെച്ച് വെളളം ശേഖരിച്ചു. പത്തു ദിവസം മുമ്പാണവര്‍ ഇത് വഴി കടന്നു പോയത്.”
പതിനേഴ് ദിവസത്തിനിടെ ഒരൊറ്റ ബദുവിനെയും അവര്‍ കണ്ടിരുന്നില്ല. മടക്കയാത്രയില്‍ ഏതാനും ബൈത് കസീര്‍കാരെ കണ്ടുമുട്ടി. വഴിയിലുടനീളമുള്ള വാര്‍ത്തകള്‍ കൈമാറി അവര്‍ പറഞ്ഞു, “ജനൂബയില്‍ അവാമിറുകള്‍ മിന്നലാക്രമണം നടത്തിയിരിക്കുന്നു. മൂന്ന് ജനൂബക്കാര്‍ കൊല്ലപ്പെട്ടു. അവരുടെ മൂന്നൊട്ടകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.” ഈ വാര്‍ത്തകളില്‍ നിന്ന് അവര്‍ക്ക് പുതുതായി ലഭിച്ച വിവരം മൂന്ന് പേര് കൊല്ലപ്പെട്ടു എന്ന് മാത്രമായിരുന്നു.
പ്രായം ചെന്ന ബദുക്കള്‍ക്കിടയില്‍ ഇതു പോലെയുള്ള അത്ഭുത വിവരങ്ങള്‍ നല്കാന് കഴിവുള്ള ആളുകള്‍ ഇപ്പോഴുമുണ്ട്. ജോലിയുടെ ഭാഗമായി ബദുക്കളുമായി അടുത്തിടപഴകിയ സ്നേഹിതന് മുഷ്താഖ് ആണ് എനിക്ക് സഈദെന്ന എണ്‍പതിലും ഊര്‍ജസ്വലനായ വയോധികന്റെ ഇത്തരത്തിലൊരു ആറാമിന്ദ്രിയ സമാനമായ ബോധത്തിന്റെ കഥ പറഞ്ഞു തന്നത്. സഈദിനെ എനിക്ക് നേരിട്ടറിയാമായിരുന്നു. അയാളുടെ കോടീശ്വരനായ കൂട്ടുകാരന്റെ വിക്കി എന്ന നായയെ ഒരു സുപ്രഭാതത്തില്‍ കാണാതായി. വിക്കി ഒരു നായയല്ല, മനുഷ്യനാണ് എന്ന നിലയില്‍ തെരച്ചില്‍ നടത്തണമെന്ന് മുതലാളിയുടെ കല്പന. അദ്ദേഹത്തിന്റെ ബന്ധങ്ങളും സ്വാധീനവും വെച്ച് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഹെലികോപ്ടറുകള്‍ ഇരമ്പിപ്പറന്നു. മരുഭൂമിയുടെ എല്ലാത്തിനെയും ദഹിപ്പിക്കുന്ന ആര്‍ത്തമായ ജഠരാന്തര്‍ഭാഗത്തേക്ക് പുതുതലമുറ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. മൂന്ന് ദിവസത്തെ വ്യാപകമായ തിരച്ചിലിനു ശേഷവും ഫലമൊന്നുമുണ്ടായില്ല.
എഴുത്തും വായനയുമൊന്നുമറഞ്ഞുകൂടെങ്കിലും മരുഭൂമിയടെ കുഴികളും മടക്കുകളുമെല്ലാമറിയുന്നയാളായിരുന്നു സഈദ്. ഉംറക്കായി മക്കയിലായിരുന്ന സഈദ് തിരിച്ചെത്തിയ വിവരം ലഭിക്കേണ്ട താമസം അയാളെ വിളിച്ചുവരുത്തി. സഈദ് ഏകനായി തന്റെ തെരച്ചില്‍ ആരംഭിച്ചു. അഞ്ചു മണിക്കൂര്‍ എടുത്ത തെരച്ചിലിനൊടുവില്‍, അവശനായി മരുഭൂമിയില്‍ കിടക്കുകയായിരുന്ന വിക്കിയുമായി സഈദ് തിരിച്ചെത്തി.
പിന്നീട് സഈദിനെ കണ്ടപ്പോള്‍, കേട്ട കാര്യം ശരിയാണോ എന്ന് തിരക്കി. അതെ, അയാള്‍ പറഞ്ഞു. മരുഭൂമിയില്‍ ജീവിക്കാനുള്ള വിദ്യാഭ്യാസം താന്‍ ചെറുപ്പത്തിലെ ബദവി ജീവിതത്തില്‍ നിന്ന് നേടിയിരുന്നുവെന്നും പറഞ്ഞു.
ഗോത്രപരമായ കൂറും സൌഹൃദവും വെറുപ്പുമെല്ലാം ബദുക്കളുടെ ജീവിതത്തിന്റെ ഊടും പാവും നെയ്തു. തീര്‍ത്തും നിസ്സാരവും ബാലിശവുമെന്ന് തോന്നുന്ന കാരണങ്ങള്‍ക്കായി അവര്‍ ഒടുങ്ങാത്ത യുദ്ധങ്ങളിലേര്‍പ്പെട്ടു. അവരുടെ നീതിവ്യവസ്ഥ പലപ്പോഴും ക്രൂരവും മരുഭൂമിക്ക് മാത്രം ചേരുന്നതുമായിരുന്നു. തോക്കിന് കുഴലുകള്‍ പുകയുന്നതെന്തിനാണെന്ന് അവര്‍ക്ക് തന്നെ അറിയുമായിരുന്നോ എന്ന് സംശയമാണ്. പോയവാരം ഒരു പ്രത്യേക ഗോത്രക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടു എന്നിരിക്കട്ടെ. കൊല്ലപ്പെട്ടയാളുടെ ഗോത്രത്തിലെ പ്രമാണിമാര്‍ തങ്ങളുമായി നിതാന്ത ശത്രുതയിലുള്ള മറ്റൊരു ഗോത്രത്തെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും ഏറ്റവുമാദ്യം കാണുന്ന ശത്രുഗോത്രക്കരന്റെ വാരിയെല്ലുകള്‍ക്കിടയിലൂടെ കഠാര പായിക്കുകയും ചെയ്യുന്നു; അതൊരു കൌമാരക്കാരനാണെങ്കില്‍ പോലും. ഒരു പക്ഷേ, തങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ട ഒരു ഗോത്രത്തിന് വേണ്ടിയായിരിക്കാം ഈ കൊല്ലലും പിടിച്ചെടുക്കലുമെല്ലാം. പിടിച്ചെടുക്കുന്നത് മിക്കപ്പോഴും ഒട്ടകങ്ങളെയാവും. നിതാന്തശാത്രവത്തിന്റെ നെരിപ്പോട് സദാ എരിഞ്ഞു കൊണ്ടിരിക്കുന്ന ഗോത്ര ഘടനയില്‍ ഒരു ഭീരുവിന് അഥവാ ലോല ഹൃദയന്‍ സ്ഥാനമില്ല. സ്വന്തം അതിജീവനത്തിനെതിരെ വരാനിടയുള്ള അപകടങ്ങള്‍ മണത്തറിയുക, നിഷ്കരുണം അവയെ ഇല്ലായ്മ ചെയ്യുക എന്ന ബദുവിന്റെ സഹജവാസനയെ ഒരുനിലക്കും അങ്ങനെയൊരാള്‍ തൃപ്തിപ്പെടുത്തുന്നില്ല. ശത്രു മരിച്ചു മലര്‍ക്കുന്നതു വരെ പക പുകഞ്ഞു കൊണ്ടിരിക്കും; കണ്ണിലും മനസ്സിലും.
സഹാറാ മരുഭൂമിയുടെ പരിരംഭണത്തിലുള്ള എത്യോപ്യയില്‍ വെച്ചുണ്ടായ ഒരനുഭവം തേസിഗര്‍ പങ്കുവെക്കുന്നുണ്ട്. ഗോത്രങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ ജയിച്ച കൂട്ടര് തങ്ങളുടെ വലിപ്പത്തരം കാണിക്കുന്നതിന് വേണ്ടി പ്രദര്‍ശിപ്പിച്ചിരുന്ന തെളിവ് ശത്രു ഗോത്രക്കാരുടെ വൃഷ്ണങ്ങളായിരുന്നുവത്രെ. അവര്‍ കൊന്നത് പുരുഷാരെത്തന്നെയാണെന്ന് കാണിക്കുകയാണ് ലക്ഷ്യം. മൃഗയാ വിനോദങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ പണ്ട് പുലിത്തോലും മാന്‍ കൊമ്പുമെല്ലാം ജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നതു പോലെ. ഗോത്രനീതി എല്ലായിടത്തും ഒരു പോലെ തന്നെ.
ഒട്ടകങ്ങള്‍ ബദവീ ജീവിതത്തിന്റെ തുടിപ്പും ചൈതന്യവുമാണ്. അവയെ അവര്‍ ചുംബിക്കുകയും തലോടുകയും ചെയ്യും. അഞ്ഞൂറു മൈല്‍ ചുറ്റളവിലുള്ള ഒട്ടകങ്ങളെ തിരിച്ചറിയാനുള്ള അടയാളങ്ങളും അവയുടെ ജീവചരിത്രവും അവര്‍ക്ക് മന:പാഠമാണ്. ഒട്ടകത്തിന്റെ ഉണങ്ങിയ കാഷ്ഠം ഡീകോഡ് ചെയ്ത് ആമിറുകളുടെ എണ്ണം വരെ കൃത്യമായിപ്പറഞ്ഞ ബദുവിന്റെ പരിചയത്തിലും പരിജ്ഞാനത്തിലും തേസിഗര്‍ അത്ഭുത പരതന്ത്രനായി നിന്നത് നാം കണ്ടു. ഒട്ടകങ്ങള്‍ എത്രയുണ്ടായിരുന്നു, അവയിലെത്ര കുട്ടികളുണ്ടായിരുന്നു, അവസാനമായി അവ മേഞ്ഞത് ഏത് മരുപ്പച്ചയിലായിരുന്നു, എത്ര ദിവസങ്ങള്‍ക്ക് മുമ്പാണ് അവ വെള്ളം കുടിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ അവര്‍ പറഞ്ഞു തീര്‍ക്കും.
ഒട്ടകങ്ങള്‍ക്ക് ഒരു ബദു എത്രമാത്രം പ്രാധാന്യമാണ് നല്കുന്നതെന്നറിയാന് അവരുടെ ജീവിതത്തിന്റെ നടുവില്‍ നില്ക്കുക തന്നെ വേണം. തേസിഗര്‍ പരമ്പരാഗത ബദവി ജീവിതവുമായി താദാത്മ്യം പ്രാപിച്ചിരുന്നവല്ലോ. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പതിനായിരം മൈലാണ് ഒട്ടകപ്പുറത്ത് അദ്ദേഹം യാത്ര ചെയ്തത്. അത്വാഅല്ലാഹ് (ദൈവത്തിന്റെ ദാനം) എന്നാണ് ബദു ഒട്ടകത്തെ വിളിക്കുക. അവയെ ഉപദ്രവിക്കുകയോ അടിക്കുക പോലുമോ ചെയ്യുന്ന ഒരു ബദുവിനെയും കാണാനാകില്ല. എപ്പോഴും ഒട്ടകത്തിന്റെ ആവശ്യങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നിന്നു. അവയെ തലോടുകയും ചുംബിക്കുകയും ചെയ്യുന്നതോടൊപ്പം ബദു ശീലിച്ചട്ടില്ലാത്ത പതിഞ്ഞ സ്വരത്തില്‍ അവയോട് കിന്നാരം പറയുകയും ചെയ്യുന്നു. വല്ല തലതിരിഞ്ഞവനും ഒട്ടകങ്ങളോട് മോശമായി പെരുമാറുന്നത് കാണാനിടയായാല്‍ ബദുക്കള്‍ അയാളെ എന്തു ചെയ്യുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. അങ്ങനെ നിരവധി അനുഭവങ്ങള്‍ തേസിഗര്‍ അയവിറക്കുന്നുണ്ട്. തിരിച്ച് ഒട്ടകങ്ങള്‍ നായ്ക്കളെപ്പോലെ യജമാനനോട് കൂറു കാണിക്കുന്നു. യജമാനന്റെ തുണിയുടെ ഒരു കഷണമെങ്കിലുമില്ലാതെ അവ തങ്ങളുടെ മേല്‍ സവാരി ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അവയുടെ സഞ്ചാരത്തിന്റെ താളത്തിനനുസരിച്ച് ബദുക്കള്‍ തങ്ങളുടെ കവിതകള്‍ക്ക് താളങ്ങളും വൃത്തങ്ങളും നല്കി. ബദുവിന്റെ ഈ ഒട്ടകപ്രേമമാണ് അറബി ഭാഷയില്‍ എണ്ണമറ്റ പദങ്ങള്‍ ഒട്ടകത്തിന് നേടിക്കൊടുത്തത്. ഏകവചനം, ബഹുവചനം, ലിംഗം, നിറം, പ്രായം, കുലം… എല്ലാമനുസരിച്ച് അവയ്ക്ക് പുതിയ പുതിയ പേരുകള്‍ ലഭിച്ചു കൊണ്ടിരുന്നു.
ഒട്ടകങ്ങളെ ഇന്ന് വാഹനങ്ങളായി ഉപയോഗിക്കുന്നത് കുറവാണെങ്കിലും അവയോടുള്ള സ്നേഹം ബദുക്കളില്‍ ഇപ്പോഴും കാണാം. ജി.സി.സി യുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഒട്ടകപ്പന്തയങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി ബോര്‍ഡര്‍ പാസുകളും ഡ്രൈവര്‍മാരുടെ വിസയും മറ്റും ശരിപ്പെടുത്തിയിരുന്നത് അക്കാലത്ത് ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസായിരുന്നു. അഫ്ഗാനിയായ രണ്ടരപ്പടപ്പ് (ഞാനങ്ങനെയായിരുന്നു അയാളെ പരാമര്‍ശിച്ചിരുന്നത്, അമ്മാതിരി തണ്ടും തടിയുമാണ്) പാഷം ഗുല്‍ യാത്രയിലുടനീളമുള്ള പ്രയാസങ്ങളെ പറ്റി പറഞ്ഞു. വലിയ വാതാനുകൂല വാഗണുകളില്‍ എത്രയും പെട്ടെന്ന് അവയെ ലക്ഷ്യസ്ഥാനത്തെത്തിക്കണം, അതിനിടെ ഒരിടത്തു പോലും വണ്ടി നിര്‍ത്തിയിടാന്‍ പാടില്ല രണ്ടും മൂന്നും ദിവസം മുമ്പ് പാകം ചെയ്ത് കൂടെ കരുതിയ ഉണക്കപ്പണ്ടങ്ങള്‍ കൊണ്ട് വേണം വയറിനകത്തെ ആളല്‍ തീര്‍ക്കാന്‍. വിശ്രമമില്ലാത്ത ഓട്ടം. ഒട്ടകങ്ങള്‍ ഒരു നിലക്കും പ്രയാസപ്പെടരുത്. ഒക്കെക്കഴിഞ്ഞിട്ട് അയാളുടെ വക ഒരു ആത്മഗതമുണ്ട്, “ഇവിടെ ട്രെയ്ലര് ഡ്രൈവറായി ജോലി ചെയ്യുന്നതിലും ഭേദം ഒരൊട്ടകമായി ജീവിക്കുന്നതായിരുന്നു.”
തേസിഗര്‍ ഭംഗിയായി വിവരിക്കുന്ന ബദവിപ്പെരുമ, അവരുടെ അതിഥി സല്‍ക്കാരവും ഉദാരതയുമാണ്. ഹാതിം അത്ത്വാഈ എന്ന പൌരാണിക കാലത്തെ ദാരിദ്ര്യം ഭയക്കാതെ ദാനം ചെയ്ത ധര്‍മ്മിഷ്ഠന്റെ കഥകള്‍ അറബി സാഹിത്യ വിദ്യാര്‍ഥിക്ക് കാണാപാഠമാണ്. അടിത്തട്ടില്ലാത്ത ദാനം കൊണ്ട് ഹാതിം അത്ത്വാഇ ഉദാരതയുടെ മായാത്ത പ്രതീകമായി. ഹാതിം അത്ത്വാഇമാര്‍ ബദുക്കള്‍ക്കിടയില്‍ നിരവധിയാണ്.
ഒരു സംഭവം ഓര്‍ത്തെടുക്കുന്നുണ്ട് തേസിഗര്‍. ബദുക്കളോടൊത്തുള്ള ജീവിതം അദ്ദേഹം അക്കാലത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉളുപ്പില്ലാത്ത യാചകരാണ് ബദുക്കള്‍ എന്ന ധാരണ മനസ്സില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന കാലം. വളരെ ദരിദ്രനെന്ന് തോന്നിച്ച വൃദ്ധന് അദ്ദേഹത്തിന്റെ തമ്പിലേക്ക് കടന്നുവന്നു. പിന്നിയ നീളക്കുപ്പായം, പഴയ കൈത്തോക്ക്, കീറിയ വാളുറയിലൂടെ സ്വാതന്ത്ര്യമന്വേഷിക്കുന്ന വാള്. തേസിഗറുടെ യാത്രാ സംഘത്തിലെ റാഷിദുകള്‍ ഒന്നടങ്കം അയാള്‍ക്ക് വേണ്ടി എഴുന്നേറ്റു നിന്നു.
“മര്‍ഹബാ ബഖീത്ത്” അവര്‍ ഒരേ സ്വരത്തില്‍ ആഗതനെ അഭിവാദ്യം ചെയ്തു. പതിവ് ഉപചാരവാക്കുകളുടെ പ്രവാഹം. ചുളിഞ്ഞ് ഞളുങ്ങിയ ഈ വൃദ്ധനോട് ഇവരെന്തിന് ഇങ്ങനെ ഭവ്യതയോടെയും ബഹുമാനത്തോടെയും പെരുമാറണം! തേസിഗര്‍ അത്ഭുതപ്പെട്ടു. മുമ്പില്‍ വച്ചുകൊടുത്ത ഈത്തപ്പഴം മുഴുക്കെ വൃദ്ധന് തിന്നുതീര്‍ത്തു. അവര്‍ അയാള്‍ക്കു വേണ്ടി ഗഹ്-വ തിളപ്പിച്ചു. കാഴ്ചയില്‍ പരമ ദരിദ്രനായ ഒരു യാചകന്. അയാള്‍ വൈകാതെ എന്തെങ്കിലും തന്നോട് ആവശ്യപ്പെടുമെന്ന് ഉറപ്പിച്ചു തേസിഗര്‍. വിചാരിച്ചതു പോലെ തന്നെ അയാള്‍ ചോദിക്കുകയും ചെയ്തു. അഞ്ച് റിയാല്‍ നല്കി വൃദ്ധനെ പിരിച്ചുവിട്ടതിന് ശേഷം സഹായിയായിരുന്ന ബിന്‍ കബീനയോട് വില്‍ഫ്രെഡ് ചോദിച്ചു, “ആരാണയാള്‍? നിങ്ങളെന്തിനാണയാളെ അതിരറ്റാദരിച്ചത്?” ബിന്‍ കബീനയുടെ മറുപടിയോടെ വില്‍ഫ്രെഡ് തന്റെ അഭിപ്രായം തിരുത്തി. “ബെയ്ത്ത് ഇമാനി ഗോത്രക്കാരനാണദ്ദേഹം. വളരെ പ്രശസ്തന്‍.”
“ഏതു കാര്യത്തിലാണയാള്‍ പ്രശസ്തന്‍?”
“അയാളുടെ ഉദാരതയില്” ബിന്‍ കബീന പറഞ്ഞു.
“ഉദാരനാകാന്‍ മാത്രം എന്താണയാളുടെ കയ്യിലുള്ളത്?”
“ഇപ്പോഴൊന്നും കയ്യിലില്ല; ഒരൊട്ടകം പോലും. ഭാര്യയില്ല. മകനെ, നല്ലൊരു കുട്ടിയായിരുന്നു അവന്, രണ്ട് കൊല്ലം മുമ്പ് ദഹ്മുകാര്‍ കൊന്നു. ഒരുകാലത്ത് അദ്ദേഹം ഈ ഗോത്രത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു. എല്ലാം തുലഞ്ഞു പോയി. ഇന്നിപ്പോള്‍ ഏതാനും ആടുകള്‍ മാത്രമാണദ്ദേഹത്തിന്റേതായുള്ളത്.”
“എന്തു പറ്റി അദ്ദേഹത്തിന്റെ ഒട്ടകങ്ങള്‍ക്ക്? ഏതെങ്കിലും മിന്നലാക്രമണത്തില്‍ നഷ്ടപ്പെട്ടതാവുമോ? അതല്ലെങ്കില്‍ നടപ്പുദീനം പിടിപെട്ട്?...”
“അല്ല, ദാനമാണ് അദ്ദേഹത്തെ തുലച്ചു കളഞ്ഞത്. തന്റെ ടെന്റിലെത്തിയ ഒരാളെയും ഒരൊട്ടകത്തെ അറുത്തല്ലാതെ അദ്ദേഹം സല്‍ക്കരിച്ചിരുന്നില്ല.”
അറബികളുടെ ദാനത്തിന്റെ കുളിര്‍മ അനുഭവിച്ചവര്‍ നിരവധിയാണ്. ഈ അടുത്ത കാലം വരെ, കൃത്യമായിപ്പറഞ്ഞാല്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളും ഷെയര്‍ മാര്‍ക്കറ്റുകളുമെല്ലാം അവരുടെ കണ്ണും കാതും മനസ്സും ഹൃദയവും എന്തിന്, ശരീരവും കവര്‍ന്നെടുക്കുന്നതിന് തൊട്ടു മുമ്പ് വരെ, ചുറ്റുപാടുമുള്ളവരെ തഴുകിയിരുന്ന ദാനത്തിന്റെ തെന്നലായിരുന്നുവല്ലോ അവര്‍.
ബദുവിന്റെ ആതിഥ്യ മര്യാദ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്. ഒരാഴ്ചയോളമായി തേസിഗറുടെ സംഘാംഗങ്ങള്‍ ഒന്നും കഴിച്ചിരുന്നില്ല. റുബ്അ് അല്‍ഖാലി പേര് സൂചിപ്പിക്കുന്നത് പോലെ ഒഴിഞ്ഞ ചതുരമാണ്. വന്ധ്യവും ഊഷരവുമായ മരുഭൂമിയില്‍ അവര്‍ക്ക് ഒന്നും പ്രതീക്ഷിക്കാനാകുമായിരുന്നില്ല. നീരറ്റ മണ്ണിന്റെ ക്രൌര്യത്തിന് പട്ടിണി കാവലിരുന്ന നീണ്ട് നിവര്‍ന്ന ദിവസങ്ങളിലായിരുന്നു അവര്‍. ആഴ്ചകള്‍ക്ക് മുമ്പ് കഴിക്കാതെ വലിച്ചെറിഞ്ഞ ഒരു ധാന്യമണിക്കു വേണ്ടി മരുഭൂമിയില്‍ അവര്‍ വൃഥാ തെരച്ചില്‍ നടത്തി. ദിവസങ്ങള്‍ കൂടിയിട്ടാണ് ഒരു ചെറിയ മുയലിനെ കിട്ടുന്നത്. ഭക്ഷണത്തിന്റെ യഥാര്‍ഥ രുചി ആസ്വദിക്കുന്ന സുദിനമായിരുന്നു അത്. സാഘോഷം അവര്‍ മുയലിറച്ചി വേവിച്ചു. വേവാന്‍ അധിക സമയം ബാക്കിയില്ല. അന്നേരമുണ്ട് സംഘാംഗങ്ങളിലൊരാള്‍ അപരിചിതരായ മൂന്ന് പേരുമായി ഉറക്കെ സംസാരിച്ചു കൊണ്ട് കടന്നു വരുന്നു.
ആതിഥേയര്‍ ആഹ്ളാദം തിരതല്ലുന്ന ശബ്ദഘോഷങ്ങളോടെ അതിഥികളെ സ്വീകരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച ഒരു സല്‍ക്കാരത്തിനായി അവരെ കാത്തിരിക്കുകയായിരുന്നതു പോലെ. വെന്തുവന്ന മുയലിറച്ചി മുഴുവന്‍ അതിഥികള്‍ക്ക് വേണ്ടി നീക്കി വെച്ച് അവര്‍ വയറ് മുറുക്കി. ഇറച്ചി വേവുന്നതും കാത്ത് ടെന്റില്‍ കിടക്കുകയായിരുന്ന തേസിഗര്‍ പതുക്കെ കമഴ്ന്ന് കിടന്ന് കണ്ണുകള്‍ പൂട്ടി. അദ്ദേഹത്തിന്റെ ഞരമ്പെല്ലാം മാംസത്തിലലിഞ്ഞു ചേര്‍ന്നിരുന്നു.
ബദു എപ്പോഴും വിശന്നാണിരിക്കുക. അതു കൊണ്ട് തന്നെ ഒരു ക്ഷണത്തിന് അയാള്‍ കാത്തിരിക്കാറില്ല. ക്രിസ്ത്യാനിയുടെ കയ്യില്‍ (തേസിഗറെ അങ്ങനെയായിരുന്നു സഹയാത്രികര്‍ വിളിച്ചിരുന്നത്) ധാരാളം ധനവും ധാന്യവുമുണ്ടെന്നവര്‍ കണക്കു കൂട്ടി. അവര്‍ ഭക്ഷണ സമയത്ത് ക്രിസ്ത്യാനിക്കു ചുറ്റും അടുത്തു കൂടി. ബദുക്കളായ തേസിഗറുടെ കൂട്ടുകാര്‍ പക്ഷേ ധാന്യം തീര്‍ന്നു പോകുമെന്ന അദ്ദേഹത്തിന്റെ മാല്‍ത്തൂസിയന്‍ ആശങ്കകള്‍ ഗൌനിച്ചുമില്ല. അവര്‍ക്കുറപ്പാണ്, അല്ലാഹ് കരീം - ദൈവം ഉദാരനാണ്. ഒരു ബദുവും അതിഥിയെ ഭക്ഷിപ്പിക്കാതെ വിടില്ല. കാരണം മരുഭൂമിക്ക് നടുവില്‍ വെള്ളവും ഭക്ഷണവും എന്താണെന്ന് അവര്‍ക്കറിയാമല്ലോ.
വിശാലമായ മജ്ലിസില്‍ ശെയ്ഖ് അഹ്മദിന്റെ ബദുക്കള്‍ ഭക്ഷണം കഴിക്കുന്ന വേളയിലായിരുന്നു ജോലിത്തിരക്കുകള്‍ക്കിടയില്‍നിന്ന് അല്പം സമയം മാന്തിയെടുത്ത് നമസ്കരിക്കാനായി ഞങ്ങളവിടെയെത്തുക. കൂട്ടത്തോടെ അവരെല്ലാം വലിയ ശബ്ദത്തില്‍ (ബദു സംസാരിക്കുന്നുണ്ടെങ്കില്‍ അത് വലിയ ശബ്ദത്തിലായിരിക്കും കാതടപ്പിക്കുന്ന മരുഭൂനിശബ്ദതയെ തോല്‍പ്പിക്കാനായിരിക്കുമൊരു പക്ഷേ ഈ തൊണ്ട കീറല്‍) പേര് വിളിച്ച് അവര്‍ ഞങ്ങളോട് ഭക്ഷണത്തില്‍ പങ്കു ചേരാനാവശ്യപ്പെടും. കൂടെയിരുന്ന് കഴിച്ചാല്‍ വലിയ സന്തോഷമാകും. വലിപ്പചെറുപ്പങ്ങള്‍ ഇക്കാര്യത്തിലില്ല. അതു തന്നെ പിറ്റേന്നും ആവര്‍ത്തിക്കും, അതിന് പിറ്റേന്നും…
പണ്ട് ഉത്തരേന്ത്യയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് അബദ്ധ വശാല്‍ വല്ലവനും ഭക്ഷണം കഴിക്കുന്ന സമയത്ത് റൂമില്‍ കേറിച്ചെന്നാല്‍ അയാള്‍ നിങ്ങളോട് പറയും, ‘ആയിയേ, ജോയ്ന് മി’ നിങ്ങള്‍ പറയേണ്ടത് ‘നോ, താങ്കസ്. ജസ്റ്റ് ഐ ഹാഡ്’ എന്നാണ്. ക്ഷണം സ്വീകരിച്ച് നിങ്ങളയാളുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചുവെന്ന് കരുതുക, എങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു മര്യാദ കേട് രേഖപ്പെടുത്തപ്പെടും. ഒന്നും വിചാരിക്കരുത് അതാണ് കലാലയത്തിന്റെ പോരിശയാക്കപ്പെട്ട ഫ്യൂഡല്‍ ട്രഡിഷന്‍.
ദാഹിച്ചു വലഞ്ഞ ഒരു ഘട്ടത്തിനൊടുവില്‍ മരുപ്പച്ചയിലെ താമസക്കാരായ ബദുക്കള്‍ വച്ചു നീട്ടിയ ഒട്ടകപ്പാല് വലിച്ചു കുടിക്കാന്‍ ആനത്തലയോളം ആര്‍ത്തിയുണ്ടായിരുന്നിട്ടും തേസിഗറുടെ ബദു ജീവിതം പകര്‍ന്നു നല്കിയ മര്യാദ അതിന് സമ്മതിച്ചില്ല. കൂടെയുള്ളവര്‍ പറഞ്ഞു, “ക്രിസ്ത്യാനീ, നിങ്ങള്‍ കുടിച്ചോളൂ.”
“അപ്പോള്‍ നിങ്ങളൊക്കെയോ?”
“നമ്മുടെ ഒട്ടകങ്ങളെ വെള്ളം കാട്ടിക്കൊണ്ടിരിക്കുന്ന സഹയാത്രികര്‍ വരാതെ ഞങ്ങള്‍ കുടിക്കില്ല.” അവരുടെ മറുപടി
എണ്ണയുടെ കണ്ടെത്തലും റോഡുകളുടെ വരവും തേസിഗറെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എണ്ണ കണ്ടെത്തിയതിന് ശേഷം, എഴുപതുകളുടെ തുടക്കത്തില്‍ അബൂദബി സന്ദര്‍ശിച്ചപ്പോഴുണ്ടായ തന്റെ നിരാശ മരണം വരെ അദ്ദേഹം പങ്കു വച്ചിരുന്നു. നുരുമ്പിക്കൊണ്ടിരുന്ന ഒരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷിയായിരുന്നു അദ്ദേഹം.
കാപ്പച്ചീനോയും ഇറ്റാലിയന്‍ ചോക്കലേറ്റ് വിഭങ്ങളുമാണ് ഇപ്പോള്‍ അറബി യുവാവിനെ ഭ്രമിപ്പിക്കുന്നത്. കടുപ്പമേറിയ ഗഹ്-വ ഇന്ന് അയാളുടെ ഇഷ്ട പാനീയമല്ല. ഏറ്റവും പുതിയ വാഹനങ്ങളേറി നിരത്തിലൂടെ ഇരമ്പിയൊഴുകുമ്പോള്‍ ഒട്ടകങ്ങള്‍ അയാളില്‍ ഒരു കൌതുകവുമുണര്‍ത്തുന്നില്ല. ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ബദവീ ജീവിതം ഇന്ന് ധാരാളിത്തത്തിന്റെ അങ്ങേ അതിരില്‍ നില്ക്കുന്നു. ഇവിടെയാണ് വില്‍ഫ്രെഡ് കണ്ട് പരിചയിച്ച ബദവീ ജീവിതവും നാം കണ്ടു കൊണ്ടിരിക്കുന്ന അറബ് ജീവിതവും തമ്മിലുള്ള അതിര് രേഖ ഒരു റിലീഫ് മാപ്പിലെ മലകള്‍ പോലെ എഴുന്ന് നില്‍ക്കുന്നത്.
ബദു എപ്പോഴും വിശന്നാണിരിക്കുക. അതു കൊണ്ട് തന്നെ ഒരു ക്ഷണത്തിന് അയാള്‍ കാത്തിരിക്കാറില്ല. ക്രിസ്ത്യാനിയുടെ കയ്യില്‍ (തേസിഗറെ അങ്ങനെയായിരുന്നു സഹയാത്രികര്‍ വിളിച്ചിരുന്നത്) ധാരാളം ധനവും ധാന്യവുമുണ്ടെന്നവര്‍ കണക്കു കൂട്ടി. അവര്‍ ഭക്ഷണ സമയത്ത് ക്രിസ്ത്യാനിക്കു ചുറ്റും അടുത്തു കൂടി. ബദുക്കളായ തേസിഗറുടെ കൂട്ടുകാര്‍ പക്ഷേ ധാന്യം തീര്‍ന്നു പോകുമെന്ന അദ്ദേഹത്തിന്റെ മാല്‍ത്തൂസിയന്‍ ആശങ്കകള്‍ ഗൌനിച്ചുമില്ല. അവര്‍ക്കുറപ്പാണ്, അല്ലാഹ് കരീം - ദൈവം ഉദാരനാണ്. ഒരു ബദുവും അതിഥിയെ ഭക്ഷിപ്പിക്കാതെ വിടില്ല. കാരണം മരുഭൂമിക്ക് നടുവില്‍ വെള്ളവും ഭക്ഷണവും എന്താണെന്ന് അവര്‍ക്കറിയാമല്ലോ.
ReplyDeleteബദുക്കളുടെ ദാനത്തെ പറ്റി പറയുമ്പോള്‍, എനിക്കറിയാവുന്ന ഒരു ഉമ്മുമ്മയുണ്ട്. തന്റെ സ്ഥാനം മനസ്സിലാക്കിയിരുന്നെങ്കില്‍ എമിരെട്ട്സിലെ ഏറ്റവും ശക്തയാവാന്‍ കഴിയുമായിരുന്ന സ്ത്രീ. കയ്യില്‍ ഓട്ടക്കാലണയില്ല. അതെന്തിനാണെന്ന് അവര്‍ക്കറിയില്ല. പണത്തിന്റെ വിലയും. പുറത്തു നിന്നും ആരെങ്കിലും വന്നാല്‍ വീട്ടിലെ ജോലിക്കാര്‍ ഓടിയൊളിക്കും. അവരുടെ കൈയ്യില്‍ നിന്നും പണം വാങ്ങി വന്നയാള്‍ക്ക് കൊടുക്കും. കൊടുത്ത പണം തിരികെ കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. ജോലിക്കാരെ വീട്ടുകാര്‍ ആയി തന്നെയാണല്ലോ കണക്കു കൂട്ടിയിരിക്കുന്നത്.
ReplyDeleteഹഹ, നമുക്കുള്ള ഔചിത്യ ബോധാമൊന്നും ബദുക്കള്ക്കുണ്ടായിരിക്കണമെന്നില്ല. അവരുമായി ബന്ധപെട്ട ഒരുപാട് രസികന്‍ അനുഭവങ്ങളുണ്ട് എല്ലാം വഴിയെ പറയാം
Deleteബദുക്കളെ പരിചയപ്പെടുത്തി തന്നതിന് നന്ദി ആരിഫ്. ഇത്ര ചെറിയ കാലയളവില്‍, ഇത്രയധികം മാറിയ മറ്റൊരു ജനത ഉണ്ടാവില്ല.
ReplyDeleteഅതെ, രണ്ട് തലമുറ അപ്പുറത്ത് പ്രിമിറ്റീവ് സാമുഹികാവസ്ഥയിലായിരുന്നു അറബികളുടെ മാറ്റം ദ്രുതഗതിയിലായിരുന്നു. നന്ദി റോഷന്.
Deleteആരിജ് ജി,
ReplyDeleteതെസിഗരിന്റെ പുസ്തകത്തിന്റെ താളുകളും സ്വന്ത അനുഭവങ്ങളും കോര്‍ത്തിണക്കി പകര്‍ന്നു തന്ന മരുഭൂമിയുടെയും ബദുക്കളുടെയും ഒട്ടകങ്ങളുടെയും ജീവചരിത്രം ഒത്തിരി ഇഷ്ടമായി.
ഒമാനിലെ ഭരണാധികാരികള്‍ തങ്ങളുടെ പൈതൃകങ്ങള്‍ നിലനിത്തുന്നതിലും സംരക്ഷിക്കുന്നതിലും മറ്റു അറബ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണ് എന്ന് കേട്ടിട്ടുണ്ട്.
ഇന്ന് തങ്ങളുടെ പൌരാണികതയെ പുതു തലമുറയ്ക്ക് വരച്ചുകാട്ടാനോ അതോ പതിവ് ടൂറിസത്തിന് വേണ്ടിയോ എന്തോ ദുബായ് പുതുതായി ഒരു ദ്വീപില്‍ ബദുക്കളുടെ ജീവിതം പുന:സൃഷ്ടിക്കാന്‍ പോകുന്നുവെന്നും, വൈദ്യുതി രഹിതവും പൂര്‍ണമായി പ്രകൃതിജന്യവുമായ നിര്‍മ്മിതികളും വസ്തുക്കള്മടങ്ങിയ ഈ ഗ്രാമം അടുത്തവര്‍ഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും കേട്ടു.
അങ്ങനെ അതും നേരില്‍ കാണാന്‍ ഭാഗ്യമുണ്ടാവും എന്ന് വിശ്വസിക്കാം അല്ലേ!
നന്ദി നല്ലയൊരു വായനയൊരുക്കിയതില്!!!!
മറ്റു ജി.സി.സി. രാജ്യങ്ങളെ അപേക്ഷിച്ച് ചെറിയ ചുവടു വെയ്പ്പുകളോടെ വികസനം നേടിക്കൊണ്ടിരുക്കുന്ന രാജ്യമാണ് ഒമാന്‍. സ്വന്തം പൈതൃകങ്ങളെക്കുറിച്ചും ഇന്നലെകളെ കുറിച്ചും ബോധ്യം വന്നപ്പോഴേക്കും ഒരു വീന്ടെടുപ്പ് സാധിതമാകാത്ത വിധം നഷ്ടപ്പെട്ടിരുന്നു. അര്‍ഹതയുള്ളതേ അതി ജീവിക്കൂ എന്നല്ലേ, ബദവി ജീവിത രീതി അത്ര തന്നെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന് തോന്നിയിട്ടില്ല.
Deleteനമുക്ക് വേദി പുന:സൃഷ്ടിക്കപ്പെടുന്ന പഴമ കണ്ട് തൃപ്തിയടയുക തന്നെയാണ് നല്ലത്. വളരെ വളരെ നന്ദി ജോസെലെറ്റ്
പുതിയ അറിവുകള്‍.......................
ReplyDeleteനന്ദി. വളരെ നന്ദി.
Deleteഎന്നും എന്റെ യാത്ര വഴിയില്‍ (ഷിന്ദഗയില്‍) കാണുന്ന സാദനം ഇന്നു പേരുകിട്ടി...ആരിഫ്ക്കാ ഇതിന്റെ സൌന്ദര്യം ആസ്വദിക്കണമെങ്കില്‍ ഷിന്ദഗയിലുള്ള ഹെറിറ്റേജ് വില്ലേജില്‍ ഒന്നു പോയി കാണേണ്ടത് തന്നെ.ആ പഴയ പ്രൌഡി ഈന്നും വദുക്കളെ അവിടെ താമസിപ്പിച്ച് കൊണ്ട് നിലനിര്‍ത്തുന്നത് അഭിനന്ദിനീയം തന്നെ.ലേഖനത്തില്‍ തുടങ്ങി കഥയില്‍ അവസാനിച്ച വിവരണം...
ReplyDeleteഷിന്ദഗയും മറുകരയും എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുള്ള സ്ഥലങ്ങളാണ്. കൊടും ചൂട് കടന്നാക്രമിക്കുന്നതുവരെയുള്ള കാലത്ത് ഒഴിവുദിവസങ്ങളില്‍ ഞാനവിടെ പോയി ഇരിക്കാറുണ്ടായിരുന്നു. ഷിന്ദഗയുടെ ഭാഗത്തെ പൈതൃക ഗ്രാമവും മറുഭാഗത്ത് ഇപ്പോഴും ഇറാനില്‍ നിന്ന് ചരക്കുകളുമായി വന്നെത്തുന്ന ഉരുക്കളും ഒരു മധ്യകാല കിഴക്കന്‍ മാര്‍ക്കറ്റിനെ ഓര്‍മിപ്പിക്കും. മനോഹരമാണ് ആ കാഴ്ച.
Deleteനന്ദി ഷബീര്‍.
മാറ്റങ്ങള്‍ ഓരോ ജനതയെയും ശര എത്ര വേഗതയിലാണ് പിടി കൂടുന്നത് .......ഓരോ നാടിന്റെയും കഴിഞ്ഞ തലമുറകളുടെ ചരിത്രം വളരെ കൌതുകത്തോടെയാണ് നോക്കി ശ്രദ്ധിക്കാരുള്ളത് .....
ReplyDeleteനന്ദി ആരിഫ് സാര്‍ , ഈ പങ്കു വെക്കലിനു .......
ജീവിതാനുഭവങ്ങളും വായനനുഭവങ്ങളും ചേര്‍ത്തു തയ്യാറാക്കുന്ന ഈ ചെറിയ കുറിപ്പുകള്‍ ഒരു പാട് പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ പലപ്പോഴും ഉപകാരപ്പെടുന്നു എന്നാ സന്തോഷം താങ്കളെ അറിയിക്കട്ടെ
ഒരിക്കല്‍ കൂടെ നന്ദി
വളരെ നന്ദി അഷ്റഫ് ഈ നല്ല പ്രോത്സാഹനത്തിന്.
Deleteപ്രാകൃതര്‍ എന്ന ഒരു രീതിയില്‍ മാത്രമേ ഇവരെക്കുറിച്ചു കേട്ടിട്ടുള്ളൂ. അടുത്തറിയാനുള്ള അവസരവും ചുരുക്കം. അനുഭവങ്ങളും, അറിവുകളും ചേര്‍ത്ത് എഴുതിയപ്പോള്‍ പിറന്നത് മനോഹരമായ ഒരു വായനാനുഭവം. അത് തന്നെയാണ് ഈ ബ്ലോഗിന്റെ വ്യതസ്തതയും. അഭിനന്ദനങ്ങള്‍ ഇക്കാ..
ReplyDeleteനന്ദി ജെഫു താങ്കള്‍ നല്കി വരുന്ന പ്രോത്സാഹനത്തിന് ഒരു പാട് നന്ദി.
Deleteഒരിക്കല്‍ ഖത്തറില്‍ വെച്ച് എനിക്കൊരു അനുഭവമുണ്ടായി. ദോഹയിലെ റോയല്‍ ഖത്തര്‍ ഹോടലിനു സമീപം ഒരു മലയാളിയുടെ ഹോട്ടലില്‍ ഭക്ഷണത്തിന് ഇരിക്കുകയായിരുന്നു. എന്റെമ സമീപമുള്ള മേശയിലും ഒരു മലയാളി ഇരിക്കുന്നു. അയാള്‍ പൊറോട്ടയും എന്തോ മാംസവും കഴിച്ചു കൊണ്ടിരിക്കുകയാണ്.
ReplyDeleteപെട്ടെന്ന് ആ ഹോട്ടലിലേക്ക് ഒരു ബദു കയറി വന്നു. ഞാന്‍ പറഞ്ഞ സുഹൃത്തിന്റെ മേശയില്‍ തന്നെ എതിര് വശത്തായി ഇരുന്നു. അദ്ദേഹത്തോട് സലാം പറഞ്ഞു. മൌനമായിരുന്നു മലയാളി സുഹൃത്തിന്റെ മറുപടി. വീണ്ടും സലാം പറഞ്ഞു.(ഒന്ന് കൂടെ ഉച്ചത്തില്‍ ആയി). അപ്പോള്‍ മലയാളി സുഹൃത്ത് സലാം മടക്കി.
ഉടനെ നമ്മുടെ ബദു ആ മലയാളിയുടെ പോരോട്ടയോന്നു വലിച്ചെടുത്തു. ഹോട്ടലിലെ സപ്ലയര്‍ സമീപമെത്തി. ബദു തന്റെമ എതിര്വെശത്തെ ആളിന് കൊടുത്ത അതേ വിഭവങ്ങള്‍ ഓര്ഡസര് ചെയ്തു. സപ്ലയെര്‍ അദ്ദേഹത്തിനുള്ള ഭക്ഷനമെടുക്കാന് പോയപ്പോള്‍ മലയാളി സുഹൃത്തിന്റെന പാത്രത്തില്‍ നിന്നുമെടുത്ത പൊറോട്ട മലയാളിയുടെ അനുവാദത്തിനു കാത്തു നില്ക്കാളതെ അയാളുടെ കറിയും എടുത്ത് ഭക്ഷിക്കാന്‍ തുടങ്ങി. ചുറ്റുമിരുന്ന ആളുകള്‍ മലയാളിയെ നോക്കുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല. ആദ്യത്തെ പൊറോട്ട തിന്നു കഴിഞ്ഞ ബദു രണ്ടാമത്തെ പൊറോട്ടയും അകത്താക്കി. മലയാളിക്ക് വെച്ചിരുന്ന വെള്ളവും അകത്താക്കി.
അപ്പോഴേക്കും സപ്ലയെര്‍ ബദുവിന് ഭക്ഷണവുമായി എത്തി. തനിക്ക് എത്തിയ ഭക്ഷണം മലയാളിക്ക് കൊടുത്ത് അയാളോട് വളരെ നന്ദിയും പറഞ്ഞാണ് (ആ ഭക്ഷണത്തിന്റെെ പൈസയും അയാളാണ് കൊടുത്തത്) ബദു ഹോട്ടല്‍ വിട്ടത്.
നമ്മളുടെ പാത്രത്തില്‍ നിന്നായിരുന്നു അയാള്‍ ഭക്ഷണം എടുത്ത് കഴിച്ചതെങ്കില്‍ നമ്മുടെ മനസ്സില്‍ എന്തായിരിക്കും?
ബദുക്കളുമായി ഇടപഴകുമ്പോള്‍ ഒരു പാട് അനുഭവങ്ങള്‍ ലഭിക്കും. ചിലതെല്ലാം മായാതെ മനസ്സില്‍ കിടക്കും. ആ അനുഭവങ്ങള്‍ പിന്നീടൊരിക്കലാകാം. വളരെയധികം നന്ദി നിഷാദ്.
Deleteബധുക്കളെ ഒരുപാട് ഇഷ്ട്ടമാണ്.
ReplyDeleteഞങ്ങള്‍ കൂട്ടുകാര്‍ ഫുജൈറയിലും കല്‍ബയിലും ചെന്ന് അവരോടൊപ്പം ഇരിക്കാറുണ്ടായിരുന്നു.
പിന്നീട്, കുടുംബവുമായി പോകാന്‍ തുടങ്ങി.
പരമ്പരാഗത-സംസ്ക്കാരം പുലര്‍ത്തുന്നവരാണ് ബധുക്കള്‍ എന്ന് തോന്നിയിട്ടുണ്ട്.
ഈ അറബ്നാട്ടിന്റെ മഹത്വം അവരുടേത് കൂടിയാണ്.
അവരില്ലെങ്കില്‍ നാഗരികത ഇല്ല!
നല്ല കുറിപ്പിന് പെരുത്ത് നന്ദി.
കന്നൂരാന്റെ പെരുത്ത സന്തോഷ കാലത്തെ ഈ പെരുത്ത നന്ദിക്ക് പെരുത്ത് നന്ദി.
Deleteബദുകളോടപ്പം കൂടിയാൽ
Deleteആ ദിവസത്തെ വയര്‍ ഫുള്‍ നിറഞ്ഞിരിക്കും
മരുഭൂമിയുടെ മനോഹാരിത കാട്ടിത്തന്നത് മുഹമ്മദ് അസദിന്റെ യാത്രകളാണെങ്കിൽ ബദുക്കളുടെ ആഥിത്യമര്യാദയും ജീവിതശൈലിയും നേരിട്ടനുഭവിച്ചറിഞ്ഞത് ബുറൈമിയുടെ ഉൾപ്രദേശത്തെ പേരറിയാത്ത ഒരു ബദുകുടുംബത്തിൽ നിന്നാണ്.
ReplyDeleteമാറ്റം കാലം നൽകുന്ന അനിവാര്യതയാണ്. എന്നും വിശന്നും പരസ്പരം പകതീർത്തും മരുഭൂമിയുടെ ഉഷ്ണക്കിടക്കയിൽ ഒട്ടകത്തെപ്പായിച്ച് ജീവിക്കാൻ ബദുക്കളെ വിട്ടുകൊടുക്കാതെ പ്രകൃതി, കനിഞ്ഞുവെച്ച നിധി അവർക്കായി തുറന്ന് കൊടുത്തപ്പോൾ അവരനുഭവിക്കാൻ തെരെഞ്ഞെടുത്ത ജീവിതവഴികളെക്കുറിച്ചോർത്ത് വ്യസനിക്കേണ്ടതില്ല. ഓരോ സംസ്കാരവും തുരുമ്പെടുത്ത് നശിക്കാനുള്ളതാണ്, അവ പിന്നീട് ചരിത്രപുസ്തകങ്ങളുടെ താളുകളിൽ ഇടം പിടിക്കുന്നു. പിൻഗാമികൾ തങ്ങളുടെ പൂർവ്വസൂരികളുടെ ഇല്ലായ്മയെക്കുറിച്ചോർത്ത് പോലും വ്യർത്ഥമായ വംശാഭിമാനബോധം നടിക്കുന്നു. പാശ്ചാത്യർ, നശിച്ച് തുരുമ്പെടുത്ത സംസ്കാരങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നു.
തേസീഗറെക്കുറിച്ച് അറിവ് തന്ന, നല്ലൊരു വായനാനുഭവം നൽകിയ ബ്ലോഗർക്ക് മനസ്സ് നിറഞ്ഞ നന്ദി.
ബദുക്കളുടെ ജീവിതം മാറിയതില്‍ ഒട്ടും ദു:ഖമുള്ള ആളല്ല ഞാന്‍, മാറിയതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. പലപ്പോഴും ബദവീ ജീവിതം മാനവിക മൂല്യങ്ങളെ തിരസ്കരിക്കുകയും ചെയ്തു. തേസിഗറുടെ നഷ്ടബോധം എനിക്ക് തോന്നേണ്ട കാര്യമില്ല.മാറ്റം ഒരു പ്രത്യേക രേഖയില്‍ വന്ന് ഹാള്‍ട്ട് ചെയ്യണം എന്ന് പരയ്യ്ന്നതും ശരിയല്ല. പക്ഷെ തങ്ങള്‍ക്കിങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന് അവര്‍ ഓര്‍ക്കുകയെങ്കിലും വേണം. അതല്ലെങ്കില്‍ നാമെങ്കിലും അറിയണം.
Deleteഷഫീക്ക്, വളരെ വളരെ നന്ദി ഈ കമന്റിനു
“അപ്പോള്‍ നിങ്ങളൊക്കെയോ?”
ReplyDelete:D
Deleteഎല്ലാ നാട്ടിലും ഉണ്ടല്ലോ ഇങ്ങനെയൊരു മുന്‍ഗാമികള്‍.. അവരെ കുറിച്ച് പറയാനും ഒരുപാടുണ്ടല്ലോ..
ReplyDeleteമരുഭൂമിവാസികളെ കുറിച്ച് ആരിഫ്ജിയുടെ അനുഭവങ്ങളും അറിവുകളും പങ്കു വച്ചപ്പോള്‍.. കിട്ടിയത്
പുതിയ പുതിയ അറിവുകള്‍....
വായിക്കുന്തോറും അറിയാനുള്ള താല്പര്യം കൂടി ക്കൂടി വരുന്നു..
നന്മകള് നേരുന്നു...
വളരെ നന്ദി ഖാദു, പതിവ് പോലെ നേരത്തെ എത്തി അല്ലെ?
Deleteദുബായില്‍ ഉണ്ടായപ്പോള്‍ പല ബദ്ക്കളുമായും സംസാരിക്കാനും അറിവുകള്‍ ഉണ്ടാക്കാനും സാധിച്ചിരുന്നു...പഴയ സംസ്ക്കാരങ്ങള്‍ പുതിയ തലമുറകള്‍ക്ക് ഇപ്പോള്‍ ഭാരമാകുന്നു എന്നാണു തോന്നുന്നത്..വളരെ നന്ദി ഭായി മരുഭൂമികളിലെ ഈ ജീവിതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയിച്ചതിനു...
ReplyDeleteസന്തോഷം ആചാര്യ.
Deleteപരുക്കനും നമ്മുടെ നാഗരിക അളവുകോലുകള്‍ക്ക് എളുപ്പം വഴങ്ങാത്തവനുമായ ബദുവിന്റെ ജീവിത്തുരുത്തുകള് ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു. 'ആടു ജീവിതത്തില്‍ മരുഭൂമിയെയാണ് പരിചയപ്പെട്ടത്. ഇവിടെ ബദുവിനെയും. അബ്രക്കിരുവശവുമുള്ള നിര്‍മിതികളുടെ പേരും അതിനു പിന്നിലെ 'ടെക്നോളജി'യും അജ്ഞമായിരുന്നു. സംസ്കാരങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകള്‍ക്കായി പ്രതീക്ഷയോടെ...
ReplyDeleteബദവി ജീവിതത്തിന് നാം കണ്ടു ശീലിച്ച ജീവിതങ്ങളുമായി ഒരു താരതമ്യം സാധ്യമല്ല തന്നെ. അബ്രക്കിരുവശവുമുള്ള നിര്‍മിതികള്‍ പുരാതന അറബി ആവാസത്തിന്റെ മികച്ച മാതൃകകളാണ്. ദുബായില്‍ എനിക്കേറ്റവും ഇഷ്ടമുള്ള ഏരിയയാണ് ഷിന്ദഗയും മറുകരയും.
Deleteനന്ദി ഷംസി.
എവിടെയും യന്ത്ര വല്കൃത യുഗം പഴമയുടെ ഈ ലാളിത്യത്തിനെ ചവിട്ടിയരച്ചാണ് ഓടിതുടങ്ങിയത്... ഇന്നത് ..ഇതു പോലെ ..കേള്‍ക്കാനും വായിക്കാനും സുഖമുള്ള കുറെ ഓര്‍മ്മകള്‍ മാത്രമായി അവസ്സാനിക്കുന്നു ... നല്ല വിവരണം സുധീര്ഗ്ഗമെന്നു ആദ്യം തോന്നിയെങ്കിലും വായിച്ചു തുടങ്ങിയപ്പോള്‍ തീര്‍ന്നത് അറിഞ്ഞില്ല..... നിഷ്കളങ്കതകള്‍ അടുത്തറിയുക എല്ലാവര്ക്കും ബാലഹീനതയാനല്ലോ .......... ആശംസകള്‍ ഇക്കാ ..:)
ReplyDeleteഅന്നത്തെ ജീവിതമാണോ ഇന്നത്തെ ജീവിതമാണോ നല്ലത് എന്ന് പറയാന്‍ ഞാന്‍ ആളല്ല. ഒന്നെനിക്ക് പറയാനാകും, എന്നെ അത്തരമൊരു സാഹചര്യത്തില്‍ കൊണ്ട് പോയി നിര്‍ത്തിയാല്‍ ഒരു ദിവസം പോലും ഇപ്പോഴുള്ള ഞാന്‍ അതിജീവിക്കുകയില്ല. യന്ത്രങ്ങള്‍ മനുഷ്യ ജീവിതം ലളിതമാക്കി എന്ന് ഞാന്‍ കരുതുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ജീവിത രീതി പരിചയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. നന്ദി ശലീര്‍ താങ്കളുടെ ഈ നല്ല കമന്റിനു.
Deleteകാപ്പച്ചീനോയും ഇറ്റാലിയന്‍ ചോക്കലേറ്റ് വിഭങ്ങളുമാണ് ഇപ്പോള്‍ അറബി യുവാവിനെ ഭ്രമിപ്പിക്കുന്നത്. കടുപ്പമേറിയ ഗഹ്-വ ഇന്ന് അയാളുടെ ഇഷ്ട പാനീയമല്ല. ഏറ്റവും പുതിയ വാഹനങ്ങളേറി നിരത്തിലൂടെ ഇരമ്പിയൊഴുകുമ്പോള്‍ ഒട്ടകങ്ങള്‍ അയാളില്‍ ഒരു കൌതുകവുമുണര്‍ത്തുന്നില്ല..............absolutely
ReplyDeleteതീസ്ഗരിന്റെ ഈ പുസ്തകം കുറെക്കാലമായി അന്വേഷിക്കുന്നു..
നന്ദി ഷിബു. തേസിഗറുടെ ഏതു പുസ്തകവും അറബ് രാജ്യങ്ങളിലെ നിലവാരമുള്ള എല്ലാ പുസ്തക ശാലകളിലും ലഭിക്കും. വിമാനത്താവളങ്ങളില്‍ ഉറപ്പായും കിട്ടും.
Deleteവ്യത്യസ്ഥമായ വായനാനുഭവം തന്ന എഴുത്ത്.
ReplyDeleteഎന്റെ അജ്ഞതയുടെ കൂമ്പാരത്തിലേക്ക് കുറച്ചെങ്കിലും അറിവുപകര്‍ന്ന ഈ നല്ല എഴുത്തിന്
ആയിരമാശംസകള്‍..!!
സസ്നേഹം..പുലരി
നന്ദി സര്
Deleteന്നല്ലൊരു അറിവാണ് സമ്മാനിച്ചത്,
ReplyDeleteപ്രത്യേകം നന്ദി അറിയിക്കുന്നു
ആധുനികതയുടെ കടന്നു കയറ്റം എല്ലായിടത്തും എത്തി ഇത്തരാധുനുകതയെന്ന് വിളച്ച് കൂവപെടുന്നു
നന്മകൽ എല്ലാം ടെക്നോളജിയിൽ മുങ്ങിപോയി,
നന്ദി ഷാജു. ഇനിയും വരുമല്ലോ
Deleteവളരെ നല്ല ലേഖനം ആരിഫ് ജി. സൗദി ജീവിതത്തിനിടയില്‍ ചില ബദു ഗ്രാമങ്ങളിലൂടെ ഒക്കെ കടന്നു പോയിട്ടുണ്ട്. പരിഷ്കൃത സമൂഹവുമായി ഇടപഴകാന്‍ ഇപ്പോഴും വിമുഘത കാണിക്കുന്നവരായിട്ടാണ് കേട്ടിട്ടുള്ളത്. ബദുക്കളുടെ ജീവിത രീതികളെ കുറിച്ച് കുറച്ചൊക്കെ അറിയാം. എങ്കിലും വളരെ വിശദമായ ഈ കുറിപ്പ് അവരെക്കുറിച്ച് കുറച്ചൂടെ വ്യക്തത നല്കി. നീണ്ട ലേഖനമായിട്ടു കൂടി നിര്‍ത്താതെ വായിച്ചു പോയി. നല്ല അവതരണം.
ReplyDeleteനന്ദി അക്ബര്ക്കാ നന്ദി. സഊദിയില്‍ ഇപ്പോഴും ഒറിജിനല്‍ ബദു ജീവിതത്തിന്റെ അവശേഷിപ്പുകള്‍ കാണും. താങ്കളുടെ അനുഭവങ്ങള്‍ ഞങ്ങളുമായി പങ്കു വെച്ചാല്‍ വളരെ ഉപകാരപ്രദമായിരിക്കുമത്. ലേഖനം നീണ്ടു എന്നെനിക്കും തോന്നിയിരുന്നു. എഴുതിഎഴുതി അങ്ങനെ ആയതാണ്. ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയതായിരുന്നു അത്. രണ്ടായിരം വരെ ആകാം എന്ന് പറഞ്ഞത് കൊണ്ട് നീണ്ടു പോയതാണ്. എന്നാലും വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം
Deleteബദുക്കളെ കുറിച്ചു കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കഥകളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഈ നല്ല എഴുത്ത്.
ReplyDeleteഏറെക്കാലമായി 'റുബ് അല്‍ഖാലി' എന്ന 'നക്ഷത്ര ഖബര്‍ ' മനസ്സില്‍ കയറിയിട്ട്. പിന്നെ അതിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമത്തിലായിരുന്നു തെസിഗറില്‍ എത്തിയത്. അതിനിടയില്‍ മുസ്സാഫിറിന്റെ മരുഭൂമിക്കഥകളിലൂടെ 'നക്ഷത്ര ഖബര്‍ ' പിന്നെയും മനസ്സില്‍ വിടാതെ ഒരു സ്വപ്നമായി.. എപ്പോഴെന്കിലും ഒരു കഥയായി പിറക്കും എന്ന മോഹവുമായി.. ഇപ്പോള്‍ അവയൊക്കെ ഇവിടെ കണ്ടപ്പോള്‍ ഏറെ സന്തോഷം.
അനിലേട്ടാ നന്ദി, വന്നതിനും കമന്റിട്ടതിനും. റുബ് അല്‍ഖാലി മുറിച്ചു കടക്കുക എന്ന സാഹസം ഏറ്റെടുത്തവര്‍ വളരെ കുറയും. വാഹനങ്ങളും മറ്റു സൌകര്യങ്ങളും വന്നതിന് ശേഷം പോലും എത്ര ദുഷ്കരമാണ് ആ മുറിച്ചു കടക്കല്‍ എന്ന് പല പില്ക്കാര യാത്രികരുടെയും വിവരണങ്ങളില്‍ നിന്ന് മനസ്സിലാകും.
Deleteപിറക്കാനിക്കാനിരിക്കുന്ന കഥക്കു വേണ്ടി കാതോര്‍ത്തു കൊണ്ട് ഒരിക്കല്‍ കൂടി നന്ദി അറീക്കട്ടെ.
പുതിയ പുതിയ അറിവുകള്‍ ആണ് സെയ്നോകുലറില് നിന്നും കിട്ടുക ...!
ReplyDeleteഇത്തവണ ബദുക്കളെ കുറിച്ചു അറിയാന്‍ സാധിച്ചു ..!
നല്ലൊരു വായനാനുഭവം നല്കിയ ആരിഫിക്കാക്ക് വളരെ നന്ദി ഉണ്ട് ട്ടോ ...!!
വളരെ നന്ദി കൊച്ചുമോള്. മേയ്ലിലൂടെ ചൂണ്ടിക്കാണിച്ച അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
Deleteഇന്ന് നാഗരികത അറബ് ജനതയുടെ ശ്വാസോഛാസം വരെ മാറ്റി മറിച്ചിരിക്കുന്നു.. ന്യൂ ജനറേഷൻ ടാബും, പുതു പുത്തൻ ആഢംബര വാഹനങ്ങളും ഹരമാക്കിയ ഇവർ പരമ്പരാഗത വസ്ത്രരീതി തന്നെ മറന്നത് പോലെ. ബദുക്കൾ ഇപ്പോഴും വേറിട്ട് നിൽക്കുന്നു.. വിജ്ഞാനപ്രദമായ ലേഖനം.. നന്ദി.. ആരിഫ് ഭായ്..!!
ReplyDeleteജീവിത രീതി മാറി വരാം, പക്ഷേ വന്ന വഴി മറക്കരുത്. അത്രമാത്രം. വളരെ നന്ദി, വീണ്ടും വരുമല്ലോ.
Deleteഅതാണ് മലയാളി പഠിക്കേണ്ടത്
Deleteഎന്ത്????
വന്ന വഴി മറക്കരുത്.
നന്നായിരിക്കുന്നു ,കൊള്ളാം. പുതിയ അറിവുകള്‍ പകര്‍ന്നതിനു വളരെ നന്ദി. ഇവരെക്കുറിച്ചു കേട്ടിട്ട് പോലുമില്ലായിരുന്നു
ReplyDeleteനന്ദി വിഷ്ണു. ഇനിയും വരിക.
Deleteവളരെ വ്യത്യസ്തമായ ഒരു ലേഖനം എന്ന വിശേഷണം വളരെ പഴകി തുരുമ്പിച്ച ഒരു കമന്റ് ആണ്, അത് കൊണ്ട് അത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. വിജ്ഞാന പ്രദമായ പല കാര്യങ്ങളും വായിച്ചറിയാന്‍ ആരിഫ്ക്കയുടെ ബ്ലോഗില്‍ നിന്നും സാധിക്കാറുണ്ട് എന്നതാണ് സത്യം.
ReplyDeleteഅത്തരം വിഞാനപ്രദമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന്റെ രീതിയാണ് എനിക്കതിലും കൂടുതല്‍ ഇഷ്ടമാകുന്നത്. ലേഖനങ്ങളില്‍ ഒരു അന്വേഷകന്റെ ആത്മാര്‍ഥമായ കണ്ടെത്തലുകള്‍ പലപ്പോഴും കാണാന്‍ സാധിക്കാറുണ്ട്. അതിനെ പ്രശംസിക്കാതിരിക്കാന്‍ വയ്യ.
അറബി നാട്ടിലെ മരുഭൂമിയും കുറെയേറെ വര്‍ണ വിസ്മയങ്ങളും കണ്ടു പ്രവാസം മടുപ്പിച്ചു പോകുന്നവര്‍ ഒരു പക്ഷെ അറിഞ്ഞിരിക്കില്ല അവര്‍ തൊഴിലെടുത്ത് കുടുംബം പോറ്റിയ നാടിന്റെ ചരിത്രങ്ങള്‍. ബ്ലോഗര്‍മാരില്‍ ഞാന്‍ അടക്കമുള്ള പലരും മരുഭൂമിയില്‍ ഇരുന്ന് എഴുതി തീര്‍ത്ത കഥകളും കവിതകളും സ്വന്തം നാടിനെ കുറിച്ചായിരുന്നു. അവിടെയാണ് ആരിഫ്ക്ക ഇത്തവണ ഈ ഒരു പ്രമേയം അവതരിപ്പിച്ചു കൊണ്ട് മറ്റുള്ള എഴുത്തുകര്ക്കൊക്കെ മാതൃകയാകുന്നത്.
മരുഭൂമിയിലെ ജീവിത പ്രയാണത്തില്‍ ഇനിയും ഇത് പോലുള്ള ഒരുപാട് പുത്തന്‍ അറിവുകള്‍ നമുക്ക് സമ്മാനിക്കാന്‍ ആരിഫ്ക്കക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
അതെ പ്രവീണ്‍, പ്രവാസത്തിന്റെ നോവുകളാണ് നാം ഇത് വരെ എഴുതിയിരുന്നത്. ചുറ്റും ചിതറിക്കിടക്കുന്ന സംസ്കാരത്തിന്റെ ചീളുകള്‍ പെറുക്കി സാംസ്കാരികമായ അദാനപ്രദാനതിന്റെ വേദികയോരുക്കാന് നാം ശരമിക്കാറില്ല. ചെറുപ്പവും സിദ്ധിയും ഒരു പോലെ മേളിച്ച പ്രവീണിനെപ്പോലെയുള്ള ബ്ലോഗര്‍മാര്‍ക്ക് നന്നായി ശ്രമിക്കാവുന്നതാണ്. നന്ദി എന്ന തുരുമ്പിച്ച വാക്ക് തന്നെ ഉപയോഗിക്കട്ടെ.
Deleteകുറെ കാലമായി ഇവിടെ എങ്കിലും ബദുക്കള്‍ എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ കാര്യമായി ഒന്നും അറിയില്ല. ഈ പോസ്റ്റ് വഴി നല്ലൊരു അറിവ് അവരെക്കുറിച്ച് സമ്മാനിച്ചിരിക്കുന്നു. കേള്‍ക്കാത്ത പല കാര്യങ്ങളും അവരെക്കുറിച്ച് വായിച്ചെടുക്കാനായി. നേരെ വായിച്ചു പോകാവുന്ന ലേഖനം മുഷിവ് തോന്നിയതേ ഇല്ല.
ReplyDeleteഇരുത്തം വന്ന ഒരു കഥാകാരന്റെ/ബ്ലോഗറുടെ ഭാഗത്ത് നിന്നുള്ള ഈ കമന്റ് ഞാന്‍ വല്ലാതെ വിലമതിക്കുന്നു. ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം, നന്ദി റാംജീ.
Deleteഞാന്‍ വായിച്ചൂട്ടോ... നല്ല ലേഖനം, അഭിനന്ദനങ്ങള്‍.
ReplyDeleteമുഹമ്മദ് അസദിന്റെ മക്കയിലെക്കുള്ള പാത വായിച്ചെല് പിന്നെ മരുഭൂമിയെ ഞാന്‍ വല്ലാണ്ട് സ്നേഹിക്കുന്നുണ്ട്, ബദവി ജീവിതത്തേയും..പ്രകൃതിയെ അറിഞ്ഞ് അനുഭവിച്ച് കെട്ടുപാടുകളില്ലാത്ത ഒരു ജീവിതം...ഗ്രേറ്റ്.
വായിച്ചതില്‍ വളരെ സന്തോഷം.
Deleteമുഹമ്മദ് അസദിന്റെ Road to Makkah യുടെ മലയാള പരിഭാഷ (മക്കയിലേക്കുള്ള പാത. വിവര്‍ത്തനം. എം.എന്‍ കാരശ്ശേരി) ഞാന്‍ പതിനാലു തവണ വായിച്ചിട്ടുണ്ട്. ഇപ്പോഴും വായന തുടരുന്നു. ഇംഗ്ലീഷ് മൂലം അഞ്ചു തവണയും ആറാം വായനക്കുള്ള സാധ്യത നൂറു ശതമാനം. ആ കൃതിയാണ് മരുഭൂമിയെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചത്, വെസ്റ്റ് ഏഷ്യന്‍ പഠനത്തിന് ചേരാന്‍ പ്രേരിപ്പിച്ചത്. അല്ല, എന്റെ വായനയുടെ മാനം തന്നെ മാറ്റിക്കളഞ്ഞത്. എന്നെപ്പോലെ പലരുടെയും. മുല്ലയും അത് സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം. അധ്യാപകനായിരുന്ന കാലത്ത് ഞാനെന്റെ വിദ്യാര്‍ഥികള്‍ക്ക് ആ പുസ്തകം വായിക്കാന്‍ നിര്ദേശിക്കാറുരുണ്ടായിരുന്നു.
നന്ദി വീണ്ടും വരിക.
>>>കാപ്പച്ചീനോയും ഇറ്റാലിയന്‍ ചോക്കലേറ്റ് വിഭങ്ങളുമാണ് ഇപ്പോള്‍ അറബി യുവാവിനെ ഭ്രമിപ്പിക്കുന്നത്. കടുപ്പമേറിയ ഗഹ്-വ ഇന്ന് അയാളുടെ ഇഷ്ട പാനീയമല്ല. ഏറ്റവും പുതിയ വാഹനങ്ങളേറി നിരത്തിലൂടെ ഇരമ്പിയൊഴുകുമ്പോള്‍ ഒട്ടകങ്ങള്‍ അയാളില്‍ ഒരു കൌതുകവുമുണര്‍ത്തുന്നില്ല. ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ബദവീ ജീവിതം ഇന്ന് ധാരാളിത്തത്തിന്റെ അങ്ങേ അതിരില്‍ നില്ക്കുന്നു. ഇവിടെയാണ് വില്‍ഫ്രെഡ് കണ്ട് പരിചയിച്ച ബദവീ ജീവിതവും നാം കണ്ടു കൊണ്ടിരിക്കുന്ന അറബ് ജീവിതവും തമ്മിലുള്ള അതിര് രേഖ ഒരു റിലീഫ് മാപ്പിലെ മലകള്‍ പോലെ എഴുന്ന് നില്‍ക്കുന്നത്<<< അനുഭവിച്ചറിഞ്ഞ യാതാര്ത്യങ്ങളെ തുറന്നു കാട്ടുന്ന ലേഖനം..ആശംസകള്‍
ReplyDeleteനന്ദി ഷാജി വളരെ നന്ദി.
Deleteമോഹമെദ് ഷാജി പറഞ്ഞത്..ഇപ്പോഴത്തെ സത്യം...
ReplyDeleteഎന്നാലും എന്റെ മുന്നില്‍ ഇരിക്കുന്ന അറബിയോട്
ഞാന്‍ വായിച്ച കൂടെ തന്നെ ചിത്രം കാട്ടി ചോദിച്ചപ്പോള്‍
പ്പറഞ്ഞു ഇത് ബര്‍ജീല്‍ ആണെന്ന്...അയാള്‍ക്ക് ഒരു
60 വയസ്സ് കാണും..അപ്പൊ പഴയ തലമുറ തന്നെ..
(എന്നിട്ടും എന്നോട് ചോദിച്ചു..ഇത് എന്താണ് മലബാറി
ഞങ്ങളെപ്പറ്റി എഴുതിയിരിക്കുന്നത് എന്ന്..!!)
ഹഹ, വളരെ നന്ദി ഇത് അറബിയെ കാണിച്ചതിന്. മലബാരി വേണ്ടാതീനങ്ങളോന്നും എഴിതി വച്ചിട്ടില്ല എന്ന് പറഞ്ഞില്ലേ?
Deleteനന്ദി വീണ്ടും വരിക.
ഇവിടെ വരുമ്പോള്‍ അറിവിന്റെ പൂന്തോട്ടത്തില്‍ വരുന്ന പോലെയാണ് ,അറിവുകളുടെ വസന്തം തന്നെ സമ്മാനിച്ചതിനു ഒരു പാട് നന്ദി .ബാധുക്കളെ കുറിച്ച് വായിച്ചിട്ടുണ്ട് ,അവരുടെ ജീവിത രീതിയ കുറിച്ചൊന്നും അറിയില്ലായിരുന്നു .അറബ് സംസ്കാരം മാറികൊണ്ടിരിക്കുന്നു അല്ല മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു .മരുഭൂമിയില്‍ കുറച്ചു വെള്ളം ,കുറച്ചു ഭക്ഷണം അങ്ങിനെയും ഒരു ജീവിതം ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അത്ഭുതപ്പെട്ടുപോകുന്നു .അറിവിന്റെ കലവറ തുറന്നതിനു ഒരുപാടു നന്ദി ഇക്ക ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteനല്ല വാക്കുകള്‍ക്ക് എങ്ങനെ മറുപടി പറയണമെന്നറിയില്ല. വളരെ വളരെ നന്ദി കുഞ്ഞു മയില്‍ പീലീ.
Deleteബറാജീല് കണ്ടിട്ടുണ്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇപ്പോള്‍ ആണറിയുന്നത്. മാത്രമല്ല പല വിവരങ്ങളും. ബദവികളെപ്പറ്റി ഇത്രയും വിവരങ്ങള്‍ ആദ്യമായാണ് അറിയുന്നത്. ഒരു അദ്ധ്യാപകന് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതുപോലെയുള്ള ലേഖനം. നന്ദി
ReplyDeleteനല്ല വാക്കുകള്‍ക്ക് നന്ദി അജിത് സര്. വിധിവശാല്‍ അധ്യാപകനായിരുന്ന ആളായിരുന്നു ഞാന്‍.
Deleteആറു വര്‍ഷമായി ഞാന്‍ ദുബായില്‍, ഇന്നു വരെ ഒരു ബദുവിനെയും പരിചയപ്പെടുവാനോ അവരുടെ ജീവിതം അടുത്തറിയുവാനോ ഉള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല. ആരിഫ് ഇക്കയുടെ ലേഘനങ്ങള് വളരെ വിജ്ഞാനപ്രദമായി അന്യ്ഭവപ്പെടുന്നു. നന്ദി, ഈ പങ്കു വെക്കലിനു .......
ReplyDeleteദുബായ് നാഗരികരായ അറബികളുടെ കേന്ദ്രമാണ് അനില്‍. വളരെ കുറച്ചു ബദുക്കളെ അവിടെയുള്ളൂ. കുറച്ചൊന്നു മാറി ഫുജൈറ റാസല്‍ ഖൈമ അബു ദാബിയുടെ ഉള്‍പ്രദേശങ്ങള്‍ ഇവിടങ്ങളിലെല്ലാം അവരെ കുറച്ചെങ്കിലും കാണാം. നന്ദി അനില്‍ വന്നതിനും കമന്റിയതിനും.
Deleteആരിഫ് ജീ, ഇത് എനിയ്ക്ക് പുതിയ അറിവാണു. ഗൾഫിൽ കുറച്ച് കാലമായെങ്കിലും ബദുക്കളുമായി ഇത് വരെ ഇടപ്പെടേണ്ടി വന്നിട്ടില്ല.
ReplyDeleteഅഭിനന്ദനങ്ങൾ!
(പോസ്റ്റിന്റെ തുടക്കം ആരുടെയും ശ്രദ്ധ പിടിച്ചുവാങ്ങുന്ന ഒരു ടെക്നിക് ഞാൻ ശ്രദ്ധിച്ചു. അനുവാദമില്ലാതെ തന്നെ ഇത് ഞാൻ കോപ്പി ചെയ്യുന്നതായിരിയ്ക്കും. :) )
വളരെ നന്ദി ബിജൂ, ഹഹ ഈ ജാതി പരീക്ഷങ്ങളൊക്കെ നടത്തിയാല്‍ വട്ടണാത്രയിലെ ഉഗ്രന്മാരും അവരുടെ ഫോലോവേര്സും അവരുടെ പാട്ടിനു പോകും.
Deleteഈ പ്രവാസം പത്തിരുപതുകോല്ലമായി തുടരുന്നെന്കിലും പല പുതിയ അറിവുകളും ഇവിടെനിന്ന്കിട്ടി ഭായ് . ബറാജീല് പോലും ആദ്യം കേള്‍ക്കുകയാണ്.നന്ദി.
ReplyDeleteനന്ദി സിദ്ദീക്ക് സാബ്, ഇവിടെ വന്നതില്‍ വലിയ സന്തോഷം, കമന്റിട്ടതില്‍ പെരുത്ത് സന്തോഷം.
Deleteബദുക്കളെ കുറിച്ചുള്ല ലേഖനം പുത്തനറിവുകള്‍ നല്കി, അവരുടെ ഗോത്ര സംസ്ക്കാരവും, ഭക്ഷണ രീതികളുമെല്ലാം മുമ്പ് കേട്ടതാണെങ്കിലും ആരിഫ്ക്കയുടെ തൂലികയിലൂടെ അറിയാന്‍ കഴിഞ്ഞല്ലോ? അറബ് സംസ്ക്കാരത്തിന്റെ പിന്മുറക്കാര് ഈ ബദുക്കള്‍ തന്നെയെന്ന് വേണമെങ്കില്‍ പറയാം. ഇവരെ തന്നെയാണ് കാട്ടറബി എന്നും വിളിക്കാറുള്ളത്. ബദവികളെ സൌദിയുടെ പല ഭാഗങ്ങളിലും കാണാം. ബദുക്കള്‍ ശുഭ്രവസ്ത്രമണിഞ്ഞ് ഒാഫീസുകളിലും മറ്റു ജോലിയിടങ്ങളിലുമെല്ലാം ഈയിടെ കാണാം... വിശദമായ ഈ ലേഖനത്തിന് ആശംസകള്‍ ആരിഫ്ക്ക
ReplyDeleteബദവി ജീവിതം അടുത്ത് നിന്ന് കണ്ടവര്‍ക്ക് ഈ പോസ്റ്റ് ഒന്നും നല്‍കില്ല എന്നായിരുന്നു എന്റെ ധാരണ. മൊഹിയുടെ കമന്ടോടെ അല്പം ആശ്വാസം. പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഒരായിരം നന്ദി.
Deleteസുപ്രഭാതം ഇക്ക..
ReplyDeleteതികച്ചും വ്യത്യസ്തമായൊരു വായനാനുഭവം...
എത്രയോ അറിവുകള്‍ സമ്പാദിച്ച പ്രതീതി..
വളരെ സന്തോഷം തോന്നുന്നു ഈ പ്രഭാതം ഇവിടെ ചിലവഴിച്ചതില്‍..നന്ദി ട്ടൊ...!
നന്ദി ടീച്ചറേ, വളരെ നന്ദി.
Deleteപ്രിയപ്പെട്ട ആരിഫ് ഭായ്,
ReplyDeleteസുപ്രഭാതം !
ഈ ബറാജീല് പേര് കൊള്ളാം.ദുബായ് മുസിയത്തില്‍ ഇത് കണ്ടപ്പോള്‍ ആദ്യം തന്നെ അന്വേഷിച്ചത്, ഇത് എന്താണെന്നായിരുന്നു.പേര് ചോദിച്ചില്ല.
ബദുക്കളുടെ വിശദമായ ചരിത്രവും വിവരങ്ങളും നല്കിയ വിഞാനപ്രദമായ ഈ പോസ്റ്റ് വളരെ ഉപകാരപ്രദം.വേറിട്ട വഴിയിലൂടെ ചിന്തിക്കുന്ന, ആരിഫ് ഭായ്, അഭിനന്ദനങ്ങള്‍ !
ബറാജിലിന്റെ ചിത്രം എന്റെ ദുബായ് യാത്രയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി.
മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
നന്ദി അനൂ, വളരെ നന്ദി. അന്ന് പേര് ചോദിച്ചില്ലെങ്കിലും ഇപ്പോള്‍ അറിഞ്ഞല്ലോ
Deleteആദ്യമായാ പല വാക്കുകളും കേള്‍ക്കുന്നത്.. ഏതായാലും പുത്തനറിവ് മനോഹരമായി പകര്‍ന്നു നല്‍കിയതിനു ഇക്കയ്ക്ക് ഒരായിരം നന്ദി..
ReplyDeleteഹഹ, ഇതിലുപയോഗിച്ച പല പദങ്ങളും എനിക്ക് തന്നെ അറിഞ്ഞു കൂടാ, പിന്നെ വരുന്നിടത്ത് വെച്ച് കാണാം എന്ന നിലയില്‍ അങ്ങോട്ടെഴുതിയതാണ്. നന്ദി ഫിറോസ്.
Deleteപ്രിയ സെയിന്‍ ,ദീര്‍ഘമായ രചന ഒട്ടും മടുപ്പില്ലാതെ വായിച്ചു .മരുഭൂമിയിലൂടെ കൈപിടിച്ച് നടക്കുന്നപോലെ തോന്നി ..ബദുക്കളും അവരുടെ ജീവിതവുമെല്ലാം കണ്മുന്നില് എത്തിയ പ്രതീതി .....
ReplyDeleteആശംസകള്‍ .........
നന്ദി ഇസ്മാഈല്‍, വീണ്ടും ഇത് വഴി വരിക.
Deleteബദ വിയന് ജീവിതം അല്ലെങ്കില്‍ നാടന്‍ ശീലില് പറഞ്ഞാല്‍ കാട്ടറബി ഇവരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രയോജന പെടുന്ന പോസ്റ്റ് ബദു സ്നേഹിക്കുന്നവന് ഹൃദയം നല്‍കും വെറുക്കുന്നവന്റെ ഹൃദയം എടുക്കും ഉപകാര പ്രദം
ReplyDeleteഅതെ, അങ്ങനെയാണ് ബദുക്കള്‍. നന്ദി പ്രിയ കൊമ്പന്
Deleteഎന്നത്തേയും പോലെ അതീവ സുന്ദരമായ ലേഖനം.. പതിനായിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ഒരു സമ്പന്ന സംസ്കാരം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാലയവനികയ്ക്കുള്ളില്‍ മറയുക..എങ്കിലും പൊട്ടും പൊടിയുമായി അത് അവിടവിടെ ശേഷിക്കും എന്നാശിക്കാം.. ആശംസകളോടെ..
ReplyDeleteനന്ദി ഷാനവാസ്ക്കാ, വളരെ നന്ദി. നമുക്കും ആശിക്കാം.
Deleteലേഖനവും അനുബന്ധമായി എഴുതിയപോലുള്ള പലരുടെയും അനുഭവക്കുറിപ്പുകളും തികച്ചും നൂതനമായൊരു ലോകമാണ് തുറന്നു തന്നത്. നന്ദി പറയുന്നു ആരിഫ് സാര്‍ ഈ പുതിയ പരിചയപ്പെടുത്തലിന്......
ReplyDeleteആരിഫ് സാറിന്റെ ലേഖനങ്ങളുടെ ആ പ്രൊഫെഷണല്‍ ടച്ച് ഇവിടെയും കണ്ടു. വായിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നാടകീയമായ ആരംഭം ,പിന്നീട് ബറാജീല് ലൂടെ ഒരു സമൂഹത്തിലേക്കും സംസ്കാരത്തിലേക്കും ..... തുറന്നു വെച്ചത് മഹത്തായ ഒരു സംസ്കൃതിയുടെ അവശേഷിപ്പുകള്‍ .....
മിക്കവരെ സംബന്ധിചെടത്തോളവും ബദവി ജീവിതം പുതിയ ലോകം തന്നെയാണ്. നമുക്ക് സങ്കല്പിക്കാന് കൂടി സാധിക്കാത്ത ജീവിത പരിസരമാണവരുടെത്.
Deleteപറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി പ്രദീപ് സര്. താങ്കളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് ഒരുപക്ഷെ എന്റെ എഴുത്ത് നിലനിര്‍ത്തുന്നത് എന്ന് പറയാം.
"അറബികളുടെ ദാനത്തിന്റെ കുളിര്‍മ അനുഭവിച്ചവര്‍ നിരവധിയാണ്. ഈ അടുത്ത കാലം വരെ, കൃത്യമായിപ്പറഞ്ഞാല്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളും ഷെയര്‍ മാര്‍ക്കറ്റുകളുമെല്ലാം അവരുടെ കണ്ണും കാതും മനസ്സും ഹൃദയവും എന്തിന്, ശരീരവും കവര്‍ന്നെടുക്കുന്നതിന് തൊട്ടു മുമ്പ് വരെ, ചുറ്റുപാടുമുള്ളവരെ തഴുകിയിരുന്ന ദാനത്തിന്റെ തെന്നലായിരുന്നുവല്ലോ അവര്‍."
ReplyDeleteബദുക്കൾ ഉൾപ്പെടുന്ന അറബികളിൽ ഉടലെടുത്ത മാറ്റത്തിന്റെ രണ്ട് അതിരടയാളങ്ങൾ ഈ വരികൾ അതിവിദഗ്ദ്ധമായി അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്.
മികച്ച രീതിയിൽ എഴുതപ്പെട്ട ഈ ലേഖനം വിലപ്പെട്ട വായനാനുഭവമായി. നന്ദി.
വളരെ നന്ദി സര്
Deleteമരുഭൂമിക്കും ഒരുപാട് പറയാന്‍ ഉണ്ട് ... ഇതാ ഇത് പോലെ
ReplyDeleteഭാരത ഭൂവിന്റെ ഇട്ടാവട്ടത്തു വട്ടം കറങ്ങുന്ന എന്നെ പോലുള്ളവരിലേക്ക് ഒരു ഭൂഖണ്ഡത്തിന്റെ തന്നെ സംസ്കാരങ്ങളില്‍ ഏറ്റവും പഴയത് എന്നവകാശപെടാവുന്ന ഒരു ഗോത്ര സംസ്കാരത്തെ അതിന്റെ വശ്യത ഒട്ടും ചോര്‍ന്നു പോകാതെ പകര്‍ന്നു തന്ന ഈ ലേഖനത്തെ കേവലം വ്യത്യസ്തം എന്ന് മാത്രം വിശേഷിപ്പിച്ചു മാറ്റി നിര്‍ത്താന്‍ കഴിയില്ല.
ബദുക്കളെ കുറിച്ച് ഗള്‍ഫില്‍ ഉള്ള ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച ഭാഗികമായ കേട്ടറിവ് മനസ്സില്‍ ഉണ്ട്, അതിലേക്ക് തെസിഗരുടെ അറേബ്യന്‍ സാണ്ട്സ് കൂട്ട് പിടിച്ചു വിസ്മയാവഹമായ ചില വിവരങ്ങള്‍ കൂടി പകര്‍ന്നു തന്നപ്പോള്‍ അത് നിര്ജ്ജീവവായനയുടെ പരിണതഫലമാകും മരുകാറ്റ് അടിച്ചു തളര്‍ന്ന എന്നിലെ അറിവിന്റെ മരത്തിനു ഒരു പുത്തന്‍ ഉണര്‍വ് നല്കി എന്ന് പറയാതെ വയ്യ.
ആഫ്രിക്കന്‍ വന്‍കരയിലെ ലിബിയ എന്ന ഭൂവിഭാഗത്തിന്റെ ഭൂപ്രകൃതി, സംസ്കാരം, കാലാവസ്ഥ, ഭാഷ, ഭരണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളെ വിശദമായി മനസ്സിലേക്ക് പകര്‍ന്നു തന്ന സൈനോകുലര്‍ ഇനി അറേബ്യന്‍ സംസ്കൃതിയുടെ കൂടി വിശദമായ ഒരു പഠനം വായനക്കാര്‍ക്ക് നല്‍കും എന്ന് തന്നെ കരുതട്ടെ . ഈ നല്ല എഴുത്ത് തുടരുക .. ആശംസകള്‍ മിസ്റ്റര്‍ ആരിഫ്
വേണുവെട്ടാ, ഭാരത ഭൂ 'ഠ' വട്ടം മാത്രമേ ഉള്ളൂ? വിശാലമല്ലേ ഇന്ത്യ? മഹാരാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് താങ്കള്‍ക്ക് ലഭിക്കുന്ന അനുഭവവും അറിവും മരുഭൂമിയിലെന്ന നാട്യേന ജീവിക്കുന്ന ഞങ്ങള്‍ക്കുണ്ടാവില്ല. താങ്കളുടെ നല്ല വാക്കുകള്‍ എന്നും എന്റെ കൂടെ ഉണ്ടായിട്ടുണ്ട്, ഇനി ഉണ്ടാവുകയും ചെയ്യും എന്ന് പ്രതീക്ഷിക്കട്ടെ. വളരെ നന്ദി വായനക്കും കമന്റിനും.
Deleteബരാജീലില് തുടങ്ങി ഉദാരതയുടെ അതുല്യ നക്ഷത്രമായി മരുഭൂമിയുടെ ചക്രവാളത്തില്‍ തിളങ്ങുന്ന ബെയ്ത്ത് ഇമാനി ഗോത്രക്കാരനായ പച്ച മനുഷ്യനിലെത്തുമ്പോഴേക്കും മരുഭൂ ജീവിതത്തിന്റെ ഏതെല്ലാമോ കോണുകളില്‍ തൊടാന്‍ കഴിഞ്ഞു. മണല്‍ പരപ്പിലൂടെ കൈ പിടിച്ചു നടത്തിയ പോസ്റ്റ്.വില്‍ഫ്രെഡ് തേസിഗര്‍ മനസ്സു കീഴടക്കി .
ReplyDeleteആസ്വദിച്ചു മാഷേ.....
വളരെ വളരെ നന്ദി മനാഫ് മാസ്റ്റര്‍.
Deleteതെസീഗറെ കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത് റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ലൈബ്രറിയില്‍ നിന്നും അദ്ദേഹത്തിന്റെ മരുഭൂയാത്രകളെക്കുറിച്ചുള്ള പുസ്തകം മറിച്ചുനോക്കിയപ്പോള്‍ കണ്ട ഒരു പെയിന്റിംഗ് ആണ്. മരുഭൂമിക്കകത്തെ ഏറ്റവും മാരകമായ മരുക്കാറ്റില്‍ പെട്ട് ഒരു യാത്രാസംഘം മണലടിഞ്ഞ ഒരു ദൃശ്യം. ഒട്ടകത്തിന്റെയും കാലുകള്‍ മണലിനു മുകളിലേക്ക് നീണ്ടു നില്ക്കുന്ന ഹൃദയാവര്‍ജകമായ ചിത്രീകരണം.
ReplyDeleteബദു സമൂഹത്തിന്റെ ആതിഥ്യമര്യാദ നിസ്തുലമാണ്. ഈ പോസ്റ്റില്‍ സൂചിപ്പിക്കപ്പെട്ട ഹാതിമുത്വാഇയുടെ ആതിഥ്യമര്യാദ വിശദീകരിക്കുവാന്‍ അറബികള്‍ പറയുന്ന ഒരു കഥയുണ്ട്: തന്റെ വീട്ടില്‍ എത്തിയ വിരുന്നുകാരന് നല്കുവാന് അദ്ദേഹത്തിന്റെ വീട്ടില്‍ ഒന്നുമില്ലായിരുന്നു. ആകെ വിഷമിച്ച ഹാത്തിം തനിക്ക് ഏറെ പ്രിയപ്പെട്ട തന്റെ കുതിരയെ അറുത്ത് അതിഥിക്ക് വിരുന്നൊരുക്കിയത്രെ!
സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ 'സഞ്ചാരം' വിഷ്വല്‍ ട്രാവലോഗില്‍ ഒരിക്കല്‍ ഒമാന്‍ കാണിച്ചതോര്‍ക്കുന്നു. അതില്‍, ഒരു യാത്രക്കിടെ ഭക്ഷണം കഴിക്കുവാന്‍ റെസ്റ്റോരന്റില്‍ എത്തിയ സന്തോഷിനെ അവിടെ ഭക്ഷണം കഴിക്കുന്ന തദ്ദേശീയര്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചു. അദ്ദേഹം അവരോടൊപ്പം ഭക്ഷണം കഴിക്കുകയുണ്ടായി.
തെസീഗറും, അറബ്ഹോസ്പിറ്റാലിറ്റിയും, പൌരാണിക അറബ് രീതിയും മനോഹരമായി വരച്ചുകാട്ടിയ മികച്ചൊരു പോസ്റ്റിനു നന്ദി, ആരിഫ് സാബ്
ഹാത്തിം ത്വാഈയെക്കുറിച്ച് ഒരു പോസ്റ്റ്? നല്ല ആശയമാണ്. ഇന്ഷാ അല്ലാഹ്. നന്ദി നൗഷാദ്.
Deleteഹാത്തിംത്വാഇയുടെ ഗ്രാമം സന്ദര്‍ശിച്ചതിനെക്കുറിച്ച് 'മരുഭൂമിയുടെ ആത്മകഥാകാരന്' മുസഫര്‍ അഹ്മദ് കുറെ മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു യാത്രാവിവരണം എഴുതിയത് ഓര്‍ക്കുന്നു.
Deleteകൊള്ളാം.നല്ല പോസ്റ്റ്.
ReplyDeleteനന്ദി..
DeleteAnother Zainokkularian Effect! To Praise, I ahave no words..But to learn from you I urge..and I have a lot..!! always watching, reading each and every word of yours with great admiration!!
ReplyDeleteഇനിയുള്ള വഴികളിലും ഈ പ്രോത്സാഹനം ഉണ്ടാകണം എന്ന് മാത്രം അഭ്യര്‍ത്ഥന. ഒരു പാട് നന്ദി കാട്ടുകുറിഞ്ഞി
Deleteവായിപ്പിച്ചതിനു നന്ദി സാർ..
ReplyDeleteനന്ദി ഗഫൂര്‍.
Deleteസൈനോക്കുലര്‍ പതിവ് തെറ്റിച്ചില്ല. വീണ്ടും ഒരു നല്ല വായനാനുഭവം.
ReplyDeleteമുഹമ്മദ് ആസദിന്റെ മക്കയിലേക്കുള്ള പാത മുന്‍പുതന്നെ ലിസ്റ്റില്‍ കുറിച്ചിട്ടതാണ്. ഇ പോസ്റ്റ് വായിച്ചപ്പോള്‍ അത് വേണ്ടും ഒന്നുകൂടി ലിസ്റ്റില്‍ മാര്‍ക്ക് ചെയ്തു .
നല്ല തീരുമാനം. എന്നോ വായിക്കേണ്ട കൃതിയാണത്. പ്രൌഡോജ്ജ്വലം എന്നേ വിശേഷിപ്പിക്കാനാകൂ. വളരെ നന്ദി ചെമ്മാട്.
Deleteഇന്നലെ വായിച്ചിരുന്നു,ഇന്ന് വീണ്ടും വായിച്ചു ...
ReplyDeleteഒരുപാട് കേട്ടതും അറിഞ്ഞതും ഇഷ്ടത്തോടെ വായിക്കാനാവുന്ന സുഖം.
ഹൃദ്യമായ അക്ഷരവിരുന്നിന് നന്ദി..:)
വളരെ നന്ദി ഇസ്ഹാഖ് ഭായ്.
Deleteവളരെ വ്യത്യസ്തവും ഒട്ടേറെ അറിവ് പ്രദാനം ചെയ്യുന്നതുമായ ഒരു ലേഖനം. എന്നെ സംബന്ധിച്ച് ഈ പോസ്റ്റില്‍ പ്രദിപാദിച്ചിരിക്കുന്ന വിവരണങ്ങള്‍ മുഴുവന്‍ പുതു അറിവുകളാണ്. നന്ദി ആരിഫ്.
ReplyDeleteവളരെ വളരെ നന്ദി മനോജ്.
Deleteഎഴുത്തുകളുലൂടെ മാത്രം പരിചയിച്ച മരുഭൂമിയെയും ബദുക്കളേയും ശരിക്കും അനുഭവിച്ചു..
ReplyDeleteനല്ല വായനാസുഖമുള്ള എഴുത്ത്...
നന്ദി മഖ്ബൂല്‍.
Deleteപതിവ് പോലെ ആരിഫ്ക്കയുടെ നല്ലൊരു പോസ്റ്റ്. ദുബായില്‍ ആണേലും സ്വദേശികളുമായി ഇടപെടേണ്ടി വന്നിട്ടില്ല..അത് കൊണ്ട് ഈ പോസ്റ്റില്‍ പറഞ്ഞതൊക്കെ പുത്തന്‍ അനുഭവം ആയിരുന്നു.
ReplyDeleteദുബായില്‍ ബദുക്കളെ കാണാനേ പ്രയാസമാണ്. വായനയും അനുഭവവും ചേര്‍ത്ത് എഴുതി വലുതാക്കിയതാണ്. നന്ദി മുണ്ടോളീ, വളരെ നന്ദി.
Deleteലാളിത്യത്ത്യത്തിന്റെയും നിഷ്കളങ്കതയുടെയും ഉദാഹരണമായിരുന്നു ബദവി ജീവിതം.പുറത്തെന്ത് നടന്നാലും അവര്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ തന്നെ വിഷയവുമല്ല. പുറം ലോകത്ത് കുതൂഹലത്തോടെ ചര്‍ച്ച ചെയ്യുന്ന സമയത്തിന്റെ വിലയൊന്നും ബദവിക്കറിഞ്ഞു കൂടാ. രണ്ടാം ലോക യുദ്ധം നടക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ തമ്മില്‍ എന്തോ യുദ്ധം നടക്കുന്നുവെന്നതിനപ്പുറം അവര്‍ക്കൊന്നുമറിയുമായിരുന്നില്ല.
ReplyDeleteആരിഫിക്കാ ഒരുപാട് നല്ല പുതുവിവരങ്ങൾ തന്ന ആരിഫിക്കായ്ക്ക് നന്ദിയുണ്ട്. ഇതിലെ ആ ലാളിത്യത്തിന്റേയും നിഷ്കളങ്കതയുടേയും ഉദാഹരണമായിരുന്നൂ എന്നതൊഴിച്ചാൽ മറ്റൊരർത്ഥത്തിൽ നമ്മുടെ മലയാളി ജീവിതവും ഇതിനോട് ച്ഏർന്ന് നിൽക്കും.!
'പുറത്തെന്ത് 'കുന്തം' നടന്നാലും അവര്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ തന്നെ വിഷയവുമല്ല. പുറം ലോകത്ത് കുതൂഹലത്തോടെ ചര്‍ച്ച ചെയ്യുന്ന സമയത്തിന്റെ വിലയൊന്നും ബദവിക്കറിഞ്ഞു കൂടാ...'
ഇതുപോലെത്തന്നെയല്ലേ നമ്മളുടേയും ജീവിതം, സത്യസന്ധമായി പറഞ്ഞാൽ.? നമുക്ക് നമ്മുടെ ഈ ജീവിത സുഖത്തെപ്പറ്റിയല്ലാതെ മറ്റെന്താണ് അറിയുക ? മറ്റെന്തിലാണ് ശ്രദ്ധ ? നല്ല നല്ല അറിവുകൾ തരുന്ന ഈ എഴുത്ത് തുടരുക ആരിഫിക്കാ. ആശംസകൾ.
അതെ മനേഷ്, നമുക്ക് സ്വന്തം സുഖത്തിന് വേണ്ടിയുള്ളത് തന്നെയാണ് ജീവിതം. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നൊന്നും നോക്കേണ്ട. നന്ദി മനേഷ്. വളരെ വളരെ നന്ദി.
Deleteനല്ല വിവരണം..ഇഷ്ട്ടപ്പെട്ടു..
ReplyDeleteനന്ദി. അഖീ
Deleteബദുക്കളെ കുറിച്ചുള്ള നല്ല അറിവുകള്‍ . . അവതരണത്തില്‍ പതിവ് ഒഴുക്ക് കിട്ടിയില്ലെങ്കിലും അക കാമ്പില്‍ ഒഴുക്കുണ്ടായിരുന്നു .
ReplyDeleteപിന്നെ
-------------------------------------------
"ആയിയേ, ജോയ്ന് മി’ നിങ്ങള്‍ പറയേണ്ടത് ‘നോ, താങ്കസ്. ജസ്റ്റ് ഐ ഹാഡ്’ എന്നാണ്. ക്ഷണം സ്വീകരിച്ച് നിങ്ങളയാളുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചുവെന്ന് കരുതുക, എങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു മര്യാദ കേട് രേഖപ്പെടുത്തപ്പെടും. ഒന്നും വിചാരിക്കരുത് അതാണ് കലാലയത്തിന്റെ പോരിശയാക്കപ്പെട്ട ഫ്യൂഡല്‍ ട്രഡിഷന്‍."
__________________________
അത് ഒരു ഫ്യൂഡല്‍ ട്രഡിഷന്‍ ആയിരുന്നോ ആരിഫ് ക്കാ ? ? ? അതോ ഒരു 'പോരിശയാക്കപ്പെട്ട' ഫ്യൂഡല്‍ ട്രഡിഷന്‍ ആയിരുന്നോ ? ? ?. ഇന്നും അലിഗറിലെ ട്രഡിഷന്സില് (മുക്കാല്‍ ഭാഗത്തോളം) നല്ലതായിരുന്നു എന്ന് വിശ്വസിക്കുന്നു . . . .
ഒരക്കാഡമിക് പേപ്പറിന്റെ വരള്‍ച്ച ഉണ്ടാകാതെ നോക്കാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. പറ്റെ വരണ്ടു പോകരുതല്ലോ.
Deleteഅലീഗഡിലെ ട്രഡീശനുകളില് മുക്കാല്‍ ഭാഗവും എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ഇത് പോലെയുള്ള ചില ഫ്യൂഡല്‍ അവശേഷങ്ങള്‍ കഴിഞ്ഞ കാലത്തിന്റെ അജീര്‍ണമായി അവിടെ കിടന്നിരുന്നു. ബാക്കിയെല്ലാം നമ്മെ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നവ തന്നെയായിരുന്നു.
നന്ദി യൂനുസ്, ഇപ്പോള്‍ അപൂര്‍വമായി മാത്രമേ സൈബര്‍ ഇടങ്ങളില്‍ കാണാറുള്ളൂവല്ലോ. ഞാനും വളരെ കുരച്ച മാത്രമേ വരാറുള്ളൂ. അത് കൊണ്ട് കാണാത്തതാണോ എന്നറിഞ്ഞു കൂടാ.
കുറെ നാളുകള്‍ക്കു ശേഷമാണ് ബ്ലോഗ് ആര്‍ട്ടിക്കിള്‍ ലിങ്ക് കിട്ടുന്നത്...എഴുതാതതോ അതോ എനിക്ക് കിട്ടാത്തതാണോ?
ReplyDeleteഎഴുതാതതാനെങ്കില്, ബൈനാകുലര്‍ തുരുംബെടുത്തു പോവില്ലേ?
പതിവ് പോലെ വളരെ നല്ല പോസ്റ്റ്...വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു.
ഹായ് കാവിലന്‍,
Deleteനിങ്ങള്‍ പത്രക്കാര് എഴുതുക എന്നല്ലാതെ ഞങ്ങള്‍ പാവങ്ങള്‍ എഴുതുന്നതൊന്നും വായിക്കാറില്ലല്ലോ. ഒരു തരാം ഏകപക്ഷീയമായ വെടിയുതര്ക്കലാണത്. മെയ്ല് അയക്കാറുണ്ട് വഴിയില്‍ കിടക്കുന്നതോ കാണാതെ പോകുന്നതോ ആകാമത്.
വളരെ സന്തോഷം നന്ദി അറീക്കട്ടെ
കൊള്ളാമായിരുന്നു ബദുജീവിതം അല്ലേ...
ReplyDeleteഎനിക്ക് വല്യ താത്പര്യമുള്ള വിഷയങ്ങളല്ല ഒരു നോർമൽ ആർട്ടിക്ക്ക്കിളിലാണു ഇതൊക്കെ വായിച്ചിരുന്നതെങ്കിൽ. പക്ഷേ ഇവിടെ വായിക്കുമ്പോ നല്ല ഇന്റ്രസ്റ്റ് തോന്നിക്കുന്ന ഒരു പ്രത്യേക ശൈലി
താല്പര്യമുള്ള വിഷയമാല്ലതിരുന്നിട്ടു കൂടി ഇത് വായിച്ചുവല്ലോ, സന്തോഷം. പെരുത്ത് നന്ദിയും
Delete"അനാര്‍ഭാഢതയുടെ ആഘോഷമാണത്" എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു
ReplyDelete...ഇതൊരു കഥയോ, ലേഖനമോ, നോവലോ,.... എന്താണെന്നറിയില്ല. ഒറ്റയിരുപ്പില്‍ വായിച്ചു...അല്ല.... ഒഴുകി. മരുഭൂമികളിലുണ്ടാകാറുള്ള 'വാദി'യുടെ ഒഴുക്കായിരുന്നു....കല്ലുകളില്‍ തട്ടിയും താഴേക്കു പതിച്ചും.... അറബികളിലെ മാറ്റങ്ങള്‍ ത്വരിതഗതിയിലാണ്.... പ്രവാചകന് മുഹമ്മദ് നബി ഈ സമൂഹത്തെ മാറ്റിയെടുത്തത് വെറും 23 വര്‍ഷങ്ങള്‍ കൊണ്ടാണല്ലോ.... അറബി നാട്ടില്‍ ജീവിച്ചത് കൊണ്ടായില്ല.... അവരുടെ സംസ്കാരത്തെ കുറിച്ചും ജീവിത ശൈലിയെ കുറിച്ചും പഠിക്കാന്‍ ശ്രമമുണ്ടാവണം... അത്തരം ശ്രമങ്ങളിലേക്കുള്ള ഒരു തുറന്നുവെപ്പാണിത്... നല്ല വായനാനുഭവം നല്കിയ ആരിഫ്കക്ക് നന്ദി. മിന്സര്
ഇതിന് കമന്റിടാന്‍ കാട്ടിയ സുമനസ്സിന് നന്ദി പറയട്ടെ മിന്സര്. ഈ വാക്കുകള്‍ക്ക് ആ നന്ദി പകരമാവില്ലെങ്കില്‍ കൂടി.
Deleteഒരുപാട് നാളുകള്‍ക്കു ശേഷം താങ്കളില്‍ നിന്നും നല്ല ഒരു വായനാ അനുഭവം ലഭിച്ചതിനു അല്ഹമ്ദുലില്ലഹ് , ഹൃദ്യമായ വിവരണം , മക്കയിലേക്കുള്ള പാത വായിച്ചതിനു ശേഷം ഇത്ര നല്ല ഒരു മരുഭൂ അനുഭവത്തെ പറ്റിയുള്ള വിവരണം വായിച്ചതായി ഓര്‍മയില്ല.. മുസാഫിര്‍ നെ മാറ്റി നിര്‍ത്തിയല്ല ഇത് പറയുന്നത്.
ReplyDeleteഇനിയെങ്കിലും ബിനോകുലര്‍ തുരുംബെടുത്തു പോകാതെ ഇടക്കിടെയുള്ള എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു
അള്ളാഹു താങ്കളുടെ ചിന്തകള്‍ക്കും പേനക്കും കൂടുതല്‍ കരുത്തും ഊര്‍ജവും പ്രധാനം ചെയ്യട്ടെ എന്ന പ്രാര്‍ഥനയോടെ
ഹൌ, അങ്ങനെയൊക്കെ പറയണോ? മക്കയിലേക്കുള്ള പാതയുമായി ഈ കുത്തിക്കുറിക്ക് സാമ്യമോ? വായിച്ചു കമന്റിട്ടതിന് നന്ദി റിയാസ്.
Deleteഇന്ന് ഓഫീസില്‍ ബാറാജീല് ആയിരുന്നു ചര്‍ച്ചാ വിഷയം . പേര് പറഞ്ഞിട്ട് ആര്‍ക്കും മനസ്സിലായില്ല. ഗൂഗിളില്‍ പോയി ചിത്രം കാണിച്ചു കൊടുത്തു .
ReplyDeleteഎല്ലാവരും കണ്ടിട്ടുണ്ട് . പേര് അറിയില്ല , ഉപയോഗവും . അവസാനം ജീ എം പറഞ്ഞു . ഇത് ബരാകീല് എന്നാണത്രേ സൌദിയില്‍ അറിയപ്പെടുന്നത് .
ഈ പോസ്റ്റ് കാരണമാണോ ചര്‍ച്ചയായത്? സൌദിയില്‍ മൊത്തം ബറാഗീല് എന്നാണോ പറയുക അതോ മസ്രികള് മാത്രമോ? നന്ദി ആസിഫ് ഒരായിരം നന്ദി.
Deleteബദുക്കളെ കുറിച്ചൊക്കെ അവിടെയും ഇവിടെയും വായിച്ചിട്ടുണ്ടായിരുന്നു, അതുകൊണ്ട് അറിയണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു.. പിന്നെ ഈ ബാറാജീല് എന്നൊരു സംഭവമേ അറിയില്ലായിരുന്നു.. ഒക്കെ അറിഞ്ഞു.. ഇനിയിപ്പോ 'വില്‍ഫ്രെഡ് തേസിഗര്‍' നെയും വായിക്കേണ്ടി വരും.. ആ ബറാജീലിന്റെ പ്രവര്‍ത്തനം എങ്ങിനെയാണാവോ?
ReplyDeleteസൌദിയിലെത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. മരുഭൂമിയുടെ ഉള്ളറകൾ കാണണമെന്ന് അതിയായ മോഹം തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. ഇൻഷാ അല്ലാഹ്, പ്രതീക്ഷിക്കുന്നു. മുസഫർ അഹമ്മദ് ബദുക്കളെ കുറിച്ചു പറഞ്ഞത് ; അവര്‍ ഒറ്റയ്ക്ക് ജീവിക്കുന്നില്ല. കൂട്ടത്തോടെ ജീവിക്കുന്നു. അണുകുടുംബങ്ങളായി മാറിയ അറബികളെയും അനറബികളെയും വേര്തികരിച്ചു നിര്ത്തു ന്ന ഘടകം അവര്‍ കൂട്ടമായി ജീവിക്കുന്നു എന്നതുതന്നെ. ജീവിതത്തെ നമ്മള് പരിഷ്കൃതര്ക്ക്ു അസൂയയോടെ മാത്രമെ നോക്കിനില്ക്കാനാവൂ. ഒരിക്കല്‍ നൂറ്വയസ്സ് പ്രായമുള്ള ഒരു ബദുവിനെ കാണാന്‍ ഇടയായി. എന്തായിരിക്കാം ഇത്രയും ദീര്‍ഘമായ ആയുസ്സിന്റെ രഹസ്യം എന്ന് എനിക്കറിയാവുന്ന അറബിയില്‍ ഞാന്‍ ചോദിച്ചു നോക്കി. സംഘമായി ജീവിച്ചാല്‍ നിങ്ങള്‍ക്കും നൂറു വയസ്സിനപ്പുറം ജിവിക്കാം എന്ന് അയാള്‍ ഉറപ്പു നല്കി.
ReplyDeleteആരിഫ് സാബ്. വളരെ നന്ദി ഇത്തരമൊരൂ പോസ്റ്റിന്. മരുഭൂമിയെ അടുത്തറിഞ്ഞ ബദുക്കളെ കുറിച്ചുള്ള ഈ പോസ്റ്റ് വളരെ ഹൃദ്യമായി.
നന്നായിരിക്കുന്നു എന്ന് എല്ലാവരും പറഞ്ഞ സ്ഥിതിക്ക് എന്റെ വകയായി ഒന്നുകൂടി പറയുന്നില്ല. പക്ഷെ ഒറ്റയിരുപ്പില്‍ ശ്വാസം വിടാതെ വായിച്ചു.
ReplyDeleteഓരോ കമന്റുകള്‍ക്കും തത്സമയം മറുപടി അയക്കുന്നത് മൂലം താങ്കള്‍ ഒരുപാട് സമയം ചെലവഴിക്കുന്നുണ്ടാവും.
ഒന്നിച്ച് ചെയ്ചാല്‍ പോരെ
സംസ്കാരങ്ങളെല്ലാം അതാതു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളാണ്. തലമുറകൾ മാറുന്നതിനനുസരിച്ച് ചെറിയ ചില അവശേഷിപ്പുകൾ ബാക്കിയാക്കി ഓരോ ജീവിത രീതിയും ചരിത്രത്തിലേക്ക് പിൻവാങ്ങും. താങ്കൾ നിരീക്ഷിച്ച പോലെ, കഴിഞ്ഞ അര നൂറ്റാണ്ടിൽ ആ മാറ്റങ്ങൾക്ക് ഗതിവേഗം കൂടുതലായിരുന്നെന്നു മാത്രം.
ReplyDeleteപ്രൗഢമായ ലേഖനം, ആരിഫ് ഭായ്.
പുതിയ അറിവുകൾ....നല്ല രചനാരീതി....എല്ലാ ഭാവുകങ്ങളും
ReplyDeleteരണ്ട് ദിവസമായി ഞാനും അലയുകയായിരുന്നു മരുഭൂമിയിലൂടെ. " മരുഭൂമിയുടെ ആത്മകഥ " എന്ന മുസഫര്‍ അഹമ്മദിന്റെ പുസ്തക വായനയിലൂടെ. അതിന്റെ ആവേശം ഒടുങ്ങും മുമ്പേ വീണ്ടും മരുഭൂമിയിലേക്ക്. ആരിഫ് സൈന്‍ എന്ന എന്റെ പ്രിയപ്പെട്ട എഴുതുക്കാരന്റെ രചനയിലൂടെ.
ReplyDeleteആലസ്യം ഒഴിഞ്ഞ നേരങ്ങളിലേക്ക് ഇതിന്റെ വായനയെ മാറ്റി വെച്ചതില്‍ സന്തോഷം തോന്നുന്നു. കാരണം മരുഭൂമി എനിക്ക് പ്രിയപ്പെട്ട ഒന്നാണ്. അതിനെ കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും അതുപോലെ പ്രിയപ്പെട്ടത്.
തെസിഗറിലൂടെ, ബദുക്കളിലൂടെ , ഒട്ടകപ്പുറത്തുള്ള ഈ വായന നല്ല അനുഭവമായി.
ആശംസകള്‍ ആരിഫ് ഭായ്
നന്നായി എഴുതി. ഓഫീസ് തിരക്കിനിടയിലും മുഴുവന്‍ വായിക്കാതെ നിര്‍ത്താന്‍ തോന്നിയില്ല. തെസിഗര്‍ വായിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. നന്ദി
ReplyDeleteസുന്ദരമായ ശൈലി, ഒരുപാടു പുതിയ അറിവുകളും. നന്ദി. ഒപ്പം അഭിനന്ദനങ്ങളും.
ReplyDeleteആരിഫ്ക്കാ,
ReplyDeleteഎന്ത് പറയണമെന്നെനിക്കറിയില്ല. വളരെ നന്നായിരിക്കുന്നു..
നിഗൂഡതകള്‍ പതിയിരിക്കുന്ന മരുഭൂമിയുടെ ഉള്‍ച്ചുഴികളിലൂടെ ഒരു ഒട്ടകസവാരി നടത്തിയ സുഖം തോന്നുന്നു. ഒരേ സമയം വിജ്ഞാനപ്രദവും രസകരവുമാണ് ഈ ലേഖനം. ആശംസകള്‍...
ഏകദേശം പത്ത് വര്ഷങ്ങള്ക് മുമ്പ് ഞാനും പ്രിയതമയും സൗദി അറേബ്യയിലെ ഒരു ബദു സമൂഹത്തിന്റെ ഭാഗമായി ജീവിച്ചു. മണ്ണും ഈത്തപ്പന ത്തടിയും കൊണ്ട് നിര്‍മിച്ച വീട്ടില്‍. ശീതീകരണ സാധനങ്ങള്‍ നജ്ങ്ങള്ക്ക് അന്യമായിരുന്നു. കഥകളി നാട്ടില്‍ നിന്നും വന്നരാ...യതുകൊണ്ട് ആദ്യം ഭാവാഭിനയതിലായിരുന്നു ആശയ വിനിമയം. ഞാന്‍ ജോലിക്ക് പോയാല്‍ ബദു പെണ്‍കുട്ടികള്‍ വീട്ടില്‍ വരും.അവള്‍ക്കൊരു കാവലിനും കൂട്ടിനും.രണ്ടു മാസം കൊണ്ട് പ്രിയതമ അറബിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ പൊട്ട അറബിയിലും.അസ്തമനം കഴിഞ്ഞാല്‍ ആകാശത്തിനു താഴെ, ഖൈമയില്‍ ( ടെന്റ്) ഇരുന്നു ഖാവയും ഈത്തപ്പഴവും ആസ്വദിച്ചു സംസാരിച്ച്ചിരിക്കല് . ഒരു ബദു എത്രമാത്രം സ്നേഹ സമ്പന്നനും വിശ്വസ്തനും ആണെന്ന് അടുത്തറിഞ്ഞ കാലം.ഒട്ടകത്തിന്റെ ഉണങ്ങിയ ഇറച്ചിയും ഈത്തപ്പഴവും കാരക്കയുമൊക്കെ ആയിരുന്നു അവരുടെ സമ്മാനങ്ങള്‍. ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സംമാനങ്ങളായി അവയെ കാണുന്നു. ഇന്ന് ഒര്കുമ്പോള് എങ്ങനെ ഞങ്ങള്‍ അവിടെ ജീവിച്ചു എന്നത് അത്ഭുതം!!! ആരിഫ് സൈന്‍-ന്റെ ഈ എഴുത്തു വായിച്ച്ചച്പ്പോള് ഇന്നലെയുടെ പുശകതതാലുകള് ഒന്ന് കൂടി മറിച്ചു നോക്കി. Thank you Sir
ReplyDeletethanks mashe .....really informative with ur signature ...
ReplyDeleteമരുഭൂമി വളരെ താല്‍പ്പര്യം ഉള്ള വിഷയം ആണ് ,ബടുക്കളെ പറ്റി ഗള്‍ഫില്‍ പോയി വന്ന സുഹൃത്തുക്കള്‍ പറഞ്ഞതൊന്നും അത്ര നല്ല വര്ത്തയായിരുന്നില്ല ,മക്കയിലേക്കുള്ള പാത ആ ധാരണ തിരുത്തിയിരുന്നു ,ഇപ്പോള്‍ ബടുക്കളെ പറ്റി വീണ്ടും ഒരാധികരിക ലേഖനം ,പക്ഷെ ആദിമ ഗോത്രങ്ങളും കുലങ്ങളും ലോകത്തെല്ലായിടത്തും ഈ സവിശേഷതകള്‍ പങ്കു വെക്കുന്നുണ്ടെന്നു തോന്നുന്നു ,അരീക്കോട് ഉള്ള ഒരു സുഹൃത്ത് വയനാട്ടിലെ മലമുത്തന്മാരുടെ ചില സവിശേഷതകളെ പറ്റി പറഞ്ഞതോര്‍ക്കുന്നു .സ്നേഹവും ആതിഥ്യ മര്യാദകളും വൈരവും ഒക്കെ ആദിമ മനുഷ്യന്റെ സവിശേഷതകള്‍ ആയിരിക്കണം ,അവനു ജനനാല്‍ ലഭിച്ച പരിചയും കവച്ച കുണ്ഡലങ്ങളും.ജീവിതത്തിനെ മറികടക്കാന്‍ അവനു കിട്ടിയ സ്വാഭാവികമായ ഊന്നുവടികള്‍.ഒരു പാട് ദിവസത്തെ കാത്തിരിപ്പിന് ശേഷം വന്ന പോസ്റ്റ് വളരെ മനോഹരമായി ..
ReplyDeleteആരിഫ്, ഒരു വെബ്സൈറ്റില്‍ നിന്നാണ് ഇത് ആദ്യം വായിച്ചത്. ഷെയ്ഖ് അഹ്മദ് ബദുക്കളുടെ 'തുറന്ന തളിക' ആരിഫ് പോയതോടെ പോയി. ശേഷിക്കുന്നത് പോലീസുകാരുടെ വിഭവ സമര്‍ദ്ധമായ കൂട്ട സദ്യ. ബദുക്കളെ അടുത്തറിയാന്‍ കുറച്ചു കൂടി അവസരം കിട്ടിയിരുന്നൂവെങ്കില് ഒരു ഒരു പുസ്തകം തന്നെ പുറത്തിറക്കാന്‍ കഴിയുമായിരുന്നു.
ReplyDeleteഅറിയാത്ത ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. നന്ദി.
ReplyDeleteഎപ്പോഴെല്ലാം മരുഭൂമിയില്‍കൂടി യാത്ര ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം അത് ഭീതിപ്പെടുത്തുന്ന ഒരു യാത്രയായിരുന്നു. വിനോദത്തിനുവേണ്ടി ആയിരുന്നുവെങ്കില്‍കൂടി ......ബദുക്കളെ അത്ര അടുത്തറിയാന്‍ സാധിച്ചിട്ടില്ല. ജീവിത രീതിയെക്കുറിച്ചും സ്വഭാവഗുണങ്ങളെക്കുറിച്ചും കേട്ടുകേള്‍വി മാത്രമാണ് ആകെയുള്ള ഒരു ചിത്രം.ഈ എഴുത്ത് വേറിട്ട ഒരു വായനാനുഭവം സമ്മാനിച്ചു.
ReplyDeleteബദുക്കള്‍ നമ്മോട് പറയുന്നത് പ്രകൃതിയോടിണങ്ങി ജീവിക്കാനാണ്...
ReplyDeleteനല്ല കുറിപ്പ്...
ഈ ജീവിതരീതികളെ കുറിച്ചും തേസിഗറുടെ യാത്രകളെ കുറിച്ചും ഒക്കെ അറിവ് കിട്ടി...
ഈ ഗോത്രസംസ്കൃതിയെ കുറിച്ചും അവരുടെ പുതിയ കാലപരിവര്ത്തനങ്ങളുടെ നഷ്ടബോധവും,
ഒപ്പം നീണ്ടു പരന്നു കിടക്കുന്ന മരുഭൂമിയുടെ പരുക്കന്‍ സ്വഭാവത്തെ കുറിച്ചുമെല്ലാം വിശദമായി അവതരിപ്പിച്ചു...
ഈ എഴുത്തിന് നന്ദി പറയുന്നില്ല ആരിഫ് ഭായ്... സ്നേഹം....
സലിം കുമാര്‍ ഒരു പടത്തില്‍ പറയും പോലെ...
ഒട്ടകത്തെ ഉപദ്രവിച്ചാല്‍ ബദുക്കള്‍ "അല്‍ ഫത്തലു"....
അതായത് പത്തലൂരി അടിയ്ക്കുമെന്ന്.... :)
അന്ന് നമ്മള് കണ്ടപ്പോള്‍ "ഗഹ്-വ" എന്ന് ടൈപ്പ് ചെയ്യാനുള്ള പ്രയാസത്തെ കുറിച്ച് ആരിഫ് ഭായ് പറഞ്ഞതോര്‍ക്കുന്നു....
"ഗഹ്വാ" എന്നാണോ ആരിഫ് ഭായ് എഴുതാന്‍ ഉദ്ദേശിച്ച അക്ഷരം...?
ആരിഫ്, വളരെ നല്ല ലേഖനം. മരുഭൂമിയുടെ മക്കളായ ബദുക്കളെ പറ്റി വളരെ അറിവ് നല്കുന്ന ലേഖനം. ബദുക്കളെ പറ്റി ബാബു ഭരദ്വാജിണ്റ്റെ പ്രവാസിയുടെ കുറിപ്പുകളില്‍ കണ്ടിരുന്നു. പക്ഷേ ഇത്ര വിശദമായി ഇല്ല.
ReplyDeleteമാറ്റത്തെപറ്റി. അത് എല്ലായിടത്തും അങ്ങനെ തന്നെ. നമ്മുടെ ഭക്ഷണരീതി എത്രമാത്രം മാറിപ്പോയി. കഞ്ഞിയും പുഴുക്കും കഴിക്കുന്ന എത്ര മലയാളികള്‍ ഉണ്ട് ഇപ്പോള്‍? കപ്പയും മീനും ചപ്പാത്തിയും കോഴിക്കറിയും ആയി മാറിയതിലും ഉണ്ട് ഈ മാറ്റം. സ്റ്റാര്‍ ഹോട്ടലില്‍ പോയി നമ്മള് കപ്പയും മീനും വാങ്ങി കഴിക്കും.
മലയാളിയുടെ അത്ര ഹിപ്പോക്രസി അവരില്‍ ഉണ്ടോ എന്നറിയില്ല.
മറ്റൊരു ലോകം പുതിയ അറിവുകള്‍ ,നന്ദി നല്ലൊരു വായനക്ക് ...
ReplyDeleteബദൂവിയന്‍ ജീവിതശൈലി കണ്ടും അനുഭവിച്ചും മനസ്സിലാക്കിയത് ഞാന്‍ ഒമാനില്‍ (സൂറിലും നിസ്വയിലും) ഉണ്ടായിരുന്നപ്പോഴാണ്. ഇപ്പോള്‍ ദുബായിയില്‍, അറബ് നാഗരിക ജീവിതത്തിണ്റ്റെ പച്ചപ്പിലൂടെ...
ReplyDeleteതാങ്കളുടെ എഴുത്ത് കുറേ വിവരം പകര്‍ന്നു തന്നു. ആശംസകള്‍.
എന്താണ് ബദു എന്ന് മനസ്സിലായി.. ഇന്നോളം അറിയാമായിരുന്നതിന്റെ ഒരു ആയിരമിരട്ടി. നന്ദി.. വീണ്ടും വരാം
ReplyDeleteപ്രിയ ആരിഫ് ബായി ... വായിക്കാന്‍ വൈകി. ഇന്നലെ മാധ്യമം മുദ്ര കയ്യില്‍ കിടിയപ്പോള്‍ ഈ സ്റ്റോറി കണ്ടു. ഒറ്റയിരുപ്പിന് വായിച്ചു. രണ്ടു വര്‍ഷത്തോളമായി പുടവയിലെ പ്രവാസ കോളത്തില്‍ ചിലതെല്ലാം കുത്തിക്കുറിക്കുന്ന എന്നെ വല്ലാതെ ഈ സാധനം സ്വാധീനിച്ചു. അതിമനോഹരമായി. മരുഭൂമിയും ഒട്ടകവും ബദ്ക്കളുടെ ജീവിതവും ആര് എത്ര എഴുതിയാലും തീരാത്ത വിഷയമാണ്. വായനക്കാര്‍ക്ക് എത്ര വായിച്ചാലും മതിവരാത്തതും.
ReplyDeleteമുഹമ്മദ് അസദിനെ പിന്നെയും പിന്നെയും വായിക്കാനല്ലേ നമുക്ക് ഇഷ്ടം? ഇപ്പോള്‍ ജിദ്ദയില്‍ നിന്ന് വി. മുസഫര്‍ അഹമദ് സാര്‍ എഴുതുന്ന മാതൃഭൂമിയിലെ മരുമരങ്ങളും നല്ലൊരു വായനാനുഭവമാണ്. ഇതേപോലെ നിങ്ങളുടെ എഴുത്തും ശൈലിയും പുതിയ ലോകത്തേക്ക് എന്നെ കൊണ്ടുപോയി. ബറാജീല് എന്ന പേര് മുമ്പ് ദുബായില്‍ നിന്ന് ഡോക്ടര്‍ ശിഹാബ് ഘാനവുമായി സംസാരിക്കുമ്പോയാണ് മനസ്സിലായത്.
താങ്കളുടെ ദുബായിലെ ജീവിതപരിസരങ്ങളില്‍ നിന്നും വായനാനുഭാവങ്ങളില്‍ നിന്നും സമ്മിശ്രമായി കോര്‍ത്തെടുത്ത, തുരുംപെടുതൊരു ജീവിതരീതിയുടെ അവസാനത്തെ സാക്ഷി ഗംഭീരമായിരിക്കുന്നു. പ്രവാസത്തെ കുറിച്ച് വൈകാതെ ഒരു കോളം നിങ്ങള്‍ എഴുതി തുടങ്ങണം ആരിഫ് ബായീ. എല്ലാ നന്മകളും നേരുന്നു..
ആരിഫ്ക്കാ,,, നല്ല വായനാനുഭവം...മരുഭൂമിയിലെ ജീവിതത്തെ കുറിച്ച് വിവരിച്ചതിന് അഭിനന്ദനങ്ങള്‍....
ReplyDeleteഅറിയാത്ത ഒരു പാട് കാര്യങ്ങള്‍ മനസ്സിലായി...
ReplyDeleteഞാനിത് വരെ വായിച്ച ബ്ലോഗ് സൃഷ്ടികളില്‍ നിന്നൊക്കെ ഒരുപാടുയരത്തില്‍ നില്ക്കുന്നു ഇത് എന്ന് ആത്മാര്‍ഥമായി പറയട്ടെ. ഭാഷ കൊണ്ടും ആശയം കൊണ്ടും പ്രതിപാദന രീതി കൊണ്ടും.. മുസഫര്‍ അഹമെദ് മാതൃഭൂമിയില്‍ എഴുതിയ ലേഖന പരമ്പരയിലാണ് ബദുക്കളെക്കുറിച്ച് അറിവ് ലഭിക്കുന്നത്.. അതിന്റെ തുടര്‍ച്ചയായി ഈ വായന.. വീണ്ടും വായിക്കാന്‍ തോന്നിപ്പിക്കുന്ന ശൈലി..
ReplyDeleteആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........
Deleteമനോഹരമായ ഈ പോസ്റ്റ് വായിക്കാന്‍ ഇത്രയും വൈകിയതില്‍ ഞാന്‍ എന്നെത്തന്നെ പഴിക്കുകയാണ് .
ReplyDeleteഅറബികളുടെ ആതിഥ്യ മര്യാദ ഞാനും കുറച്ചു അനുഭവിച്ചിട്ടുണ്ട്.
ബദുക്കളുടെ ജീവിതത്തെപ്പറ്റി വിശദമായറിഞ്ഞപ്പോള്അത്ഭുതപ്പെട്ടു പോയി..
ഏതായാലും മരുഭൂവിനെപ്പറ്റിയുള്ള ആ പുസ്തകം വായിച്ച ഒരു പ്രതീതി ഈ പോസ്റ്റ് ജനിപ്പിച്ചു.
ഫോണ്ട് വലുതാക്കിയതില് സന്തോഷം.
ബദുക്കളുടെ ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മുഹമ്മദ് അസദിന്റെ വരികളില്‍ വായിച്ചറിഞ്ഞിരുന്നു. അന്ന് മുതലേ മരുഭൂമിയെക്കുറിച്ചും, ബദുക്കളെക്കുറിച്ചും വീണ്ടും ഒരുപാടറിയണമേന്നുണ്ടായിരുന്നു.ഇവിടെ വന്നു വായിച്ചപോള്‍ വീണ്ടും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ആരിഫ്ക്ക വളരെ ഭംഗിയായി തന്നെ കാര്യങ്ങള്‍ അവതരിപിച്ചിരിക്കുന്നു.അതിനു പ്രത്യേക അഭിനന്ദനങ്ങള്‍.(ചുമ്മാ പറയുന്നതല്ല.കാര്യായിട്ട് തന്നെ പറയുന്നതാ). പഴയ സംസകാരവും, പുതിയ സംസകാരവും തമ്മില്‍ ഒരുപാട് അന്തരം ഉണ്ടാകും. അത് സ്വാഭാവികം. പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് പുതിയ സംസ്കാരം അവരെ ഒരുപാട് മാറ്റിമറിച്ചു എന്നാണ്.തെറ്റായ ഭക്ഷണക്രമം കാരണം കുഞ്ഞിലേ തൊട്ട് പൊണ്ണാത്തടിയന്മാരായവര് നിരവധി.അവരുടെ പൂര്‍വ്വികരുടെ ഭക്ഷണശീലവും, ജീവിത രീതിയും അവര്‍ പാടെ ഉപേക്ഷിച്ചു ഫാസ്റ്റ് ഫുഡ് സംസ്കാരത്തെ അന്ധമായി പുണരുന്നതാണ് ഇതിന് കാരണം.പഴയ സംസ്കാരത്തിന്റെ നല്ല വശങ്ങള് അവര്‍ പാടെ ഉപേക്ഷിക്കുന്നത് നല്ല പ്രവണതയായി അംഗീകരിക്കാന്‍ കഴിയില്ല. ഒരുപാടറിവുകള്‍ പകര്‍ന്നു തന്ന ലേഖനത്തിന് ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.
ReplyDeleteപ്രിയപ്പെട്ട ആരിഫ്ക്കാ
ReplyDeleteബധുക്കളെ പരിജയപ്പെടുതിതന്നതില് ഒരുപാട് നന്ദി ..
ReplyDeleteനന്ദി, ആരിഫ് സാബ്..മനോഹരമായ വിവരണം..പുതിയ അറിവുകള്‍ നല്‍കിയതിനു..അതിലുപരിയായി Arabian Sands എന്നാ പുസ്തകം പരിചയപ്പെടുത്തി തന്നതിനും. ബ്ലോഗ് വായിച്ചതില്‍ പിന്നെ Arabian Sands വായിക്കാന്‍ അതിയായ ആഗ്രഹം ഉടലെടുത്തു, വായിച്ചു കൊണ്ടിരിക്കുന്നു, മനോഹരമായ കുറെ ഫോട്ടോസുമുണ്ട്..സംഗതി കിടിലന്‍
ആകസ്മികമായാണ് ഇന്നിവിടെ എത്തിയത്. അല്ലെങ്കില്‍ ഇത്രയും നല്ലൊരു കുറിപ്പ് എനിക്ക് നഷ്ടപ്പെടുമായിരുന്നു. എത്ര മനോഹരമായാണ് ബദവികളേയും മരുഭൂമിയേയും സംസ്കാരങ്ങളേയും മാറ്റങ്ങളേയും പറഞ്ഞുവെച്ചിരിക്കുന്നത്. ഇത്രയും നിലവാരമുള്ള പോസ്റ്റുകള്‍ ബ്ലോഗ് തേടി വരുന്നവരില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല.
ReplyDeleteഒരു ബറാജീല് ചിത്രത്തില്‍ നിന്ന് മരുഭൂമിയുടെ വിശാലതയിലേക്കും മരുഭൂമിയുടെ സന്തതിയായ ബദുക്കളുടെ ജീവിതത്തിന്റെ സ്വച്ഛസൌകുമാര്യത്തിലേക്കും കടന്നു ചെന്ന എഴുത്ത് മനസ്സ് നിറച്ച ഒരനുഭവമായി ആസ്വദിച്ചു.
ReplyDeleteകുറേ നാള് ബദുക്കളുമായി സഹവസിച്ച് നിഷ്കന്മഷമായ ബദുമനസ്സ് അടുത്തറിയാന്‍ ഏറെ അവസരങ്ങളുണ്ടായിട്ടുള്ള ഒരാള്‍ എന്ന നിലക്ക് അനുഭവങ്ങളുടെ പിന്‍ബലത്തില്‍ വിവരണങ്ങള്‍ യഥാതഥമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ എനിക്ക് കഴിയും.
അസൂയാവഹമായ പദവല്ലഭത്വത്തോടെ താങ്കള്‍ കുറിക്കുന്ന വരികള്‍ വായിക്കുന്നത് സന്തോഷകരമായ ഒരനുഭവമാണ്. വലിയ ഇടവേളകളില്ലാതെ അത് തുടര്‍ന്നാലും.
I Will have to visit again whenever my course load lets up however I am taking your Rss feed so i can read your web blog offline. Thanks.
ReplyDeletecontinue with the the nice work on the site. Do like it! :p Could use some more frequent updates, but i am sure you got some better things to do like we all do.
Carson amchy kussin hartmann repeated galdi Rebecka charger drazen
Korean Air Purifier Brands
Negative Ion Generator Reviews Consumer Reports
Air Purifier Made In Germany
ബദവീ ജീവിതത്തെ കുറിച്ച് വലിയ അറിവ് നൽകിയ ലേഖനം. എനിക്കും ഉണ്ടായിട്ടുണ്ട് ഒരുപാട് സ്നേഹാനുഭാവങ്ങൾ. തേസിഗറിൻറെ അറബ് സാൻഡ്സിന്റെ മലയാള പരിഭാഷ തേടിയുള്ള അന്വേഷണത്തിലാണ് ഈ ലേഖനത്തിൽ എത്തിച്ചേർന്നത്.
ReplyDeleteസ്നേഹത്തിലും, ആഥിത്യമര്യാദയിലും ബദുക്കൾ എന്നും മുൻപന്തിയിലാണ്. താൻ കഴിച്ചില്ലെങ്കിലും ഒട്ടകത്തിന് ഭക്ഷണം സമയത്തിന് നൽകാൻ ശ്രദ്ധിക്കുന്നവരാണ് ബദുക്കൾ. നന്ദി സുഹൃത്തേ