പേജുകള്‍‌

01 February, 2012

സിദ്ധന്‍



ചരിത്രത്തിന് വിവരങ്ങള്‍ കൈമാറുന്ന ഒരാളെന്ന നിലയില്‍ എനിക്കയാളെ ശ്രദ്ധിക്കാതിരിക്കാനാകുമായിരുന്നില്ല; എന്നാല്‍ ഒരുനിലക്കും അയാളുടെ കാര്യങ്ങളില്‍ ഇടപെടാനും എനിക്ക് സാധിക്കുമായിരുന്നില്ല. ഞാനൊരു നിഷ്പക്ഷനായ റിപ്പോര്‍ട്ടറും അതുവഴി ഷണ്ഡനായ ചരിത്രകാരനുമാണല്ലോ. നിറഞ്ഞ ഒരു ചാക്കുമായുള്ള അയാളുടെ തിരിഞ്ഞുകളി പന്തിയല്ലെന്ന് തൊഴിലിന്‍റെ ഭാഗമായി നേടിയെടുത്ത ഘ്രാണശക്തിയിലൂടെ അപ്പോഴേക്കും ഞാന്‍ മനസ്സിലാക്കിയിരുന്നു.

പേനയും കടലാസുമായി ഞാനയാളുടെ നേരെ നടന്നടുത്തു. വാല്‍മീകിയെയും സോക്രട്ടീസിനെയും ഷാജഹാന്‍ ചക്രവര്‍ത്തിയെയും ജോര്‍ജ് വാഷിങ്ടനെയും ഷെയ്ക്സ്പിയറെയും സ്റ്റാലിനെയും ഡയാനാ രാജകുമാരിയെയും കരണ്‍ ഥാപ്പറെയും ഇന്‍റെര്‍വ്യൂ ചെയ്ത സമയത്ത് ഞാന്‍ എടുത്തണിഞ്ഞിരുന്ന അതേ ഗൌരവരത്തിലും ആദരവിലുമായിരുന്നു  അയാളെയും സമീപിച്ചത്. സൌഹൃദത്തോടെയായിരുന്നു അയാളുടെ പെരുമാറ്റം. ഒരു കവര്‍ച്ചക്കാരന്‍റെ യാതൊരു ഭാവവുമില്ല.

തെല്ലിട സംശയിച്ചെങ്കിലും ഞാന്‍ ഇന്‍റെര്‍വ്യൂ ചെയ്തവരുടെ നീണ്ടലിസ്റ്റ് കണ്ടപ്പോള്‍ ഉറക്കച്ചടവുള്ള ആ ചെങ്കണ്ണുകളില്‍ പ്രതീക്ഷ ഓളംവെട്ടി. സര്‍ക്കാര്‍വക യൂനിവേഴ്സിറ്റികളിലും സ്കൂളുകളിലും പഠിപ്പിക്കപ്പെടാനുള്ള ചരിത്രം രചിച്ചു കൊണ്ടിരിക്കുന്ന ആളോട് എല്ലാം തുറന്നു പറഞ്ഞാല്‍ നാളെ കുട്ടികളെങ്കിലും സത്യമറിയുമല്ലോ.

എന്താ ഒരസ്വസ്ഥത പോലെ? അയാളുടെ മുഖത്തെ വല്ലായ്മ കണ്ട് ഞാന്‍ ചോദിച്ചു.

ചരിത്രകാരാ, എന്‍റെ അസ്വസ്ഥതയുടെ കാരണം താങ്കള്‍ക്ക് നന്നായി അറിയാവുന്നതല്ലേ? ഒരു മൂന്നാംകിട പത്രത്തിന്‍റെ കലാപകാര്യ  ലേഖകനാണ് താങ്കളെങ്കിലും കാലാതിവര്‍ത്തിയായ ചരിത്രകാരന്‍ കൂടിയാണ് എന്ന കാര്യം മറക്കരുത്. ഒന്നുകില്‍ താങ്കളുടെ പ്രൊഫൈലില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴവന്‍ മായംചേരാത്ത ബഡായി, അതല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും ചരിത്രകാരന്‍റെ നാട്യമുപയോഗിച്ച് താന്‍ നിഷ്പക്ഷനാനെന്നു വരുത്തി ഓവര്‍ സ്മാര്‍ട്ട് ആകാനുള്ള ശ്രമം.

നാട്യമാണെന്ന് കൂട്ടിക്കോളൂ.  

നഗരത്തില്‍ കലാപം തുടങ്ങിയിട്ട് നാലഞ്ച് ദിവസങ്ങളായില്ലേ? മിനിഞ്ഞാന്ന് രാത്രി കൂട്ടുകാരോടോത്തുള്ള അന്തിക്കൂട്ടത്തിലാണത് ഞാന്‍ അറിയുന്നതുതന്നെ. നല്ലഒരവസരം ദൈവമായിട്ട് കൊണ്ടുവന്നതാണെന്നവര്‍ പറഞ്ഞു. നമുക്കും പോയി കവര്‍ച്ചമുതല്‍ പങ്കിട്ടെടുക്കാം എന്നവര്‍ പറഞ്ഞത്കേട്ട് മനമില്ലാമനസ്സോടെയാണ് ഇതിനിറങ്ങിപ്പുറപ്പെട്ടത്‌. തൊട്ടടുത്ത കടയില്‍ നിന്ന് റോഡിലൂടെ വലിച്ചുകൊണ്ടുവന്ന പഞ്ചസാരച്ചാക്കിലേക്ക് അയാള്‍ പേടിയോടെ നോക്കി. 

അയാള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. പറഞ്ഞുവല്ലോ, ചരിത്രകാരന്‍ എന്ന നിലയിലും റിപ്പോര്‍ട്ടര്‍ എന്ന നിലയിലും എനിക്കിവിടെ ഒരു പകര്‍ത്തെഴുത്തുകാരന്‍റെ റോളിനപ്പുറം ഒന്നുമില്ല. പക്ഷപാതിത്വം ആരോപിക്കപ്പെടാതിരിക്കാനായി അയാളുടെ വാക്കുകള്‍ ചരിത്രത്തിനുവേണ്ടി ഞാന്‍ പകര്‍ത്തട്ടെ. 

"എവിടെ ആ ബുദ്ധിയുപദേശിച്ച കൂട്ടുകാരെല്ലാം? അവരല്ലേ ഈ പരിപാടിക്ക്‌ എന്നെ തള്ളിവിട്ടത്? എന്തൊക്കെയായിരുന്നു അവരെന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്? ഒരു കലാപം നടക്കുമ്പോള്‍ ഇങ്ങനെയൊക്കെത്തന്നെയാണെന്ന്, നിയമവും നിയമപാലകരും കണ്ണുചിമ്മുന്ന അപൂര്‍വം സന്ദര്‍ഭമാണിതെന്നു,  അതുകൊണ്ട് പിടിക്കപ്പെടും, നാലാളറിയും എന്നപേടി വേണ്ടെന്ന്... പിന്നെയെന്താ അവര്‍ പറഞ്ഞത്? നാം കുറച്ചാളുകള്‍ കുറച്ചാളുകള്‍ മാറിനിന്നു എന്ന് കരുതി നഗരത്തില്‍ കൊള്ള നടക്കാതിരിക്കില്ല അങ്ങനെയങ്ങനെ...

എവിടെ അവരെല്ലാം? വല്യങ്ങാടിയിലെ തിരക്കേറിയ ഈ ഇടുങ്ങിയ തെരുവില്‍ ഞാന്‍ മുന്‍പും വന്നിട്ടുള്ളതാണ് ഇന്നിപ്പോള്‍ തിരക്കുമില്ല, ബഹളവുമില്ല. തെരുവിന്‍റെ ഇരുവശവുമായി കടകള്‍ വഴിക്കുവഴി അടഞ്ഞുകിടക്കുകയാണ്."

കവര്‍ന്നെടുത്ത പഞ്ചസാരച്ചാക്കിലേക്ക് ഇടയ്ക്കിടെ ദയനീയമായി  അയാള്‍ നോക്കിക്കൊണ്ടിരുന്നു.

ഞാനയാളുടെ മുടിയിലേക്ക് നോക്കി 

ഗള്‍ഫ്‌ ഗെയ്റ്റ് ആണല്ലേ?

"ഏയ് സാദാ ലോക്കല്‍.." വെപ്പുമുടി തലയില്‍ ഭദ്രമല്ലേ എന്നുറപ്പ് വരുത്തി അയാള്‍ പറഞ്ഞു. എന്‍റെ കൂട്ടുകാരെല്ലാം ബുദ്ധിമാന്മാരാണ്. ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണെന്ന് പറഞ്ഞാനവര്‍ ഇത് എന്‍റെ തലയില്‍ കമഴ്ത്തിയിരിക്കുന്നത്. ഈ തണുപ്പില്‍ അതൊരാശ്വാസമാണെങ്കിലും എടങ്ങേറ് തന്നെ. 

ഞാനില്ല എന്നെത്ര തവണ പറഞ്ഞതാണെന്നോ? ഇതിപ്പോള്‍ ആകെ മാനക്കേടാകുമല്ലോ.പട്ടാളം ഇറങ്ങിയിട്ടുണ്ടത്രെ. ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ഈ പൊല്ലാപ്പിനൊന്നും തല വെക്കില്ലായിരുന്നു. എവിടെ എന്‍റെ കൂട്ടുകാര്‍? അവരെയെങ്ങാനും കയ്യില്‍ കിട്ടിയാല്‍... അയാള്‍ പല്ലു ഞെരിച്ചു.

നൂറു കണക്കിന് ബൂട്സുകളുടെ അടഞ്ഞ ശബ്ദം തെരുവിലൂടെ ഒഴുകി അടുത്തടുത്ത് വന്നു.  ഇതാ മാനം കപ്പല്‍കേറാന്‍ പോകുന്നു. അയാള്‍ പിറുപിറുത്തു. അടി മുതല്‍ മുടിവരെ പേടിയില്‍ വിറച്ചു. രോമകൂപങ്ങള്‍ തുറന്ന് വിയര്‍പ്പിന്‍റെ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ടു. അപായം അടുത്തടുത്ത് വരുന്നു. ദൈവമേ! ഭൂമി പിളര്‍ന്ന് എന്നെയങ്ങ് വിഴുങ്ങിയെങ്കില്‍!.

എന്തുചെയ്യും? ചരിത്രകാരാ നിങ്ങള്‍ക്ക് ഒരുപായവും നിര്‍ദേശിക്കാനില്ലേ?

എന്‍റെ പ്രിയങ്കരനായ കവര്‍ച്ചക്കാരാ നിങ്ങളെന്നോട് ക്ഷമിക്കണം. ചരിത്രത്തിന്‍റെ ഗതിയെ തിരിച്ചു വിടുക ചരിത്രകാരന്‍റെ ജോലിയല്ല. അതതിന്‍റെ വഴിക്ക് നീങ്ങണം. നിങ്ങള്‍ അതിനൊരു നിമിത്തം മാത്രം. ചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ ചരിത്രകാരന് റോളില്ല. എനിക്കിടപെട്ടു കൂടാ.

അയാള്‍ ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. ഒരുപായവും തോന്നുന്നില്ലല്ലോ. എവിടെയൊക്കെയോ വെടി പൊട്ടുന്ന ശബ്ദം. ദൂരെ പുകച്ചുരുളുകള്‍ മേലോട്ടുയര്‍ന്ന് മേഘങ്ങളോട് ചേരാന്‍ വെമ്പി. മനുഷ്യനായി മനസ്സിന്‍റെ സമനില തെറ്റിയ ഒരു ഭ്രാന്തന്‍,  അലക്ഷ്യം നടക്കുന്ന ഒന്നു രണ്ട് തെരുവു നായ്ക്കള്‍, തൊട്ടടുത്ത് ചവറുകൂനകള്‍, അവക്കിടയില്‍ ഒരു കിണര്‍ .

കിണര്‍ ! അയാളുടെ കണ്ണുകള്‍ തിളങ്ങി.

ഒരു നൂറ് ബൂട്സുകള്‍ ഒന്നിച്ചു ഭൂമിയില്‍പതിയുന്നതിന്‍റെ ഭീതിപ്പെടുത്തുന്ന ശബ്ദം അടുത്ത് വന്നുകൊണ്ടിരുന്നു. ചാക്ക് വലിച്ചിഴച്ച് കിണറ്റിങ്കരയിലെത്തിച്ചു. ബൂട്സുകളുടെ ശബ്ദത്തോടൊപ്പം സൈനികര്‍ക്ക്മാത്രം മനസ്സിലാകുന്ന ചീറലുംകാറലും. അയാള്‍ തിരിഞ്ഞു നോക്കി. അതാ അവര്‍ അടുത്തെത്തിക്കഴിഞ്ഞു. ശക്തി മുഴുവന്‍ കൈകളിലാവാഹിച്ച് ചാക്ക് കിണറ്റിലേക്ക് തള്ളി. അത് താഴെ വെള്ളത്തില്‍ വലിയ ശബ്ദമുണ്ടാക്കി. വീണ്ടും തിരിഞ്ഞു നോക്കി. പട്ടാളക്കൂട്ടം നേരെ പാഞ്ഞടുക്കുകയാണ്. അയാള്‍ കിണറ്റിലേക്ക് ആഞ്ഞുചാടി. അരുതെന്ന് പട്ടാളക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സത്യം പറയാമല്ലോ, ഞാന്‍ അന്നേരം ചരിത്രകാന്‍റെ നിഷ്പക്ഷത മറന്ന് സൈനികരോടൊപ്പം അരുതേ എന്നപേക്ഷിച്ചു. അപ്പോഴേക്കും അയാള്‍ താഴെ വെള്ളത്തില്‍ പതിച്ചതിന്‍റെ ശബ്ദം ചെവിയിലെത്തിയിരുന്നു. നിഷ്പക്ഷത മാറ്റി വെച്ച് ഞാനും പട്ടാളക്കാരോടൊപ്പം ചേര്‍ന്ന് അയാളുടെ മൃതദേഹം കരയിലെത്തിച്ചു. 

ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍, വിജനമായിരുന്ന തെരുവിന്‍റെ കോണുകളില്‍ നിന്നും മടക്കുകളില്‍ നിന്നുമായി ആളുകള്‍ ഒറ്റക്കും തെറ്റക്കും കിണറ്റിന്‍ കരയിലെത്തിത്തുടങ്ങി. അതിനിടയില്‍ കിണറിലെ വെള്ളത്തിന്‍റെ മഹത്വവും പഞ്ചസാരയെ വെല്ലുന്ന അതിന്‍റെ മാധുര്യവും കാട്ടുതീ പോലെ കലാപത്തിന്‍റെ ആലസ്യം ആസ്വദിക്കുകയായിയിരുന്ന നഗരത്തിന്‍റെ മുക്കുമൂലകളില്‍ കാറ്റിനോടൊപ്പം പറന്നെത്തി. 

അവരിലെ കാര്യവിവരമുള്ളവര്‍ സൈനികരുമായി കരാറിലെത്തി. മൃതശരീരം സംസ്കരിക്കാന്‍ ഏമാനമാര്‍ പണിപ്പെടേണ്ട; ഞങ്ങള്‍ വേണ്ടത് ചെയ്തോളാം. 

പിറ്റേന്ന്തന്നെ കലാപമെല്ലാം അവസാനിച്ച പ്രതീതിയായി കിണറിനരികിലൊരുക്കിയ കുടീരത്തില്‍ പുതപ്പു വീണു, ചന്ദനത്തിരികള്‍ എരിഞ്ഞു, മന്ത്രോച്ചാരണങ്ങള്‍ വിവിധ താളങ്ങളില്‍ ഉയര്‍ന്നുപൊങ്ങി. സിദ്ധന്‍റെ മഹത്വങ്ങള്‍ നാട്ടില്‍പാട്ടായി.

അതിനിടെ കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സ്വീകരിച്ച നിഷ്പക്ഷതയുടെപേരില്‍ ജോലി ചെയ്തിരുന്ന പത്രസ്ഥാപനം എന്നെ ആ നഗരത്തില്‍ നിന്ന് സ്ഥലംമാറ്റി. ചരിത്രകാരന്‍റെ നിഷ്പക്ഷത റിപ്പോര്‍ട്ടര്‍ക്കുണ്ടായിക്കൂടെന്നവര്‍ പറഞ്ഞു. ഞങ്ങളുടെ തൊട്ടടുത്ത എതിരാളി പത്രം വൈകാരികത കുത്തിനിറച്ച് ഭാഷ കൊണ്ട് ജിംനാസ്റ്റിക്ക് കളിച്ചപ്പോള്‍ നിഷ്പക്ഷതയുടെ മൂഞ്ചിയ സംഭവവിവരണത്തിലൊതുക്കിയ എന്‍റെ റിപ്പോര്‍ട്ടിംഗ്രീതി മാനേജ്മെന്‍റ്നെ ചൊടിപ്പിച്ചിരിക്കുകയാണത്രേ. ഭാഷയും ഭാവനയും അലങ്കാരവും ഉപമയും ഉല്‍പ്രേക്ഷയും ഉളുപ്പില്ലായ്മയും വികസിപ്പിക്കാനായി ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ബീറ്റാണ് പുതുതായി എനിക്കനുവദിച്ചുതന്നത്. 

പൊലീസ് സ്റ്റേഷന് മുന്നിലരങ്ങേറിയ ധര്‍ണ്ണ  റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ആ നഗരത്തിലെ എന്‍റെ അവസാനത്തെ ജോലി. സമര നേതാവിനെ ഞാന്‍ ഇന്‍റെര്‍വ്യൂ ചെയ്തു. 

അയാള്‍ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള സിദ്ധന്‍റെ വസ്ത്രവും വെപ്പുമുടിയുമടക്കമുള്ള തിരുശേഷിപ്പുകള്‍ തങ്ങള്‍ക്ക് വിട്ടുകിട്ടണം എന്ന് അസന്ദിഗ്ദ്ധമായി അയാള്‍ ആവശ്യപ്പെട്ടു. അവ സൂക്ഷിക്കാനായി നഗരത്തില്‍ നിന്ന് ദൂരെ മാറി ഒരു ആരാധനാലയം സ്ഥാപിക്കുന്നതില്‍ ആര്‍, എന്തിനെതിര്‍ക്കണം?

നേതാവിന്‍റെ ആവശ്യം ന്യായമാണെന്നെനിക്കും തോന്നി. നാട്ടിലെ ചിലര്‍ക്കെങ്കിലും ഗുണംകിട്ടുന്ന കാര്യത്തില്‍  ആര്‍ക്കാണിവിടെ എതിര്‍പ്പ്?

മുന്‍കൂര്‍ ജാമ്യം: ഈ പോസ്റ്റും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികവും ഭാവനാ സൃഷ്ടവുമാണ്. ഈ കഥയില്ലായ്മക്കോ കഥാപാത്രങ്ങള്‍ക്കോ, ജീവിച്ചിരിക്കുന്നവരോ അങ്ങനെ ചെയ്യാത്തവരോ ആയ യാതൊരുവരുമായും സമകാലീകമോ പൌരാണികമോ ആയ സംഭവങ്ങളൊന്നുമായും യാതൊരു ബന്ധവുമില്ല. വല്ല സാമ്യവും  ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് വാസ്തവം  മാത്രമാണ്.


സമയമുണ്ടെങ്കില്‍ ഇമ്മാതിരിയുള്ള ഒന്നുരണ്ടെണ്ണം കൂടി വായിച്ചു നോക്കൂ.
 പാര്‍ട്ടികള്‍ പിറക്കാന്‍ കാരണങ്ങള്‍ വേണമെന്നില്ല
ഒന്ന് മനസ്സ് വെച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാം 

217 comments:

  1. ഒരു പരിശുദ്ധ പരിവേഷത്തിന്റെ ജനനം സമകാലിക സാഹചര്യത്തില്‍ ഇത്ര ഭംഗിയായി മറ്റാരും അവതരിപ്പിച്ചത്‌ കാണാന്‍ ഇട വന്നിട്ടില്ല. നന്നായിരിക്കുന്നു.
    ചിന്തിക്കുന്ന, ബുദ്ധി പണയം വെച്ചിട്ടില്ലാത്ത മുഴുവന്‍ ദൈവ വിശ്വാസികളായ ദാസന്മാര്‍ക്കും ഇതില്‍ പലതും മനസ്സിലാക്കാനുണ്ട്.
    അന്ധ വിശ്വാസങ്ങള്‍ക്ക് നേരെ നര്‍മ്മത്തില്‍ ചാലിച്ച കനപ്പെട്ട പോസ്റ്റ്‌ തയാരിക്കിയ ലേഖകന് അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. അഭിനന്ദനങ്ങള്‍ വിനയ പൂര്‍വം എട്ടു വാങ്ങുന്നു കൂട്ടുകാരാ.

      Delete
  2. വളരെ മനോഹരമായ രീതിയില്‍ പറഞ്ഞ സമകാലിക യാഥാര്‍ത്ഥ്യം...ആശംഷകള്‍ ജീ..മനുഷ്യ മനസ്സുകളും ഹാക്ക്‌ ചെയ്യപ്പെടുമോ എന്നാ ബെന്ജ്ജാലി യുടെ പോസ്റ്റിനു ചില മനസ്സുകള്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്ന് കൂടി ഈ സംഭവം മനസ്സിലാക്കിത്തരുന്നു...

    ReplyDelete
    Replies
    1. നന്ദി ഇംതി, ബെഞ്ചാലിയുടെ പോസ്റ്റ്‌ വായിച്ചിരുന്നു. അപ്പോള്‍ തിരക്കിലായിരുന്നത് കൊണ്ട് കമന്‍റിടാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ കൂടി നന്ദി ഇംതീ വന്നതിനും കമന്റിയതിനും.

      Delete
  3. ആഹാ! ഇങ്ങനെയാണ് സിദ്ധനുണ്ടാവുക, ചരിത്രകാരനും റിപ്പോർട്ടറും ജീവിയ്ക്കുക......വളരെ ഇഷ്ടമായി. വലിയ വലിയ വാചകങ്ങൾ എഴുതാൻ എനിയ്ക്ക് പരിചയം പോരാ.അതുകൊണ്ടു ഞാൻ കൂടുതലൊന്നും എഴുതുന്നില്ല.

    എഴുത്ത് ഉഷാറായി, അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. നന്ദി എച്മൂ, വലിയ വാചകങ്ങള്‍ വേണ്ട. കൊച്ചു വാചകങ്ങള്‍ തന്നെ എമ്പാടും.

      Delete
  4. ടി.വി.കൊച്ചുബാവയുടെ പെരുങ്കളിയാട്ടത്തിൽ ഒരേ വിഷയത്തെ ചരിത്രകാരനും എഴുത്തുകാരനും പത്രപ്രവർത്തകനും നോക്കുന്ന നോട്ടമുണ്ട്.

    ReplyDelete
    Replies
    1. കൊച്ചു ബാവയുടെ ആ കഥ വായിച്ചിട്ടില്ല. നന്ദി സുരേഷ് താങ്കള്‍ ഇതും വായിച്ചല്ലോ.

      Delete
  5. താങ്കള്‍ നന്നായി അവതരിപിച്ചു സമകാലിക മുടി "ഉത്സവം" .. ഈ സമുധായത്തെ ഒരു മുടിയില്‍ കുടുക്കി ഇടുക എന്നത് തന്നെയാണ് എല്ലാവരുടെയും ആവിശ്യം .. പിന്നെ അവര്‍ മുടിയുടെ പിറകെ ആയിരിക്കുമല്ലോ, പട്ടിണി കിടക്കുന്നവനെ മറക്കും, പീഡതരെ മറക്കും.. അവരുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ കുറിച്ച് ചിന്തിക്കുകയില്ല .. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് ... "കോഴിയുടെ കാലില്‍ മുടി കുടുങ്ങിയ പോലെ" എന്ന് .... ഇപ്പോള്‍ മുടി കുടുങ്ങിയിരിക്കുന്നത് കോഴിയുടെ കാലില്‍ അല്ല ... മുസ്ലിം സമുധായത്തിന്‍റെ കാലിലാണ് ... ... ലോകത്ത് നമ്മെ നൊമ്പരപെടുത്തുന്ന എത്രയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് .. പക്ഷെ ഈ ഉത്തമ സമുധായം കുറച്ചു മാസമായി മുടിയുടെ പിറകെയാണ് .... ഈ മുടിയെ അവര്‍ എങ്ങിനെ കാലില്‍ നിന്നും എടുത്തു കളയും എന്‍റെ "റബ്ബേ" ...

    ReplyDelete
    Replies
    1. നന്ദി ശുക്കൂര്‍; അഭിപ്രായത്തിനും അഭിനന്ദനത്തിനും

      Delete
  6. വളരെ നന്നായി .ഇതിനു ഉപയോഗിച്ച ഭാഷ നന്നായി ..ആശംസകള്‍

    ReplyDelete
  7. പി എം എ ഗഫൂർWednesday, February 01, 2012 1:14:00 PM

    നന്നായിരിക്കുന്നു,ഹൃദ്യമായ ഭാഷകൊണ്ട് സുഖമുള്ള വായന.

    ReplyDelete
    Replies
    1. നന്ദി ഗഫൂര്‍, വളരെ നന്ദി.

      Delete
  8. ചരിത്രം എഴുതുന്നത്‌ . പിന്നെ വളച്ചൊടിക്കുന്നത് .
    വാര്‍ത്തകള്‍ ഉണ്ടാകുന്നത് , വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്‌ .
    പിന്‍ബലമില്ലാത്ത ആത്മീയത , മുടിക്കും മനുഷ്യനും.
    ഈ കഥ പല വീക്ഷണ കോണിലും വായിക്കാം.
    മികച്ച കഥ ആരിഫ് ഭായ്.
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി മന്‍സൂര്‍, ഒരു കാര്യം പറയുമ്പോള്‍ അതിനെ ബഹുതല സ്പര്ഷിയാക്കുക എന്നത് ഞാന്‍ ഇടയ്ക്കിടെ ശ്രമിച്ചു നോക്കാറുള്ള ഒരു രചനാ രീതിയാണ്. അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നു.

      Delete
  9. "കോഴിയുടെ കാലില്‍ മുടി കുടുങ്ങിയ പോലെ" ...................അത് തന്നെ.
    ഒരു മുടി കച്ചവടത്തിന്റെ കാലം.

    ReplyDelete
    Replies
    1. ഹ ഹ, നന്ദി അഹ്മദ്‌ സാഹിബ്, വായിച്ചതിനും അഭിപ്രായമിട്ടതിനും.

      Delete
  10. വളരെ മികച്ച ഈ രചന വളരെ അഭിനന്ദനമര്‍ഹിക്കുന്നു.ആശംസകല്പ്രിയ സുഹൃത്തിന്

    ReplyDelete
    Replies
    1. നന്ദി ഷാജഹാന്‍, നിങ്ങലോക്കെയാണ് എന്നെ പോലെയുള്ളവര്‍ക്ക് മാതൃക. അഭിനന്ദനം ഏറ്റുവാങ്ങട്ടെ

      Delete
  11. അപ്പൊ അങ്ങനെയാണ് 'പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍' ഉണ്ടായത് അല്ലെ ആരിഫ്ക്കാ ..
    ഒരു ബിസ്നെസ്സ് തുടങ്ങാന്‍ വഴി എന്തെന്ന് ആലോജിക്കുന്നവര്‍ക്ക് കുറഞ്ഞ (സീറോ) മുതല്‍ മുടക്കില്‍ നടത്താവുന്ന പണി.....
    ആരിഫ്‌ ക്കാ ... അറ്റ്‌ ഹിസ്‌ ബെസ്റ്റ് .

    ReplyDelete
    Replies
    1. നന്ദി യൂനുസ്‌, നിങ്ങളെ നിഷ്കാമ കര്‍മിയായ അഭിപ്രായക്കാരന്‍ എന്ന് വിളിക്കട്ടെ, സ്വന്തമായി ഒരു ബ്ലോഗില്ലാതിരുന്നിട്ടും കൃതകൃത്യതയോടെ ജാപാനില്‍ നിന്നെത്തി കമന്റിടുന്ന യൂനുവിനെ കുറിച്ച് സുഖിപ്പിക്കാന്‍ വേണ്ടിയാണ് കമന്റുന്നത് എന്നാരോപിക്കാന്‍ കഴിയില്ലല്ലോ. നല്ല അഭിപ്രായത്തിന് വീണ്ടും നന്ദി. പക്ഷെ അറ്റ്‌ മൈ ബെസ്റ്റ്‌ എന്ന് പറയാന്‍ ആയിട്ടില്ല. അതിനിയും പിരക്കാനിരിക്കുന്നത്തെ ഉള്ളൂ.

      Delete
  12. കാലികപ്രസക്തമായ പ്രമേയം. മികച്ച പോസ്റ്റ്.

    എന്റെ ഉപ്പ പറഞ്ഞുതന്ന ഒരുകഥ ഓര്‍മയുടെ അറകളില്‍ ക്ലാവ് പിടിക്കാതെ ഇരിപ്പുണ്ട്.

    മരുഭൂമിയിലൊരിടത്ത് ഒരു സിദ്ധനുണ്ടായിരുന്നു. ഉയര്‍ത്തപ്പെട്ടൊരു ശവകുടീരത്തിനു സമീപം പച്ച പുതച്ചുകൊണ്ട് അയാള്‍ ഇരുന്നു- ഇരകളെയും കാത്ത്. ആളുകള്‍ ആഗ്രഹ 'സഫലീകരണ'ത്തിനായി ക്യൂനിന്നു. കാണിക്കകള്‍ കണ്ണ് തള്ളും കണക്കെ കുമിഞ്ഞുകൂടി. സിദ്ധന്റെയും, അയാള്‍ക്ക് 'ദിവ്യശക്തി' നല്‍കുന്ന ശവകുടീരത്തിന്റെയും പ്രശസ്തി മരുഭൂമിയുടെ അതിരുകള്‍ ഭേദിച്ചു. ആയിടക്ക്‌ തൊഴില്‍രഹിതനായ ഒരുയുവാവ് ആശ്രമത്തിലെത്തി. കുശാലായ ഭക്ഷണം. പ്രശാന്തമായ അന്തരീക്ഷം. ആളൊഴിഞ്ഞ ഒരിടവേളയില്‍ തനിക്കവിടെ അന്തേവാസിയായി ക്കൂടെയെന്ന് അയാള്‍ സിദ്ധനോട്‌ അന്വേഷിച്ചു. ആവശ്യം അംഗീകരിക്കപ്പെട്ടു. ഒരുദിവസം യുവാവ് സിദ്ധനോട് ചോദിച്ചു: "ഉസ്താദ്, ഈ ഖബറിടത്തില്‍, ആരാണ്? ഇതാരുടെ മഖ്ബറയാണ്?".

    ഇതാരുടെതാണ് എന്ന് ഞാന്‍ പറയില്ല. പക്ഷെ ഒരു കാര്യം പറയാം; താന്‍ ബുദ്ധിമാനാണ്.

    മാസങ്ങള്‍ കഴിഞ്ഞു. യുവാവിനു നാട്ടിലേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹം ജനിച്ചു. അയാള്‍ 'സിദ്ധനോട്‌ സമ്മതം ചോദിച്ചു. അയാള്‍ സമ്മതം മൂളി. പോകുമ്പോള്‍ യാത്രചെയ്യുവാനായി ഒരു കഴുതക്കുട്ടിയെയും നല്‍കി.

    മണല്‍കാട് താണ്ടവേ ഒരു മരച്ചുവട്ടില്‍ യുവാവ് വിശ്രമിച്ചു. അതിനിടയില്‍ പാമ്പ് കടിയേറ്റ് കഴുതക്കുട്ടി ചത്തുപോയി. ബുദ്ധിമാനായ യുവാവ് കഴുതയെ മരച്ചുവട്ടില്‍ സംസ്കരിച്ചു. മണല്‍ കൂട്ടിയിട്ട് ഖബറിടം ഉയര്‍ത്തി. തന്റെ പച്ച പുതപ്പെടുത്ത് മഖ്ബറ മൂടിയിട്ട്.

    'ജാറം പൊന്തിയ' വാര്‍ത്ത എളുപ്പത്തില്‍ പരന്നു . ആഗ്രഹ സഫലീകരണം തേടി ആളുകള്‍ മരച്ചുവട്ടിലെ ഖബറിടം തേടി വന്നു.

    പുതിയ ആശ്രമത്തിലേക്ക് ഭക്തജന തിരക്ക് വര്‍ദ്ധിച്ചപ്പോള്‍, 'പഴയ' സിദ്ധന് ഡിമാണ്ട് കുറഞ്ഞു. 'കച്ചവടം' കുറയുന്നതുകണ്ട അയാള്‍ കാരണം അന്വേഷിച്ചു. പുതിയ ആശ്രമത്തെക്കുറിച്ച് അയാള്‍ അറിയിക്കപ്പെട്ടു. ഒരു രാത്രി വേഷം മാറി അയാള്‍ പുതിയ സിദ്ധാശ്രമത്തിലെത്തി. അപ്പോഴാണ്‌ അവിടുത്തെ സിദ്ധന്‍ തന്റെ ശിഷ്യനാണെന്ന് 'ആള്‍ ദൈവം' മനസ്സിലാക്കുന്നത്. ഗൌരവം വിടാതെ, അയാള്‍ ചോദിച്ചു: ഈ ഖബറിടത്തില്‍ ആരാണ്? ഗൌരവം വിട്ടുകൊണ്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് 'ശിഷ്യന്‍' പറഞ്ഞു: ഇതിനകത്ത് താങ്കള്‍ സമ്മാനമായി നല്‍കിയ കഴുതക്കുട്ടിയാണ്.

    എന്നിട്ട് അയാള്‍ തിരിച്ചു ചോദിച്ചു, ഉസ്താദ്, താങ്കളുടെ ആശ്രമത്തിലെ ഖബറിടത്തില്‍ ആരാണെന്ന് താങ്കള്‍ ഇനിയും പറഞ്ഞില്ലല്ലോ. പൊട്ടിച്ചിരിച്ചുകൊണ്ട് സിദ്ധന്‍ പ്രതിവചിച്ചു: അതില്‍ ഇതിന്റെ തള്ളയാണ്. :)

    ReplyDelete
    Replies
    1. ഹ ഹ, സിദ്ധന്മാരുടെ കഥ ഏതാണ്ടെല്ലാം ഇങ്ങനെ തന്നെയാണ്. ഉറവിടമന്വേഷിച്ചു ചെന്നാല്‍ ഉള്ളി പൊളിച്ചത് പോലെയുണ്ടാകും. നന്ദി നൌഷാദ്.

      Delete
    2. ഹഹഹ ...ചിരിച്ചു ,ചിരിപ്പിച്ചു നല്ല കഥ Noushad Kuniyil

      Delete
    3. ഒരു മഹാസംഭവാമായ കഥ നൗഷാദിക്ക.

      Delete
    4. കുനിയില്‍ , ഈ കഥ ചിന്തിപ്പിക്കുന്നതാണ് ..

      Delete
    5. എനിക്ക് ഈ പോസ്റ്റിനേക്കാള്‍ ഇഷ്ടപ്പെട്ടത് നൌഷാദിന്റെ കഥയാണ്.

      Delete
    6. ഹഹഹ..പോസ്റ്റും കമന്റും ബഹുത്ത് അച്ചാ‍ാഹെ...

      Delete
    7. ഹ ഹ ഹാ..!
      ഇതൊക്കെത്തന്നെയാണ് മറുപടി!!

      Delete
  13. അതിമനോഹരമായി എഴുതി എന്നത് കൊണ്ട് മാത്രം വെറുതെ വിട്ടിരിക്കുന്നു,ആശയങ്ങളോട് കനത്ത എതിര്‍പ്പുണ്ട് ,ചാറ്റ് ബോക്സില്‍ വാ ,കാണിച്ചു തരാം..ജനപ്രീതിക്ക് സൈനോക്കുലര്‍ സ്റ്റൈല്‍ അല്ലെ ?ശരിയാക്കിത്തരാം കേട്ടോ ...

    ReplyDelete
    Replies
    1. അല്ല, ഈ ഏതെങ്കിലും ആത്മീയ തട്ടിപ്പ്‍ കച്ചവടങ്ങളില്‍ കൂറ് കൂടിയിട്ടുണ്ടോ? ഒന്നെടുത്ത് മറ്റൊന്നിനെ തിരസ്കരിക്കുക എന്നത് നീതിയല്ല കഥാകാരാ. ഭാഷയും ആശയവും എന്‍റെ ഭാഗമാണ്. ഒന്നിനെ ഒന്നില്‍ നിന്ന്‍ വേര്‍പെടുത്താനാവില്ല. ചന്ദ്രനില്‍ നിന്ന് നിലാവു വേര്‍പെടുത്താനാകത്തത് പോലെ (എങ്ങനെയുണ്ട് ഉപമ? സൂപ്പറല്ലേ?)പിന്നെ ഭീഷണി, അതൊന്നും വിലപ്പോവില്ല; നാല് ദിവസത്തേക്ക് ആ വഴി വരാതിരുന്നാല്‍ പോരെ?

      Delete
    2. വിടൂല്ല സാറേ,ചാറ്റ് ബോക്സില്‍ അങ്കം കുറിച്ച് ചന്തു എളെണ്ണാ തേച്ചു കാത്തിരിക്കുന്നു ,ഈ വഴി ഒഴിവാക്കിയാല്‍ ഞാന്‍ ആ വഴിക് വരും ,,,

      Delete
    3. ജനപ്രീതിക്കു സൈനോക്കുലര്‍ സ്റ്റൈല്‍ എന്ന് പറഞ്ഞത് വെറുതെയാണോ എന്ന് നോക്കിയെ ?മണിക്കൂറുകള്‍ കൊണ്ട് എന്പത്തിമൂന്നു കമന്റ്സ് ,ഇത് സിദ്ധന്റെ കഴിവ് തന്നെ ,,,

      Delete
  14. അതീവ സുന്ദരമായ ശൈലിയില്‍ അതീവ ഹൃദ്യമായി പറഞ്ഞിരിക്കുന്നു...ഈ ശൈലി എനിക്ക് പത്യം.. ആശംസകളോടെ,

    ReplyDelete
    Replies
    1. നന്ദി സര്‍, വായിച്ചതിനും നല്ല വാക്കുകളില്‍ കമന്റിട്ടതിനും.

      Delete
  15. വായിച്ചു... മനസ്സിലാക്കി.. :)

    ReplyDelete
    Replies
    1. നന്ദി മൊഹീ, വായിച്ചല്ലോ, മനസ്സിലാക്കിയല്ലോ.

      Delete
    2. ആ ഭാഗത്തേക്ക് കാണാത്തതോണ്ടാണ് ഈ രണ്ട് വരി പ്രതിഷേധം.. :) മനസ്സിലായല്ലോ ? :)

      Delete
  16. ശൈലി തന്നെ എനിക്കും പറയാനുള്ളത്. മനോഹരം.

    ReplyDelete
  17. ആരിഫ്കാ,, വായിച്ചു, നന്നായിരിക്കുന്നു, ഈ പ്രത്യേക സാഹചര്യത്തില്‍ ഇതിനു പ്രസക്തിയുണ്ട്. സിദ്ധന്റെ കയ്യിലുണ്ടായിരുന്ന ചാക്കിലെ പഞ്ചസാര കലങ്ങിയ വെള്ളംകൊണ്ടാണല്ലോ ഇവിടെ ബറകത്ത് എടുക്കുന്നത്, എന്നാല്‍ ഇതിലും ഭീകരമാണ് യാഥാര്‍ത്ഥ്യം, പണ്ടൊരു സിദ്ധന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ തുപ്പിയ ശേഷം കിണറില്‍ ഒഴിച്ചു ആ വെള്ളം ഇന്നും രോഗശമനത്തിനായ്‌ ഉപയോഗിക്കുന്നവര്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്നു വ്യസനസമേതം അറിയിക്കുന്നു...സുബോധം നഷ്ടപ്പെട്ട ഭ്രാന്തന്‍റെ അവശിഷ്ടങ്ങള്‍ക്ക് വരെ ഇക്കാലത്ത് ആളുകള്‍ഉണ്ട്,

    നൗഷാദ്‌ കുനിയിലിന്റെ കമെന്റുനു നൂറില്‍ ഇരുനൂറ് മാര്‍ക്ക്...

    ReplyDelete
    Replies
    1. നന്ദി ഹിഫ്സു, എന്നും ഇതൊക്കെ തന്നെയാണ് നടക്കുന്നത് എന്നുള്ളത് കൊണ്ടാണിത് കാലികമായത്. എന്തെല്ലാം വൃത്തി കേടുകള്‍ ഈ പേരില്‍ നമ്മുടെ നാട്ടി നടക്കുന്നു.

      Delete
  18. കുറെ കാര്യങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചു അല്ലെ. എല്ലാം സമകാലികം. എഴുത്തിന്റെ ശുദ്ധി അതിമനോഹരം. അതിര്‍വരമ്പുകള്‍ നിശ്ചയിക്കാത്ത്ത എഴുത്തുകള്‍ക്ക് ഒരുപാടു കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയും അല്ലെ.. അഭിനന്ദനങ്ങള്‍ ഇക്കാ.

    ReplyDelete
    Replies
    1. നന്ദി ജെഫൂ, തുടക്കം മുതല്‍ നിങ്ങളൊക്കെ തന്ന പിന്തുണയും പ്രോത്സാഹനവുമാണ് തോന്നിയ പോലെയൊക്കെ എഴുതാന്‍ എനിക്ക് പ്രചോദനമായത്. നല്ല വാക്കുകള്‍ ആവര്‍ത്തിക്കാന്‍ താങ്കള്‍ക്ക് ഇനിയും ഇടവരട്ടെ എന്നാശംസിക്കുന്നു.

      Delete
  19. നല്ല ഭാഷ ,വായിച്ചു പോകുവാനും പലതും ഓര്‍മ്മിക്കാന് കഴിഞ്ഞു ഈ പോസ്റ്റിലുടെ നന്ദി

    ReplyDelete
    Replies
    1. നന്ദി സര്‍, നല്ല വാക്കുകള്‍ നല്ല പ്രോത്സാഹനമാണ്.

      Delete
  20. അങ്ങിനെയാണ് ഒരു സിദ്ധന്‍ ജനിക്കുന്നത് !!!!
    സമകാലീന വാര്‍ത്തകള്‍ നിരവധി മുഖം മൂടികള്‍ അഴിച്ചു മാറ്റുന്ന ഈ വേളയില്‍ ഈ സിദ്ധന്റെ പ്രസക്തി ഏറെയാണ് . അനാവരണം ചെയ്ത രീതിയും ഏറെ ഇഷ്ടപ്പെട്ടു . എന്തൊക്കെ നെറികേടുകള്‍ ആരൊക്കെ കാണിച്ചാലും അതിനു ദൈവീക പരിവേഷം ചാര്‍ത്തി നല്‍കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം ആയിരം കണ്ണ് തുറപ്പിക്കല്‍ വിവിധ മാധ്യമങ്ങളിലൂടെ പകര്‍ന്നാലും വഞ്ചനയുടെ മേലന്കി അണിഞ്ഞ ആള്‍ ദൈവങ്ങളും , വിശ്വാസ കച്ചവടക്കാരും കൂണ്‍ കണക്കെ മുള പൊട്ടി കൊണ്ടേയിരിക്കും.അതിനു തടയിടാന്‍ വ്യക്തികള്‍ സ്വയം ബോധം ഉള്‍ക്കൊണ്ട് മുന്നോട്ടു വന്നെ മതിയാകൂ ...
    വളരെ നന്നായ്‌ പറഞ്ഞ ഈ ലേഖനത്തിന് അല്ലെങ്കില്‍ കഥക്ക് ആ വഴിക്ക് നാലാളെ ചിന്തിപ്പിക്കാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു .
    ആശംസകള്‍ ആരിഫ്‌ ജി ...

    ReplyDelete
    Replies
    1. വേണുവേട്ടാ, ജീവിതത്തിന്‍റെ നാല്‍ക്കവലകളില്‍ തെരുവ് നായ്ക്കലോടൊപ്പം നാം കണ്ടു മുട്ടുന്ന ജന്മങ്ങളാണീ ആത്മീയ തട്ടിപ്പുകളുടെ പ്രയോക്താക്കളും പ്രണേതാക്കളും. എല്ലാ കാലത്തും ഇതിങ്ങനയോക്കെ തന്നെയായിരുന്നു. അത് കൊണ്ടാണ് കുര്‍റത്തുല്‍ ഐന്‍ ഹൈദര്‍ അവരുടെ "ആഗ് കീ ദര്‍യാ" എന്ന സുപ്രസിദ്ധ കൃതിയില്‍ എടുതുപയോഗിച്ചത് പോലെ ചിരഞ്ജീവിയായ ഒരു ചരിത്ര കാരനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാട് നന്ദിയുണ്ട്, ഈ ഗമണ്ടന്‍ കമന്റിന്.

      Delete
  21. EXCELLENT .,I CONGRATULATE YOU ON BEHALF OFALL .

    ReplyDelete
  22. അല്ലേലും ആരിഫിക്കാടെ എഴുത്തിന്റെ ശൈലി മനോഹരമാണ് ....ഇതും അതേപോലെ നന്നായി പറഞ്ഞിരിക്കുന്ന നല്ല ഒരു ലേഖനം തന്നെ ..

    ReplyDelete
    Replies
    1. നന്ദി കൊച്ചു മോള്‍, പതിവ് പോലെ വന്നു കമന്റിട്ടു അല്ലെ. ശൈലി നന്നായതിനു നിങ്ങളുടെ പിന്തുണ കൂടി ഒരു കാരണമാണ്.

      Delete
  23. വിഷയം അതെന്തുമാവട്ടെ, അതു എങ്ങിനെ ആകര്‍ഷകമായി അവതരിപ്പിക്കാം എന്നത് ആരിഫ് കാണിച്ചു തരുന്നു. എഴുത്തിലെ വ്യത്യസ്തത വായനക്കും പുതുമ നല്‍കി എന്നു പറയട്ടെ. ഈ സിദ്ധന്റെ ജനന കഥയോടൊപ്പം നൌഷാദ് കുനിയില്‍ പറഞ്ഞ കഥ കൂടെ കേട്ടു അല്‍പം ചിരിയും ചിന്തയുമായി ഞാന്‍ തിരിച്ചു പോകുന്നു. ഇന്ഷാ അല്ലാഹ്..അടുത്ത പോസ്റ്റില്‍ വീണ്ടും കാണാം എന്ന മറുമൊഴിയോടെ.

    ReplyDelete
    Replies
    1. നന്ദി അക്ബര്‍ക്ക. എഴുത്തില്‍ വ്യത്യസ്ഥത പുലര്‍ന്നുവെങ്കില്‍ അത് ഇത് പോലെയുള്ള സ്നേഹത്തില്‍ ചാലിച്ച പ്രോത്സാഹനങ്ങളുടെ ചിറകലേറിയാണ്, നൌഷാദിന്‍റെ കഥ ഇതിന് നല്ലൊരു ഉപദംശമായി. പറഞ്ഞത് പോലെ നമുക്ക്‌ ഇനിയും കാണാം.

      Delete
  24. ആത്മീയതയെ കച്ചവടം ചെയ്യുന്ന ചില ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍ അരങ്ങു വാഴുമ്പോള്‍ ,തീര്‍ത്തും കാലികമായ വിഷയം നെഞ്ചുറപ്പോടെ എഴുതി..ആശംസകള്‍

    ReplyDelete
    Replies
    1. വാസ്തവത്തില്‍ ഈ കഥാ രീതിയുടെ ടെക്നീക് വളരെ മുന്‍പ് എന്‍റെ മനസ്സിലുണ്ടായിരുന്നെങ്കിലും ഷാജിയുടെ ഇത് സംബന്ധമായ പോസ്റ്റ്‌ ആണ് ഇത് കുത്തിക്കുറിക്കാന്‍ പ്രത്യക്ഷ കാരണമായത്‌.

      Delete
    2. വീണ്ടും വരാനും, വായിക്കാനും തോന്നിക്കുന്നത്, നിങ്ങളുടെ ആഖ്യാന ശൈലിയുടെ പ്രത്യേകത കൊണ്ട് തന്നെയാണ്..ശ്രദ്ധേയവും,ചര്‍ച്ച ചെയ്യപ്പെടെണ്ടതുമായ ഈ കഥക്കും ടെക്നിക്കിനും പ്രത്യക്ഷ കാരണക്കാരന്‍ ഞാനാണെന്ന അങ്ങയുടെ മറുപടി കണ്ടു ഞാന്‍ ധന്യനാണ്. ആശംസകള്‍ ആരിഫ്കാ

      Delete
  25. കൊള്ളാം . മുടിപുരാണം ഭംഗിയായി പറഞ്ഞു. "ശാസ്ത്രം വികസിക്കും തോറും ജനങ്ങളുടെ ബുദ്ധികുറഞ്ഞ് കുറഞ്ഞ് വരും.." എന്നൊരു പുതിയ സിദ്ധാന്തമിറക്കിയാലോ എന്ന് ആലോചിക്കുവാണ്‌...
    നൗഷാദ് പറഞ്ഞ കഥയും കൊള്ളാം...

    ReplyDelete
    Replies
    1. നന്ദി അനശ്വര, ബുദ്ധിയെ വിശ്രമിക്കാന്‍ വിട്ട് തട്ടിപ്പുകാരുടെ വലയിലകപ്പെടുന്നവരുടെ എണ്ണം, വളരെ പെട്ടെന്ന് ബോധവല്‍ക്കരണം സാധ്യമാകുന്ന കേരളീയ സാഹചര്യത്തില്‍ പോലും, കൂടിക്കൂടി വരികയാണ്. സാമൂഹ്യ ബോധമില്ലാത്ത മീഡിയയുടെ നിരുത്തരവാദപരമായ സമീപനങ്ങള്‍ അതിന് വളം വെക്കുന്നു. തട്ടിപ്പുകാരെ തുറന്ന് കാണിക്കാന്‍ അവര്‍ കാണിക്കുന്ന വൈമനസ്യം ഒരു പ്രധാന ഘടകമാണ്. ജീവിക്കാന്‍ വേണ്ടി വേഷം കേറിയിരുന്ന പഴയ കാലത്തെ സോഷ്യല്‍ സ്റ്റാറ്റസ് വളരെ ചെറുതായിരുന്ന കോമരങ്ങളുടെയും മൊല്ലാക്കമാരുടെയും കാലം കഴിഞ്ഞു. ഇന്ന് കോര്‍പറേറ്റ് ഭീമന്മാരുടെ വരെ സ്പോണ്‍സര്‍ഷിപ്പില്‍ വാനോളം വളര്‍ന്ന് നില്‍ക്കുന്ന കോര്‍പറേറ്റ് സ്വാമിമാരും മുല്ലമാരുമാണ് നമുക്കിടയിലുള്ളത്. ശാസ്ത്രം അതിന്‍റെ വഴിക്ക്‌ നാം നമ്മുടെ വഴിക്ക്.

      Delete
  26. വളരെ നല്ല ശൈലി.
    നല്ല ഒരു കഥ വായിച്ചതില്‍ സന്തോഷം
    ഞാന്‍ ആദ്യമായാണ്‌ ഇവിടെ വരുന്നതെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. നന്ദി മാഡം, മുന്‍പൊരിക്കല്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഒരു വേശ്യാ ഗ്രാമത്തിന്‍റെ കഥ പറയുന്ന "ഇരുളിനെ പിളര്‍ത്തി ഒരു വജ്ര രേഖ എന്ന പോസ്റ്റില്‍ജ"

      Delete
  27. നല്ല പോസ്റ്റ്‌. അതുപോലെ നൌഷാദിണ്റ്റെ നല്ല കമണ്റ്റും.

    ReplyDelete
    Replies
    1. നന്ദി വിനോദ് വന്നതിനും കമന്റിയതിനും

      Delete
  28. വായിച്ചു, ഒരുപാട് തവണ. മനസ്സിലാവാഞ്ഞിട്ടല്ല വീണ്ടും വീണ്ടും വായിച്ചത്. ആ ഒരു ആശയത്തിലേക്ക് എത്ര കൗശലതയോടെയാണ് ഇക്കാ ആ കലാപകാര്യത്തെ കൊണ്ടെത്തിച്ചത്. നന്നായിരിക്കുന്നു ഇക്കാ, ഇമ്മാതിരി കോമാളിത്തങ്ങളിലേക്ക് വിണുപൊകുന്ന ഒരു ജനതയെ ഇക്ക വരച്ചുകാട്ടിയ ആ സ്വാഭാവികതയെ ഞാൻ നമിക്കുന്നു. ആശംസകൾ ഇക്കാ.

    ReplyDelete
    Replies
    1. ഹ മനേഷ്,ഇങ്ങനെയൊക്കെ കമന്റിട്ടാല്‍ ഞാന്‍ എവിടന്നാ എഴുത്ത് നിര്‍ത്തുക? പത്രാധിപര്‍ ഞാന്‍ തന്നെയായ ഒരു ലോകത്ത് എനിക്കെന്ത് പരീക്ഷണവും നടത്താമല്ലോ. നന്ദി മനേഷ് ഒരായിരം. നൌശാദിനു വേണ്ടിയും ഞാന്‍ നന്ദി പറയട്ടെ

      Delete
  29. Vinodkumar Thallasseri പറയുന്നത് കേട്ടാണ് ആ കഥ വായിച്ചത്. അതും സൂപ്പർ. ഇവിടെ വന്നോണ്ടല്ലേ അത് വായിക്കാൻ കഴിഞ്ഞത്. നന്ദി ആരിഫിക്കാ, നൗഷാദിക്കാ. ആരിഫിക്കയോട് പ്രധാനകാര്യം പറയണം, ഒന്ന് മെയിൽ അയക്കൂ.

    ReplyDelete
  30. ഒരു സമകാലീന സംഭവത്തെ എളുപ്പത്തില്‍ മനുഷ്യന്റെ ചിന്തകളിലേക്ക്‌ കയറ്റിവിടാന്‍ സ്വീകരിച്ച നല്ല ഭാഷ അവസരോചിതമായി. ഇറങ്ങിച്ചെല്ലുമ്പോള്‍ ഉള്ളി തോലിച്ചത് പോലെ തെളിയുന്ന ചിത്രം കണ്ട് അവാസാനം കണ്ണ് മിഴിക്കുമ്പോള്‍ ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തപ്പെട്ടിരിക്കും.
    നന്നായി ഇഷ്ടായി.

    ReplyDelete
    Replies
    1. നന്ദി റാംജീ. മനുഷ്യന്‍ ചെയ്യുന്നതിന്‍റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്താന്‍ സാധാരണ ഒരു സംഭവ വിവരണം മതിയാകില്ല. അപ്പൊ നാം ഓരോ പരീക്ഷണം നടത്തും. ഭാഷ അതിനൊരു നല്ല ടൂള്‍ ആണല്ലോ, പറയാനുള്ളത് കടുപ്പതോടെ പറയുകയും ഭാഷ മൃതുവായിരിക്കുകയും വേണം.

      Delete
  31. നന്നായി അവതരിപ്പിച്ചു. ആശംസകള്‍!

    ReplyDelete
  32. പൂജയ്ക്കിടക്ക് പൂച്ചയെ പിടിച്ചു കുട്ടയിട്ടു മൂടുന്ന ചടങ്ങുണ്ടായ കഥ കേട്ടിട്ടുണ്ട്..

    ഒരു വീട്ടിൽ വർഷാവർഷം നടക്കുന്ന പൂജ അരങ്ങേറുന്നു. അപ്പോൾ ഒരു പൂച്ച അങ്ങോട്ടു വന്നു. നിവേദ്യമായി വച്ചിരിക്കുന്ന പലഹാരങ്ങൾ കണ്ട് പൂച്ച കരച്ചിലോട് കരച്ചിൽ. ആട്ടിയോടിച്ചാലും പിന്നെയും വരും. വലിയ ശല്യമായി. അവസാനം പൂജാരി പറഞ്ഞതനുസരിച്ച് പൂച്ചയെ പിടിച്ച് ഒരു കൊട്ടയിട്ട് മൂടി, പൂജ കഴിഞ്ഞ് തുറന്നു വിട്ടു. അടുത്ത കൊല്ലമായി, പൂജ വന്നു, പൂച്ച വന്നു. ശല്യം. കുട്ടയിട്ടു മൂടി. അടുത്ത കൊല്ലം. പൂജ, പൂച്ച, ശല്യം. കുട്ട. അടുത്ത കൊല്ലമായി. പൂജ തുടങ്ങി, പൂച്ചയെ കാണാനില്ല. വീട്ടുകാർക്ക് അസ്വസ്ഥത. ദൈവകോപമാകുമോ ? പൂജാരിയോടുണർത്തിച്ചു. ദൈവകോപം തന്നെ ! അവസാനം അടുത്ത വീട്ടിൽ നിന്ന് ഒരു പൂച്ചയെ പിടിച്ചു കൊണ്ടു വന്നു. കൊട്ടയിട്ട് മൂടി. പൂജ സമംഗളം സമാപിച്ചു. പാവം പൂച്ചകൾ..കാലാന്തരത്തോളം പിന്നെ പൂജാസമയത്ത് കൊട്ടക്കടിയിലാണ് പ്രരാക്രമം.

    ReplyDelete
    Replies
    1. ഹ ഹ, ഉപദംശമായി മറ്റൊരു കഥ കൂടി. നന്ദി സര്‍

      Delete
    2. പോരട്ടെ ഇത്തരം ഉപ കഥകള്‍ ധാരാളം,വെറും കമന്റിനേക്കാള്‍ ഇതും രസം.

      Delete
  33. അസ്സലായിട്ടുണ്ട്! ഭാവുകങ്ങള്‍!!

    ReplyDelete
  34. വായന തുടങ്ങിയപ്പോള്‍ എവിടേക്കാണ് പോകുന്നത് എന്ന് മനസ്സിലായില്ല....
    പക്ഷേ എത്തേണ്ട ഇടത്ത് കൃത്യമായി എത്തി....
    ബ്ലോഗ്‌ ഉലകത്തിലെ 90% പോസ്റ്റുകളും ഈ വിഷയത്തില്‍ ന്യായത്തിന്റെ പക്ഷത്ത് തന്നെയാണ് എന്നത് സ്വാഗതാര്‍ഹമാണ്..
    അവതരണം വളരെ നന്നായിട്ടുണ്ട്...
    ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന്റെ ലിങ്ക് താഴെ സൗജന്യമായി ഇടുന്നു...:)
    മനുഷ്യദൈവമാകാന്‍ കടന്നു വരൂ.....

    ReplyDelete
    Replies
    1. വലിയ ആശ്വാസം ബ്ലോഗുലകത്തില്‍ അധിക പേരും ഈ തട്ടിപ്പിനെതിരെ നിലകൊണ്ടു എന്നതാണ്. ഡോക്ടറുടെ പോസ്റ്റ്‌ ഞാന്‍ കണ്ടു. സൂപ്പര്‍, അവിടെ ഒരു കമന്‍റും പൂശിയിട്ടുണ്ട്.

      Delete
  35. സിദ്ധന്മാര്‍ക്ക് കൊടുക്കേണ്ട സിദ്ധൌഷം തന്നെ ഈ കുറിപ്പ്.
    ആശംസകള്‍
    കുനിയില്‍ കഥ ക്ക് ഒരു സല്യൂട്ട് !

    ReplyDelete
  36. വായനക്ക് രസമുള്ള എഴുത്ത് പറയാതെ വയ്യ നൈസ്

    ReplyDelete
  37. കാലികപ്രസക്തിയുള്ള ഒരു വിഷയം -

    ലേഖനങ്ങളെ അപേക്ഷിച്ച് സര്‍ഗാത്മക രചനകള്‍ക്ക് സംവേദനക്ഷമത കൂടുതലാണെന്നു കേട്ടിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്ക് നിദാനമായ ഒരു വിഷയത്തെ ശക്തമായി വായനക്കാരിലേക്ക് പതിപ്പിക്കുവാന്‍ ഇവിടെ സാദ്ധ്യമായത് എഴുത്തിന്റെ വൈദഗ്ദ്യം കൊണ്ടാണ്. സര്‍ഗാത്മക രചനകളില്‍ പ്രചരണാംശത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ അതിന്റെ സൗഷ്ടവം നഷ്ട്ടപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ അതു സംഭവിക്കുന്നില്ല എന്നത് എടുത്തു പറഞ്ഞുകൊള്ളട്ടെ.ഘടനാപരമായി മികവു പുലര്‍ത്തുന്ന നല്ല ഒരു കഥ എന്ന രീതിയില്‍ ഇതു വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. - പ്രചരാണാംശത്തിന്റെ കാലിക പ്രസക്തികൊണ്ടു മാത്രമാണ് ഇവിടെയുള്ള മികച്ച കഥ വായിക്കപ്പെടാതെ പോവുന്നത് .

    താങ്കള്‍ സ്വതന്ത്രമായ രീതിയില്‍ എഴുതിയ കഥ വായിക്കുന്നത് ആദ്യമാണ്..... - ഇനിയും ഇത്തരം മികച്ച രചനകള്‍ ഞങ്ങളുമായി പങ്കു വെക്കുക....

    ReplyDelete
    Replies
    1. മടുപ്പിക്കുന്ന സംഭവ വിവരണങ്ങള്‍ക്കും വലിയ സിദ്ധി ആവശ്യമുള്ള സര്‍ഗ്ഗ രചനകള്‍ക്കും ഇടയിലുള്ള ഒരു രചനാ രീതിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത്. അത് ഫലിച്ചു എന്ന് തോന്നുന്നു, വേണു വേട്ടന്‍റെ കമന്റിന് കീഴെ ഞാനിട്ട മറുകുറിയില്‍ ഇവിടെ ഞാന്‍ സ്വീകരിച്ച ലൈന്‍ വിശദീകരിച്ചിട്ടുണ്ട്. നന്ദി സര്‍.

      Delete
  38. ബ്ലോഗുലകത്തില്‍ നിന്ന് പിന്മാറിയിട്ടും ഈമെയിലില്‍ സബ്സ്ക്രൈബ് ചെയ്ത് വായിക്കുന്ന ഒരു സൈറ്റ് ആണ് താങ്കളുടേത്. കഴമ്പുള്ള പോസ്റ്റുകളുമായി വരുന്ന താങ്കള്‍ നിരാശനാക്കാറുമില്ല. ഇക്കുറിയും അങ്ങിനെ തന്നെ. ആശംസകള്‍.

    ReplyDelete
    Replies
    1. താങ്കളെപ്പോലെയുള്ളവരുടെ പ്രോല്‍സാഹനങ്ങളാണ് പിന്‍ബലം സര്‍, നന്ദി.

      Delete
  39. അയാള്‍ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള സിദ്ധന്‍റെ വസ്ത്രവും വെപ്പു മുടിയുമടക്കമുള്ള തിരുശേഷിപ്പുകള്‍ തങ്ങള്‍ക്ക് വിട്ടു കിട്ടണം എന്നതായിരുന്നു അസന്നിഗ്ദ്ധമായ അയാളുടെ ആവശ്യം...

    അവ സൂക്ഷിക്കാനായി നഗരത്തില്‍ നിന്ന് ദൂരെ മാറി ഒരു ആരാധനാലയം സ്ഥാപിക്കുന്നതില്‍ ആര്‍, എന്തിനെതിര്‍ക്കണം?
    ഒരു ആൾ ദൈവം കൂടിയുണ്ടാകുമല്ലോ..അല്ലേ

    ReplyDelete
    Replies
    1. നന്ദി സര്‍, അതിന്‍റെ കാര്യത്തിലെങ്കിലും നാം സ്വയംപര്യാപ്തി നെടുമല്ലോ.

      Delete
  40. ആരിഫ്ക്കാ.. ...നന്നായി എഴുതി...
    നല്ല വായനക്ക് നന്ദി...

    ReplyDelete
    Replies
    1. നന്ദി ഖാദൂ, നല്ല വായനക്ക് ഞാനല്ലേ നന്ദി പറയേണ്ടത്‌

      Delete
    2. ഖാദു കോപ്പി പേസ്റ്റ് ചെയ്തതാണെന്ന് തോന്നുന്നു ഹഹഹ :) ആരിഫ്ക്ക ബ്ലോഗർമാരുടെ ഓരോ കാര്യേ.. ഞാൻ മറ്റെ പോസ്റ്റ് വായിക്കാൻ വന്നപ്പോൾ കമെന്റ്സുകളെല്ലാം ഒന്ന് ഓടിച്ച് നോക്കിയതാ... :)

      Delete
  41. സമകാലിക സംഭവങ്ങളുടെ നേര്‍ക്ക്‌ ഒരു മനോഹര ഭാഷയിലൂടെയുള്ള
    കഥ. ആരിഫ്ക്കാ , താങ്കളുടെ ശൈലിക്ക് താങ്കളുടേത് മാത്രമായ ഒരു ടെച്ച് ഉണ്ട്. ഒരു സൈനോകുലര്‍ ടച്ച്.ആശംസകള്‍

    ReplyDelete
    Replies
    1. അങ്ങനെ ഒരു ടച് തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രം, ചെമ്മാട് എക്സ്പ്രസിന് ഒരു വെല്ലു വിളിയായി തോന്നുന്നുണ്ടോ? ഹ ഹ. നന്ദി ഇസ്മാഈല്‍ ഭായി

      Delete
  42. ഉം..അപ്പോ..സീരിയസ്സായിട്ടു നർമം എഴുതാം അല്ലേ..!!
    നന്ദി മാഷേ ഈ തിരിച്ചറിവു നൽകിയതിന്..!!

    ഈ നല്ല എഴുത്തിന് അഭിനന്ദനങ്ങൾ..!
    ആശംസകളോടെ...പുലരി

    ReplyDelete
    Replies
    1. നര്‍മവും സീരിയസായി എന്നാണോ സര്‍? നന്ദി സര്‍, ഒരായിരം തവണ.

      Delete
  43. ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ മരിക്കാന്‍ സാധ്യതയില്ലാത്തവരോ ആയ കഥാ പാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. എന്നാലും ഇത്തരം ദൈവങ്ങള്‍ ഇനിയും നാടു നീളെ യാത്രകള്‍ നടത്തി കോടികള്‍ സ്വരൂപിക്കുന്നു,കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു.ഗള്‍ഫ് ഗേറ്റുകാരും സാധാ വിഗ്ഗു പണിക്കാരും ഇനി ഈ കച്ചവടത്തിലേക്ക് തിരിയുമോ എന്നാണെന്റെ പേടി!.

    ReplyDelete
    Replies
    1. ഇത്രയധികം പേര്‍ക്ക് ആരാധിക്കാന്‍ മുടിയെവിടെ എന്ന ആശങ്കക്ക് ഞാന്‍ ഒരു പരിഹാരം നിര്‍ദേശിച്ചു എന്ന് തോന്നുന്നു. നന്ദി സര്‍.

      Delete
  44. അവസാനം ആരിഫ്ജീയുടെ വിരലുകള്‍ക്കിടയിലും മുടി കുടുങ്ങിയല്ലോ. കുടുങ്ങിയ മുടിയെ വെറുതെ വിട്ടില്ല. നന്നായി,നാടകീയമായി വിവരിച്ചു. കുത്താന്‍ വരുന്ന പോത്തിനെ പോലെ നില്‍ക്കുന്ന മുസ്ലീങ്ങളോട് എനിക്ക് ഒന്നും പറയാനില്ല. എന്നാല്‍ മുടി വിളയാട്ടം കണ്ട് മിഴിച്ചു നില്‍ക്കുന്ന അമുസ്ലീങ്ങളോട് അല്‍പം പറയട്ടെ;

    ഇസ്ലാമില്‍ പ്രവാചകന്മാര്‍ക്ക് ദൈവത്തില്‍ നിന്ന് പ്രത്യേകം അനുഗ്രഹം സിദ്ധിച്ചവര്‍ എന്ന നിലക്ക് മറ്റു മനുഷ്യര്‍ക്കില്ലാത്ത പ്രത്യേക പദവിതന്നെയുണ്ട്. അതവരുടെ തിരുശേഷിപ്പുകള്‍ക്കും ഉണ്ട്. അവയെ ആദരിക്കേണ്ടതുണ്ട്. നിന്ദിക്കാന്‍ പാടില്ല. അതെ സമയം അവക്ക് ദിവ്യത്വം നല്‍കി അവയെ ആരാധിക്കുന്ന രൂപത്തിലേക്ക് മനുഷ്യന്‍ അധപ്പതിക്കാന്‍ പാടില്ല. അവക്ക് യാതൊരു ദിവ്യ ശക്തിയുമില്ല. ഇസ്‌ലാം ഏകദൈവ വിശ്വാസത്തിലും ഏക ദൈവ ആരാധനയിലും കെട്ടി പടുത്തതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഏക ദൈവത്തെ ആരാധിക്കുന്നതിനു പകരം ഒരു മുടിയെയോ മറ്റോ ആരാധിക്കുന്നത് യഥാര്‍ത്ഥ മുസ്ലീങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. മുന്‍കാല സമുദായങ്ങള്‍ പിഴച്ചത് അവരുടെ മരിച്ചുപോയ പ്രവാചകന്മാരുടെ തിരുശേഷിപ്പുകളും തേടി നടന്നതിനാലാണ് എന്ന ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമര്‍(റ) വിന്റെ വാക്കുകള്‍, ഹജറുല്‍ അസ് വദു എന്ന മക്കയിലെ കഅബയില്‍ സ്ഥാപിച്ചിരിക്കുന്ന കറുത്ത കല്ലിനെ ചുംബിച്ചപ്പോള്‍ നീ യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്ത വെറുമൊരു കല്ലാണ് എന്ന് അദ്ദേഹം പറഞ്ഞത്, നബിയുടെ മരണ ശേഷം നബി നമസ്കരിച്ച മരത്തിനു ചുവട്ടില്‍ നമസ്കരിക്കാന്‍ ഉത്സാഹിച്ച ആളുകളെ അദ്ദേഹം വിരട്ടിയത് എല്ലാം ഇക്കാര്യത്തില്‍ മാതൃകയാണ്. ഇപ്പോള്‍ ഭൂമിയില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മുടിയടക്കമുള്ള പ്രവാചക തിരുശേഷിപ്പുകള്‍ റസൂലിന്റെ തന്നെ ആണോ എന്ന് അല്ലാഹുവിനു അറിയാം. കൃത്യമായ തെളിവുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ മുസ്ലീങ്ങള്‍ക്ക് മടിയില്ല. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാന്തപുരം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മനസിലാകുന്നത്. അതില്‍ പരാജയപ്പെട്ട കാന്തപുരത്തിന്റെ ഉദ്ദേശ്യം വിവരമില്ലാത്ത വിശ്വാസികളെ ചൂഷണം ചെയ്യലും പണക്കൊയ്ത്തും ആണെന്ന് മറുപക്ഷം പറയുന്നു. എന്താണ് കാന്തപുരം മുസ്ലിയാരുടെ മനസ്സിലെ ഉദ്ദേശ്യം എന്ന് അല്ലാഹുവിനറിയാം. ഏതായാലും കാലാകാലങ്ങളില്‍ ഓരോരുത്തര്‍ പൊക്കിക്കൊണ്ടു വരുന്ന മുടിയും രോമവുമൊക്കെ റസൂലിന്റെ ആണെന്ന് നിങ്ങള്‍ ഉറച്ചു വിശ്വസിക്കണം എന്ന് അല്ലാഹുവും റസൂലും എവിടെയും പറഞ്ഞിട്ടില്ല. മുടിയിട്ട വെള്ളം കുടിച്ചാല്‍ രോഗം മാറുമെന്നോ വരുമാനം വര്‍ദ്ധിക്കുമെന്നോ പറഞ്ഞിട്ടില്ല.........

    ReplyDelete
    Replies
    1. അന്‍സാര്‍ ഗുരോ, കമന്റിട്ടതിന് നന്ദി. ബാക്കിയൊക്കെ നിങ്ങളായി, നിങ്ങളുടെ പാടായി.

      Delete
  45. ഏതായാലും അടി "മുടി" കലക്കിയ സ്ഥിതിക്ക് ഇനി ഞാന്‍ ഒന്ന് പറയുന്നില്ല ആരിഫ്‌ സാര്‍ ........................:)

    ReplyDelete
    Replies
    1. അതെന്താ ഒന്നും മിണ്ടാത്തത്? ഈ പോസ്റ്റ്‌നോട് കൂടി തന്നെ, മാനക്കേട് മൂലം മുടിപ്പള്ളി എന്ന ആശയം തന്നെ ബന്ധപ്പെട്ടവര്‍ ഉപേക്ഷിക്കുമോ അ.ജ.വാ?

      Delete
  46. ആദ്യം വരികള്‍ പിടിക്കിട്ടാന്‍ കുറേ കഷ്ടപ്പെട്ടു വായിക്കേണ്ടി വന്നു..... പിന്നെ അവസാനം ഉഷാറായി........ ആധുനിക സമൂഹത്തില്‍ പിറവികെള്ളുന്ന സിദ്ധന്‍മാരെയും, അവര്‍ക്ക് പേനോന്തികളായി പങ്കുപറ്റികളായി മാറുന്ന വാര്‍ത്താമീഡിയകളുടെയും സോചനീയ അവസ്ഥ........
    സഭാഷ് ആരിഫ്കാ ശുക്റന്‍.......

    ReplyDelete
  47. ഒറ്റവാക്കിൽ, നന്നായ് ..

    ReplyDelete
    Replies
    1. ഒറ്റ വാക്കില്‍ നന്ദി

      Delete
  48. വായനാതാല്പര്യം തീരെ കുറഞ്ഞ എനിക്ക് ഇതിന്റെ തുടക്കം കണ്ടപ്പോള്‍ മുഴുമിപ്പിക്കെണ്ടെന്നു തോന്നി, പക്ഷെ കഷ്ടപ്പെട്ട് വായിച്ചു തീര്തപ്പോയാണ് വായിക്കാതെ പോയെന്കിലുള്ള നഷ്ടത്തെ കുരിചോര്തത്. തികച്ചും കാലികപ്രസക്തം, ഉന്നത ഗുണപാഠം, നല്ല രചന, കോടികള്‍ അഭിനന്ദനങ്ങള്‍. തുടര്‍ന്നും പ്രതീക്ഷിക്കുന്നു, ദീര്ഗായുസ്സിന്നു പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. വായിച്ചതിനും കമന്റിട്ടതിനും നന്ദി.

      Delete
  49. എന്നെ ഇതില്‍ ഉള്‍പ്പെടുത്തേണ്ട കേട്ടോ മകനെ ..ഞാന്‍ തട്ടിപ്പുകാരന്‍ ഒന്നുമല്ല .സ്വന്തം സുഖത്തിനായി ആചരിക്കുന്നത് എല്ലാം ഉപേക്ഷിച്ചവനാണ് .ലോക നന്മയ്ക്കായി ഇറങ്ങി ത്തിരിച്ചവന്‍ ,,തട്ടിപ്പുകളെ തുറന്നു കാണിക്കാനുള്ള ഈ ശ്രമത്തില്‍ നമുക്ക് സന്തോഷം ഉണ്ട് .നന്നായി വരും .പ്രാര്‍ത്ഥന ..

    ReplyDelete
    Replies
    1. ഇതേതാ ഇത് സന്യാസി? ഏതായാലും വിധി കഴുത്ത് നീട്ടി സ്വീകരിചിരിക്കുന്നു. ഞാന്‍ സംശയിക്കുന്നത് പോലെ ഇത് ആ കൊങ്കണ്‍ ആലപ്പുഴ ആണെങ്കില്‍ ആ പ്രാര്‍ത്ഥനയുടെ ആത്മാര്‍ത്ഥതയില്‍ എനിക്ക് സംശയമുണ്ട്.

      Delete
    2. ഒരു പ്രാര്‍ത്ഥന ആരെങ്കിലും തന്നാലും ഈ പാവപ്പെട്ടവനെ സംശയിച്ചു വേണ്ടെന്നു പറയുന്നത് നല്ലതല്ല വല്‍സാ ,സന്യാസി വര്യാ,ഞാനല്ല താന്കള്‍ എന്ന് ഈ സംശയാലുവായ ചരിത്രകാരനെ ഞാന്‍ എങ്ങനെ ബോധ്യപ്പെടുത്തും ?

      Delete
  50. "മുടിക്കുത്ത്" ജോറായി...

    ഈ ശൈലിയോട് അസൂയയും!
    കിണ്ണം അവതരണം സഖാവേ....

    ReplyDelete
    Replies
    1. നന്ദി ബൈജൂ, ഇങ്ങോട്ട് അസൂയയാണെങ്കില്‍ അങ്ങോട്ടും അസൂയ.

      Delete
  51. വായിച്ച് രസിച്ചു...
    പോസ്റ്റും, പോസ്റ്റിനഴകേറ്റിയ കുനിയിൽ കമന്റും...

    നന്ദി...

    ReplyDelete
  52. വായിച്ചു നന്നായിരിക്കുന്നു.

    ReplyDelete
  53. ചരിത്രം എക്കാലത്തും എവിടേയും വളച്ചൊളിച്ചതാണു, അതേ നമ്മള്‍ അറിയൂ,അതേ നമ്മള്‍ അടുത്ത തലമുറക്കും കൂടി പാടിക്കൊടുക്കൂ, ഇനിയാരെങ്കിലും സത്യം അതല്ല ഇതാണു എന്ന് പറഞ്ഞാല്‍ കൂടി കേള്‍ക്കാന്‍ ആളെ കിട്ടില്ല. കഥയുടെ പശ്ചാത്തലം വളരെ നന്നായി സൃഷ്ടിച്ചിരിക്കുന്നു താങ്കള്‍ അഭിനന്ദനം. പിന്നെ ഇപ്പോഴത്തെ ഈ മുടിക്കച്ചോടം, ഇസ്ലാമിന്റെ പേരില്‍ ഈ കാട്ടിക്കൂട്ടുന്ന പേക്കൂത്ത് കാണുമ്പോള്‍ എന്താ പറയാ സ്വയം ലജ്ജ തോന്നും.

    ReplyDelete
    Replies
    1. തല അറിയാതെ കുനിഞ്ഞു പോകുന്നു. നന്ദി

      Delete
  54. ആരിഫ്ക്കാ, അര്‍ഹിക്കുന്ന പ്രശംസകള്‍ വാരിക്കോരിക്കിട്ടുന്നത് കൊണ്ട് ഞാനും കൂടി അതിനു മുതിരുന്നില്ല. ആദ്യ വാചകത്തിലെ അവസാനവാക്ക് തെറ്റിയതാണോ അതോ തെറ്റിച്ചതോ? ഇപ്പോഴത്ത(മാത്രം) സന്ദര്‍ഭത്തില്‍ തിരുശേഷിപ്പുകള്‍ അവതരിപ്പിച്ചത് ശരിയായെങ്കിലും സിദ്ധന്‍ ശരിയായോ എന്നൊരു സംശയം. നരിക്കുനിയുടെ കഥയ്ക്കും ആശംസകള്‍.

    ReplyDelete
    Replies
    1. റഹിക്കാ നന്ദി. ഏതാണാ അവസാനത്തെ വാക്ക്? "ഷണ്ഡനായ ചരിത്രകാരനുമാണല്ലോ" എന്നതോ? അതാണെങ്കില്‍ തെറ്റിയതല്ല. ഷണ്ഡനായ ചരിത്രകാരന്‍ നിഷ്പക്ഷനായ ചരിത്രകാരനെ ചീത്ത വിളിക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ളതാണ്.

      Delete
  55. ഇത് കൊണ്ടോയി കൊള്ളിച്ച സ്ഥല എനിക്കി മ്മിണി പിടിച്ചു ഒരിക്കലും അങ്ങോട്ടേക്ക് ഈ കഥപോകും ന്നു തുടക്കത്തില്‍ നിരൂപിച്ചില്ല സംഗതി ജോര്‍
    "നിഷ്പക്ഷതയുടെ മൂഞ്ചിയ സംഭവ " ഈ മൂഞ്ചിയ എന്ന വാക്കിന്റെ അര്‍ഥം എന്താ

    ReplyDelete
    Replies
    1. നന്ദി കോമ്പാ, മൂഞ്ചിയ സംഭവവിവരണം എന്നതിലെ മൂഞ്ചിയ എന്നത് മാന്യന്മാര്‍ ഉപയോഗിക്കാത്ത മഹാ തെറി ആണ്.

      Delete
  56. ആദ്യമായിട്ടാ ഞാന്‍ ഇവിടെ വരുന്നത് എന്ന് തോന്നുന്നു.. പക്ഷെ എവിടെ എത്തുമ്പോള്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം എല്ലാരും പറഞ്ഞു പോയി... വളരെ മികവുറ്റ രീതിയില്‍ എഴുതി.. നല്ല ഒഴുക്കോടെ തന്നെ അവതരിപ്പിച്ചു... ഇങ്ങനെയൊക്കെ ആവും എല്ലാ കള്ള സിദ്ധിയും ഉണ്ടായതല്ലേ.... അങ്ങിനെയുള്ളവര്‍ക്ക് വളരെ നല്ലൊരു കൊട്ട്... ഒത്തിരി ഇഷ്ട്ടമായി ഈ എഴുത്ത്‌..ആശംസകള്‍..

    ReplyDelete
    Replies
    1. സ്വാഗതം, ഇനിയും ഇത് വഴി വരിക. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

      Delete
  57. അന്‍സാര്‍ അലിയുടെ കമന്റിനു താഴെ ഒരൊപ്പു വെച്ചോട്ടെ.

    ReplyDelete
  58. മൂന്നാം കിട പത്രത്തിന്‍റെ കലാപകാര്യ ലേഖകനാണെങ്കിലും ഈ പ്രയോഗം കൊള്ളാം ,നല്ല കഥ

    ReplyDelete
    Replies
    1. നന്ദി പാവപ്പെട്ടവനെ വന്നതിനും കമന്റിയതിനും

      Delete
  59. 1)കലാപങ്ങളില്‍ സമര്‍ത്ഥമായി ഇടപെടുന്ന മൂന്നാം വിഭാഗം...
    2)പിന്നീട് ചരിത്രമായിത്തീരുന്ന വര്‍ത്തമാനത്തോടുള്ള പകര്‍ത്തെഴുത്തുകാരന്‍റെ നീതി രഹിതമായ( ഇനിയും വിവക്ഷിക്കപ്പെടാത്ത മാധ്യമ ധാര്‍മ്മികതയുടെ ) ഇടപെടലുകള്‍....,,,,,,
    3)വിളവെടുപ്പിന്‍റെ (കാലികം)അവിശുദ്ധ ഘോഷങ്ങളിലേക്കവസാനിക്കുന്ന.......

    മൂന്നു വ്യത്യസ്തങ്ങളായ തലങ്ങളിലൂടെ വളരുകയും എന്നാല്‍ ഓരോന്നും ലക്ഷ്യ'ത്തിലെത്തുമ്പോള്‍,
    ഉപേക്ഷിക്കപ്പെട്ട പല്ലിവാല്‍ കണക്കെ പിടഞ്ഞൊടുങ്ങാതിരിക്കുകയും ചെയ്യുന്ന പാരസ്പര്യങ്ങളിലൂടെ കഥ(?) പറഞ്ഞവസാനിപ്പിക്കുമ്പോള്‍ മാന്ത്രികന്‍റെ വിദഗ്ധമായ കയ്യടക്കം തോന്നിപ്പിക്കുന്നു..

    കയ്പ്പേറിയ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ ഇതിലും ഭംഗിയായി എങ്ങിനെ പറയും...!!

    ഇവിടെയെത്താന്‍ എന്തോ, ഞാനേറെ വൈകി...

    ReplyDelete
    Replies
    1. നന്ദി അഷ്‌റഫ്‌ കൃത്യമായ വായന മൂന്നു വശങ്ങളും താങ്കള്‍ വായിച്ചു. വൈകി അല്ലെ, താങ്കള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് ഹ ഹ. വൈകിയാലും വന്നല്ലോ

      Delete
  60. കാലം ചരിത്രകാരനായി അവതരിച്ചിരിക്കെ.. നിക്ഷ്പക്ഷമാവാതെ തരമില്ലല്ലോ..? അതാതു കാലത്ത് ജീവിക്കുന്ന ജനതക്കൊരു രാഷ്ട്രീയമുണ്ടാവുകയും ആ രാഷ്ട്രീയത്തെ അതാതു കാലത്തേക്ക് കൂട്ടിക്കെട്ടുകയുമാണ് പതിവ്. അത്തരമൊരു കൂട്ടികെട്ടലിനു പോലുമെതിര് നില്‍ക്കുന്ന ചരിത്രകാരന്റെ നിക്ഷ്പക്ഷതക്ക് ഒരു സ്നേഹ സലാം.

    എങ്കിലുമൊരു ചോദ്യം ബാക്കിയാകുന്നു. ഈ നിക്ഷപക്ഷാത്ത എന്നത് വാസ്തവമാണ്. അങ്ങനെയൊന്നുണ്ടോ..?
    "മദ്ധ്യമന്‍ എന്ന് ചൊല്ലി സമാധാനം"

    ReplyDelete
    Replies
    1. നാമൂസ് താങ്കള്‍ക്ക് നന്ദി പറയണമെങ്കില്‍ കുറച്ചു ശ്രദ്ധിച്ചു തന്നെ വേണം, അത്രയ്ക്ക് ഭാവനാ പൂര്‍ണമാണ് താങ്കളുടെ ഓരോ വാക്കും. ചരിത്രകാരന്‍ കാലാതിവര്‍ത്തിയായ അസ്ഥിത്വമാണ് ; ഒരു വേള താങ്കള്‍ പറഞ്ഞത് പോലെ കാലം തന്നെയാണ് . കാലം (ചരിത്രകാരന്‍)) -, ഇതെത്രയോ കണ്ടതാണ് ഇനിയും കാനാനിരിക്കുന്നുമുണ്ട്. പിന്നെ അയാള്‍ പക്ഷം പിടിക്കേണ്ടതില്ല അതിന്റെ പേരില്‍ അയാളെ വിചാരണ ചെയ്യേണ്ടതുമില്ല , ചരിത്രകാരന്‍ ഷണ്ഡത്വത്തോളം പോന്ന നിഷ്പക്ഷനായിക്കൂടാ അയാള്‍ക്ക് പക്ഷമുണ്ടായിരിക്കണം ; നേരിന്‍റെ പക്ഷം.

      Delete
  61. എഴുത്ത് ഉഷാറായി! അഭിനന്ദനങ്ങൾ!!

    ReplyDelete
  62. ഇരിപ്പിടത്തില്‍ നിന്നും
    ഇവിടെയെത്തി
    വളരെ ഗഹനമായിതന്നെ
    വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു
    വീണ്ടും വരാം വായിക്കാം
    ബ്ലോഗില്‍ ചേരാന്‍ ആഗ്രഹിക്കുന്നു
    പക്ഷെ followers button is broken
    pl. check
    this is the msg. showing pl check
    We're sorry...

    This gadget is configured incorrectly.

    Webmaster hint: Please ensure that

    "Connect Settings - Home URL"

    matches the URL of this site."



    Thanks for sharing

    Keep inform

    APK

    ReplyDelete
  63. ആരിഫ്‌ ഭായ്‌..,..

    നിങ്ങളെന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു.. ഈ എഴുത്തു ഏറെ ഇഷ്ടമായി... സാമൂഹികവൈകല്യങ്ങളെ ചോദ്യം ചെയ്തു ചെയ്തു മതാന്ധന്‍മാരുടെ കയ്യില്‍ നിന്നും മേടിച്ചു കൂട്ടും.. ഹ ഹ ഹ.. (ഇടയ്ക്കൊക്കെ എനിക്കും കിട്ടാറുണ്ട് ഈ വിഷയങ്ങള്‍ status ആയി എഴുതുന്ന വകയ്ക്ക് FBയില്‍ നിന്ന്)
    അപ്പൊ കൂട്ടിനൊരാളായി... :)

    ഇനി കഥയിലേക്ക്‌ വരാം...
    ചരിത്രകാരനിലൂടെ കഥ പറഞ്ഞു വന്നു, ഇടയ്ക്കു വെച്ചു ആഖ്യാനത്തില്‍ മാറ്റം വരുത്തിയത് എഴുത്തിലെ വ്യത്യസ്തതയ്ക്കു വേണ്ടിയാണെന്ന് മനസ്സിലാക്കുന്നു. ഒരു ചെറുകഥയില്‍ ഇത്തരം ആഖ്യാനമാറ്റം രസചരടു മുറിക്കുമെന്നാണ് എന്റെ അഭിപ്രായം.

    ഈ കഥയ്ക്ക് ചരിത്രകാരന്റെ നേരിട്ടുള്ള ആഖ്യാനശൈലിയായിരുന്നു ആദിമദ്ധ്യാന്തം ചേരുന്നത്. തുടക്കത്തിലെ ചരിത്രകാരന്‍ സത്യത്തില്‍ നോക്കുകുത്തി മാത്രമാണ്. സിദ്ധനു പിന്നിലെ സത്യാവസ്ഥ വായനക്കാരനെ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി കഥാകാരന്റെ ഉപയോഗിക്കുന്ന ഉപകരണമാണയാള്‍ .. ആ നിലയ്ക്കു അവസാനം വരെ അതു തുടരുന്നിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദനപ്രദമായേനെ.. (ഞാന്‍ പറഞ്ഞു വന്നത് ആരിഫ്‌ ഭായിക്ക് പുടി കിട്ടിയെന്നു കരുതട്ടെ.. )

    ഞാനീ പറഞ്ഞത് ഒരു വിമര്‍ശനമായി കരുതേണ്ടതില്ല. വെറുതെ സൂചിപ്പിച്ചതുള്ളൂ..
    ഈ എഴുത്തും കഥയും കഥയിലെ വിഷയവുമെല്ലാം പെരുത്തിഷ്ടായി എന്ന് ഒരിക്കല്‍ കൂടി അറിയിക്കുന്നു..

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
    Replies
    1. പുടി കിട്ടീ പുടി കിട്ടീ, നന്ദി സന്ദീപ്‌. ഇരുത്തം വന്ന നിരൂപകന്‍റെ കൈതഴക്കത്തോടെ താങ്കള്‍ നടത്താറുള്ള വിശകലനങ്ങള്‍ വിലമതിച്ചേ മതിയാകൂ. താങ്കളുടെ നിലവാരത്തിലുള്ള ഒരാള്‍ക്ക് എന്‍റെ എഴുത്ത് രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം . ഇടക്കൊന്നു ആത്മഗതം മോഡിലേക്ക് പോയി, ഇപ്പോള്‍ ഞാനും ആലോചിക്കുന്നു എന്തിനാണ് അപ്പോള്‍ അങ്ങനെ ഒരു ട്വിസ്റ്റ്‌ നല്‍കിയത് ? ആവശ്യമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. താങ്കള്‍ പറഞ്ഞത് പോലെ ചരിത്രകാരന് ഉദ്ധരണികളായി നല്‍കിയാല്‍ മതിയായിരുന്നു ഇനി ആതാമാഗതത്തെ ഉദ്ധരണിയായി വായിക്കുകയുമാവാം. നോക്കട്ടെ മേജര്‍ ചെയ്ഞ്ചോടെ ഇത് വേറെ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ സന്ദീപ്‌ കണ്ടില്ലെന്നു നടിച്ചാല്‍ മതി.

      Delete
  64. ആരിഫ് ഭായ്, വളരെ കൗശലപൂർവ്വം കഥ പറഞ്ഞു. അസൂയ തോന്നി എന്നു പറഞ്ഞാൽ പോലും അതിശയോക്തിയാവില്ല. അഭിനന്ദനങ്ങൾ!

    എന്നാൽ, താഴെ പറയുന്ന ഭാഗം എനിയ്ക്ക് വ്യക്തമായില്ല. ചാക്കുമായി നില്ക്കുന്ന ആൾ ചരിത്രകാരനോട് പറയുന്നതാണോ? അതിനുള്ള മാനസികാവസ്ഥയിലായിരുന്നോ അയാൾ?

    "...എന്താ മുഖത്ത്‌ ഒരസ്വസ്ഥത പോലെ?


    ശ്ശോ! തലക്കെന്തു പറ്റി? അസ്വസ്ഥതയുടെ കാരണം ചരിത്രകാരാ താങ്കള്‍ക്ക് നല്ലതു പോലെ അറിയാവുന്നതല്ലേ? ഒരു മൂന്നാം കിട പത്രത്തിന്‍റെ കലാപകാര്യ ലേഖകനാണ് താങ്കളെങ്കിലും കാലാതിവര്‍ത്തിയായ ചരിത്രകാരന്‍ കൂടിയാണ് എന്ന കാര്യം മറന്നു പോയോ? ഒന്നുകില്‍ താങ്കളുടെ പ്രൊഫൈലില്‍ പറഞ്ഞ വിവരങ്ങള്‍ മുഴുവന്‍ മായം ചേരാത്ത ബഡായി, അതല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും ചരിത്രകാരന്‍റെ നാട്യമുപയോഗിച്ച് താന്‍ നിഷ്പക്ഷനാണെന്ന് വരുത്തി ഓവര്‍സ്മാര്‍ട്ടാകാനുള്ള ശ്രമം."

    ReplyDelete
    Replies
    1. വന്നു കമന്റിട്ടതിന് നന്ദി ബിജു, വളരെ നന്ദി.
      കവര്‍ച്ചക്കാരന്‍ ചാക്കുമായി നില്‍ക്കുമ്പോള്‍ ചരിത്രകാരന്‍ ചോദിക്കുകയാണ് എന്താ മുഖത്ത് ഒരു വല്ലായ്മ എന്ന് അതിനുള്ള മറുപടിയാണ് തത്വചിന്താപരമായി കവര്‍ച്ചക്കാരന്‍ നല്‍കുന്നത് .

      Delete
  65. ചരിത്രവും വാര്‍ത്തയും ഇപ്പോള്‍ അച്ചു കൂടങ്ങളിലും ആഭിചാര കേന്ദ്രങ്ങളിലും വ്യവഹാരം ചെയ്യപ്പെടുന്ന ചരക്കായി മാറിയിരിക്കുന്നു..ഇന്ന് എന്തെല്ലാം വാര്‍ത്തയാകണം എന്തെല്ലാം താമസ്കരിക്കണം എന്ന് തലേന്ന് തന്നെ ഷെഡ്യൂള്‍ ചെയ്യപ്പെടുന്നു ..നാളെ ചരിത്രം എന്തായിരിക്കണം എന്നും ഉപചാപകര്‍ കൂടി തീരുമാനിക്കുകയാണ് ..അങ്ങനെയാണ് രാജ്യ ദ്രോഹികളും /രാജ്യ സ്നേഹികളും ഉണ്ടാക്കപ്പെടുന്നത്..
    ആരിഫിന്റെ ലേഖനം വായിച്ചപ്പോള്‍ നാട്ടിലെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ വാങ്ങുന്ന ഒരാളെ ഓര്‍മ്മവന്നു..വൈക്കം സത്യാഗ്രഹ കാലത്ത് പോലീസ് പിടിയില്‍ ആയ ആളാണ്‌ .പ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് പുകയില കച്ചവടത്തിന് പോയ ആള്‍ .പുകയില വില്‍ക്കുന്നതും കടത്തുന്നതും അക്കാലത്ത് രാജ്യദ്രോഹമാണ് ..അതിനിടയിലാണ് വൈക്കം ക്ഷേത്ര നടയിലെ പ്രക്ഷോഭ കാരികള്‍ ക്കെതിരെ ലാത്തിചാര്‍ജും അറസ്റ്റും ഉണ്ടായതും അതിനിടയില്‍ പെട്ട് പോയ കഥാ നായകന്‍ പിടിക്കപ്പെടുന്നതും ,പില്‍ക്കാലത്ത് ജനകീയ സര്‍ക്കാര്‍ വന്നപ്പോള്‍ നല്‍കിയ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ അങ്ങനെ അദ്ദേഹത്തിനും ലഭ്യമായി ..നാട്ടില്‍ അങ്ങനെ ഒരു സ്വാതന്ത്ര്യ സമര പോരാളിയും ഉണ്ടായി ..പലരും പോകാന്‍ തയ്യാറാകാത്ത ഊടു വഴികളിലൂടെ യുള്ള ഈ സഞ്ചാരം ഇഷ്ടമായി

    ReplyDelete
    Replies
    1. നന്ദി രമേഷേട്ടാ ഇവിടെ വന്നതിനും കമന്റിട്ടതിനും ഇന്നത്തെ വാര്‍ത്തകളാണ് നാളെ ചരിത്രമായി മാറുന്നത് , ഇന്നത്തെ പത്രങ്ങള്‍ നാളത്തെ ചരിത്ര ഗ്രന്ഥങ്ങളാണെര്‍ഥം. അത് കൊണ്ട് തന്നെ വരും തലമുറയോട് കാണിക്കുന്ന അനീതിയാണ് വാര്‍ത്തകള്‍ നേരാം വണ്ണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക എന്നത്, നിര്‍ഭാഗ്യ വശാല്‍ രമേശേട്ടന്‍ പറഞ്ഞത് പോലെ രംഗം മലീമാസമാണ് താല്പര്യങ്ങളും പ്രോഫെഷനോടുള്ള കടപ്പാടും നീതിയും പാലിക്കപ്പെടാതെ പോകുന്നു
      ഉടായ്പു വേലകളുടെ ആകത്തുകയാണ് രാഷ്ട്രീയം എന്ന അവസ്ഥ സംജാതമായിട്ടു കുറെ കാലമായി , വായിച്ചു ഇഷ്ടമായതില്‍ വളരെ സന്തോഷം

      Delete
  66. സമൂഹത്തിലെ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ദുഷ് പ്രവണതക്ക് ശക്തമായ മുന്നറിയിപ്പ്. ആള്‍ ദൈവങ്ങളെയും സിദ്ധന്മാരെയും സൃഷ്ട്ടിച്ചെടുക്കുന്നതില്‍ മുസ്ലിം സമുദായവും ഇന്ന് വളരെ മുന്പന്തിയിലാണല്ലോ, മുടിയെ പോലും ആത്മീയ കച്ചവട വേദിയാക്കിയ ഒരു സമുദായത്തിന്റെ പോക്ക് അരാജകത്വത്തിലേക്ക് തന്നെ എന്ന കാര്യത്തില്‍ സംശയമില്ല.

    അതിമനോഹരമായി പറഞ്ഞ താങ്കളുടെ ശൈലിക്കും നല്ല ഒരു കഥ പറഞ്ഞു തന്ന നൌഷാദിനും ആശംസകളോടെ..

    ReplyDelete
    Replies
    1. വളരെ നന്ദി എളയോടന്‍ സന്ദര്‍ശിച്ചു കമന്റിട്ടതിന്

      Delete
  67. എല്ലാറ്റിനേയും കച്ചവടക്കണ്ണോടെ കാണുന്നവരാണെല്ലാവരും..
    ഏറ്റവും കൂടുതല്‍ മതത്തിലും രാഷ്ട്രീയത്തിലും..!
    പ്രസക്തമായൊരു പ്രമേയം നന്നായി പറഞ്ഞു.. ഭാവുകങ്ങള്‍..!

    ReplyDelete
    Replies
    1. വളരെ നന്ദി സഹയാത്രികന്‍ സന്ദര്‍ശിച്ചു കമന്റിട്ടതിന്

      Delete
  68. സാമ്പത്തിക ചൂഷണത്തിന്റെ പുതിയ വഴി തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങള്‍ ..ആരിഫ്‌ ജി ..

    ReplyDelete
    Replies
    1. നന്ദി ഇഖ്രാ സന്ദര്‍ശിച്ചു കമന്റിട്ടതിന്

      Delete
  69. അരിഫ്കാ,എന്റെ വായന അനുഭവ കുറവ് കൊണ്ടായിക്കാം. ആദ്യ ഭാഗം അത്ര മനസിലായില്ല.. ആത്മീയ ചുഷണം ഒഴിച്ചാല്‍ മറ്റു കഥാപാത്രങ്ങള്‍ക് ആനുകാലിക സംഭവങ്ങളുമായി ഉള്ള ബന്ധവും എനിക്ക് പിടികിട്ടിയില്ല.

    മറ്റു വായനകാരോട്, ഇ ആരിഫ്‌ക്ക സാധാരണ നേരിട്ട് വര്‍ത്തമാനം പറയുമ്പോ കഥകളും അനുഭവങ്ങളും എല്ലാം കലര്‍ത്തിയാ സംസാരിക്കാ.. അതും ഇ പോസ്റ്റും താരതമ്യം ചെയ്താല്‍ ആ സംസാരം തന്നെയാണ് അടിപൊളി.. ഇത് അതിന്റെ അടുത്ത് പോലും വരില്ലാ..

    ReplyDelete
    Replies
    1. നന്നായിട്ടുണ്ട് മോനെ അഫ്സല്‍ എന്നെ ഒരു ആസ്ഥാന ബടായിക്കാരനാക്കിയല്ലോ

      Delete
  70. ആരിഫ്ക നന്നായി ,വളഞു പക്‍ഷ മൂക് പിടിച്ചു അത് മതി

    ReplyDelete
    Replies
    1. നന്ദി ബ്രദര്‍ വളരെ നന്ദി. ആ വളവ് സംഭാവമാക്കാന്‍ തീരുമാനിച്ചു. അത് പോരേ?

      Delete
  71. ആരിഫ് കാ ...വളരെ നന്നായി ...ഞാന്‍ വായിക്കാന്‍ ലേറ്റ് ആയതില്‍ ഖേദിക്കുന്നു...എന്ത് ചെയ്യാം നമ്മുടെ സഹോദരന്മാര്‍ ഇങ്ങനെയാ തങ്ങളുടെ വിശ്വാസ കാര്യങ്ങളില്‍ തങ്ങളുടെ "തല" ആരുടെയെങ്കിലും "അമ്മി"യുടെ ചുവട്ടില്‍ വെച്ച് കൊടുക്കും....നമ്മുക്ക് പ്രാര്‍ത്ഥിക്കാം....ഇത്തരം പ്രവര്തനങ്ങളിലെങ്കിലും ആശ്വാസം കൊള്ളാം

    ReplyDelete
    Replies
    1. നന്ദി ഹാമിദ്, വളരെ വളരെ നന്ദി.

      Delete
  72. കാലവും കാര്യവും, കഥയുമായി സരസപ്പെടുത്തുന്ന മാന്ത്രികജാലം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിക്കുകയാണ് 'സിദ്ധനി'ലൂടെ ആരിഫ്‌ജി. ജയിക്കാനുറച്ചു പോരാട്ടത്തിനിറങ്ങിയ ഒരു യോദ്ധാവിനെപ്പോലെ അരുതായ്മകളെ ചവിട്ടി മെതിച്ചു വളരുകയാണ് കഥാകാണ്ഡം. കളവുകളുടെ കമ്പോളങ്ങളില്‍ കച്ചവടം കൊഴുക്കുമ്പോഴും മൌനം ഭജിക്കുന്ന സമൂഹമനസ്സു പോലെ വലിയങ്ങാടിയിലെ പകലിലും അടഞ്ഞു കിടക്കുന്ന പീടിക മുറികള്‍, വാര്‍ത്തയുടെ ശരീരവും സക്ഷാത്ക്കാരവും തമ്മിലെ മൂപ്പിളമത്തര്‍ക്കം ദ്യോതിപ്പിക്കുന്ന ചരിത്രകാരനും മോഷ്ടാവും തമ്മിലെ മുറുമുറുപ്പുകള്‍, ഞാന്‍ മാത്രം മാന്യനായിട്ടെന്തു എന്ന നവജാത "എസ്കെയ്പിസം തിയറി"യെ പരിഹസിക്കുന്ന "നമ്മള്‍ കക്കാതിരിക്കുന്നത് കൊണ്ട് ഇവിടെ കൊള്ള നടക്കാതിരിക്കില്ല" എന്ന കവര്‍ച്ചക്കാരുടെ ന്യായീകരണം, പ്രൊഫഷണലിസം തൊട്ടു തീണ്ടാത്ത കള്ളനെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ച "സാദാ ലോക്കല്‍" പ്രയോഗം. ഒട്ടും മിടുക്കനല്ലാതെ 'സിദ്ധി കൂടിയ' തെരുവുപുത്രന്റെ ആത്മാവിനു മേല്‍ വിശ്വാസത്തിന്റെ പുതപ്പ് ചാര്‍ത്തി ശിഷ്യപ്പെട്ടവരുടെ നിയോഗം....ഇനിയുമിനിയും എത്രയെത്ര ബിംബങ്ങളിലൂടെയാണ് കഥ ശാഖോപശാഖകളായി പന്തലിക്കുന്നത്. എല്ലാറ്റിലുമുപരി ജെഫു സൂചിപ്പിച്ചത് പോലെ ശുദ്ധിയുള്ള വാക്കുകളുടെ നിറസൌന്ദര്യം കഥയിലെ കാര്യത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഇനി വായനക്കാര്‍ പ്രവേശിക്കട്ടെ, ഉപകഥകളിലേക്ക്...
    അഭിനന്ദനങ്ങള്‍ ആരിഫ്‌ ജീ...

    ReplyDelete
    Replies
    1. നന്ദി ഉസ്മാന്‍, ഇവിടെ വന്ന് ഈ ഘടാഘടിയന്‍ അഭിപ്രായം രേഖപ്പെടുതിയത്തിന്. ഇനിയും വരുമെന്ന വിശ്വാസത്തോടെ.

      Delete
  73. പോസ്റ്റിന്റെ മാറ്റ് കൂട്ടിയത് കുനിയിലിന്റെ കമന്‍റ്..

    ReplyDelete
    Replies
    1. നന്ദി മുജീബ്‌, വന്നതിനും വായിച്ചതിനും കമന്റിട്ടതിനും.

      Delete
  74. ആരിഫ്കാ വളരെ നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. വളരെ നന്ദി ഹഫ്സല്‍

      Delete
  75. കഥയുടെ ഉദ്ദേശ്യം സഫലമായി. നന്നായി.

    ReplyDelete
    Replies
    1. എന്ന് തോന്നുന്നു, വളരെ നന്ദി ശ്രീകുമാര്‍

      Delete
  76. കൂണ് പോലെ മുളച്ചു പൊന്തുന്ന ആള്ദൈവങ്ങള്‍ക്കും
    ദൈവത്തിന്‍റെ പേരില്‍ വിശ്വാസത്തിന്‍റെ പേരില്‍ കച്ച(കപ)വടം നടത്തുന്ന എല്ലാത്തിനും നേരെ വിരല്‍ ചൂണ്ടുന്നു ഈ എഴുത്ത്.... സരസമായ അവതരണവും...
    ഭാവുകങ്ങള്‍.. Zainokularinu....!

    ReplyDelete
    Replies
    1. വളരെ നന്ദി കാടോടിക്കാറ്റെ

      Delete
  77. തികച്ചും വ്യത്യസ്തമായ ആഖ്യാന ശൈലി. ആത്മീയത ഏറ്റവും വലിയ കച്ചവടച്ചരക്കായി വിപണികളില്‍ വില്‍പനയ്ക്ക് വയ്ക്കുന്ന ഈ കാലഘട്ടത്തില്‍ വിഷയം കാലികപ്രസക്തം തന്നെ. ശാസ്ത്രലോകം പുരോഗമിക്കുന്തോറും അന്ധവിശ്വാസങ്ങളും വര്‍ദ്ധിച്ചുവരുന്നു എന്നത് വിരോധാഭാസം. ഇനിയും ഭക്തലക്ഷങ്ങളുടെ മോക്ഷപ്രാപ്തിക്കായി "സിദ്ധന്മാര്‍" അനുസ്യൂതം ഉയിര്‍കൊള്ളും. ഭക്തര്‍ ആത്മനിര്‍വൃതിയുമടയും. [:)] പോയനൂറ്റാണ്ടില്‍ സാമൂഹ്യ-രാഷ്ട്രീയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുണ്ടായിരുന്ന മണ്ണ് ഇനി ആള്‍ ദൈവങ്ങള്‍ കവര്‍ന്നെടുക്കും.!

    "അച്ഛന്‍ പാത്തായത്തിലും ഇല്ല" എന്ന് പറഞ്ഞപോലെ ആയി ആ മുന്‍കൂര്‍ജാമ്യം.. [:)]
    ഉപയും, ഉല്‍പ്രേക്ഷയും, ഉളുപ്പില്ലായ്മയും ഇത്രമാത്രം ഉള്ള ആ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി ഏതാണെന്നാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്?:)

    എന്തൊക്കെയായും ഇക്കഥയില്‍ കാര്യമുണ്ട് ആഫിഫ്‌ക്കാ..!

    ReplyDelete
    Replies
    1. തിരുശേഷിപ്പുകള്‍ക്കായുള്ള ആരാധനാലയങ്ങള്‍ തുറന്നു കൊണ്ടേയിരിക്കും. ആദ്യം അത് കണ്ടു പിടിച്ച വിദ്വാനെ സമ്മതിക്കണം. ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും അവര്‍ക്കൊക്കെ അത് ഫിറ്റാകും ശ്രീജിത്ത്. നന്ദി വളരെ നന്ദി

      Delete
  78. ചരിത്രം ആദ്യം ദുരന്തമായി വരുമെന്നും പിന്നെ ഹാസ്സ്യമായി ആവര്‍ത്തിക്കുമെന്നുമാണല്ലോ വെയ്പ്പ്. എന്നാല്‍ ചില ചരിതങ്ങള്‍ ആദിമധ്യാന്തം ഹാസ്സ്യപൂരിതമാണ്. ചില താത്കാലിക കണക്ക്‌ തീര്‍ക്കലുകള്‍ക്ക് തീ പകരാന്‍ വേണ്ടി, ധനലാഭത്തിന്, സ്ഥാനമാനങ്ങള്‍ക്ക് ഒക്കെ വേണ്ടി നേതാക്കള്‍ എന്ന് പറയുന്ന ചിലര്‍ വ്യാജവേഷങ്ങള്‍ കെട്ടിയാടുന്നു. പാമര ജനം അതിനു അമേന്‍ ചൊല്ലുന്നു. അങ്ങിനെയാണ് ഡിവൈന്‍ കോമഡികള്‍ ജന്മമെടുക്കുന്നത്. മാധ്യമപ്പടകള്‍ക്ക് വേണ്ടത് റേറ്റിംഗ് കൂട്ടാനുള്ള ചേരുവകള്‍ ആണല്ലോ. അങ്ങിനെ എല്ലാവരും പരസ്പര പൂരിതരാവുന്ന ഈ ചന്തയില്‍ നിന്ന് യുക്തി എന്നെന്നേക്കുമായി പലായനം ചെയ്യുന്നു.

    വളരെ വേറിട്ടുനില്‍ക്കുന്ന അവതരണ ശൈലി.

    (ആ like അടിക്കാനും tweet ചെയ്യാനുമുള്ള widget നേ സ്ഥലം മാറ്റിയാല്‍ വായന സുഖമമായേനെ.)

    ReplyDelete
    Replies
    1. അതെ മനുഷ്യന്‍ വിഡ്ഢിയാകാന്‍ സ്വയം തീരുമാനിച്ചാല്‍ പിന്നെ രക്ഷയില്ല. അവര്‍ ബൌദ്ധികമായ ആത്മഹത്യക്കായി കയ്യില്‍ വിഷം പിടിച്ച് കാത്തിരിക്കുകയല്ലേ, എന്നെയൊന്ന് പറ്റിച്ചു തരൂ എന്ന് പറയുന്നത് പോലെയുണ്ട്. എത്ര പെട്ടാലും പിന്നെയും പോയി പെടും. അതങ്ങനെ പോകും. നന്ദി ഓരോ വാക്കിനും

      Delete
  79. ഈ മനോഹര കഥ വായിക്കാന്‍ ഇത്രയും വൈകിയല്ലോ എന്നോര്‍ത്ത് മാത്രമാണു ഇപ്പോള്‍ എന്റെ സങ്കടം...
    എന്തെങ്കിലും ഒരു കുറ്റം കണ്ടു പിടിക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചു, ചില്ലറ അക്ഷരത്തെറ്റുകള്‍ ഒഴികെ ഒന്നും തന്നെ എനിക്ക് കണ്ടതാനായില്ല...അത്രയ്ക്ക് മികച്ചത്.....
    ചരിത്രകാരനോടൊപ്പം ഞാനും ആ കലാപ ഭൂമിയില്‍ ഉണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി...കഥ വായിച്ചു വരവേയും വായനയ്ക്ക് ശേഷവും, ഒരു പ്രത്യേക അനുഭൂതി എന്റെ വായനയുടെ തലങ്ങളില്‍ സൃഷ്ടിക്കാന്‍ ഈ മികച്ച സൃഷ്ടിക്കായി എന്ന് സന്തോഷത്തോടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...
    ഇത്രയും ആനന്ദം എനിക്ക് നല്‍കിയ കഥകള്‍ വളരെ കുറച്ചു - ബ്ലോഗിലും അല്ലാതെയും - മാത്രമേ ഉള്ളൂ എന്നത് താങ്കളിലെ കലാകാരനുള്ള അന്ഗീകാരമാണ്.....

    ReplyDelete
    Replies
    1. ഈ അഭിപ്രായങ്ങള്‍ക്ക് ഞാനൊരുപാട് വില കല്‍പ്പിക്കുന്നു. മഹേഷ്‌ ഓരോ വാചകവും അളന്നു തൂക്കിയാണ് പ്രയോഗിക്കുക എന്നത് കൊണ്ട് മാത്രമല്ല. മുഖം നോക്കാതെ അഭിപ്രായം തുറന്നു പറയുന്ന ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു അഭിപ്രായം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും അല്പം അഹങ്കാരം ഉണ്ടാകാമല്ലോ അല്ലെ.

      Delete
  80. പ്രിയപ്പെട്ട ആരിഫ്,
    വളരെ നന്നായി, ഗൌരവത്തോടെ എഴുതിയ കഥ ഇഷ്ടമായി! അവതരണരീതി മനോഹരം ! അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. വളരെ വളരെ നന്ദി ഈ അഭിപ്രായത്തിന്

      Delete
  81. അഭിപ്രായം പറയാന്‍ മാത്രം അറിവില്ല ....ഞാന്‍ ഒന്ന് അഭിനന്ദിചോട്ടെ ....അഭിനന്ദനങ്ങള്‍

    പിന്നെ തീയില്‍ മുളച്ചത് വെയിലത്ത്‌ വാടുമോ ?....

    ReplyDelete
    Replies
    1. അഭിനന്ദിച്ചോളൂ, ഇതിലാരാ തീയില്‍ മുളച്ചത്?

      Delete
  82. നല്ല നിലവാരമുള്ള കഥ. (ആ ഫേസ്ബുക്ക്, ട്വിറ്റർ വിഡ്ജറ്റ് ഒന്ന് മാറ്റിപ്പിടിച്ചൂടേ)

    ReplyDelete
    Replies
    1. ഒരു വലിയ ബ്ലോഗറുടെ വലിയ കമന്റ്

      Delete
  83. കഥ നന്നായിരിക്കുന്നു....
    മുന്‍‌കൂര്‍ ജാമ്യം എടുക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല . കാരണം, നാം ഓരോരുത്തരും ഒരര്‍ത്ഥത്തിൽ കള്ളന്മാര്‍ തന്നെയാണ്.

    ReplyDelete
    Replies
    1. എന്നാലും ഒരു ജാമ്യമെടുത്തു വെക്കാമെന്നു വിചാരിച്ചു.

      Delete
  84. എന്‍റെ പ്രിയ അധ്യാപകനാണ് ആരിഫ്‌ സൈന്‍ ,എനിക്കിഷടമുള്ള നിരവധി ഗുണങ്ങള്‍ ഉള്ള വ്യക്തി. (ഞാന്‍) എന്ന കുറിപ്പ് തന്നെ വളരെ രസാവഹമായിരിക്കുന്നു.കഥ അതിലും ഗംഭീരം .പക്ഷെ അതിനേക്കാള്‍ ഏറെ എന്‍റെ സന്തോഷം വ്യക്തിയുമായി ഇങ്ങനെ ബന്ധപ്പെടാന്‍ സാധിക്കുന്നുവല്ലോ എന്നതാണ് .അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീന്‍ .

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ശിഷ്യന്റെ നല്ല കമന്റിനു നന്ദി.

      Delete
  85. എല്ലാ സിദ്ധന്മാരുടെ പിന്നിലും കാണും ഒരു പാട് കഥകള്‍.
    പക്ഷെ,അതൊന്നും ഒരു കാലവും പുറത്ത് വരില്ല.സിദ്ധന്‍മാരെക്കൊണ്ട് ജീവിച്ചു പോവുകയല്ലേ പലരും..

    ReplyDelete
    Replies
    1. നന്ദി ഇത്താ, അങ്ങനെ വിളിക്കണം എന്നല്ലേ പറഞ്ഞത്?

      Delete
  86. ഈ നല്ല ക്ഥക്കെന്റെ നംസ്കാരം

    ReplyDelete
    Replies
    1. സീനിയര്‍ ബ്ലോഗറുടെ വരവ് വളരെ ഇഷ്ടമായി.

      Delete
  87. ആദ്യമായാണിവിടെ!
    ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ എന്റെ ബ്ലോഗ്‌ അങ്ങ് പൂട്ടിയാലോ എന്നാലോചിക്കാതിരുന്നില്ല.അതി സുന്ദരമായ എഴുത്തിന്, സാഹിത്യത്തിന്‍റെ ലാളിത്യത്തിന് എങ്കിലും വാക്കുകളുടെയും ആശയത്തിന്റെയും മൂര്ച്ചയ്ക്ക് പ്രണാമം. എന്‍റെ പരിമിതമായ ചിന്തകള്‍ക്കുള്ളില്‍ നിന്ന് കാപട്യമുഖങ്ങള്‍ തുറന്നുകാട്ടാന്‍ സമാനമായ ഒരു കുറിപ്പ് ഞാന്‍ കടവുള്‍

    ReplyDelete
    Replies
    1. ആദ്യമായിട്ടാണല്ലേ? ഇനിയും വരണം, നന്ദി.

      Delete
  88. :))

    കഥയില്‍ ഒരു പൊളിച്ചടുക്കലുണ്ടല്ലോ!!
    അതോ എനിക്ക് തോന്നിതാവും, ഹ്ഹി!!

    വ്യത്യസ്തതയ്ക്കൊപ്പം ആക്ഷേപത്തിനും ആശംസകള്‍!

    ReplyDelete
    Replies
    1. നന്ദി നിശാ സുരഭീ, വളരെ നന്ദി.

      Delete
  89. ആത്മീയത കോടികളുടെ കൂട്ട് വ്യവസായമായി മാറുന്ന വർത്തമാനകാലത്തിൽ സിദ്ധനിട്ടുള്ള ഈ കൊട്ട് അവതരിപ്പിച്ച രീതികൊണ്ട് വേറിട്ട് നിൽക്കുന്നു..!!

    ReplyDelete
  90. വളരെ നന്നായിരിക്കുന്നു ആരിഫ്. ഈ കഥയെ ഏതെങ്കിലും സമകാലീനസംഭവവുമായി ബന്ധിപ്പിക്കുന്നത് ചെറുതായി കാണലാവും.

    ReplyDelete
    Replies
    1. നന്ദി ഉബൈദ്‌., ഈ കമന്റ് വഴി ഞാന്‍ അതീവ നിലവാരമുള്ള ഒരു ബ്ലോഗില്‍ എത്തിപ്പെട്ടു. രണ്ടു പോസ്റ്റും നനായി രസിച്ചു കേട്ടോ.

      Delete
  91. ഈ ആരിഫ്ക ആളു കൊള്ളാലോ ! എല്ലാര്ക്കും മറുപടി കൊടുക്കുന്നുണ്ടല്ലോ...
    ആദ്യം ഒരു പ്രാവശ്യം വായിക്കാന്‍ വന്നപ്പോള്‍ സത്യം പറയാലോ എനിക്കങ്ങ് ദഹിച്ചില്ല , ബോറടിക്കുന്നത് പോലെ ... ഞാന്‍ പകുതിയില്‍ ഇട്ടെച്ചങ്ങു പോയി .ഹല്ലപിന്നെ !
    ഇന്ന് ഒന്നൂടെ വായിക്കാന്‍ വന്നു .ഇത് മുഴുവന്‍ വായിച്ചിട്ട് തന്നെ ബാകി കാര്യം എന്ന രീതിയില്‍ ! വായിച്ചു . കൊള്ളാം നന്നായിരിക്കുന്നു ..
    അപ്പൊള്‍ ഇങ്ങനെയൊക്കെയാണ്
    സിദ്ധന്‍മാരുണ്ടാകുന്നത് ! അല്ലെ ?

    ReplyDelete
    Replies
    1. നന്ദിയുണ്ട് മിന്നാമിന്നീ. അതെ ആരും സിദ്ധന്മാരായി ജനിക്കുന്നില്ല, സാഹചര്യമാണ് പാവങ്ങളെ സിദ്ധന്മാരാക്കുന്നത്. എല്ലാവരും വായിച്ച പോലെ ഈസിയായല്ല നിങ്ങള്‍ വായിച്ചത് ഏറിയ പരിശ്രമവും ക്ഷമയും ഉപയോഗിച്ച് വീണ്ടും വായിച്ച് ഒരു വിധമങ്ങ് ഒപ്പിച്ചുവല്ലോ.

      Delete
  92. മലകയറ്റക്കാരന്‍, ട്രക് ഡ്രൈവര്‍, അദ്ധ്യാപകന്‍, കച്ചവടക്കാരന്‍, റെയ്ല്‍വേ സ്റേഷനില്‍ ടിക്കറ്റു കൊടുക്കുന്നയാള്‍, പൈലറ്റ്, എ.ഐ.സി.സി. നിരീക്ഷകന്‍, ബസ് കണ്ടക്ടര്‍, പത്രക്കാരന്‍, ഡോക്ടര്‍, സാഹിത്യകാരന്‍, ഫുട്ബോളര്‍...

    ഹ ഹ എന്തൊക്കെ ആഗ്രഹങ്ങളാ!!!!
    അധ്യാപകനാനെന്നു പറഞ്ഞു . പത്രക്കാരനാനെന്നു
    പോസ്റ്റിലും കണ്ടു ..ഒരു സാഹിത്യകാരനും ആണ് ...
    ഇനിയും ഉണ്ടല്ലോ ആഗ്രഹങ്ങള്‍ ബാക്കി ..
    അതൊക്കെ??????????????

    ReplyDelete
    Replies
    1. അതെ, ആഗ്രഹങ്ങളുടെ ആശാനായിരുന്നു,പകല്‍ കിനാക്കളോരുപാട് കണ്ടുകൂട്ടുമായിരുന്നു. പലതും സാധിച്ചു കിട്ടി. പത്രക്കാരനായി, അധ്യാപകനായി, മലകയറി, ഡ്രൈവറായി. എഐസിസി നിരീക്ഷകനൊക്കെ ആകാന്‍ അറുപത് കഴിയണമല്ലോ; സമയം ഇനിയുമുണ്ട്.പലതും നടന്നു കാണാന്‍ സാധ്യത കാണുന്നില്ല.

      Delete
  93. ഇക്ക ഇങ്ങനെ ഉള്ള ശക്തമയ എഴുത്ത്.....ശരിക്കും നമ്മളെ പോലുള്ള തുക്കടാ ബ്ലോഗർക്കു ഒരു പ്രചോദനം തന്നെ!!അഭിനന്ദനങ്ങൾ!!

    ReplyDelete
    Replies
    1. ആരും തുക്കടകളല്ല എന്ന് ആദ്യം മനസ്സിലാക്കുക. മനസ്സിലാക്കിയോ? എങ്കില്‍ ഇതാ നന്ദി, വായിച്ചതിന്, കമന്റിയതിന് അഭിനന്ദിച്ചതിന്.

      Delete
  94. മുന്‍കൂര്‍ ജാമ്യം: ഇതാണ്‌ സര്‍ എനിക്ക് ഇഷ്ട്പെട്ടെത് കാരണം മുടിക്ക് വ്ലുപ്പമില്ലത്തത് കൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവിശ്യമില്ല ഒരു ബല്ലാത്ത സദനം

    ReplyDelete