പേജുകള്‍‌

16 March, 2011

പാര്‍ട്ടികള്‍ പിറക്കാന്‍ കാരണങ്ങള്‍ വേണമെന്നില്ല

പ്രിയങ്കരനായ സുഹൃത്തേ, സുഖമാണെന്ന് കരുതുന്നു.


പ്രവാസ ജീവിതത്തിനിടെ ഞാന്‍ നിനക്കയക്കുന്ന ഒന്നാമത്തെയും ഒരു പക്ഷേ, അവസാനത്തെയും കുറിമാനമായിരിക്കുമിത്. അതു കൊണ്ടു തന്നെ നീ അത്ഭുതം കൂറുന്നത് സങ്കല്‍പിക്കാനെനിക്കാകും. ഇന്‍റര്‍നെറ്റിന്‍റെയും ഐഫോണിന്‍റെയും മറ്റ് പേരറിഞ്ഞുകൂടാത്ത കാക്കത്തൊള്ളായിരം അത്യന്താധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും നടപ്പു കാലത്ത് പേനയും കടലാസുമുപയോഗിച്ചുള്ള നീണ്ട കത്തെഴുത്തു സാഹസത്തിന് ഞാനെന്തിനു മുതിര്‍ന്നു എന്ന് സംശയമുണ്ടാകാം. അതിന് വ്യക്തമായ കാരണമുണ്ട്, അതാണ് പറയാന്‍ പോകുന്നത്.

പതിന്നാല് വര്‍ഷം നീണ്ടു നിന്ന സാമാന്യം സുദീര്‍ഘമായ പ്രവാസ ജീവിതത്തിന് അന്ത്യം കുറിച്ചു കൊണ്ട് ഞാന്‍ നാട്ടില്‍ സ്ഥിര താമസമാക്കാന്‍ പോകുന്നു. അടുത്ത മാസം ആദ്യത്തോടെ നാട്ടിലെത്താനാണ് പരിപാടി. ഏതു പ്രവാസിയുടെയും സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിലാഷമാണ് നാട്ടില്‍ തിരിച്ചെത്തി സ്വന്തബന്ധങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞു കൂടുക എന്നത്. എന്നാല്‍ അത്തരമൊരഭിലാഷം തീവ്രമായി കൂടെ കൊണ്ടുനടന്നിരുന്ന ആളായിരുന്നില്ല ഞാനെന്ന് നിനക്കറിയാമല്ലോ. അറബികള്‍ പിടിച്ചു പുറത്താക്കുന്നതു വരെ ഞാന്‍, എല്ലാവരും പറയുന്നതു പോലെ, ഈ മരുഭൂമിയില്‍ തന്നെ കഷ്ടപ്പെട്ട് കഴിഞ്ഞു കൂടുമെന്ന് അന്നൊരു ദിവസം ഫോണിലൂടെ പറഞ്ഞത് നിനക്കോര്‍മയുണ്ടാകുമല്ലോ. എന്നാല്‍ ഞാന്‍ നിലപാട് മാറ്റിയിരിക്കുന്നു; അതിനുള്ള സാഹചര്യം വന്നു കൂടി എന്ന് പറയുന്നതായിരിക്കും ശരി. അല്ലെങ്കിലും നാം പ്രതീക്ഷിക്കുന്നത് പോലെയും ആഗ്രഹിക്കുന്നത് പോലെയും  ആയി വരാറില്ലല്ലോ ലോകം, നാമോരോന്ന് കണക്കു കൂട്ടുന്നു, വിധി അതെല്ലാം കൊളമാക്കുന്നു എന്നു പറഞ്ഞതാരാണ്? എനിക്ക് നല്ല ഓര്‍മയില്ല. സ്വപ്നങ്ങളുടെ പുഴകളെല്ലാം വറ്റിപ്പോവുകയും മോഹങ്ങളുടെ മലകളെല്ലാം നിരപ്പാക്കപ്പെടുകയും ചെയ്യുന്ന മാന്ദ്യ കാലത്ത് ഇനി ഇവിടെ ഭാവിയില്ലെന്ന തിരിച്ചറിവാണ് ഉള്ളതെല്ലാം പെറുക്കിക്കെട്ടി നാട്ടിലേക്ക് കെട്ടിയെഴുന്നെള്ളാന്‍ എന്നെ പ്രരിപ്പിച്ചത്. നാട്ടിലെത്തിയിട്ട് എന്ത് എന്നല്ലേ? ഒരിക്കലും നഷ്ടം വരാനിടയില്ലാത്ത ഒരു ബിസിനസ് തുടങ്ങനാണ് പരിപാടി. അതേ സുഹൃത്തേ ഞാന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു. അല്ല പിന്നെ, എനിക്ക് ഭ്രാന്തുണ്ടോ ആഗോള മാന്ദ്യത്തിന്‍റെ വര്‍ത്തമാന കാലത്ത് കഷ്ടപ്പെട്ടു നേടിയ സമ്പാദ്യം മറ്റു ബിസിനസ്സുകളില്‍ നിക്ഷേപിക്കാന്‍? രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നാരോ പറഞ്ഞിട്ടില്ലേ?

നിനക്കത്ഭുതമായിരിക്കും, കാരണം ചുറ്റുവട്ടത്തുള്ള കാര്യം പോലും നീയറിയുക പത്രം വായിച്ചായിരുന്നുവല്ലോ സ്വന്തം കണ്ണുകൊണ്ട് കണ്ട കാര്യം പോലും നീ വിശ്വസിക്കണമെങ്കില്‍ അത് പത്രത്തിലടിച്ചു വരണം. എനിക്കാണെങ്കില്‍ അതൊട്ടു പിടിച്ചിരുന്നുമില്ല. രാഷ്ട്രീയ പാര്‍ട്ടികളെ മുഴുവന്‍ കഠിനമായി ഞാന്‍ വെറുത്തിരുന്നു. രാഷ്ട്രീയക്കാര്‍ മുഴുക്കെ കള്ളന്മാരാണെന്നും ആ കള്ളന്മാരുടെ വിവരങ്ങളാണ് പത്രത്തിലുടനീളം ചിതറിക്കിടക്കുന്നത് എന്നുമായിരുന്നു എന്‍റെ തിയറി; ഇന്നും എന്‍റെ നിലപാടില്‍ മാറ്റമൊന്നുമില്ല.അതേ സമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാതിരുന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് നിനക്ക് സഹിക്കുമായിരുന്നില്ല. താന്‍ ഒരു രാഷ്ട്രീയ ജീവിയാണ്, രാഷ്ട്രീയവും അധികാര (കക്ഷി) രാഷ്ട്രീയവും രണ്ടാണ് എന്നോ മറ്റോ ആയിരുന്നു നീ അതിന് പറഞ്ഞിരുന്ന ന്യായം. രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ പിന്നെ മനുഷ്യ ജീവിതം തന്നെ വ്യര്‍ത്ഥമാണ് എന്നുവരെ കയ്യും കലാശവും കാട്ടി നീ വാദിച്ചിരുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരി അടക്കാന്‍ പ്രയാസപ്പെട്ടിരുന്നു. തര്‍ക്കം ചൂടുപിടിച്ച ഒരു വൈകുന്നേരം പാതിയൊഴിഞ്ഞ കട്ടന്‍ ചായയുടെ ഗ്ളാസുയര്‍ത്തി ഈ കട്ടന്‍ ചായയില്‍ പോലും രാഷ്ട്രീയമുണ്ട് എന്ന് പറഞ്ഞ് വലിയ ശബ്ദത്തോടെ അത് മേശപ്പുറത്ത് വെച്ചത് ഞാന്‍ നന്നായി ഓര്‍ക്കുന്നു. ഗ്ലാസിന്‍റെ വിളുമ്പില്‍ വിശ്രമിക്കുകയായിരുന്ന ഒരീച്ച തല്‍ക്ഷണം പറന്നു പോയതും എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

അപ്പോള്‍ ചിരി അടക്കുമെങ്കിലും പിന്നീട് ഒറ്റക്കാകുമ്പോള്‍ നിന്‍റെ വാദത്തിന്‍റെ ബാലിശതയോര്‍ത്ത് ഞാന്‍ ഉറക്കെത്തന്നെ ചിരിക്കുമായിരുന്നു. പലപ്പോഴും മുഖമടക്കി ഒരു താങ്ങു താങ്ങാന്‍ തോന്നിയിട്ടുണ്ട്. രണ്ടു പേര്‍ക്കിടയില്‍ തല്ലും പിടിയുമുണ്ടാകുമ്പോള്‍ പൊതുവേ ദുര്‍ബലന്‍റെ പക്ഷത്തേ, പ്രത്യേകിച്ച് താല്‍പര്യങ്ങളൊന്നുമില്ലെങ്കില്‍, ജനം നില്‍ക്കൂ. സൈക്കിളും ബൈക്കും കൂട്ടിയിടിച്ചാല്‍ ജനം സൈക്കിള്‍ യാത്രക്കാരനൊപ്പം നില്‍ക്കും; ന്യായം ആരുടെ പക്ഷത്താണെങ്കിലും. ബൈക്കും കാറും തമ്മില്‍ പ്രശ്നമുണ്ടായാല്‍ അവര്‍ ബൈക്കുകാരന്‍റെ കൂടെ നില്‍ക്കും ഇനി കാറും ബസുമാണെങ്കിലോ അവരുടെ പിന്തുണ കാറിനൊപ്പമായിരിക്കും. പിന്തുണകളുടെ ലോക ചരിത്രം ഇതായിരിക്കേ, നീയുമായി വക്കാണമുണ്ടാക്കി താല്‍ക്കാലിക ദ്വേഷ്യത്തിന് നിനക്കിട്ട് രണ്ട് താങ്ങി ജനങ്ങളെ മുഴുവന്‍ നിന്‍റെ പക്ഷത്തു നിര്‍ത്താന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

രാഷ്ട്രീയ പാര്‍ട്ടികളോടുള്ള എന്‍റെ നിലപാട് ഇന്നും പഴയതു തന്നെയാണ്; ഒരു വകക്കു കൊള്ളാത്ത സാധനങ്ങള്‍. പിന്നെന്തേ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍? അതാണ് വരാനിരിക്കുന്ന കാലത്ത് രാജ്യത്ത് ലാഭകരമായ ബിസിനസ്സ് എന്നത് തന്നെയാണ് അതിനു കാരണം. കുറഞ്ഞ മുതല്‍ മുടക്ക്;തികഞ്ഞ ലാഭം. ഇത് ആകര്‍ഷകമായ മുദ്രാവാക്യം തന്നെയല്ലേ? ഒരു പാര്‍ട്ടിയുണ്ടാക്കുക ഇപ്പോള്‍ പ്രയാസമുള്ള പണിയല്ല. മുമ്പൊക്കെ നേതാക്കളും പ്രവര്‍ത്തകരും ബുദ്ധിജീവികളും പ്രസംഗകരും ആവശ്യമായത്ര അളവില്‍ നിര്‍ബന്ധമായിരുന്നു ഓരോ പാര്‍ട്ടിക്കും വളര്‍ന്നു വരാന്‍. ഇപ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ല. ആശയങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയെ ഏല്‍പ്പിച്ചാല്‍ ഭംഗിയായി ഉണ്ടാക്കിത്തരും. അല്ലെങ്കിലും, നമ്മുടെ, സോറി എന്‍റെ പാര്‍ട്ടിയില്‍ കൂടുതല്‍ ആളുകളെയൊന്നും പ്രതീക്ഷിക്കുന്നുമില്ല. ഒരു കാറില്‍ ഉള്‍ക്കൊള്ളാവുന്ന  അംഗങ്ങളേ പദ്ധതിയിലിരിക്കുന്ന പാര്‍ട്ടിയില്‍ ആകെയുണ്ടാകൂ. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളെയും സ്ഥാനമാനങ്ങള്‍ നല്‍കി ഒരു പരിധി വരെ തൃപ്തരാക്കാം. പിരിവെടുക്കാനും പങ്കിട്ടെടുക്കാനും ഏറ്റവും നല്ലതും അതു തന്നെ.

പാര്‍ട്ടിയുണ്ടാക്കാന്‍ വലിയ കഴിവും ചെലവുമൊന്നും ആവശ്യമില്ല. ആകെക്കൂടി വേണ്ടത്, പണ്ട് ചര്‍ച്ചില്‍ സായിവ് പറഞ്ഞതു പോലെ, വരാനിരിക്കുന്ന ഇരുപത്തി അഞ്ച് വര്‍ഷ കാലത്ത് ലോകത്തെന്ത് നടക്കുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള കഴിവാണ്; ആ ഇരുപത്തി അഞ്ച് വര്‍ഷം കഴിഞ്ഞതിനു ശേഷം എന്തു കൊണ്ട് താന്‍ പ്രവചിച്ച പോലെയൊന്നും നടന്നില്ല എന്നതിന് വ്യക്തമായ കാരണങ്ങള്‍ നിരത്താനുള്ള സാമര്‍ഥ്യവും.

അപ്പൊപ്പിന്നെ വോട്ടാരു ചെയ്യും? സുഹൃത്തേ, ഇപ്പോള്‍ ആരും സ്വന്തമായി അണികളെ ഉണ്ടാക്കിയെടുക്കാറില്ല. അറിഞ്ഞ കാലം മുതല്‍ അണികളെ സൃഷ്ടിക്കാനായി പ്രക്ഷോഭങ്ങളും സമരങ്ങളും നടത്താന്‍ പാടുപെട്ടിരുന്ന പാര്‍ട്ടികളെല്ലാം  പല മാര്‍ഗങ്ങളുമുപയോഗിച്ച് അവരെയെല്ലാം പിരിച്ചയക്കുന്ന തിരക്കിലാണ്. പിന്നെ, പാര്‍ട്ടികള്‍ പിറവി കൊള്ളുന്നത് നമ്മുടെ നാട്ടിലെ സ്ഥിരം പരിപാടിയാണല്ലോ. അവയുടെ ഉപമ അമീബയുടേതാകുന്നു; ഒരോ അമീബയും വളര്‍ന്ന് ഏകകോശ പരിധി വിടുമ്പോള്‍ പുതിയ അമീബ ജന്മം കൊള്ളുന്നു.

ശ്രദ്ധിച്ചു കേട്ടോളൂ, ഇതാണ് ഞങ്ങളുടെ, സോറി എന്‍റെ പരിപാടി: വോട്ടു വില്‍പ്പനക്കായി ഓരോ സമുദായ സംഘടനകളും പീടിക തുറന്നു വെക്കുന്ന സമയമാണിത്. വോട്ടു ബാങ്കുകള്‍ എന്നാണ് പ്രാദേശിക ഭാഷയില്‍ ഇവ വ്യവഹരിക്കപ്പെടുക. അരമനകളും കാമനകളും മുഴുവനകളും മര്‍ക്കസുകളും ആസ്ഥാനങ്ങളും മാത്രം കയറിയിറങ്ങിയാല്‍ മതി ചില്ലറ വോട്ടുകളൊക്കെ ഒപ്പിക്കാന്‍. അതോടെ  പ്രശ്നം കുറേ തീര്‍ന്നു കിട്ടി. ഉദാഹരണമായി, മുതലാളി, നായര്‍, മുസ്ല്യാര്‍, തിരുമേനി.. അങ്ങനെ ഓരോ കടകളാണുണ്ടാവുക. നാം, സോറി, ഞാന്‍ അവരെ സമീപിക്കുന്നു, വിലയുറപ്പിക്കുന്നു, കച്ചവടമാക്കുന്നു, തീര്‍ന്നു. വിപ്ലവ പാര്‍ട്ടികള്‍ പോലും ഇപ്പോള്‍ പ്രയോഗിക്കുന്ന രീതി ഇതാണ്. അതിനിടെ, ഈ കുത്തകാവകാശികള്‍ പറഞ്ഞേടത്തൊന്നും അവരുടെ ആളുകളാണെന്ന് വിശ്വസിക്കപ്പെടുന്നവര്‍ വോട്ട് ചെയ്തതിന് ചരിത്രരേഖകള്‍ കണ്ടെടുക്കപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടിക്കു വേണ്ടി മുദ്രാവാക്യം എഴുതാന്‍ ഞങ്ങള്‍ വാടകക്കെടുത്ത ബുദ്ധി ജീവി (എന്‍റെ പാര്‍ട്ടിയില്‍ ബുദ്ധിയുണ്ടെന്ന് അവകാശപ്പെട്ട ഒരേയൊരു ജീവി) ഇന്നലെ വിളിച്ചു പറഞ്ഞു. അവരുടെ ഉപമ എട്ടുകാലിയുടേതാണ്; എട്ടുകാലി മമ്മൂഞ്ഞിന്‍റെ. (പുതിയ ഗവണ്‍മെന്‍റ് പിറന്നാപ്പിന്നെ ഞങ്ങളുടെ വോട്ടുകള്‍ കൊണ്ടാണ് ഈ മുന്നണി അധികാരത്തില്‍ വന്നതെന്ന് ഓരോരുത്തരും അവകാശപ്പെടും.)  പകരം വോട്ടു കച്ചവടത്തിലൂടെ കോടികള്‍ കൊയ്ത മഹിത പാരമ്പര്യത്തിനുടമകളായ വിശുദ്ധപ്പാര്‍ട്ടിയെ സമീപിച്ചാല്‍ മതി എന്നദ്ദേഹം അറിയിച്ചു കഴിഞ്ഞു. കച്ചവടമുറപ്പിക്കാനുള്ള സംഖ്യയൊക്കെ ഞാന്‍ ഒപ്പിച്ചു വെച്ചിട്ടുണ്ട്. ഞാനൊറ്റക്കല്ല, മുതല്‍ മുടക്കാന്‍ തയ്യാറുള്ള വേറെ ചിലര്‍ കൂടി എന്‍റെ പാര്‍ട്ണര്‍മാരായുണ്ട്.

മാധ്യമങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയെ എങ്ങനെ സ്വീകരിക്കും എന്നതായിരിക്കും നിന്‍റെ സംശയം. നീ മുമ്പൊരിക്കലെഴുതിയിരുന്നില്ലേ, മീഡിയ ബഹുവചനമാണെന്നോ മറ്റോ? പത്രം വായിച്ച് മാത്രമാണ് നീ ഇപ്പോഴും തീരുമാനമെടുക്കുന്നതെന്നാണെനിക്കു മനസ്സിലാകുന്നത്. മീഡിയ ബഹു വചനവുമല്ല, ദ്വിവചനവുമല്ല; മാഫിയയാണ്, മാഫിയ! ഇറ്റാലിയന്‍ പദമായ മാഫിയ ബഹുവചനമോ ഏകവചനമോ? ആര്‍ക്കറിയാം. നമുക്ക് ഡല്‍ഹിയിലെ  മാഡത്തോട് ചോദിക്കാം, ലോകത്തെ ഒമ്പതാമത്തെ ശക്തയായ മാഡം എന്നൊക്കെപ്പറഞ്ഞിരിക്കുന്നുണ്ടല്ലോ. (എതിര്‍ പാര്‍ട്ടിക്കാരായ നേതാക്കള്‍ തമ്മില്‍ പലതു പറയും, പരിഭവമരുതെന്ന് പ്രത്യേകം പറയാനില്ലല്ലോ.) മീഡിയയിലൊരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഇപ്പോഴത്തെ സ്ഥിതിക്ക് ഞങ്ങള്‍ക്ക് വലിയ പ്രയാസം വരില്ല. അവയുടെ ഉപമ തുലാസിന്‍റെതാകുന്നു. കനം വെക്കുന്നതിനനുസരിച്ച് താഴ്ന്നു തരും. ഒരു തട്ട്  എതിര്‍ പാര്‍ട്ടിക്കാര്‍ കനം വെച്ച് താഴ്ത്തുമ്പോള്‍ മറ്റേ തട്ട് പൊങ്ങും. ഞങ്ങളെ ഇകഴ്ത്താന്‍ എഴുത്താളരുള്ളതു പോലെത്തന്നെ പുകഴ്ത്താനും അവരുണ്ടാകും.

സാമുദായികമോ വര്‍ഗീയമോ പ്രാദേശികമോ ആയ ഏതെങ്കിലും തരത്തിലുള്ള വികാരം ഇളക്കിവിട്ട് മാധ്യമ ശ്രദ്ധ നേടാനാണ് ഇപ്പോഴത്തെ പരിപാടി. സമീപ ഭാവിയലല്ലെങ്കില്‍ പിന്നീട് തീവ്രതയൊക്കെ ഒഴിവാക്കി മിതവാദികളാകാം എന്നാണ് കരുതുന്നത്. മഹാനാകാന്‍ അതൊരു കുറുക്കു വഴികൂടിയാണ്. കടന്നു പോയ വഴിയുലുള്ളതെല്ലാം വെട്ടിപ്പിടിച്ച് ലോകം കീഴടക്കിയ മാസിഡോണിയക്കാരന്‍ അലെക്സാന്‍ഡര്‍, മഹാനായ അലെക്സാന്‍ഡര്‍ ചക്രവര്‍ത്തിയായത് തീവ്രതയും യുദ്ധക്കൊതിയും പാതിവഴിയിലുപേക്ഷിച്ചതു കൊണ്ടാണ്. കൊള്ള നടത്താന്‍ നിനക്കെങ്ങനെ ധൈര്യം വന്നു എന്നാരാഞ്ഞ അലെക്സാന്ഡറോട് കടല്‍ കൊള്ളക്കാരന്‍ പറഞ്ഞില്ലേ, “ഒരു ചെറിയ കപ്പലുമായി കടലില്‍ കൊള്ള നടത്തുന്ന ഞാന്‍ കൊള്ളക്കാരന്‍; വലിയ സന്നാഹങ്ങളോടെ ലോകം ചുറ്റി കൊള്ള ചെയ്യുന്ന അങ്ങ് ചക്രവര്‍ത്തി.” നൂറു സഹോദരന്മാരെ കൊന്ന അശോകന്‍ മഹാനായ അശോക ചക്രവര്‍ത്തിയായത് ഇതേ നയതന്ത്രമുപയോഗിച്ചാണ്.

നമ്മുടെ മുന്‍ പ്രധാനമന്ത്രി ബഹുമാന്യനായ അടല്‍ജിയുടെ കാര്യം തന്നെയെടുക്കൂ, അദ്ദേഹത്തിന്‍റെ അത്യന്തം പ്രകോപനപരമായ പ്രസംഗമാണ് 1983 ലെ കുപ്രസിദ്ധമായ നെല്ലി കൂട്ടക്കൊലക്ക് പ്രത്യക്ഷ കാരണമായത്. ആ കടുത്ത നിലപാട് വലിച്ചെറിഞ്ഞു കൊണ്ടാണദ്ദേഹം മിതവാദിയായതും സ്വന്തം പാര്‍ട്ടിയിലെ പരശ്ശതം മിതവാദികളുടെ നേതാവായതും. അദ്ദേഹത്തെ മിതവാദിയെന്നു വിളിക്കണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ അമിതവാദികളായ കുറേ പേര്‍ ഉണ്ടായിരിക്കമല്ലോ. നാളിതു വരെ അവരുടെ നേതാവായിരുന്ന ലാല്‍ കിഷന്‍ ആഡ്വാണിക്കാണ് പിന്നീട് മിതവാദികളുടെ നേതാവാകാന്‍ വിധിവശാല്‍ ഭാഗ്യം സിദ്ധിച്ചത്. സ്വന്തം നിലക്കു സൃഷ്ടിച്ചെടുത്ത ചോരക്കളങ്ങള്‍ നീന്തിയാണ് ആഡ്വാണീജി നേതാവായത്. ആ പരിവേഷം വലിച്ചെറിഞ്ഞ് അദ്ദേഹം ഒരു മുഴുമിതവാദിയായിക്കഴിഞ്ഞു. അദ്ദേഹത്തിന് ശേഷം മിതവാദിപ്പട്ടം അണിയാന്‍ പാര്‍ട്ടിയില്‍ കാത്തിരിക്കുന്നത് നരേന്ദ്ര മോദിയാണ്, പിന്നെ തോഗഡിയ. മൂര്‍ച്ചയേറിയ നാവു കൊണ്ട് സ്വന്തം കാലരിഞ്ഞിട്ട ഒരു പക്കാ ഉസ്താദ് എഴുന്നേറ്റു നില്‍ക്കാനാകാതെ പ്രയാസപ്പെട്ടു കഴിഞ്ഞിരുന്ന അവസരത്തില്‍ ഉപയോഗമില്ലാതെ കിടന്നിരുന്ന ഗാന്ധിജിയുടെ വടിയെറിഞ്ഞു കൊടുത്ത് എഴുന്നേല്‍പ്പിച്ച് അദ്ദേഹത്തെ മഹാനാക്കാന്‍ വിപ്ലവപ്പാര്‍ട്ടികള്‍ തന്നെയുണ്ടായി; പക്ഷേ അദ്ദേഹത്തിന്‍റെ പഴയ അതിതീവ്ര നിലപാടുകള്‍ വലിച്ചെറിഞ്ഞുവെന്ന് ആണയിട്ടു പറഞ്ഞിട്ടും അതു കൂട്ടാക്കാന്‍ ആരും തയ്യാറാകുന്നില്ല. അതു മാത്രമാണിക്കാര്യത്തിലൊരപവാദം. ചുരുക്കത്തില്‍ വലിച്ചെറിയാന്‍ ഒരു പേനാക്കത്തിയെങ്കിലും കയ്യിലില്ലെങ്കില്‍ നിനക്കൊരിക്കലും മഹാനാകാനൊക്കില്ല; മഹാനാകണോ നിനക്കൊരു കറുത്ത ഭൂതകാലം ഉണ്ടായിരിക്കണം.

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴില്‍ പരമായ അസൂയ എന്ന നിലയില്‍ തുടക്കത്തില്‍ ഞങ്ങളെ എതിര്‍ത്തെന്നിരിക്കും, പിന്നെ നിലപാടു മാറ്റും, അതില്‍പ്പിന്നെ മാറ്റിക്കൊണ്ടേയിരിക്കും. അവയുടെ ഉപമ പെണ്ഡുലത്തിന്‍റെതാകുന്നു; ഈ നിമിഷം ഇവിടെ, അടുത്ത നിമിഷം അവിടെ. ഓരോ നിമിഷവും തരവും സന്ദര്‍ഭവും നോക്കി എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തു കൊള്ളും. “ബ്രിട്ടന് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, ഉള്ളത് സ്ഥിരം താല്‍പര്യങ്ങള്‍ മാത്രമാണ്” എന്ന പഴയ ബ്രട്ടീഷ് വിദേശകാര്യ മന്ത്രി ബെഞ്ചമിന്‍ ഡിസ്രയേലിയുടെ തിരുനാക്കിലൂടെ ഉദീരണം ചെയ്യപ്പെട്ട മഹദ്വചനത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി “രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല” എന്ന പച്ചപ്പാവം ആപ്ത വാക്യമുണ്ടാക്കി സംതൃപ്തരായി നടക്കുകയാണല്ലോ നമ്മുടെ നാട്ടുകാര്‍.

കാര്യമായ പ്രത്യയശാസ്ത്ര ഭാരം ഞങ്ങളുടെ പാര്‍ട്ടിക്കുണ്ടായിരിക്കില്ല. പ്രത്യയ ശാസ്ത്ര ശൂന്യത പുതിയ പാര്‍ട്ടിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നുമില്ല. വളയാത്തൊരു നട്ടെല്ലും കുനിയാത്തൊരു ശിരസ്സും എന്നൊക്കെ പ്രസംഗിക്കുന്ന നേതാക്കളും ഞങ്ങളുടെ പാര്‍ട്ടിക്കുണ്ടാകില്ല. നട്ടെല്ലിന്‍റെ ധര്‍മം തന്നെ വളയുക, അതു വഴി ശരീരത്തെ വളക്കുക്കുക എന്നതാണ്. ശിരസ്സ് കുനിയുകയും വേണം; ഇല്ലെങ്കില്‍ ചികിത്സ തേടണം.

പിന്നെ ജനങ്ങളുടെ കാര്യം. അവരുടെ ഓര്‍മ്മ അചിരസ്ഥായിയാണ്, ക്ഷണികമാണ്. പെട്ടെന്ന് എല്ലാം മറക്കും, എന്തും സഹിക്കും. ഒരുവേള അവര്‍ നിസ്സംഗര്‍ പോലുമാണ്. അവരുടെ ഉപമ കഴുതയുടേതാകുന്നു; ഏത് യജമാനന്‍ വന്നാലും ഇപ്പോള്‍ വഹിക്കുന്നതോ അതില്‍ കൂടുതലോ ആയ ഭാരം താന്‍ ചുമക്കേണ്ടി വരുമെന്ന് നന്നായറിയാവുന്ന ഈസോപ്പു കഥയിലെ കഴുതയുടെ. അവര്‍ക്ക് ഞങ്ങളെ സ്വീകരിക്കുവാന്‍ ഒരു പ്രയാസവുമുണ്ടായിരിക്കില്ല. കത്ത് നീട്ടുന്നില്ല. വീട്ടില്‍ എല്ലാവര്‍ക്കും സുഖമാണെന്ന് കരുതുന്നു. വോട്ട് ചോദിക്കാനായി ഞാന്‍ അവിടെപ്പോകും. തെരഞ്ഞെടുപ്പിന് നീ നാട്ടിലുണ്ടാകില്ലെന്ന് കരുതുന്നു. അതാണ് നല്ലതും.

54 comments:

  1. അസ്സലാമു അലൈകും
    മുഴുവന്‍ വായിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും ചന്തിക്ക് രണ്ട്‌ പൊട്ടിച്ച പോലെയുണ്ട്. നീണ്ട കാലം പ്രവാസിയായ നിങ്ങള്‍ക്കെങ്ങനെ ഇത്ര ക്രത്യമായി ഇവിടത്തെ രാഷ്ട്രീയാവസ്ഥ മനസ്സിലായി?

    ReplyDelete
  2. മുഴുവനും വായിച്ചു, ഒരു സ്ഥിരം പംക്തി കൈകാര്യം ചെയ്തിരുന്നപ്പോള്‍ ഉള്ള ശൈലിയെ അല്ല...വളരെ വ്യത്യസ്തം...
    ആയിരം മുനയുള്ള ആക്ഷേപ ഹാസ്യം. ഭാവുഗങ്ങള്‍......

    ReplyDelete
    Replies
    1. അബ്ദു മനാഫ്‌, വളരെ നന്ദി അഭിപ്രായം പറഞ്ഞതിന്, അതും നല്ല അഭിപ്രായം

      Delete
  3. assalamu alaikum dear Zain
    Great satire. It keep the standard of Malayalam Movie by Renjith, Pranchiyettan & The Saint. You are a good observer. You should expose your observations and attitudes in periodicals.
    Don't be lazy in blog
    With regards and love
    Malik Nalakath

    ReplyDelete
    Replies
    1. എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്തോ കഴിയുന്നില്ല. വിചാരിക്കുമ്പോള്‍ ഇരുന്നെഴുതാന്‍ കഴിയുന്ന ഒരാളല്ല ഞാന്‍, അതും ഒരു വലിയ പ്രശ്നമാണ്.

      Delete
  4. @@
    ഇതൊരുമാതിരി എട്ടിന്റെ പണിയായിപ്പോയല്ലോ ആര്ഫൂ! പാവങ്ങളുടെ പള്ളക്കിട്ടുള്ള കുത്ത് കലകലക്കി.

    (പാര്‍ട്ടിയുടെ പേര് 'കല്ലിവല്ലി' എന്നാക്കണം.
    എന്നെ പ്രസിണ്ടന്റാക്കണം. അങ്ങനെയെങ്കില്‍ ഇപ്പംതന്നെ കാനഡയിലേക്ക് വിളിച്ച് യുവതുര്‍ക്കിയോടു പുറപ്പെടാന്‍ പറയാം. എന്താ?)

    **

    ReplyDelete
    Replies
    1. കണ്ണൂരാന്‍, ഞാനും ഒരു പാവമാണ്, പാവങ്ങള്‍ പാവങ്ങളുടെ പള്ളക്കിട്ട് കുത്തിയാല്‍ അഹ്മദ്‌ ഹാജിയുടെ മകനായ ബൂര്‍ഷ്വക്കെന്താ? പാര്‍ടിയുടെ പേര് വേണമെങ്കില്‍ കല്ലി വല്ലി എന്നോ, തല്ലി കൊല്ലി എന്നോ മാങ്ങാ തൊലി എന്നോ ആക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. നിരുത്തരവാദിത്തത്തിന്‍റെയും അവസരവാദത്തിന്‍റെയും അടിത്തറയില്‍ പടുത്തുയര്‍ത്തുന്ന പാര്‍ടിക്ക് ആ പേരൊക്കെ തന്നെയാണ് നല്ലത്.
      എന്നാല്‍ രണ്ടാമത് പറഞ്ഞ കാര്യം അഥവാ പ്രസിഡന്‍റ് ആക്കുക എന്ന ആവശ്യം നടപ്പില്ല മോനേ, ആറ്റു നോറ്റ് ഒരു പാര്‍ടിയുണ്ടാക്കിയിട്ട് അതിന്‍റെ പ്രസിഡന്‍റ് പദവി തന്നെ കൈ വിടുക എന്ന് വെച്ചാല്‍ സ്വപ്‌നങ്ങള്‍ കല്ലിനും മേല്‍ കല്ല്‌ അവശേഷിക്കാത്ത വിധം തകര്‍ന്ന് പൂഴിയോടു ചെരുക എന്നാണര്‍ത്ഥം.
      മാത്രമല്ല, കണ്ണൂരാനെ പ്രസിഡന്‍റാക്കിയാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരെയും തോഴികളെയും പാര്‍ടിയില്‍ പ്രവേശിപ്പിക്കേണ്ടി വരും. അതിനു മാത്രം സ്ഥലം പാര്‍ടിയില്‍ ഇല്ല. പറഞ്ഞുവല്ലോ ഒരു കാറില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകള്‍.

      Delete
  5. കാക്കത്തൊള്ളായിരം പാര്‍ടികള്‍ ഉള്ള കേരളത്തില്‍ ഇങ്ങനെ സത്യസന്ധമായി കള്ളത്തരവും അഴിമതിയും നടത്താം എന്ന് വാഗ്ദാനം ചെയ്യുന്ന ഒരു പാര്‍ടി അത്യാവശ്യമാണ് ,ഒരു പക്ഷെ ഭരണത്തില്‍ വന്നു കൂടെന്നുമില്ല .മുഖ്യമന്ത്രിക്കുള്ള കോട്ടു തയ്പ്പിചോളൂ ആരിഫ്ജി ...

    ReplyDelete
    Replies
    1. സിയാഫ്‌, മുഖ്യമന്ത്രി പദം ലക്ഷ്യമല്ല എന്ന് പറയുന്നില്ല, തല്‍ക്കാലം ലക്ഷ്യമല്ല. കോട്ട് തുന്നാന്‍ ആരംഭിച്ചിട്ടുണ്ട് പലരും. മുകളിലോരാള്‍ തന്നെ നോക്കൂ, അത്തരത്തിലൊരാളാണ്.

      Delete
  6. ഹ ഹ ഇക്ക .....തുടക്കത്തില്‍ നല്ലൊരു എഴുത്ത് വായിക്കുന്ന സുഖം ഉണ്ടായിരുന്നു പെട്ടെന്ന് ......വിമര്‍ശന ത്തിലേക്ക് കടന്നത് ....അറിഞ്ഞില്ല ....രാഷ്ട്രിയ പാര്‍ട്ടികളെ കുറിച്ച് ..കൂടുതല്‍ നിരീക്ഷണം നടത്തിയിട്ടുണ്ട് എന്ന് ...ആ വാക്കുകളില്‍ തെളിയുന്നുട് അല്ലെങ്കിലും ആരിഫുക്കാടെ വാക്കുകള്‍ക്കു ...നിരീക്ഷണ പാടവം കൂടുതല്‍ ഉള്ളതാണ് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. കുഞ്ഞു മയില്‍ പീലി, ഇല്ലാത്ത കഴിവൊന്നും ആരോപിച്ച് ആളെ വഷളാക്കല്ലേ. ഒരു വേള എനിക്കും അങ്ങനെ തോന്നിയാല്‍ കഴിഞ്ഞു കഥ. നേര്‍ന്ന നന്മകള്‍കൊക്കെ നന്ദി.

      Delete
  7. പിന്നെ ജനങ്ങളുടെ കാര്യം. അവരുടെ ഓര്‍മ്മ അചിരസ്ഥായിയാണ്, ക്ഷണികമാണ്. പെട്ടെന്ന് എല്ലാം മറക്കും, എന്തും സഹിക്കും. ഒരുവേള അവര്‍ നിസ്സംഗര്‍ പോലുമാണ്. അവരുടെ ഉപമ കഴുതയുടേതാണ്; ഏത് യജമാനന്‍ വന്നാലും ഇപ്പോള്‍ വഹിക്കുന്നതോ അതില്‍ കൂടുതലോ ആയ ഭാരം താന്‍ ചുമക്കേണ്ടി വരുമെന്ന് നന്നായറിയാവുന്ന ഈസോപ്പു കഥയിലെ കഴുതയുടെ.
    മിസ്റ്റര്‍ ആരിഫ്‌ ,,,,,
    മുകളിലെ വരികള്‍ വായിച്ചു ഞാന്‍ താങ്കളെ എന്ത് വിളിക്കണം. ആശയ കുഴപ്പത്തിലാണ് ഞാന്‍.
    താങ്കളെ പോലുള്ള ഒരു ചതുരന്‍ എന്ത് കൊണ്ടൊരു രാഷ്ട്രീയ നേതാവായില്ല എന്നോര്‍ത്ത് ...
    ചില തിരക്കുകളാല്‍ സായ്നോക്കുലര്‍ തുടര്‍ വായന നിന്ന് പോയി . ഈ ഞായറാഴ്ച അവിടെ കാരാഗൃഹങ്ങള്‍ ...
    വായിക്കണം എന്ന് കരുതുന്നു ... ആശംസകളോടെ ...(തുഞ്ചാണി)

    ReplyDelete
    Replies
    1. വേണൂ, താങ്കളെ പോലൊരാളോട് എന്തെങ്കിലും പറയുരതല്ലോ. ഞാന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ മുഖ്യമന്ത്രി തന്നെ ആകുമായിരുന്നു, എന്നെ വിശ്വസിക്കുക. കേരളത്തിലെ രണ്ടാമത്തെ മുസ്‌ലിം മുഖ്യ മന്ത്രി (കോരിത്തരിക്കുന്നു). എല്ലാ രാഷ്ട്രീയക്കാരുടെയും പ്രകടനങ്ങള്‍ കണ്ട് ചിരിച്ച് ചിരിച്ച് ഇക്കോലത്തിലായതാണ്. വിധിയെ രണ്ടു കൈയും നീട്ടി സ്വീകരിക്കുക.

      Delete
  8. അപ്പൊ നല്ലൊരു ഭാവി കാണുന്നുണ്ടല്ലോ...
    ആള്‍ ദി ബെസ്റ്റ് :)

    ReplyDelete
    Replies
    1. ലിപി, എനിക്കിനിയും ഭാവി കണ്ട താങ്കള്‍ വിശാല മനസ്കയായിരിക്കണം, മൈതാന മനസ്ഥിതിയുടെ ഉടമ.

      Delete
  9. "ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ " എന്ന പോലെ "ഒരു കൂട്ടുകാരന്‍ മറ്റൊരു കൂട്ടുകാരനയച്ച കത്ത്" എന്ന പേരാണ് ഈ പോസ്റ്റിനു ചേരുന്നത്..
    നന്നായി പറഞ്ഞു.. ഇതിനെയാണ് ഹാസ്യമെന്നു പറയേണ്ടത്.. അസ്സല്‍ A ക്ലാസ്സ്‌ ആക്ഷേപഹാസ്യം..
    ആരിഫ്‌ ഭായ്... നിങ്ങളുടെ ഓരോ പോസ്റ്റും മികച്ചതാവുന്നുണ്ട്... keep it up.. അപ്പൊ ശരി.. അടുത്ത പോസ്റ്റില്‍ കാണാം.. കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. സന്ദീപ്‌, ഇത്ര ഗൌരവമായ ഒരു വിഷയം പറഞ്ഞിട്ട് നിങ്ങളെന്നെ ഒരു ഹാസ്യക്കാരനാക്കിയല്ലോ, പൊറുക്കില്ല ഞാന്‍, എന്‍റെ പാര്‍ടിയുടെ മാവൊന്നു പൂക്കട്ടെ. നിങ്ങളുടെ റേഷന്‍ കാര്‍ഡ്‌ കാളിഹണ്ടിയിലേക്ക് മാറ്റുന്നുണ്ട്.

      Delete
  10. ആരിഫ് ഇക്കാ ആള് കൊള്ളാല്ലോ ...തുടക്കം വായിച്ചപ്പോള്‍ ഞാന്‍ കരുതി
    ഒരു ലക്ഷം കയ്യില്‍ കിട്ടി എന്ന് ...കാരണം" ഒരു ലക്ഷം കയ്യില്‍ വരുന്ന ദിവസം പ്രവാസം നിര്‍ത്തും"എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ ....പിന്നേ വായിച്ചപ്പോള്‍ തരക്കേടില്ല!!! എനിക്ക് കണ്ണൂസിനു പ്രസിണ്ടന്റാക്കണം എന്നുള്ള പോലെ വലിയ മോഹം ഒന്നും ഇല്ലട്ടോ ? എനിക്ക് പാര്‍ട്ടി സെക്രെട്ടറി ആയാമതി ....പെട്ടെന്നാകട്ടെ പരുപാടി... സമയം ഇപ്പൊ തന്നെ അതിക്രമിച്ചു ....അഹഹഹഹഹ

    ReplyDelete
    Replies
    1. കുങ്കുമം, ഞങ്ങളുടെ പാര്‍ടിയില്‍ സ്ത്രീ സവരണമില്ല. സംവരണമില്ലാതെ സ്ത്രീകളെ എങ്ങനെയാ ഉന്നത സ്ഥാനങ്ങളില്‍ ഇരുത്തുക? എന്‍റെ ജില്ലയില്‍ നെടുകെയും കുറുകെയും വേരുകളുള്ള ഒരു അഖിലേന്ത്യാ പച്ചപ്പാര്‍ട്ടിയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്‌. അവിടെ പൊതു വേദിയില്‍ സ്ത്രീകളെ കാണാന്‍ തുടങ്ങിയത് പഞ്ചായത്തിലും മറ്റും സ്ത്രീ സംവരണം വന്നപ്പോഴാണ്. അവര്‍ക്ക് പരമാധികാരമുള്ള റിപബ്ലിക്‌ അടുക്കളയായിരുന്നു. കുങ്കുമത്തിന് വേണമെങ്കില്‍, ഒരു സൌജന്യമെന്ന നിലയില്‍, പാര്‍ടിയില്‍ ചേരാം. അടുക്കളയുടെ ചുമതല എല്പിക്കാം. ഓകെയാണെങ്കില്‍ അറീക്കുക.

      Delete
  11. ഹ ഹ ഹ ഹ ഹ ഹ
    ഹ ഹ ഹ ഹ ഹ ഹ ഹ
    ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
    ആഹ ആഹ അഹ ഹ ഹ

    ReplyDelete
    Replies
    1. അന്‍സാര്‍, എന്ത് ചിരിയാഷ്ടാ ഇത്? കൊലച്ചിരിയോ? കൊലക്ക് മുന്‍പ് ചിരിക്കുന്നത് യു.എന്‍ ചാര്‍ട്ടറിലെ വ്യവസ്ഥകള്‍ക്കെതിരാണെന്നറിയാമോ. ഇങ്ങനെ ചിരിച്ച ഒരു നേപ്പാളിയെ കഴിഞ്ഞ മാസം ഹെയ്ഗിലെ അന്തര്‍ദേശീയ നീതിന്യായ കോടതി തൂക്കില്ലാന്‍ വിധിക്കുകയുണ്ടായി.

      Delete
  12. ഇത് എന്തായാലും സൂപ്പര്‍ ആയിട്ടുണ്ട്‌ എല്ലാവിധ ഭാവുകങ്ങളും അഡ്വാന്‍സ്‌ ആയി നേരുന്നു അതുപോലെ ഒരു അപേക്ഷ ഉള്ളത് ഞങ്ങളുടെ ജില്ലയിലെ നേതാവാകാന്‍ ഞാന്‍ റെഡി ആണ് കേട്ടോ....

    ReplyDelete
    Replies
    1. മാനെഫ്‌, താങ്കള്‍ മാന്യന്മാര്‍ക്കും മാന്യനായ ആദി മാന്യനാണ്. കാരണം ജിലാ സെക്രട്ടറി പദവിയല്ലേ ചോദിച്ചുള്ളൂ.

      Delete
  13. ശരീരമനങ്ങാതെ തിന്നുകൊഴുത്ത് നടക്കാനും പത്തുപുത്തനുണ്ടാക്കാനും പിന്നെ ആരെയും എന്തും ചെയ്യുവാനുമുള്ള ലൈസന്‍സാണിന്നു രാഷ്ട്രീയം.മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം പോലുമില്ലാത്ത രാഷ്ട്രീയക്കാരെ ബാക്കിയുള്ളവര്‍ പേടിയോടെ നോക്കിക്കാണുന്നു.ഇന്ന്‍ നമ്മുടെ നാട്ടിലെ ഒരു ഏഴാംകൂലി നേതാവിനുപോലും എന്തും ചെയ്യുവാനുള്ള കഴിവും ധൈര്യവും സഹായവുമുണ്ട്..പിന്നെ എങ്ങിനെ അവരെ ബാക്കിയുള്ളവര്‍ ഭയക്കാതിരിക്കും.. നമുക്ക് സ്വാതന്ത്ര്യം അല്‍പ്പം കൂടിപ്പോയിതാണ് പ്രധാനപ്രശ്നം...

    മനോഹരമായ സത്യസന്ധമായ എഴുത്തിന് അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. ശ്രീക്കുട്ടന്‍, എന്ത് വിഡ്ഢിത്തമാണീ പറയുന്നത്? ശരീരമനങ്ങാന്‍ തയാറാണെങ്കില്‍ വേറെ എന്തൊക്കെ ജോലിയുണ്ട്. രാഷ്ട്രീയത്തിലിറങ്ങണോ.
      നല്ല വാക്കിന് നന്ദി. സത്യനന്ധത കൈമുതലായ പാര്‍ടിയെ പരിചയപ്പെടുത്താന്‍ സത്യസന്ധമായ എഴുത്ത് തന്നെ വേണ്ടേ?

      Delete
  14. അടിപൊളി പോസ്റ്റ് ഇക്കാ.. ഷെയർഹോൽഡെർ ബിസിനസ്സ് ആയി തുടങ്ങാൻ പറ്റിയ സംരഭം.. :)

    ReplyDelete
  15. മൂര്‍ച്ചയേറിയ നാവു കൊണ്ട് സ്വന്തം കാലരിഞ്ഞിട്ട ഒരു പക്കാ ഉസ്താദ് എഴുന്നേറ്റു നില്‍ക്കാനാകാതെ പ്രയാസപ്പെട്ടു കഴിഞ്ഞിരുന്ന അവസരത്തില്‍ ഉപയോഗമില്ലാതെ കിടന്നിരുന്ന ഗാന്ധിജിയുടെ വടിയെറിഞ്ഞു കൊടുത്ത് എഴുന്നേല്‍പ്പിച്ച് അദ്ദേഹത്തെ മഹാനാക്കാന്‍ വിപ്ളവപ്പാര്‍ട്ടികള്‍ തന്നെയുണ്ടായി; പക്ഷേ അദ്ദേഹത്തിന്റെ പഴയ അതിതീവ്ര നിലപാടുകള്‍ വലിച്ചെറിഞ്ഞുവെന്ന് ആണയിട്ടു പറഞ്ഞിട്ടും അതു കൂട്ടാക്കാന്‍ ആരും തയ്യാറാകുന്നില്ല. അതു മാത്രമാണിക്കാര്യത്തിലൊരപവാദം. ചുരുക്കത്തില്‍ വലിച്ചെറിയാന്‍ ഒരു പേനാക്കത്തിയെങ്കിലും കയ്യിലില്ലെങ്കില്‍ നിനക്കൊരിക്കലും മഹാനാകാനൊക്കില്ല; മഹാനാകണോ നിനക്കൊരു കറുത്ത ഭൂതകാലം ഉണ്ടായിരിക്കണം.

    ReplyDelete
  16. ആരിഫ്‌ ഭായ്‌.. പൊറുക്കണം.. നിങ്ങളുടെ പാര്‍ട്ടി പൂക്കുമ്പോ എന്നെയും എന്റെ റേഷന്‍ കാര്‍ഡിനെയും വെറുതെ വിടണം... പ്ലീസ്‌....
    ഹ ഹ ഹ

    ഒട്ടേറെ ദാര്‍ശനികബിംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധര്‍മ്മപുരാണത്തിലൂടെ വിജയേട്ടന്‍ നല്ലൊരു 'ആക്ഷേപഹാസ്യനോവല്‍ ' ആണ് മലയാളത്തിനു സമ്മാനിച്ചത് എന്ന് പറഞ്ഞാല്‍ ദാഹനകേട്‌ പിടിക്കുന്നവരാണ് നമ്മുടെ സഹൃദയര്‍ ... ഞാന്‍ പറഞ്ഞത്‌ വിശാലമായ ഒരര്‍ത്ഥത്തില്‍ എടുക്കാന്‍ ആരിഫ്‌ ഭായ്‌ക്ക് കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാനീ ഗൗരവപൂര്‍ണമായ എഴുത്തിനെ ഹാസ്യം എന്ന് പറഞ്ഞത്... അതിനെ ഇവിടെ പല ബ്ലോഗുകളിലും കാണുന്ന അവിഞ്ഞ കോമഡിയുമായി താരതമ്യം ചെയ്യരുതേ......
    അത്തരം ബ്ലോഗ്‌ ഹാസ്യങ്ങളെ, ഹാസ്യസാഹിത്യത്തിന്റെ പട്ടികയില്‍ പോലും പെടുത്താന്‍ ആവില്ല എന്ന ചിന്തയില്‍ ആണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്... തെറ്റിദ്ധാരണകള്‍ ഒഴിവായിക്കാണുമല്ലോ..

    സ്നേഹപൂര്‍വ്വം

    ReplyDelete
  17. പാര്‍ട്ടികള്‍ പിറക്കാന്‍ കാരണങ്ങള്‍ വേണമെന്നില്ല (arif zain)

    @ ആരിഫ്‌ ഭായ്‌, താങ്കളുടെ ലേഖനം മനസ്സിരുത്തി വായിച്ചു, കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എവിടെ നിന്നോ ഇത്‌ വായിച്ചിരുന്നു, (താങ്കളാണ്‌ ഈ കൃതിയുടെ സൃഷ്ടാവെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌) അന്ന്‌ കണ്ണോടിച്ച്‌ പോവുകയായിരുന്നുവെങ്കില്‍ ഇന്നത്‌ മനസ്സിലാക്കി കൊണ്‌ട്‌ തന്നെ വായിച്ചു, സാമകാലിക രാഷ്ട്രീയ സമ്പ്രദായത്തിലേക്കും, നടമാടിക്കൊണ്‌ടിരിക്കു...ന്ന നാടകങ്ങളിലേക്കുമെല്ലാം സരസമായ രീതിയില്‍ താങ്കള്‍ വായനക്കാരുടെ ശ്രദ്ദ ആകര്‍ഷിച്ചിട്ടുണ്‌ട്‌ എന്നത്‌ ഈ ലേഖനത്തിന്‌റെ പ്രത്യേകതയാണ്‌.


    Politics have vital role from the labor room until grave yard .. അത്‌ മാത്രമാണ്‌ രാഷ്ട്രീയത്തെ കുറിച്ച്‌ എനിക്ക്‌ ഇവിടെ പറയാനുള്ളത്‌.. ഇനിയും ചിന്തകളെ തൊട്ടുണര്‍ത്തുന്ന, സംവേദന ശക്തിയുള്ള നിരവധി ലേഖനങ്ങള്‍ ആ തൂലികയില്ലൊടെ പ്രവഹിക്കട്ടെ എന്ന് ആശംസിച്ച്‌ കൊള്ളുന്നു,

    ReplyDelete
  18. ആരിഫ്ജി............. ഉഗ്രനായിട്ടുണ്ട്

    ReplyDelete
  19. ആക്ഷേപ ഹാസ്യത്തിലൂടെ പറയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  20. എല്ലാരെയും ഒന്ന് കൊട്ടിയല്ലോ.. ഇത്ര എളുപ്പമാണ് രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാനെങ്കില്‍ എനിക്കും ഒന്ന് ഉണ്ടാക്കിയാലെന്താ എന്ന്‍ തോന്നായ്കയില്ല..
    വേണേല്‍ ഞാന്‍ ബ്ലോഗ്ഗിങ്ങും ഉപേക്ഷിക്കാം മഹാന്‍ ആവാന്‍...

    ReplyDelete
  21. എനിക്ക് അത്യാഗ്രഹമോന്നുമില്ല ,
    ആരിഫ്ക മന്ത്രി ആയാല്‍ പിഎ ആയി എന്നെ നിയമിക്കണം .

    ReplyDelete
  22. വളരെ കൃത്യമായ നിരീക്ഷണം, തീര്‍ച്ചയായും ഇത് പ്രാവര്‍ത്തികമാക്കാന്‍ താങ്ങള്‍ക്കു കഴിയും. സാധ്യതകള്‍ക്കായി കാത്തിരിക്കുക :)

    ReplyDelete
  23. ഇന്നത്തെ ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ പോസ്റ്റ് ഒത്തിരി ചിന്തിക്കാന്‍ വക നല്‍കുന്നുണ്ട്. ആരിഫ്‌ ജി പറഞ്ഞത് പോലെ സംഗതി രാഷ്ട്രീയമാകയാല്‍ നാളെയും സ്ഥിതി മറ്റൊന്നാവാന്‍ തരമില്ല!

    വൈവിധ്യങ്ങളായ ചെരുമ്പടികളെ വളരെ തന്മ്മയത്വത്തോടെ കോര്‍ത്തിണക്കി ഒരു ആശയത്തിന്‍ കീഴില്‍ അവതരിപ്പിച്ച ഈ ലേഖനം, പത്ര മാധ്യമങ്ങള്‍, ബ്ലോഗ്‌ ഉള്‍പടെ, അടുത്ത കാലത്ത് വായിച്ചവയില്‍ നിലവാരം കൊണ്ടും അവതരണത്തിലെ പ്രത്യേകതകൊണ്ടും മുന്‍പന്തിയില്‍ നല്‍ക്കുന്ന ഒന്നാണ്.

    ആശംസകള്‍!!!!

    ReplyDelete
  24. സ്വപ്നങ്ങളുടെ പുഴകളെല്ലാം വറ്റിപ്പോവുകയും മോഹങ്ങളുടെ മലകളെല്ലാം നിരപ്പാക്കപ്പെടുകയും ചെയ്യുന്ന മാന്ദ്യ കാലത്ത് ഇനി ഇവിടെ ഭാവിയില്ലെന്ന തിരിച്ചറിവാണ് ഉള്ളതെല്ലാം പെറുക്കിക്കെട്ടി നാട്ടിലേക്ക് കെട്ടിയെഴുന്നെള്ളാന്‍ എന്നെ പ്രരിപ്പിച്ചത്. നാട്ടിലെത്തിയിട്ട് എന്ത് എന്നല്ലേ?

    ആക്ഷേപ ഹാസ്യത്തില്‍ രചിച്ച അസ്സല്‍ രചന..ആശംസകള്‍.

    ReplyDelete
  25. നിങ്ങളുടെ പാര്‍ട്ടിയിലേക്ക് ഞാനില്ല. നിങ്ങള്‍ ഈ തന്ന അറിവ് മതി എനിക്കും സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കാന്‍. പിന്നെ ഞാനെന്തിനു മറ്റു പാര്‍ട്ടിയില്‍ ചേരണം.

    ReplyDelete
  26. കൊള്ള നടത്താന്‍ നിനക്കെങ്ങനെ ധൈര്യം വന്നു എന്നാരാഞ്ഞ അലെക്സാന്ഡറോട് കടല്‍ കൊള്ളക്കാരന്‍ പറഞ്ഞില്ലേ, “ഒരു ചെറിയ കപ്പലുമായി കടലില്‍ കൊള്ള നടത്തുന്ന ഞാന്‍ കൊള്ളക്കാരന്‍; വലിയ സന്നാഹങ്ങളോടെ ലോകം ചുറ്റി കൊള്ള ചെയ്യുന്ന അങ്ങ് ചക്രവര്‍ത്തി.” നൂറു സഹോദരന്മാരെ കൊന്ന അശോകന്‍ മഹാനായ അശോക ചക്രവര്‍ത്തിയായത് ഇതേ നയതന്ത്രമുപയോഗിച്ചാണ്.

    ഇതെനിക്ക് നല്ലൊരറിവ് തന്നാ ട്ടോ ആരിഫിക്കാ. വളരെ സന്തോഷം.

    കാര്യമായ പ്രത്യയശാസ്ത്ര ഭാരം ഞങ്ങളുടെ പാര്‍ട്ടിക്കുണ്ടായിരിക്കില്ല. പ്രത്യയ ശാസ്ത്ര ശൂന്യത പുതിയ പാര്‍ട്ടിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നുമില്ല. വളയാത്തൊരു നട്ടെല്ലും കുനിയാത്തൊരു ശിരസ്സും എന്നൊക്കെ പ്രസംഗിക്കുന്ന നേതാക്കളും ഞങ്ങളുടെ പാര്‍ട്ടിക്കുണ്ടാകില്ല. നട്ടെല്ലിന്റെ ധര്‍മം തന്നെ വളയുക, അതു വഴി ശരീരത്തെ വളക്കുക്കുക എന്നതാണ്. ശിരസ്സ് കുനിയുകയും വേണം; ഇല്ലെങ്കില്‍ ചികിത്സ തേടണം.

    ആഹാ അടിപൊളി, ഞന്ന് വിചാരിച്ച പോലല്ല ആരിഫിക്ക. ഒരു പാർട്യൊക്കെ സ്വന്തായിണ്ടാക്കാനുള്ള ബുദ്ധ്യൊക്കെണ്ട് ല്ലേ ? എന്തായാലും അടിപൊള്യാവട്ടെ, എല്ലാം കഴിഞ്ഞ് ആരിഫിക്ക പ്രസിഡന്റാവുമ്പോ പറയാലോ, അത് നമ്മടാളാ ന്ന്.....അങ്ങനെ എനിക്കും നല്ലൊരു സാമൂഹ്യ നേതാവാകാലോ,അതുവഴി രാഷ്ട്രീയക്കാരനുമാവാലോ ?

    ങ്ങളാ കണ്ണൂരാന് കൊടുത്ത മറുപടി അത്യുഗ്രൻ...പ്രത്യേകിച്ച് ഈ ഭാഗം,
    'പാര്‍ടിയുടെ പേര് വേണമെങ്കില്‍ കല്ലി വല്ലി എന്നോ, തല്ലി കൊല്ലി എന്നോ മാങ്ങാ തൊലി എന്നോ ആക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. നിരുത്തരവാദിത്തത്തിന്‍റെയും അവസരവാദത്തിന്‍റെയും അടിത്തറയില്‍ പടുത്തുയര്‍ത്തുന്ന പാര്‍ടിക്ക് ആ പേരൊക്കെ തന്നെയാണ് നല്ലത്.'

    ആശംസകൾ.

    ReplyDelete
  27. തുടക്കം വായിച്ചപ്പോല്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് യു.പി ജയരാജിന്‍റെ ഒരു കഥയാണ്.. അങ്ങിനെ ആണെന്നല്ലാട്ടൊ പറഞ്ഞത്. ആ കഥ എന്നെ ഓര്‍മ്മിപ്പിച്ചു എന്ന് മാത്രം..
    കാര്യം രാഷ്ട്രീയം ജീര്‍ണ്ണാവസ്ഥയിലാണ്..
    എന്നാലും എനിക്ക് രാഷ്ട്രീയത്തിലും , ജനാധിപത്യത്തിലും ഒന്നുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല..:)

    നന്നായി എഴുതി..
    എനിക്കിഷ്ടായി ഈ എഴുത്ത്...

    ReplyDelete
  28. പേര് അത് തന്നെ യാകട്ടെ കല്ലി പോ ല്ലി - ലക്ഷം ലക്ഷം പിന്നാലേ ധീരതയോടെ മുന്നോട്ട്-

    ReplyDelete
  29. മഹാനാകണമെങ്കില്‍ ഒരു കറുത്ത ചരിത്രമുണ്ടാകണം ...

    ഇതെനിക്ക് ഇഷ്ടായി ..

    അപ്പോള്‍ ഒരു സംശയം , " ആരിഫ്‌ക്കാ മഹാനാണോ അല്ലയോ ..? " .

    ReplyDelete
  30. എനിക്ക് സമാധാനം ആയി ആരിഫിക്ക എന്തായാലും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ല എന്ന് എനിക്ക് ഉറപ്പായി ...നന്ദി ആരിഫിക്ക നന്ദി ലക്ഷം ലക്ഷം നന്ദി ...

    ReplyDelete
  31. എക്കാലത്തും വായനയെ പ്രസക്തമാക്കുന്ന രചനകളെയാണല്ലോ നമ്മൾ ക്ലാസ്സിക്‌ എന്ന് വിളിക്കുന്നത്‌. ഈ ഗണത്തിൽ വരുന്ന ആരിഫ്‌ സൈന്റെ പോസ്റ്റുകളിൽ മുന്നിൽ നില്ക്കും ഇതെന്ന് ഉറപ്പാണ് . മിതവാദിയാവാൻ അദ്വാനിക്ക് പോലും അല്പം നാണമൊക്കെ തോന്നുന്നുണ്ട് എന്ന് തോന്നുന്നു. അത് കൊണ്ടാവാം ഇക്കഴിഞ്ഞ ദിവസം പ്രാർത്ഥനാ മന്ദിരം തകർത്തതിൽ അദ്ദേഹം പിന്നെയും അഭിമാനം കൊണ്ടത്‌. പക്ഷെ ടിയാനുള്ള ശങ്ക പോലും നമ്മുടെ മാധ്യമ സമൂഹത്തിനില്ല. മോഡിയെ പോലും പത്തു വർഷം മുൻപത്തെ ഒരു ആരോപണം വെച്ച് അളക്കരുതെന്നും വിനയമുള്ള വികാസ് പുരുഷനെ ഡൽഹിയിലേക്ക് കൊണ്ട് വരണമെന്നുമാണ് അവരുടെ നിലപാട്. ലോകത്ത് വേറെ എവിടെയും ഇത്ര കൂടിയ അളവിൽ ഇല്ലാത്ത ഒരു രാഷ്ട്രീയ ഇരട്ടത്താപ് (അല്ല, പരട്ടത്താപ് ) നമ്മുടെ മാധ്യമ - സാംസ്കാരിക-രാഷ്ട്രീയ മുഖ്യധാരയിൽ എന്നും സജ്ജീവമായി ഉണ്ട്. അമേരിക്കയിൽ പോലും സേവനം കഴിഞ്ഞു വന്ന എത്രയോ സൈനികർ തങ്ങൾ ചെയ്തു കൂട്ടിയ അതിക്രമങ്ങളിൽ പശ്ചാതാപം തോന്നി കരളലിയിക്കുന്ന പല സംഭവങ്ങളും തുറന്നു പറയുന്നുണ്ട് . അവിടത്തെ സ്വതന്ത്ര മാധ്യമങ്ങൾ അത് മറയില്ലാതെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ രാഷ്ട്രീയക്കാരാകട്ടെ, സൈനികരാകട്ടെ അവർക്ക് അങ്ങിനെയൊരു മാനസാന്തരം വരുന്നതായി കാണുന്നേയില്ല. അത് കൊണ്ട് തന്നെ താങ്കളുടെ നിരീക്ഷണം തികച്ചും ശരിയാണ്. ഇന്നലത്തെ തീവ്രൻ ഇന്നത്തെ മിതവാദി, ഇന്നത്തെ തീവ്രൻ നാളത്തെ മിതവാദി.

    ReplyDelete
  32. നട്ടെല്ലിന്‍റെ ധര്‍മം തന്നെ വളയുക, അതു വഴി ശരീരത്തെ വളക്കുക്കുക എന്നതാണ്. ശിരസ്സ് കുനിയുകയും വേണം; ഇല്ലെങ്കില്‍ ചികിത്സ തേടണം...

    മനോഹരമായ എഴുത്ത് ... നല്ല ഹാസ്യം നല്ല വിമർശനം... നല്ല നിരീക്ഷണം....

    ReplyDelete
  33. വളരെ അടിപൊളിയായിട്ടുണ്ട് ആരിഫ്ക്കാ, ശൈലിയിലുള്ള വ്യത്യസ്തത വായനയെ കൂടുതൽ സുഖകരമാക്കുന്നുണ്ട്.//////അവയുടെ ഉപമ അമീബയുടേതാകുന്നു; അവരുടെ ഉപമ എട്ടുകാലിയുടേതാണ്; അവയുടെ ഉപമ തുലാസിന്‍റെതാകുന്നു. അവയുടെ ഉപമ പെണ്ഡുലത്തിന്റേതാകുന്നു;അവരുടെ ഉപമ കഴുതയുടേതാകുന്നു//// ഉപമകൾ സൂപ്പറായിട്ടുണ്ട്. പക്ഷെ കോപ്പിയടിച്ചത് ഖുർആനിൽ നിന്നാണോ എന്നൊരു ചെറിയ സംശയം.

    ReplyDelete
  34. പിന്നെ ജനങ്ങളുടെ കാര്യം. അവരുടെ ഓര്‍മ്മ അചിരസ്ഥായിയാണ്, ക്ഷണികമാണ്. പെട്ടെന്ന് എല്ലാം മറക്കും, എന്തും സഹിക്കും. ഒരുവേള അവര്‍ നിസ്സംഗര്‍ പോലുമാണ്. അവരുടെ ഉപമ കഴുതയുടേതാകുന്നു;

    ഉപമ മാത്രമല്ല ജനങ്ങള്‍ തന്നെ കഴുതകളാണ്. ഓര്‍മയില്ലാത്ത കഴുതകള്‍.

    ReplyDelete
  35. അപ്പോള്‍ ഇതാണ് പരിപാടി അല്ലെ
    നല്ല കച്ചവടമാണ് രാഷ്ട്രിയം
    ഒരു ലക്ഷം കയില്‍ കിട്ടികാനും എന്ന് വിചാരിക്കുന്നു
    എന്ന് സ്വന്തം

    ReplyDelete
  36. മഹാനാകാന്‍ അതൊരു കുറുക്കു വഴി,നട്ടെല്ലിന്‍റെ ധര്‍മം,ശിരസ്സിന്റെ ആവശ്യം..... എല്ലാം മനസ്സിലാക്കി തന്നതിനും, നല്ല വായനാനുഭാവത്ത്തിനും നന്ദി.!!

    ReplyDelete
  37. മഹാനാകാന്‍ അതൊരു കുറുക്കു വഴി,നട്ടെല്ലിന്‍റെ ധര്‍മം,ശിരസ്സിന്റെ ആവശ്യം..... എല്ലാം മനസ്സിലാക്കി തന്നതിനും, നല്ല വായനാനുഭാവത്ത്തിനും നന്ദി.!!

    ReplyDelete
  38. ആദര്‍ശത്തീന്റെ പേരില്‍ ആണയിടുകയും അധികാരലബ്ധിക്ക്‌ശേഷം പാലം കടന്നാല്‍ കൂരായണ എന്ന മട്ടില്‍ അഴിമതിയില്‍ ആറാടലുമാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന ലളിതസമവാക്യത്തോട്‌ ജനം താദാന്മ്യം പ്രാപിച്ചുകഴിഞ്ഞു എന്നതാണ്‌ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍സംഭവിച്ച ഏറ്റവും വലിയ പൊതുദുരന്തം എന്ന്‌ വലിയ അതിശയോക്തിയില്ലാതെ പറയാമെന്ന്‌ തോന്നുന്നു.

    ആഭാസന്റെ അവസാനത്തെ അഭയസ്ഥാനമാണ്‌ രാഷ്ട്രീയം എന്ന വിശേഷണം അനുഭവങ്ങളിലൂടെ കണ്ടീഷന്‍ ചെയ്യപ്പെട്ട സാമാന്യജനത്തിനിടയില്‍ സമ്മതിനേടപ്പെട്ടതോടെ ഉളുപ്പുള്ളവര്‍ക്ക് പറ്റിയ പണിയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന ചിന്താഗതിക്കും സ്വീകാര്യത കൈവന്നു.

    ഈ പ്രകൃതത്തില്‍, അഴിമതിയും കണ്ടവിധത്തില്‍ കാശുണ്ടാക്കലുമാണ്‌ തങ്ങളുടെ ലക്ഷ്യം എന്ന്‌ തുറന്ന്‌ പറഞ്ഞ്‌ ഒരു കക്ഷി രംഗത്ത് വരികയാണെങ്കില്‍ "സത്യസന്ധത"യുടെ പേരില്‍ ആ പാര്‍ട്ടിയെ പ്രശംസിക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയത്‌ "കളവില്‍ വഞ്ചനയില്ല" എന്ന "ഗുണ"മെങ്കിലുമുണ്ടല്ലോ!

    രാഷ്ട്രീയ രംഗത്തിന്റെ അഴുകിയ അവസ്ഥയ്ക്ക് നേരെ കണ്ണാടി കാട്ടിയ ഈ ആക്ഷേപഹാസ്യം വേദനനിറഞ്ഞ ഒരു ചിരിയോടെ സ്വീകരിക്കുന്നു.

    നല്ല എഴുത്ത്.

    ReplyDelete
  39. കാര്യങ്ങള്‍ ഒക്കെ വളരെ കൃത്യമായിരുന്നു.
    ഇനിയും സമയം ഉണ്ട്, നാട്ടിലേയ്ക്കുള്ള മടക്കമല്ലേ.

    ReplyDelete
  40. പണ്ട് ഞങ്ങള്‍ സ്വയം തൊഴിലിന് വേണ്ട് നടന്ന കാലത്ത് ഡവലപ്പ്മെന്റ് ഓഫീസര്‍ ഒരു പ്രോജക്റ്റിനെപ്പറ്റി പറഞ്ഞു. അതുപ്പൊലെ കുറെ ഉണ്ടല്ലോ സാര്‍’ എന്ന് ഞങ്ങളും. എടോ, കോട്ടയത്ത് ഒരു തിയറ്റര്‍ കൂടി വന്നാലും അവിടെ ആള്‍ വരാതിരിയ്ക്കുമോ സിനിമ കാണാന്‍? എന്ന് അയാളുടെ മറുചോദ്യം.

    കേരളത്തില്‍ ഇനി ഒരു പാര്‍ട്ടികൂടെ പിറന്നാലും അതിനും ഒരു പ്രസിഡന്റും സെക്രട്ടറിയും ഖജാന്‍ജിയും കാണാതിരിയ്ക്കുമോ?
    നമുക്കൊരു പാര്‍ട്ടി തട്ടിക്കൂട്ടിയാലോ?

    (ജാലകത്തില്‍ ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. അല്ലെങ്കിലും സൈബര്‍ജാലകം ഇപ്പോള്‍ പറ്റിയ്ക്കല്‍സ് തുടങ്ങീട്ടുണ്ട്. അഞ്ചുവര്‍ഷം പഴക്കമുള്ള പോസ്റ്റുകളൊക്കെ 5 മിനിറ്റ് എഗോ എന്നും പറഞ്ഞ് പറ്റിയ്ക്കും!!)

    ReplyDelete