ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള ക്ഷമത മറ്റൊരു സംവിധാനത്തിനുമില്ല. അതിശക്തമായ ഭരണകൂടങ്ങള്‍ പോലും തങ്ങളുടെ നിലപാടുകള്‍ ജനങ്ങളെ അറിയിക്കാനും സ്വാധീനിക്കാനും വേണ്ടി ഉപയോഗിക്കുന്നത് മീഡിയയെയാണ്. സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തെ ഭയപ്പെടുന്നു. ജനങ്ങള്‍ക്കിടയിലെ അതിന്റെ വിശ്വാസ്യതയാണിതിനു കാരണം. ഈ വിശ്വാസ്യതയാണ് മാധ്യമങ്ങളുടെ കരുത്തും.
മാധ്യമങ്ങള്‍ ഒരേസമയം പല റോളുകള്‍ നിര്‍വഹിക്കുന്നുണ്ട്. വിവരദാതാവിന്റെ, സര്‍വകലാശാലയുടെ, വിനോദകേന്ദ്രങ്ങളുടെ, നിയമപാലകരുടെ, നീതിപീഠങ്ങളുടെ, സമാധാനദൂതരുടെ, സാമ്പത്തിക ആരോഗ്യ കാര്യങ്ങളിലെ ഉപദേശകരുടെ, ജീവകാരുണ്യ പ്രവര്‍ത്തകരുടെ, അങ്ങനെ സമൂഹത്തിന്റെ നിഖില മേഖലകളിലും മീഡിയ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തെ സംബന്ധിച്ചേടത്തോളം വിനാശകരമായ തീരുമാനങ്ങളില്‍ നിന്ന് ഗവണ്മെന്റുകളെ പിന്തിരിപ്പിക്കാനും അധികാര കേന്ദ്രങ്ങളുടെ കണ്ണു തുറപ്പിക്കുന്നതിനും പലപ്പോഴും ഭരണമാറ്റത്തിനു തന്നെയും മാധ്യമങ്ങളുടെ ഇടപെടലുകള്‍ വഴിവെക്കുന്നു. വന്‍ അഴിമതികള്‍ വരെ അവ പുറത്ത് കൊണ്ടുവരുന്നു. അനൌപചാരിക വിദ്യാഭ്യാസത്തിന്റെ അദ്വിതീയമായ ഉപാധി എന്ന നിലയില്‍ മീഡിയക്ക് വല്ല ഭീഷണിയും ഏതെങ്കിലും ഭാഗത്തു നിന്ന് നേരിടേണ്ടിവരുമ്പോള്‍ ജനങ്ങള്‍ മാധ്യമങ്ങളുടെ കൂടെ നില്‍ക്കുന്നതിന്റെ കാരണമിതാണ്.
അടുത്ത കാലത്തായി, അവയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടുണ്ടെങ്കിലും ഈ ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന് കാണാനാകും. മാധ്യമങ്ങളുടെ പ്രചാരണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുത്തനെയുള്ള വളര്‍ച്ച സൂചിപ്പിക്കുന്നത് അതാണ്.
ഇന്ത്യന്‍ പശ്ചാലത്തില്‍ നിന്നു കൊണ്ട് പറയുമ്പോള്‍ ഒരിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മീഡിയ സങ്കല്പമല്ല ഇന്നുള്ളത്. അന്ന് നമുക്ക് പ്രഭാതത്തില്‍ വീട്ടുമുറ്റത്തെത്തിയിരുന്ന വിരലിലെണ്ണാവുന്ന വര്‍ത്തമാനപത്രങ്ങളും ഏതാനും മണിക്കൂറുകള്‍ പ്രക്ഷേപണം നടക്കുന്ന ഓള് ഇന്ത്യാ റേഡിയോയും മാത്രമാണുണ്ടായിരുന്നത്. സ്റേഷന് തുറക്കുമ്പോഴുള്ള സിഗ്നേച്ചര്‍ മ്യൂസിക് ഇപ്പോഴും നമ്മുടെയൊക്കെ ഗൃഹാതുരതയെ തൊട്ടുണര്ത്താറുണ്ടല്ലോ. ബി.ബി.സി തുടങ്ങിയ അന്തര്‍ദേശീയ റേഡിയോ ചാനലുകള്‍ അന്നും രാപ്പകല്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത് ശ്രദ്ധിക്കുന്നവര്‍ തുലോം കുറവായിരുന്നു. പിന്നീട,് ദൂര്ദര്ശന് പരിമിതമായ സമയം നമ്മുടെ വീടുകളിലെത്തിയെങ്കിലും ജനകീയമാകാന്‍ വര്‍ഷങ്ങളെടുത്തു. തൊണ്ണൂറുകളുടെ ആരംഭത്തോടെ നമ്മുടെ നയങ്ങളില്‍ മാറ്റം വരികയും ഗ്ളോബലൈസേഷന്റെ ഭാഗമായി രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ചുള്ള മൂലധനത്തിന്റെ ഒഴുക്ക് തുടങ്ങുകയും ചെയ്തതോടെ, മറ്റെല്ലാ രംഗവുമെന്നപോലെ മാധ്യമരംഗവും കീഴ്മേല്‍ മറിഞ്ഞു. നമ്മുടെ ജീവിതം ആഗോളീകരിക്കപ്പെട്ടു.
ഇപ്പോള്‍ നാം എത്തിനില്‍ക്കുന്നത് മീഡിയ വൈവിധ്യവല്കരിക്കപ്പെടുകയും വാര്‍ത്തകള്‍ ഫില്‍റ്റര്‍ ചെയ്യപ്പെടാതെ തന്നെ ഗ്രാഹകനിലെത്തുകയും ചെയ്യുന്ന സ്ട്രീറ്റ് ജേണലിസത്തിന്റെ കാലത്താണ്. ഇന്ന് വാര്‍ത്താവിതരണം ഏതെങ്കിലും ഒന്നോ രണ്ടോ മാധ്യമങ്ങളിലൊതുങ്ങുന്നില്ല. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇമാധ്യമങ്ങള് കൂടുതല്‍ ജനകീയവും ഫലവത്തുമാണ്. പറയാനുള്ളത് ജനങ്ങളിലെത്തിക്കാന്‍ ഏതെങ്കിലും പത്രാധിപരുടെ കനിവിനു കാത്തിരിക്കേണ്ട അവസ്ഥ ഇന്ന് ജനത്തിനില്ല. സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴിയോ ഇമെയ്ല് വഴിയോ പ്രചരിപ്പിക്കുകയോ, സ്വന്തമായി ഒരു ബ്ളോഗ് തുടങ്ങി പ്രസിദ്ധപ്പെടുത്തുകയോ ചെയ്യാം. ആശയവിനിമയം കൂടുതല്‍ ദ്രുതഗതിയില്‍ നടക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് പലപ്പോഴും മീഡിയ ബഹുവചനമാണ് എന്ന് പറയുന്നത്.
വഴിയില്‍ ഒരപകടത്തിന്റെ കാഴ്ച ശ്രദ്ധയില്‍പ്പെടുമ്പോള്‍ ഉടനെ അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പബ്ളിഷ് ചെയ്യാന്‍ ഇന്ന് മാര്‍ഗങ്ങളുണ്ട്. ഒരു വാര്‍ത്ത തമസ്കരിക്കാന്‍ ഏതെങ്കിലും പത്രക്കാരന് വിചാരിച്ചിട്ടു കാര്യമില്ല എന്ന് സാരം. അത് തിരിച്ചറിഞ്ഞുകെണ്ടാണ് ഇലക്ട്രോണിക് മീഡിയ അടക്കമുള്ള മുഖ്യധാരാമാധ്യമങ്ങള്‍ സിറ്റിസന്‍സ് ജേണലിസത്തിനെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ചിരിക്കുന്നത്. അഭിപ്രായ രൂപീകരണത്തില്‍ തങ്ങള്‍ക്കുള്ള കുത്തക തകര്‍ന്നിരിക്കുന്നുവെന്ന തിരിച്ചറിവാണ് സിറ്റിസന്‍സ് ജേണലിസം അഥവാ പാട്ടിസിപ്പേറ്ററി ജേണലിസം സ്ട്രീറ്റ് ജേണലിസം എന്നൊക്കെ അറിയപ്പെടുന്ന ജനകീയ പത്രപ്രവര്‍ത്തനത്തെ ഉള്‍ച്ചേര്‍ക്കാന്‍ അവയെ പ്രേരിപ്പിക്കുന്നത് എന്ന് കണ്ടെത്താനാകും
സിറ്റിസന്‍സ് ജേണലസിത്തിന്റെ കാലത്തു നിന്നു കൊണ്ടാണ് നാം മാധ്യമധര്‍മത്തെക്കുറിച്ച് സംസാരിക്കുന്നത്. പത്രങ്ങള്ക്കൊന്നാകെ ബാധമാകുന്ന ലിഖിതമായ ഒരു ധര്‍മസംഹിത എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ എന്നതു തന്നെ സംശയമാണ്. എന്നിട്ടല്ലേ, ആരോടും ഒരുത്തരവാദിത്തവുമില്ലാത്ത സിറ്റിസന്‍സ് ജേണലിസ്റുകളില് നിന്ന് അത് പ്രതീക്ഷിക്കുക!
ഏതു വിധേനയും സ്കൂപ്പുകള് തരപ്പെടുത്താനല്ലാതെ എത്തിക്സിനെക്കുറിച്ച് ഏതെങ്കിലും മാധ്യമസ്ഥാപനമോ മാധ്യമപ്രവര്‍ത്തകനോ സംസാരിക്കാറില്ല. മാധ്യമധര്‍മം എന്നത് മാധ്യമങ്ങള്‍ കൈനീട്ടി സ്വീകരിക്കുന്ന ധര്‍മം എന്ന തലത്തിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.
ഇയ്യിടെ നമ്മുടെ രാജ്യത്തെ പിടിച്ചു കുലുക്കിയ കുപ്രസിദ്ധമായ റാഡിയാ ടെയ്പ്പ് സംഭവം മാധ്യമധര്‍മത്തെക്കുറിച്ച് വിശാലമായ ചര്‍ച്ചയും പുനര്‍വിചിന്തനവും ആവശ്യപ്പെടുന്നുണ്ട്. കോര്‍പ്പറേറ്റ് ഭീമ•ാരും ഇടനിലക്കാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും കൃത്യമായ താളമേളങ്ങളോടെ വര്‍ത്തിക്കുന്ന കുറ്റമറ്റ ഒരു പരിസ്ഥിതിവ്യൂഹം (ecosystem) നമ്മുടെ രാജ്യത്ത് നിലനില്ക്കുന്നുവെന്നതിന് ഇതില്കൂടുതല് തെളിവുകള്‍ ആവശ്യമില്ല. കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് സ്റ്റോറികള്‍ നട്ടുപിടിപ്പിക്കാം, തലക്കെട്ടുകള്‍ തീരുമാനിക്കാം, എവിടെ, ഏതു സമയത്ത് വാര്ത്തവരണം എന്നത് ചര്‍ച്ച ചെയ്യാം. തങ്ങള്‍ പരസ്യത്തിനായി മുടക്കുന്ന ഓരോ ചില്ലിക്കാശും എങ്ങനെ തിരിച്ചു വസൂലാക്കണമെന്ന് അവര്‍ക്ക് നന്നായറിയാം എന്നാണ് ഈ സംഭവം നല്കുന്ന പരശ്ശതം വലിയ പാഠങ്ങളിലൊന്ന്.
മനസ്സില്‍ കുറേ കാലമായി ഇന്ത്യന്‍ മീഡിയയിലൊരു വിഭാഗത്തിനെക്കുറിച്ചെങ്കിലും കൊണ്ടുനടന്നിരുന്ന ധാര്മികസങ്കല്പത്തിന്റെ ഫിലമെന്റ് അടിച്ചുപോയി എന്നത് പാഠത്തെക്കാളേറെ ഒരു ദുരന്തമായിരുന്നു. വലിയ വിഭാഗം ജനങ്ങള്‍ ആദരാതിരേകങ്ങളോടെ കണ്ടിരുന്ന ഇന്ത്യയുടെ ക്രിസ്റ്യന്‍ അമാന്പോര് India's answer to Christiane Amanpour എന്ന് പലരാലും പ്രശംസിക്കപ്പെട്ട ബര്‍ഖ ദത്തും വീര്‍സാംഘ്വിയും രാജീദീപ് സര്ദേസായിയുമെല്ലാം അഴിമതിയുടെ അറ്റം കാണാത്ത ചങ്ങലയിലെവിടെയോ കണ്ണിയാണെന്നറിയുമ്പോള് മനസ് വല്ലാതെ അസ്വസ്ഥമാകുന്നു. താല്പര്യങ്ങളുടെ വിളനിലമാണ് മീഡിയാ രംഗം എന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു.
അമേരിക്കന്‍ ചിന്തകനും ഭാഷാ ശാസ്ത്രജ്ഞനുമായ നോം ചോംസ്കി എഡ്വേഡ് എസ് ഹെര്‍മനുമായി ചേര്‍ന്നെഴുതിയ Manufacturing Consent: The Political Economy of the Mass Media മാധ്യമ ചര്‍ച്ചകളില്‍ വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന പ്രൌഢോജ്വല കൃതിയാണ്. മാധ്യമ പഠനരംഗത്ത് വലിയൊരു കുതിച്ചു ചാട്ടമായിരുന്നു 1988 ല്‍ പുറത്തുവന്ന പ്രസ്തുത ഗ്രന്ഥം.
Walter Lippman മുന്നോട്ടു വെച്ച ജനാധിപത്യം മുന്നോട്ടു കൊണ്ടു പോകുന്നത് പൊതുസമ്മതയിലൂടെയാണ് എന്ന സങ്കല്പം ചോംസ്കിയും ഹെര്‍മനും ചേര്‍ന്ന് വിപുലീകരിക്കുകയായിരുന്നു. വാര്‍ത്താമാധ്യമങ്ങളുടെ പ്രചാരമാതൃക (Propaganda model) എന്ന ഒരു പരികല്പന അവര്‍ അവതരിപ്പിച്ചു. ഈ സിദ്ധാന്തപ്രകാരം ജനങ്ങളെ അനുസരിപ്പിക്കാന്‍ ബലപ്രയോഗം നടത്തുന്ന സമഗ്രാധിപത്യ സമൂഹങ്ങള്‍ക്ക് വിരുദ്ധമായി മിക്ക ജനാധിപത്യ സമൂഹങ്ങളും താരതമ്യേന കണ്ടുപിടിക്കാന്‍ പ്രയാസമുള്ള അഹിംസാത്മകമായ നിയന്ത്രണോപാധികള്‍ ഉപയോഗിക്കുന്നുണ്ട്. ചോംസ്കി പറഞ്ഞതു പോലെ, ‘സമഗ്രാധിപത്യരാജ്യത്ത് എന്താണോ മര്‍ദനായുധം, അതാണ് ജനാധിപത്യരാജ്യത്ത് പ്രചരണായുധം.’
പ്രസിദ്ധീകരിച്ച ഏതു വാര്‍ത്തയും അഞ്ച് അരിപ്പകളിലൂടെയാണ് കടന്നു പോന്നത്. ഉടസ്ഥത, ഫണ്ടിങ്, ഉറവിടങ്ങള്‍, സമ്മര്‍ദശക്തികള്‍, നാട്ടുനടപ്പ് എന്നിവയാണവ. ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം വന്‍കിട കോര്‍പറേറ്റ് മുതലാളിമാരുടെ ഉടമസ്ഥതയിലുള്ളതാണ്. വാര്‍ത്താവിതരണരംഗത്ത് മാത്രം ഒതുങ്ങി നില്‍ക്കാത്ത കോണ്ഗ്ളോമെറേറ്റുകളാണ് അവയുടെ ഉടമസ്ഥരില്‍ പലരും. തങ്ങള്‍ ഏര്‍പ്പെട്ട ഒരുപാട് കച്ചവടങ്ങളില്‍ ഒന്നുമാത്രമാണ് അവര്‍ക്ക് മാധ്യമപ്രവര്‍ത്തനം. കച്ചവടമല്ലാത്ത എന്തെങ്കിലും താല്പര്യം അവക്കുണ്ടായിരിക്കില്ല എന്ന് സാരം. പരസ്യദാതാവിന്റെ താല്പര്യവും സംരക്ഷിക്കപ്പെടണം, അവരില്ലെങ്കില്‍ ഒരു വാര്‍ത്താമാധ്യമവും നിലനില്‍ക്കില്ല. ഉറവിടങ്ങളെ പിണക്കാന്‍ ഒരു മാധ്യമവും തയ്യാറാവില്ല. പുതുതായി പുറത്തുവന്ന വിവാദത്തില്‍ നീരാ റാഡിയാ എന്ന കോര്പറേറ്റ ലോബിയിസ്റ് തങ്ങളുടെ ഉറവിടമായിരുന്നു എന്ന ബര്‍ഖാ ദത്തിന്റെയും സാംഘ്വിയുടെയും വാദങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ ആ ഉറവിടത്തെ പിണക്കാന്‍ ആഗ്രഹിച്ചു കാണില്ല; ഉറവിടത്തിന് എല്ലാ പിന്തുണയും അവര്‍ നല്‍കുകയും ചെയ്തു. അതേസമയം, ആ ഉറവിടത്തില്‍ നിന്ന് കിട്ടിയതൊന്നും അവര്‍ പുറത്തു വിട്ടതുമില്ല.
സമ്മര്‍ദശക്തികള്‍ എക്കാലത്തും യഥാര്‍ഥ വാര്‍ത്തകള്‍ പുറത്തുകൊണ്ടു വരുന്നതില്‍ വലിയ വിലങ്ങുതടിയായിരുന്നു. രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥന്മാര്, മതസംഘങ്ങള്‍, വ്യവസായികള്‍, ആള്‍ദൈവങ്ങള്‍ തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍ പെടുന്നു. അടുപ്പവും (Proximity) സ്വാധീനവും (Influence) എക്കാലവും വാര്‍ത്തകളുടെ സൃഷ്ടി സ്ഥിതി സംഹാരങ്ങളില്‍ രാജാപാര്‍ട്ട് കളിച്ചിട്ടുണ്ട്. പിന്നെ നാട്ടില്‍ അതതു കാലത്തു നിലനില്‍ക്കുന്ന പൊതുധാരണകളും വാര്‍ത്തകള്‍ക്കും പൊതുജനത്തിനുമിടയില്‍ അരിപ്പയായി വര്‍ത്തിക്കുന്നു. ഉദാഹരണമായി, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാ രാജ്യത്തുണ്ടായ ചില സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത തന്നെയെടുക്കാം. മാലേഗാംവ്, സംഝോത്താ എക്സ്പ്രേസ്, അജ്മേര്‍, ഹൈദ്രാബാദ് മക്കാമസ്ജിദ് തുടങ്ങിയവ ഉദാഹരണങ്ങള്‍. അന്നത്തെ നാട്ടുനടപ്പനുസരിച്ച് അവയുടെയെല്ലാം പിന്നില്‍ ഇസ്ലാമിക ഭികരവാദികളായിരുന്നു എന്ന് വിശ്വസിക്കല്‍ നാം ഇന്ത്യക്കാരുടെ പൌരധര്മമായി കണക്കാക്കപ്പെട്ടു. ദ ഹിന്ദു ദിനപത്രത്തിന്റെ അന്നത്തെ അസോഷ്യേറ്റഡ് എഡിറ്റര്‍ പ്രവീണ്‍ സ്വാമി ചിത്രങ്ങള്‍ വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തി എങ്ങനെയൊക്കെ, എവിടെയൊക്കെ, ആരൊക്കെ ബോംബ് സ്ഥാപിച്ചുവെന്ന് വായനക്കാരനെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അത്തരം വാര്‍ത്തകളുടെ ഒരു തരം യൂനിലാറ്ററല് ബംബാഡ്മെന്റ് എന്നുതന്നെ പറയാം. ഇത്രയൊക്കെ കാര്യങ്ങള്‍ കൃതകൃത്യയോടെയറിഞ്ഞ താങ്കളെന്തേ ഇതൊന്നും മുന്‍കൂട്ടി അധികൃതരെ അറീച്ചില്ല, പാവങ്ങളായ കുറേ മനുഷ്യരെ താങ്കളെന്തിനു മരിക്കാന്‍ വിട്ടു തുടങ്ങിയ ചൊദ്യങ്ങളൊന്നും ആരും സ്വാമിയോടു ചോദിച്ചില്ല, ചോദിക്കുന്നത് അന്ന് പശ്ചാത്താപമില്ലാത്ത പാപവുമായിരുന്നു. ഇന്നിപ്പോള്‍ ആ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളേതെന്ന് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ തന്നെ തെളിയിച്ചിരിക്കുകയാണ്. എന്നാല്‍, അക്കാലത്തു തന്നെ ഈ കാര്യങ്ങളൊക്കെ പലരും ചൂണ്ടിക്കാട്ടിയതാണ്, പറഞ്ഞുവല്ലോ, കാലം അതായിരുന്നു. സംഝോത്താ എക്സ്പ്രേസ് സ്ഫോടനം നടന്ന രാത്രി പുലരിയോടു ചേരുമ്പോള്‍ അല്‍ജസീറയുടെ തൈമൂര്‍ നബീലിയുടെ, സംഭവത്തിനു പിന്നില്‍ ഹിന്ദുഭീകരരായിക്കൂടേ, എന്ന ചോദ്യത്തിന്, ഇന്ത്യയിലെ അതിപ്രഗത്ഭനായ പ്രതിരോധ വിദഗ്ധനും മീഡിയയിലെ നിറസാന്നിദ്ധ്യവുമായ ബ്രഹ്മ ചെല്ലാനി പറഞ്ഞത് അങ്ങനെയൊരു പദപ്രയോഗം തന്നെ തെറ്റാണ് എന്നായിരുന്നു. എന്തുകൊണ്ട് കൃത്യം നിര്‍വഹിച്ചത് ഇസ്ലാമിക ഭീകരര്‍ തന്നെ എന്നതിന് യുക്തിസഹമായ കാരണങ്ങള്‍ നിരത്തുകയും ചെയ്തു.
പറഞ്ഞുവന്നത്, നിരവധി അരിപ്പകളിലൂടെ കടന്നു വന്നാണ് ഒരു വാര്‍ത്ത വായനക്കാരനിലെത്തുന്നത്, സര്‍വതന്ത്രസ്വതന്ത്രമായ ഒരുമാധ്യമപ്രവര്ത്തനം ഒരുകാലത്തും യാഥാര്‍ഥ്യമായിരുന്നില്ല എന്നതാണ്. മുഖ്യധാരാമീഡിയ തമസ്കരിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന സമാന്തര മാധ്യമങ്ങള്‍ പലതും അവയുടെ ഊഴം വരുമ്പോള്‍, ശതമാനക്കണക്കില്‍ ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും, വാര്‍ത്തകള്‍ തമസ്കരിക്കുന്നു.
മീഡിയ പലതുമായിരിക്കാം. എന്നാല്‍ മറ്റെന്തിനെക്കാളും അതു ബിസിനസ് ആണ് എന്ന് നാം മനസ്സിലാക്കണം. ആ ബിസിനെസ് കൊഴുപ്പിക്കാന്‍ ഏത് മാര്‍ഗവും അവരവലംബിക്കും ആ മാര്‍ഗം പലപ്പോഴും സമൂഹത്തിനും രാഷ്ട്രത്തിനും ഗുണകരമായിരിക്കാം പലപ്പോഴും ദോഷകരമായിരിക്കാം. പരിസ്ഥിതിയാണ് നടപ്പു കാലത്ത് വിറ്റുപോകുന്ന ചരക്കെങ്കില് പിരിസ്ഥിതിയെ മുഖ്യവിഷയമായി മാധ്യമങ്ങളെടുക്കുന്നു. രാജ്യസ്നേഹമാണ് വിറ്റു പോകുന്നതെങ്കില്‍ അത്, ടെററിസമാണെങ്കിലത്, ലൈംഗികതയാണെങ്കിലത്; വിശിഷ്യാ സ്ത്രീ ലൈംഗികത. മൃഗസ്നേഹമാണെങ്കിലത്. കുറ്റം പറയരുതല്ലോ, അതൊക്കെ സമൂഹത്തിന്റെ നന്മക്കാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ദോഷൈകദൃക്കുകള്‍ക്ക് മുമ്പില്‍ മാത്രമാണവര്‍ പരാജയപ്പെടുന്നത്. കാര്യമായ വിവേചനങ്ങളൊന്നും ഒരുകാര്യത്തിലുമില്ല എന്നര്‍ഥം.
ലോകത്തെ തന്നെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളാണ് പത്രങ്ങളുടെ ഉടമകള്‍. പലപ്പോഴും വിവിധ മേഖലകളില്‍ ബിസിനസ്സ് കൈയ്യാളുന്ന conglomerate സ്ഥാപനങ്ങളാണ് അവയുടെ ഉടമകള്‍; മാധ്യമ മേഖലയില്‍ മാത്രം ഒതുങ്ങതല്ല അവരുടെ ബിസിനെസ് എന്നര്‍ഥം. കുറേ ബിസിനസുകളിലൊന്നിതും. മീഡിയയും ധാര്‍മികതയും തമ്മിലെന്ത് എന്നതിനെക്കുറിച്ച് ഒരു ധാരണയും ബിസിനെസ് കുടുംബങ്ങള്ക്കുണ്ടായിക്കൊള്ളണമെന്നില്ല. ഈ പരിസരം കാണാതെ മീഡിയ വെറും സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സ്ഥാപനമാണെന്ന തെറ്റിധാരണയിലാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ജീവിക്കുന്നത് മത്സരത്തിന്റെ വര്‍ത്തമാനകാലത്തല്ല. ബോട്ടം ലൈനിനെക്കുറിച്ച് നിരന്തരം ബോധവാനാകുന്ന എഡിറ്ററായി നിങ്ങള്‍ സ്വയം സങ്കല്പിച്ചിട്ടില്ല എന്നര്‍ഥം. മത്സരത്തിന്റെ വര്‍ത്തമാനകാലത്ത് തന്റെ പത്രം എങ്ങനെ പെര്‍ഫോം ചെയ്യുന്നു എന്ന് ശ്രദ്ധിക്കാത്ത ഒരു പത്രാധിപര്‍ പരാജിതരായ പത്രാധിപന്മാരുടെ പട്ടികയിലേക്ക് പാഞ്ഞുകേറും.
ഗാന്ധിജിയുടെ സമരങ്ങളെ ബിര്‍ള ഉപയോഗിച്ചത് അങ്ങനെയാണ്. അക്കാലത്തെ രാജ്യത്തെ ഏറ്റവും വലിയ മുതലാളിയായിരുന്നു ബിര്‍ള. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലിറങ്ങിയിരുന്ന ഹിന്ദുസ്താന്‍ ടൈംസ് സ്വാതന്ത്യ്ര സമരത്തിന് കലവറയില്ലാത്ത പിന്തുണ നല്കി. മുതലാളിമാരോട് രാജ്യത്തെ വാമകക്ഷികള്ക്കുള്ള വിരോധമൊന്നും ഈയുള്ളവനില്ല. മുതലാളിക്ക് രാജ്യസ്നേഹം പാടില്ലെന്നുമില്ല. ഗാന്ധിജിയുടെ വിദേശവസ്ത്ര ബഹിഷ്കണത്തില് ഏറ്റവും വലിയ ലാഭം കൊയ്തത് രാജ്യത്തെ അന്നത്തെ ടെക്സ്റൈല്‍ രംഗത്തെ രാജാവും കുത്തകയുമായിരുന്ന ബിര്‍ള തന്നെയായിരുന്നു. ഗാന്ധിജിയുടെ മകന് ദേവ്ദാസ് ഗാന്ധിയെ അവര്‍ ദത്തെടുക്കുകയും പിന്നീടദ്ദേഹത്തെ ഹിന്ദുസ്താന്‍ ടൈംസിന്റെ എഡിറ്ററാക്കുകയും ചെയ്തു.
ബിര്‍ളയുടെ ഈ ഏറ്റെടുക്കല്‍ സമൂഹത്തെ സംബന്ധിച്ചേടത്തോളം ഗുണകരമായിരുന്നു. എന്നാല്‍ പരസ്യദാതാക്കളെയും ഒട്ടും ആശാസ്യമല്ലാത്ത മാനസികാസ്ഥകളെയും തൃപ്തിപ്പെടുത്താനായി മാധ്യമങ്ങള്‍ ഏര്‍പ്പെടുന്ന മത്സരം ഒട്ടും ഗുണകരമല്ല തന്നെ. ബിസിനസ്സ് എന്ന അംശമില്ലെങ്കില്‍ മീഡിയ ഇല്ല. അങ്ങനെ ആരെങ്കിലും മുമ്പോട്ട് വരുമ്പോള്‍ നാം അയാളെ വിശ്വസിക്കാന്‍ തയ്യാറുമല്ല.
ഇതൊക്കെയാണെങ്കിലും ലാഭമുണ്ടാക്കുക എന്നതും സാമൂഹ്യ ഉത്തരവാദിത്തവും ഒരിക്കലും പൊരുത്തപ്പെടാത്ത പ്രതിഭാസങ്ങളാണെന്ന് അര്‍ഥമാക്കേണ്ടതില്ല. വാണിജ്യാവിപണന രംഗത്ത് വിജയിച്ചൊരു പത്രം എഡിറ്റോറിയല്‍ രംഗത്ത് പരാജയപ്പെട്ടതാണെന്ന് പറയാനാവില്ല. ഉന്നതമായ എഡിറ്റോറിയല്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പത്രങ്ങള്‍ വാണിജ്യരംഗത്ത് പരാജയമാണെന്നും പറഞ്ഞുകൂടാ.
എല്ലാ പ്രോഫെഷനുകളുടെയും മുറിച്ചുമാറ്റാന്‍ കഴിയാത്ത ഘടകമാണ് അവയുടെ എത്തിക്സ്. പത്രപ്രവര്‍ത്തനം പ്രൊഫെഷന് ആണെന്ന് നാമംഗീകരിക്കുമ്പോഴും എന്താണ് ആ പ്രൊഫഷന്റെ എത്തിക്സ് എന്ന് ആരും ശ്രദ്ധിക്കാറില്ല.
മഖന്‍ലാല്‍ ചതുര്‍വേദി അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ജസ്റിസ് ജി.എന്‍ റേ പറഞ്ഞു,
“ദാരിദ്യ്രനിര്‍മാര്‍ജനം, വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരിക, ഗ്രാമീണരുടെയും അവശവിഭാഗങ്ങളുടെയും പ്രശ്നങ്ങളെ രാജ്യത്തിന്റെ മൊത്തം പ്രശ്നമായി അവതരിപ്പിക്കുക, സമുദായങ്ങള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാനും അതുവഴി സമൂഹത്തിന്റെ പൊതു ന•യും പുരോഗതിയും നേടിയെടുക്കാനുമായിരിക്കണം അച്ചടി ഇലക്ട്രോണിക മാധ്യമങ്ങള്‍ പ്രധാനമായും ലക്ഷ്യം വെക്കേണ്ടത്. അതാണ് മാധ്യമങ്ങളുടെ ധര്‍മം.”
പി. സായിനാഥ് എന്ന പത്രപ്രവര്ത്തകന് ഈ രംഗത്തു വെട്ടിത്തുറന്ന പാത അനുകരണീയം തന്നെ. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ദരിദ്ര ജനങ്ങളുടെ അവസ്ഥ അദ്ദേഹം ലോകത്തിനു മുമ്പില്‍ കൊണ്ടുവരുന്നു. Everybody loves a good drought എന്ന പുസ്തകം അദ്ദേഹത്തിന് റോമന്‍ മഗ്സസെ അവാര്‍ഡ് നേടിക്കൊടുക്കുകയുണ്ടായി. അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞതു പോലെ, പുസ്തകത്തിലുള്‍പ്പെടുത്തിയ ലേഖനങ്ങള്‍ എഴുതിത്തീര്ത്തപ്പോഴേക്കും 400 ലധികം വിധത്തിലുള്ള മലിനജലം അദ്ദേഹം കുടിച്ചു തീര്‍ത്തിരുന്നു. സത്യം, കൈപ്പുറ്റതായാല് പോലും, തുറന്നു പറയുക പ്രതിബദ്ധതയുള്ള എഴുത്തുകാരനെ സംബന്ധച്ചേടത്തോളം നിര്‍ബന്ധമാണല്ലോ.
എന്നാല്‍ സമൂഹത്തില്‍ ഭയപ്പാടുകള്‍ സൃഷ്ടിക്കുക, പരസ്പരം അവിശ്വാസം വളര്‍ത്തുക കലാപങ്ങളില്‍ നിന്ന് മൈലേജ് സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞും അല്ലാതെയും ഇടപെടുന്നുണ്ട്. പലപ്പോഴും ഇത്തരം രംഗങ്ങളില്‍ മീഡിയക്ക് താല്പര്യങ്ങളുണ്ട് എന്നുറപ്പിച്ചു പറയാവുന്ന തരത്തിലാണ് അവ പെരുമാറാറുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വളര്‍ച്ചയോടെ ഗൌരവുമുള്ള മാധ്യമപ്രവര്‍ത്തനം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സാധാരണ ന്യൂസ് പോലും ആകേണ്ട കാര്യമില്ലാത്ത സംഗതികള്‍ ബ്രേക്കിംഗ് ന്യൂസ് ആയി രംഗപ്രവേശനം നേടുന്നു.
പലപ്പോഴും സംഘടിതമായ പരദൂഷണമാണ് മീഡിയാ പ്രവര്‍ത്തനം എന്ന പേരില്‍ ഘോഷിക്കപ്പെടുന്നത്. അന്യന്റെ സ്വകാര്യതകളിലേക്ക് ഒരു ക്യാമറയുമായി നുഴഞ്ഞു കേറുന്നതാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനം. അതിനുള്ള ദുസ്വാതന്ത്യ്രം ചോദ്യം ചെയ്യപ്പെടുമ്പോള്‍ മാധ്യമ സ്വാതന്ത്യ്രത്തിനു നേരെയുള്ള കടന്നു കേറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു.
ഇവിടെയാണ് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. സാമൂഹ്യമായ നിയന്ത്രണങ്ങളും ഉത്തരവാദിത്തങ്ങളും ബാധ്യതകളും സമ്മര്‍ദവുമില്ലാതെ പരിഷ്കൃത സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് നിലനില്ക്കാനാവില്ല.
സഹജീവികളോടുള്ള ഐക്യദാര്‍ഢ്യത്തില്‍ നിന്നാണ് ധാര്‍മികതയിലേക്കുള്ള പാത തുടങ്ങുന്നത്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും പ്രത്യാശകള്‍ക്കും ശബ്ദം നല്‍കാനുള്ള ശക്തമായ സ്തംഭമായാണ് ജനാധിപത്യത്തിലെ നാലാം തൂണുകള്‍ വര്‍ത്തിക്കേണ്ടത്. മാനവാധികാരങ്ങള് എവിടെ ലംഘിക്കപ്പെടുമ്പോഴും അവകാശങ്ങള്‍ എവിടെ ഹനിക്കപ്പെടുമ്പോഴും അവരുടെ ഇടപെടലുകള്‍ വേണം. പലപ്പോഴും അതുണ്ടാവുകയും ചെയ്യുന്നുണ്ട്. വലിയ അഴിമതികള്‍ അവര്‍ പുറത്തു കൊണ്ടുവരുന്നു. വര്‍ഗീയലഹളകളിലും കൂട്ടക്കൊലകളിലും ഭരണാധികാരികള്‍ക്കുമുള്ള പങ്കിനെ വരെ അവര്‍ പുറത്തുകൊണ്ടുവരുന്നു.
വായനക്കാരന് മുഴുവന്‍ വസ്തുതകളും മനേരിട്ടറിയാവുന്ന ഒരു കാര്യം പത്രവാര്‍ത്തയാകുമ്പോള്‍ മാത്രമാണ് പത്രങ്ങളെ എത്രമാത്രം വിശ്വസിക്കാമെന്ന ധാരണയുണ്ടാവുക. കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പലപ്പോഴും മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് ഇളക്കം തട്ടുന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ പൊതുസമ്മതിയുടെ നിര്‍മിതി ശരിയായി ഉപയോഗിച്ചാല്‍ അതു ഗുണകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
പൊതുജനത്തിന്റെ വിശ്വാസമാണ് പത്രത്തെ നിലനിര്‍ത്തുന്നത്. ആ വിശ്വാസം തകര്‍പ്പെട്ടാല്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെയും ഫോര്‍ത്ത് എസ്റേന്റെ തന്നെയും നിലനില്പ് അപകടത്തിലാകും. ലൈംഗിതയും വയലന്‍സും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ് എന്നു പലപ്പോഴും തോന്നാറുണ്ട്. ഇവിടെ മാധ്യമങ്ങള്‍ ധര്‍മത്തെക്കാള്‍ അധര്‍മമാണ് പിന്തുടരുന്നത്. സത്യം അതെത്ര കൈപ്പുറ്റതാണെങ്കിലും തുറന്നു പറയണമെന്നാണല്ലോ.
പ്രസക്തമായ വിഷയം.
ReplyDeleteനന്ദി.
നന്ദി ജഗദീഷ് ഒരായിരം നന്ദി
Deleteപൊതുജനത്തിന്റെ വിശ്വാസമാണ് പത്രത്തെ നിലനിര്‍ത്തുന്നത്. ആ വിശ്വാസം തകര്‍പ്പെട്ടാല്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെയും ഫോര്‍ത്ത് എസ്റേന്റെ തന്നെയും നിലനില്പ് അപകടത്തിലാകും. ലൈംഗിതയും വയലന്‍സും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ് എന്നു പലപ്പോഴും തോന്നാറുണ്ട്. ഇവിടെ മാധ്യമങ്ങള്‍ ധര്‍മത്തെക്കാള്‍ അധര്‍മമാണ് പിന്തുടരുന്നത്. സത്യം അതെത്ര കൈപ്പുറ്റതാണെങ്കിലും തുറന്നു പറയണമെന്നാണല്ലോ. പൊതുജനം മാറാതിരിക്കട്ടെ!
ReplyDeleteനന്ദി വിധു ഈ അഭിപ്രായത്തിന്.
DeleteWay to go, Arifka!
ReplyDeleteCritiques on virtuously thought-provoking stuffs also very much looked for..
B'rgds,
നന്ദി ബനി, എവിടെയാണ് ചങ്ങാതി?
Deleteപതിവുപോലെ ഗഹനമായ ലേഖനം തന്നെ!
ReplyDeleteഎന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന് കരുതിയാണ് ഇവിടെ വരുന്നത്, നിരാശപ്പെടുത്തിയില്ല.
നന്ദി...
വളരെ വരെ നന്ദി ഈ വളരെ വളരെ നല്ല വാക്കുകള്‍ക്ക് മലയാളീ, ഞാന്‍ ഇനിയും വരും. ഇത് പോലോത്തെ ഓരോന്നുമായി.
Deleteപൊതുജനം പലവിധം. പക്ഷെ രാഷ്ട്രീയക്കാരുടെ കാഴ്ചപ്പാടിൽ ഇതേ പൊതുജനം കഴുത. അത് പൊട്ടെ, നമ്മൾ പറഞ്ഞോണ്ടിരുന്ന വിഷയം പത്രപ്രവർത്തനം. സ്ട്രീറ്റ് ജേർണലിസം നമ്മളുടെ സമൂഹത്തെ എത്ര വൃത്തികേടാക്കി എന്ന് അറിയാമല്ലോ ? പറയുമ്പൊൾ എന്തോരം നല്ല നല്ല സാധ്യതകൾ ഉള്ള ഒരു മേഖലയാ അത്. പക്ഷെ അതുകൊണ്ട് ഇന്ന് എന്തൊക്കെയാ നടക്കുന്നേ ന്ന് ഇക്കായ്ക്ക് അറിയാമല്ലോ ? അപ്പൊ ഈ മീഡിയകളുടെ വ്യാപ്തിയെ കുറിച്ചല്ല നമ്മൾ സംസാരിക്കേണ്ടത്. മനുഷ്യരുടെ മനസ്സിനെ കുറിച്ചും അത് മലിനമാകാതിരിക്കാനുള്ള മാർഗ്ഗങ്ങളേ കുറിച്ചുമാണ്. നല്ല ലേഖനം ഇക്കാ. ആശംസകൾ.
ReplyDeleteഹായ് മനേഷ് ഇവിടെയും എത്തി അല്ലെ? നന്ദിയുണ്ട് ചങ്ങാതീ
Deleteസമഗ്രം. പ്രൌഡഗംഭീരം.
ReplyDeleteനന്ദി ബഷീര്‍ സാബ്
DeleteEnikkoru pathram thudanganam. Let's put it straight. I would like to use the title itself for showing my indent - paradooshanam. Enthina valiya perokke idunnath? Kaashu kittiyaal athyavashyam parabhooshanavum ezhuthum. vadaka ezhuth.
ReplyDeleteArif, keep blogging. Good one.
- Habeeb
നന്ദി ഹബീബ്കാ, നിങ്ങള്‍ എവിടെയാണിപ്പോള്‍? കപ്പല്‍ കരക്കണഞ്ഞോ? മലപ്പ്രങ്കതകള്ക്ക് തുടര്‍ച്ചയില്ലേ? ഉപ്പയുടെ ധീരമായ പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്റെ കരുത്ത് നിങ്ങള്‍ക്കുണ്ടല്ലോ തുടങ്ങിക്കൊള്ളൂ ഒരു പത്രം. ഇന്നത്തെ പത്രപ്രവര്‍ത്തനം എന്നാല്‍ സംഘടിതമായ പരദൂഷണം തന്നെയാണ്, അതിനു കൂടി തയ്യാറാകണമെന്ന് മാത്രം.
Deleteധീരമായ കാഴ്ചപ്പാടുകള്‍ ,ധാര്‍മ്മികത പത്രങ്ങളില്‍ നിന്ന് മാത്രം പ്രതീക്ഷിക്കാമോ ?
ReplyDeleteമീഡിയ മാഫിയയാണ് സിയാഫ്, മാഫിയ. മാഫിയയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമോ അത് പ്രതീക്ഷിക്കുക.
Deleteആരിഫ്ക്ക പതിവു പോലെ വളരെ ഇന്‍ഫര്‍മേറ്റീവായ ഒരു ലേഖനം, സമഗ്രവും ആധികാരികതയുമാണല്ലോ താങ്കളുടെ മുഖ മുദ്ര. ജനാധിപത്യത്തിന്റെ കാവല്‍ പട്ടികളാണ് ഈ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിശേഷിക്കപ്പെടുന്ന മാധ്യമങ്ങള്‍. പത്ര ധര്‍മ്മമെന്ന് പറയുന്നത് സത്യസന്ധമായി പൊതുജന സമൂഹത്തിന് വാര്‍ത്ത എത്തിച്ച് കൊടുക്കല്‍ എന്നുള്ളത് തന്നെയാണ്. അത്തരത്തിലുള്ള വാര്‍ത്തകളാണ് ജനം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്ന് പറയുന്നത് വിമര്ശിക്കപ്പെടേണ്ടത് തന്നെ. ഏതാണ് സത്യമെന്നും അസത്യമെന്നും പറയാന്‍ കഴിയാതെ വായനക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാന്‍ വ്യത്യസ്ഥ പത്ര മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഒരു പത്രം പറഞ്ഞതിന് നേര് വിപരീതമായോ അല്ലെങ്കില്‍ കൂട്ടിക്കിഴിച്ചിലുകള്‍ നടത്തിയോ അടുത്ത പത്രം എക്സ്ക്ളൂസീവ് വാര്‍ത്ത കൊടുത്ത് വായനക്കാരന്റെ ചിന്താ മണ്ഡലത്തെ ആശങ്കയുടെ മുനയില്‍ നിര്‍ത്തും. ഞാന്‍ അതിനൊരു ഇരയാണ്.
ReplyDeleteആദ്യ കാലങ്ങളില്‍ വീട്ടില്‍ വരുന്ന മാതൃഭൂമി പത്രം മാത്രമേ വായിച്ചിരുന്നുള്ളൂ. ഒരു പരിധിവരെ നിക്ഷ്പക്ഷത പുലര്‍ത്തിയിരുന്നു എന്ന് തോന്നിയിരുന്നു. എന്നാല്‍ പിന്നീട് മറ്റ് പത്രങ്ങളും വായിക്കാനുള്ള ശ്രമത്തിനിടെ ഏതാണ് സത്യമെന്നറിയാതെ വിഷമിച്ചു. തല്പര കക്ഷികളുടെ കൂട്ടത്തില്‍ എടുത്ത് പറയേണ്ട പത്രം മനോരമ തന്നെ, ദീപികയും, ചന്ദ്രികയുമെല്ലാം തൊട്ടു പിറകെ നില്ക്കുന്നു, തമ്മില്‍ ഭേദം തൊമ്മന് എന്ന് പറയാന്‍ ഇപ്പോഴും ഞാന്‍ വായിക്കാന്‍ തെരഞ്ഞെടുക്കാറുള്ളത് കൌമുദിയും, മാതൃഭൂമിയും, മാധ്യമവുമാണെന്ന് പറഞ്ഞ് കൊള്ളട്ടെ. ഇവ മൂന്നും വായിച്ചാല്‍ സത്യത്തിന്റെ ഒരംശമെങ്കിലും പിടികിട്ടാറുണ്ട്, ഇവര്‍ക്കും സ്ഥാപിത താല്പര്യങ്ങള് ഉണ്ട് എന്ന് പറയാതെ വയ്യ.
മാസങ്ങള്‍ക്ക് മുന്‍പെഴുതിയ പോസ്റ്റ് ആണെങ്കിലും സംഭവകാലത്തേക്കും പ്രസക്തമായൊരു വിഷയമാണിത്. വിജ്ഞാനപ്രദം, ആധികാരികം, വായനാസുഖം, കിറു-കൃത്യമായപദവിന്യാസം തുടങ്ങി അനേകം സവിശേഷതകളുള്ള എന്റെ ഈ ഇഷ്ടബ്ലോഗിനെ അതീവ താല്പര്യത്തോടെയും, സന്തോഷത്തോടെയുമാണ് എന്റെ ഓണ്‍ ലൈന്‍ - ഓഫ് ലൈന്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാറുള്ളത്. അഭിനന്ദനങ്ങള്‍ സര്.
ReplyDeleteപൊതു താല്പര്യത്തില് നിന്ന് 'താല്‍പര്യങ്ങളി'ലേക്ക് കൂട് മാറിക്കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനകാലത്ത് ഒരു മന:സമാധാനത്തിനായി ചിലപ്പോഴെങ്കിലും ഓര്‍ത്തു നോക്കാറുള്ളത് എന്‍.എസ്. മാധവന് ഐ.എ.എസ്. അനശ്വരനാക്കിയ ചുല്യാറ്റ് എന്ന പത്രാധിപരെയാണ് (തിരുത്ത്). വികാര തീക്ഷ്ണമായ ആ മുഹൂര്‍ത്തം:
"മല്ലിക്, ആരാണ് പ്രധാനവാര്‍ത്തക്ക് തലക്കെട്ട് കൊടുത്തത്?" ചുല്യാറ്റ് തലക്കെട്ടിന്റെ പ്രിന്റ് ഔട്ട് മല്ലിക്കിന്റെ മേശപ്പുറത്തിട്ടുകൊണ്ട് ചോദിച്ചു. സുഹ്റ ഒഴിച്ചുള്ള സഹാപത്രാധിപന്മാര് മല്ലിക്കിന്റെ മേശക്കു ചുറ്റും കൂടി. "മല്ലിക്, എന്താ ഒന്നും പറയാത്തത്? ആരാണീ തലക്കെട്ട് കൊടുത്തത്? മല്ലിക് അന്ധാളിപ്പില്‍ ഒന്നും പറയാന്‍ പറ്റാതെ നിന്നു. അയാള്‍ ആരായാലും ശരി ഇനിമുതല്‍ ഈ പത്രത്തില്‍ പണിയെടുക്കണ്ട". ചുല്യാട്ടിന്റെ ചുണ്ട് ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും സുഹ്റ അടക്കം ന്യൂസ് റൂമില്‍ പണിയെടുക്കുന്ന എല്ലാവരും മല്ലിക്കിന്റെ മേശക്കു ചുറ്റും വട്ടമിട്ടു കഴിഞ്ഞിരുന്നു.
"ഞാനാണ് സര്", സുഹ്റ തല താഴ്ത്തി നിന്നുകൊണ്ട് പറഞ്ഞു. ചുല്യാറ്റ് കുറച്ച നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പൈപ്പ് ഒന്ന് രണ്ടാവര്‍ത്തി ആഞ്ഞു വലിച്ചിട്ട് അയാള്‍ വിജയനോട് മേശപ്പുറത്ത് കിടക്കുന്ന വാര്‍ത്ത എടുത്തു തരുവാന്‍ ആംഗ്യം കാണിച്ചു. ചുല്യാറ്റ് സുഹ്രയുടെ അടുത്ത് ചെന്ന് അവളുടെ നേരുകം തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു: "സുഹ്റ ഒരു പെന്‍സില്‍ തരൂ". മല്ലിക് മേശപ്പുറത്ത് കിടന്നിരുന്ന ബോള്‍ പോയിന്റ് പേന ചുല്യാട്ടിനു കൊടുത്തു. ............................................
ചുല്യാറ്റ് കുനിഞ്ഞുനിന്ന് മേശപ്പുറത്ത് പരത്തിവെച്ച പ്രധാന വാര്‍ത്തക്ക് സുഹ്റ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ് ചെയ്തിരുന്ന "തര്‍ക്ക മന്ദിരം തകര്‍ത്തു' എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിറയ്ക്കുന്ന കൈകൊണ്ടു, പാര്ക്കിന്സനിസത്തിന്റെ ലാഞ്ചന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ എഴുതി: 'ബാബറി മസ്ജിദ്' . സുഹ്റയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര് തുള്ളി തുള്ളിയായി ഒലിച്ചു. അവള് ചുല്യാടിനെ നോക്കി പറഞ്ഞു: "നന്ദി സര്''
"വായനക്കാരന് മുഴുവന്‍ വസ്തുതകളും നേരിട്ടറിയാവുന്ന ഒരു കാര്യം പത്രവാര്‍ത്തയാകുമ്പോള്‍ മാത്രമാണ് പത്രങ്ങളെ എത്രമാത്രം വിശ്വസിക്കാമെന്ന ധാരണയുണ്ടാവുക. കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പലപ്പോഴും മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് ഇളക്കം തട്ടുന്നു."
വായനക്കാരന്റെ താല്പര്യവും, 'പത്രങ്ങളുടെ' താല്പര്യങ്ങളും തമ്മിലുള്ള വൈരുധ്യം സൃഷ്ടിക്കുന്ന കണ്ഫ്യൂഷന് മാര്‍ക്ക് ട്വയിന് സുന്ദരമായി വിശദീകരിച്ചത് ഓര്മ വരുന്നു: "“If you don't read the newspaper, you're uninformed. If you read the newspaper, you're mis-informed.”
അഭിനന്ദനങ്ങള്‍, സര്‍ജി.
@Noushad
Delete"ചുല്യാറ്റ് കുനിഞ്ഞുനിന്ന് മേശപ്പുറത്ത് പ... അവള് ചുല്യാടിനെ നോക്കി പറഞ്ഞു: "നന്ദി സര്''
എന്‍.എസ്. മാധവന്റെ ഒരു നല്ല 'സെക്യുലര്‍' കഥാപാത്രതിനെ ചൂണ്ടി കാണിച്ചതിന് നന്ദി.
നിലവാരമുള്ള ഇത്തരം ലേഖനങ്ങല്‍ കൂടുതല്‍ വിപുലമായ ഒരു വായന ആവശ്യപ്പെടുന്നുണ്ട് എന്നാണ്എനിക്കു തോന്നുന്നത്.... കേവല വിനോദത്തിനു വേണ്ടി ബ്ലോഗെഴുതുന്നവരുടെ പട്ടികയിലല്ല ആരിഫ് സാറിനെപ്പോലുള്ളവരുടെ സ്ഥാനം.... ഗൗരവമുള്ള വിഷയങ്ങളും അതിന് അനുഗുണമായ നിരീക്ഷണങ്ങളും ഭാഷയും ചേര്‍ന്ന എഴുത്ത് വായനക്കാരെ ചിന്തയുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കു നയിക്കുന്നു....
ReplyDeleteസന്തോഷം ആരിഫ് സാര്‍ - താങ്കളെപ്പോലുള്ളവരിലാണ് ബ്ലോഗെഴുത്തിന്റെ പ്രതീക്ഷകള്‍...
പത്രം നടത്തുന്നവരുടെ വീക്ഷണ നിലപാടുകൾക്കനുസരിച്ച് വാർത്തകളിലും മറ്റമുണ്ടാവുന്നു. ഈ അടുത്തകാലത്ത് മുളക് പൊടിയിൽ മായംചേർത്തതുമായി ബന്ധപെട്ട ന്യൂസ് എല്ലാ മാധ്യമക്കാരും മുക്കി, തുടർന്നും പരസ്യം ലഭിക്കില്ലെന്ന പേടി. ഇന്ന് കേരളത്തിൽ മത്രം വിശ്വൽ മീഡിയകൾ എത്രയുണ്ട്! അവക്കുള്ള വരുമാനം പരസ്യങ്ങൾ മാത്രവും. വളരെ പ്രസക്തമായൊരൂ പോസ്റ്റ്.
ReplyDelete:)
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രസക്തമായ ലേഖനം
ReplyDeleteമൈപ്: ഈസ്റ്റേണ്‍ വിഷയത്തില്‍ എന്ത് സംഭവിച്ചു??
ഇത്തരം ഒരു നല്ല വായനക്ക് കോപ്പുണ്ടാക്കിയതുനു നന്ദി.. താങ്കളുടെ പല വരികളും എന്നെ ആകര്‍ഷിച്ചു. ഒന്ന് ഞാന്‍ ജീവിക്കുന്നു : "വായനക്കാരന് മുഴുവന്‍ വസ്തുതകളും മനേരിട്ടറിയാവുന്ന ഒരു കാര്യം പത്രവാര്‍ത്തയാകുമ്പോള്‍ മാത്രമാണ് പത്രങ്ങളെ എത്രമാത്രം വിശ്വസിക്കാമെന്ന ധാരണയുണ്ടാവുക"
ReplyDeleteവായനയെ കുറിച്ചും ,പത്രധർമ്മത്തെ പറ്റിയുമൊക്കെ
ReplyDeleteനല്ലൊരു ലേഖനം വായിച്ച സാറ്റിസ്ഫാക്ഷൻ..!
അഭിനന്ദനങ്ങൾ കേട്ടൊ ഭായ്